കോടതി കുറ്റവിമുക്തനാക്കിയ ശേഷവും മാധ്യമങ്ങൾ തന്നെ ഉപദ്രവിക്കുകയാണെന്നും അസത്യങ്ങളാണ് പുറത്തുവിടുന്നതെന്നും ദിലീപ്.
അൽപമെങ്കിലും നീതി വേണമെന്നും ഒരു ചാനലിന് പ്രത്യേകമായി നൽകിയ പ്രതികരണത്തിൽ അദ്ദേഹം പറഞ്ഞു.
''അമ്മയ്ക്കു തീരെ വയ്യ. മൂന്നു തവണ വീണു. ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. നോക്കാനായി ഒരാളെ ഏൽപിച്ചിട്ടുണ്ട്. അമ്മയ്ക്കു വേണ്ടി ഉച്ചപൂജാ സമയത്ത് പ്രത്യേകം പ്രാർഥിക്കണമെന്നു തന്ത്രി കണ്ഠര് മഹേഷ് മോഹനരോട് അഭ്യർഥിക്കാനാണ് കാത്തു നിന്നത്.
എന്നെ എല്ലാവരും ഉപദ്രവിക്കുകയാണ്. എന്തെല്ലാം അസത്യങ്ങളാണ് തട്ടി വിടുന്നത്. അൽപമെങ്കിലും നീതി വേണ്ടേ. ഞാൻ അയ്യപ്പ ഭക്തനാണ്. കഴിഞ്ഞ വർഷം ദർശനത്തിനു വന്നപ്പോൾ ചെറിയ വിവാദം ഉണ്ടായി. ഇത്തവണ വഴിപാട് ബുക്ക ചെയ്താണ് വന്നത്''. ദിലീപ് പറഞ്ഞു.
ഗോപാലകൃഷ്ണൻ, ഉത്രാടം എന്ന നാളിലാണ് ദിലീപ് ഉച്ച പൂജയ്ക്ക് ടിക്കറ്റ് എടുത്തത്. ഒപ്പമുള്ളവർക്കൊപ്പം പൊൻകുന്നത്തു നിന്ന് കെട്ടു മുറുക്കിയാണ് നടൻ എത്തിയത്. രാവിലെ 8.30 ന് പമ്പയിൽ എത്തി.
പമ്പയിൽ നിന്നു കാൽ നടയായി മലകയറി സന്നിധാനത്ത് എത്തിയ ദിലീപ് ഇരുമുടികെട്ട് ഇല്ലാത്തതിനാൽ സ്റ്റാഫ് ഗേറ്റു വഴി സോപാനത്ത് എത്തി ദർശനം നടത്തി.
തുടർന്ന് മേൽശാന്തി, തന്ത്രി എന്നിവരെ കണ്ട് പൂജയുടെ വിവരങ്ങൾ അറിയിച്ചു. പണിക്കേഴ്സ് ട്രാവൽസ് ഉടമ ബാബു പണിക്കരുടെ കളഭ പുജയിൽ പങ്കെടുത്ത ശേഷമാണ് ഉച്ച പൂജയ്ക്കു പോയത്. സുഹൃത്ത് ശരത്ത്, അഡ്വ: പ്രണവ്, ചെന്നൈയിലെ വ്യവസായി ശശികുമാർ എന്നിവരോടൊപ്പമാണ് ദർശനത്തിനു വന്നത്.
Tags : Dileep media attack actress case