മികവുറ്റ രീതിയിൽ ഒരു ഹൊറര്‍ സിനിമ എങ്ങനെ രൂപപ്പെടുത്തണമെന്ന് ആരെങ്കിലും ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് രാഹുല്‍ സദാശിവന് കഥയെഴുതി സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍ ചിത്രം ഡീയസ് ഈറെ. ശബ്ദവും നിശബ്ദതയും ചേരുംപടി സംയോജിപ്പിച്ച് 115 മിനിറ്റുകള്‍ പേടി അനുഭവിപ്പിക്കുന്ന മേക്കിംഗ് ബ്രില്യന്‍സ്.
ഭൂതകാലത്തില്‍ തുടങ്ങി ഭ്രമയുഗത്തിലൂടെ ഡീയസ് ഈറെയിലെത്തുമ്പോള് തനിക്കു പ്രിയപ്പെട്ട ഹൊറര്‍ ജോണറെന്ന കെട്ടിടത്തില്‍ നമ്മളെ പേടിപ്പെടുത്തുന്ന, ഞെട്ടലിലാഴ്ത്തുന്ന ചില പുതിയ നിഗൂഢ മുറികള്‍ പണിതീര്ക്കുകയാണു സംവിധായകന് രാഹുല്‍ സദാശിവന്.
കൊച്ചിയിലുള്ള കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ എന്‍ജിനിയറാണ് പ്രണവിന്റെ കഥാപാത്രം രോഹന്. അച്ഛനും അമ്മയും സഹോദരിയുമൊക്കെ അമേരിക്കയിലാണ്. പട്ടണത്തിലെ വലിയ വീട്ടില്‍ ഒറ്റയ്ക്കാണു താമസം. ധാരാളം സുഹൃത്തുക്കളുമൊത്ത് ജീവിതം ആഘോഷിക്കുന്ന പ്രകൃതം. രോഹന്റെ ക്ലാസ്മേറ്റും സുഹൃത്തുമായിരുന്ന കനി ആത്മഹത്യ ചെയ്തുവെന്നു സുഹൃത്തില്‍ നിന്ന് രോഹന് അറിയുന്നു. സുഹൃത്തിനൊപ്പം കനിയുടെ വീടുസന്ദര്‍ശിച്ചു സ്വന്തം വീട്ടില്‍ തിരിച്ചെത്തുന്ന രോഹൻ നേരിടുന്ന അസാധാരണ സംഭവങ്ങളിലൂടെയാണു കഥാസഞ്ചാരം. തുടര്‍ന്നുള്ള പേടിപ്പെടുത്തുന്ന കഥാമുഹൂര്‍ത്തങ്ങളും വേറിട്ട കഥാസന്ദര്‍ഭങ്ങളും തിയറ്ററില്‍ ആസ്വദിക്കുന്നതാണു രസകരം.
പ്രവചനാതീതമാണ് ചിത്രത്തിന്റെ കഥാസഞ്ചാരം. ഓരോ നിമിഷവും അടുത്തു സംഭവിക്കാന്‍ പോകുന്നത് എന്തെന്ന ആകാംക്ഷ നിലനിര്‍ത്തുന്ന മേക്കിംഗ് സ്റ്റൈല്‍. വിൻഡോ കർട്ടനുകളെ തട്ടിനീക്കി കാറ്റ് വീശുമ്പൊഴും ചായക്കപ്പും സ്ഫടിക പാത്രങ്ങളും വീണുടയുമ്പൊഴും സിഗരറ്റ് കത്തിച്ചു വലിക്കുന്പോൾ പോലും ഹൊറര്‍ അനുഭവിപ്പിക്കാന്‍ പാകത്തില്‍ ശബ്ദം ഡിസൈന്‍ ചെയ്തുവെന്നത് എടുത്തുപറയാതെ വയ്യ. ഇത്തരമൊരു സസ്പെന്‍സ് ചിത്രത്തിന്റെ ഹൊറര്മൂഡിനു തീപിടിപ്പിക്കുംവിധം പശ്ചാത്തല സംഗീതമൊരുക്കിയ ക്രിസ്റ്റോ സേവ്യറും ശബ്ദം ഡിസൈന്‍ ചെയ്ത ജയദേവന് ചക്കടത്തും ശബ്ദമിശ്രണം ഗംഭീരമാക്കിയ എം. ആര്. രാജാകൃഷ്ണനും കൈയടി നേടുന്ന കാഴ്ച.
