തൃഷയ്ക്കെതിരെയും വിജയ്ക്കെതിരെയും നടത്തിയ അധിക്ഷേപ പരമാർശത്തിൽ ഖേദം പ്രകടപ്പിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ.
അബദ്ധത്തിൽ സംഭവിച്ചതാണ് അത്തരമൊരു പരാമർശമെന്നാണ് നൈനാറിന്റെ വിശദീകരണം. അധിക്ഷേപ പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനവുമായി തൃഷ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദപ്രകടനം.
'അത് അബദ്ധത്തിൽ പറഞ്ഞ പരാമർശമാണ്. ഞങ്ങളുടെ അഖിലേന്ത്യാ വനിതാ വിഭാഗത്തിന്റെ അധ്യക്ഷ വനതി ശ്രീനിവാസനും അണ്ണാമലൈയും എന്നോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. എന്റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു'. നൈനാർ നാഗേന്ദ്രൻ പറഞ്ഞു.
രാഷ്ട്രീയത്തിൽ പരിചയസമ്പത്ത് നേടണമെങ്കിലും സജീവമാകണമെങ്കിലും വിജയ് ആദ്യം തൃഷയുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങണം എന്നായിരുന്നു നൈനാർ നടത്തിയ വിവാദ പരാമർശം.
ഉന്നത രാഷ്ട്രീയ പദവിയിലിരിക്കുന്ന ഒരാളിൽ നിന്ന് ഇത്രയും മോശമായതും അനുചിതവുമായ പരാമർശം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് തൃഷ ഇതിനോട് പ്രതികരിച്ചത്. താൻ ഒരു രാഷ്ട്രീയപാർട്ടിയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നില്ല. രാഷ്ട്രീയനിലപാടുകളിൽ നിഷ്പക്ഷത പാലിക്കാനാണ് ആഗ്രഹിക്കുന്നതെന്നും തൃഷ പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.
Tags : Trisha Vijay BJP Tamil Nadu president