കണ്ടുപഴകിയ പ്രേതസിനിമകളിലെ സ്ഥിരം കാഴ്ചകളെയൊക്കെ കുഴിവെട്ടിമൂടി പകരം പേടിയുടെ പുത്തന്‍ ഉറവിടങ്ങളും അനുഭവങ്ങളും രീതികളും മലയാള ത്തിനു പരിചയപ്പെടുത്തുന്ന മേക്കിംഗ് സ്റ്റൈലാണു ഡീയസ് ഈറെയില്‍. പറഞ്ഞുപേടിപ്പിക്കുന്നതിനപ്പുറം പേടി അനുഭവിപ്പിക്കുന്ന സീക്വന്‍സുകളും നിമിഷങ്ങളും സീനുകളും സിനിമയില്‍ വേണ്ടുവോളമുണ്ട്. എവിടെയും സംഭവിക്കാവുന്ന ഒരു സാധാരണ കഥ, അതു ലാഗടിപ്പിക്കുന്ന രീതിയില്‍ വലിച്ചുനീട്ടാതെ കൃത്യമായി എഡിറ്റു ചെയ്ത് അവതരിപ്പിച്ചു എന്നതാണ് എടുത്തുപറയേണ്ടത്. ഷഫീക് മുഹമ്മദ് അലിയുടെ സൂക്ഷ്മതയുള്ള എഡിറ്റിംഗ് ചിത്രത്തിന്റെ അനുഭവമൂഹൂര്ത്തങ്ങളെ സമ്പന്നമാക്കുന്നു.
ഹൊററിന്റെ രാഹുല്‍ സദാശിവന് യൂണിവേഴ്സില് പ്രണവ് മോഹന്‍ലാലിന്റെ അളന്നുകുറിച്ച സ്വാഭാവിക ആക്ടിംഗിന്റെ നിമിഷങ്ങളാണ് ചിത്രത്തിലുടനീളം. രാഹുലിന്റെ ആദ്യ ചിത്രം ഭൂതകാലത്തിലെ അമ്മയും മകനും ആ പ്രേതഭവനവും ഇതിലും കടന്നുവരുന്നുണ്ട്. അതിന്റെ കണക്ഷന്, സിനിമ കണ്ടുതന്നെയറിയണം. അന്താരാഷ്ട്രതലത്തില്‍ വിഖ്യാതമായ പ്രേതസിനിമകളില്‍ സാധാരണ കാണാറുള്ള പല കാര്യങ്ങളും ഇതിലുമുണ്ടെങ്കിലും ഒന്നുരണ്ടു സീനുകളില്‍ ശരിക്കും ഞെട്ടാനുള്ള വക ഡീയെസ് ഈറെ കരുതിവയ്ക്കുന്നുണ്ട്. ഭയം അനുഭവിക്കുന്ന ഒരു മനുഷ്യന്റെ വികാരവിചാരങ്ങളിലൂടെ കടന്നു പോകുന്ന രാഹുലിന്റെ സ്ക്രിപ്റ്റിനെ സപ്പോര്‍ട്ട് ചെയ്യുന്ന പ്രണവ് എന്ന നടന്റെ അനാവശ്യ ബഹളങ്ങളില്ലാത്ത പെര്‍ഫോമന്‍സ് സിനിമയെ സസ്പെൻസ് ത്രില്ലറാക്കുന്നു. ചിത്രസൂത്രം സിനിമയിലെ ഫ്രെയിമുകളിലൂടെ ഛായാഗ്രഹണരംഗത്ത് സ്ഥാനമുറപ്പിച്ച ഷെഹ്നാദ് ജലാലിന്റെ കാമറക്കാഴ്ചകളും ഡീയസ് ഈറെയെ വേറിട്ട അനുഭവമാക്കുന്നു.
ഡീയസ് ഈറെയെന്നാല് ഓര്‍മദിവസം. ചിത്രത്തിന്റെ ടൈറ്റിലിനു കഥയുമായുള്ള ബന്ധം സിനിമ കണ്ടുതന്നെയറിയണം. പ്രതികാരദാഹിയായ പ്രേതത്തിന്റെ വിക്രിയകള്‍ ഭീതിജനകമാണ്. പല സന്ദര്‍ഭങ്ങളിലും നമ്മുടെ ഹൃദയവിചാരങ്ങളെപ്പോലും സ്തംഭിപ്പിക്കുന്ന ഹൊറര്‍ സീക്വന്‍സുകള്‍ തിയറ്ററിനെ മരവിപ്പിലാഴ്ത്തുന്നുണ്ട്. ഭയം ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ എത്രത്തോളം ചുറ്റിപ്പടരുന്നുവെന്നും ഒരു നിഗൂഢമരണം അയാളുടെ ചുറ്റുമുള്ളവരുടെ വൈകാരിക ഗ്രാഫിനെ എത്രമേല്‍ സ്വാധീനിക്കുന്നുവെന്നും സിനിമ പറയുന്നു. മറ്റുള്ളവരുടെ ലൈഫിനെപ്പറ്റി ചിലര്‍ക്കു ചില വെളിപാടുകളും തോന്നലുകളുമുണ്ടാകാറുണ്ട്. പക്ഷേ, തുറന്നുപറഞ്ഞാല്‍ ആരും വിശ്വസിക്കില്ല എന്നതിനാല്‍ അവര്‍ അതു മനസില്‍ ഒളിപ്പിക്കും. പക്ഷേ, ചിലപ്പോൾ അത്തരം തോന്നലുകള്‍ പിന്നീടു സത്യമായി മാറുകയും ചെയ്യും. അത്തരം കാഴ്ചകളിലൂടെയും ഡിയെസ് ഇറേ കടന്നുപോകുന്നുണ്ട്.

നടന് ജിബിന്‍ ഗോപിനാഥ് അവതരിപ്പിക്കുന്ന മധു പോറ്റിയെന്ന ആദ്യാവസാനമുള്ള കഥാപാത്രം പ്രണവിനൊപ്പം കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ജിബിന്റെ അമ്മയായി വേഷമിട്ട മനോഹരി ജോയ്, കനിയുടെ വീട്ടിലെ വേലക്കാരിയായി വേഷമിട്ട ജയ കുറുപ്പ് എന്നിവര്‍ക്കൊപ്പം മലയാളത്തിലെ രണ്ടു യുവ നായക നടന്മാരും സര്‍പ്രൈസ് വേഷങ്ങളിലെത്തുന്നു.
ഈസ്തെറ്റിക് കുഞ്ഞമ്മ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും പടക്കളം, പൂക്കാലം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്കു പരിചിതനുമായ അരുണ്‍ അജികുമാര്‍ ചിത്രത്തില്‍ നിര്ണായകവേഷത്തിലെത്തുന്നു. അരുണിന്റെ തനതായ വൈകാരിക പെര്‍ഫോമന്‍സ് തിയറ്റര്‍ വിട്ടിറങ്ങുമ്പൊഴും പ്രേക്ഷകര്‍ക്കൊപ്പം കൂടുന്നുണ്ട്. മേക്കപ്പ് ആർട്ടിസ്റ്റ് റോണക്സ് സേവ്യർ ഒരുക്കിയ പ്രോസ്തെറ്റിക് ഡിസൈൻ ചിത്രത്തിന്റെ സിനിമാറ്റിക് അനുഭവം ഭീതിദമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
ആദ്യാവസാനം ഹൊററാണ്. സിനിമയുടെ മൂഡു തന്നെ ഹൊററാണ്. പക്ഷേ, അതിന്റെ അവതരണം വേറിട്ടതാണ്. കിടിലന്‍ സസ്പെന്‍സും ഡീയസ് ഇറെയിലുണ്ട്. രക്തം തണുത്തുറയുന്ന ഞെട്ടലിലേക്കു തള്ളിവീഴ്ത്തുന്ന ഒരു കിടിലന്‍ സസ്പെന്‍സ് ചിത്രത്തെ ഗ്രിപ്പിംഗ് ത്രില്ലറാക്കുന്നു. അപ്രതീക്ഷിത കഥാമുഹൂര്‍ത്തങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന കഥയിലെ ആ സസ്പെന്‍സ് തന്നെയാണു ഡീയസ് ഇറെയുടെ ഹൈലൈറ്റ്.
സിനിമകണ്ട് പേടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അല്പം വേറിട്ടരീതിയില്‍ ഞെട്ടാനും പേടിക്കാനുമുള്ള വക സിനിമയിലുണ്ട്. ഓര്‍ക്കുക, 18 വയസിനു മേലുള്ളവര്‍ക്കു വേണ്ടിയുള്ളതാണ് ഈ സിനിമ. അത്തരത്തിലുള്ള കണ്ടന്റുകള്‍ സിനിമയിലുണ്ട്. കുട്ടികള്‍ക്കുള്ള സിനിമയല്ല. ഭീതിയും വയലന്സുമൊക്കെയുള്ള ചില സീക്വന്സുകളുള്ളതിനാല് ഗര്‍ഭിണികളും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരും രണ്ടുവട്ടം ആലോചിച്ചശേഷം സിനിമ കാണാനിറങ്ങുന്നതാണ് ഉചിതം.

പ്രണവിന്റെ സൈലന്റ് ആക്ടിംഗ് പെര്‍ഫോമന്‍സ്, മലയാളത്തനിമയില്‍ ഇന്റര്‍നാഷണല്‍ നിലവാരമുള്ള ഹൊറര്‍ സിനിമാറ്റിക് അനുഭവം, തുടക്കം മുതല്‍ ഒടുക്കം വരെയും ഹൊറര്‍ മൂഡ് നിലനിര്‍ത്തുന്ന കഥപറച്ചില്‍... ഭയം ആസ്വദിക്കാന്‍ ഇഷ്ടമുള്ളവര്‍ക്കു ധൈര്യമായി ഡീയസ് ഇറെയ്ക്കു ടിക്കറ്റെടുക്കാം.
Tags : Dies Irea Pranav Mohanlal Rahul Sadashivam