എല്ലാവരിലുമുണ്ടാവും മറ്റാരുമറിയാത്ത ഒരുപിടി രഹസ്യങ്ങള്‍. അവസാന നിമിഷം വരെയും ആര്‍ക്കും പിടികൊടുക്കാതെ വഴുതി നീങ്ങാനാവും ഒരോരുത്തരുടെയും ശ്രമം. പക്ഷേ, മറ്റുള്ളവരുടെ രഹസ്യങ്ങളും നിഗൂഢതകളുമറിയാനുള്ള മോഹം ഒടുങ്ങുകയുമില്ല.
നമ്മുടെ ഈ വിചിത്രസ്വഭാവം തന്നെയാണു ത്രില്ലര്‍ സിനിമകളുടെ വിജയരഹസ്യം. മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ അനുഭവങ്ങളിലൊന്നു തിയറ്ററുകളില്‍ കത്തിപ്പടരുകയാണ്. ഈ അടുത്തകാലത്തൊന്നും അത്രമേല്‍ സംതൃപ്തിയോടെ പ്രേക്ഷകര്‍ തിയറ്റര്‍ വിട്ട് ഇറങ്ങിയിട്ടുണ്ടാവില്ല.
പറഞ്ഞുവരുന്നതു ദിന്‍ജിത്ത് അയ്യത്താന്‍ - ബാഹുല്‍ രമേഷ് ടീമിന്റെ പുത്തൻപടം എക്കോ എന്ന ത്രില്ലിംഗ് പീക്കിനെക്കുറിച്ചു തന്നെ. നെഗറ്റീവില്ലാതെ, ലാഗില്ലാതെ പ്രേക്ഷക മനസുകളിൽ ഫ്രഷ്നെസിന്റെ സംതൃപ്തി നിറയ്ക്കു യാണ് എംആർകെ ജയറാം നിർമിച്ച മിസ്റ്ററി ഡ്രാമ ത്രില്ലർ എക്കോ.
ശീതക്കാറ്റു വീശിയടിക്കുന്ന മലമുകളിലെ കരിങ്കല്‍ വീട്ടില്‍ കുര്യച്ചനെ കാത്തിരിക്കുന്ന അയാളുടെ മലേഷ്യന്‍ ഭാര്യ മ്ലാത്തിച്ചേടത്തി. അവരെ പരിചരിക്കാന്‍ ഒപ്പം തങ്ങുന്ന പിയൂസെന്ന പയ്യന്. മലമുകളിലേക്കുള്ള ജീപ്പിന്റെ ഡ്രൈവര്‍ അപ്പൂട്ടി.
പകയും പ്രതികാരവുമൊളിപ്പിച്ച് കുര്യച്ചനെ തേടിയെത്തുന്ന മോഹന്‍പോത്തന്‍ ഉൾപ്പെടെയുള്ളവർ. ഒപ്പം, മലമുകളിൽ മ്ലാത്തിച്ചേടത്തിക്കു കാവലിരിക്കുന്ന ഒരു പറ്റം മലേഷ്യന്‍ ബ്രീഡ് നായ്ക്കളും. ആറു വര്‍ഷങ്ങളായി ഇവര്‍ക്കിടയില്‍ എവിടെയോ ഒളിച്ചിരുന്ന് ഒരു പറ്റമാളുകളുടെ ജീവിതം നിയന്ത്രിക്കുന്ന കുര്യച്ചന് എന്ന നിഗൂഢതയാണു കഥയുടെ കേന്ദ്രം.
നമ്മളിലേക്ക് ഈ സിനിമയെ ആദ്യമടുപ്പിക്കുന്നത് ഇതുവരെ മലയാള സിനിമ കണ്ടറിയാത്ത ഫ്രഷ് കഥ തന്നെ. ആ കഥ പറയാന്‍ തെരഞ്ഞെടുത്തവരോ കഥാപാത്രത്തിനു നൂറ്റൊന്നു ശതമാനം ചേരുന്നവരും. നായക കഥാപാത്രം പിയൂസിനെ അവതരിപ്പിക്കുന്നതു ഫാലിമി, പടക്കളം സിനിമകളിലൂടെ നമുക്കു പരിചിതനായ സന്ദീപ് പ്രദീപ്. സ്ക്രീന്‍ പ്രസന്‍സു തന്നെ ഉജ്വലം. കഥവഴിയിലെ പല സന്ദര്‍ഭങ്ങളിലും മാറിമറിയുന്ന കഥാപാത്ര സ്വഭാവങ്ങള്‍ സ്വാഭാവികമായി പകര്‍ന്നാടിയ പുതുതാര പ്രതിഭ.
കൃത്യമായ ഡെപ്തുള്ള കഥാപാത്രങ്ങള്‍ അതിനു ചേരുന്ന അഭിനേതാക്കളിലേക്ക് എത്തുമ്പോള്‍ അവരിലെ പ്രതിഭ വജ്രം പോലെ തിളങ്ങുന്നതിന്റെ കാഴ്ചകൾ ഇന്നു സിനിമകളിൽ വിരളം. പക്ഷേ, അതു സംഭവിക്കാറുണ്ട്. മോഹന്പോത്തനായി വേഷമിട്ട നര്‍ത്തകനും നടനുമായ വിനീത്, അപ്പുട്ടിയായി വേഷമിട്ട അശോകന്, മറ്റു നിർണായക വേഷങ്ങളിലെത്തുന്ന നരേയ്ന്, ബിനു പപ്പു, സഹീര്‍ മുഹമ്മദ്, രഞ്ജിത്ത് ശേഖര്‍ തുടങ്ങിയവരുടെ കാസ്റ്റിംഗിൽ അതു കൃത്യമായി അനുഭവിച്ചറിയാം.
ഈ കഥാപാത്രങ്ങളിലൂടെ കുര്യച്ചന്റെ കഥയും പ്രവർത്ത ങ്ങളും വർത്തമാനങ്ങളും അവയിലെ നിഗൂഢതകളും പയ്യെപ്പയ്യെ ഒരു പരിധി വരെ അറിഞ്ഞുപോകുന്ന അനുഭവമാണ് എക്കോ. ഹിന്ദി താരം സൗരഭ് സച്ച്ദേവാണു കേന്ദ്രകഥാപാത്രം കുര്യച്ചനായി വേഷമിട്ടത്. മ്ലാത്തി ചേട്ടത്തിയായി ബിയാന മോമിനും ഉജ്വല പ്രകടനം സമ്മാനിക്കുന്നു.
ഈ സിനിമ അയത്ന ലളിതമായി കണ്ടിറങ്ങാമെന്നു പറയാനാവില്ല. കഥാസഞ്ചാരത്തിന്റെ ഓരോനിമിഷവും പ്രേക്ഷകർ ശ്രദ്ധയോടെ, സൂക്ഷ്മതയോടെ കാണണമെന്ന മട്ടിലാണ് ദിന്‍ജിത്ത് അയ്യത്താന്റെ മേക്കിംഗ്. എവിടെയും എപ്പോഴും നിഗൂഢത ചൂഴ്ന്നു നില്ക്കുന്ന കഥവഴികളിലൊക്കെയും തിരക്കഥാകൃത്തും ഇതിന്റെ കാമറാമാനുമായ ബാഹുലിന്റെ കയ്യൊപ്പുണ്ട്.
കഥയിലെ രഹസ്യങ്ങളെല്ലാം അവസാന സീനില്‍ ഒരു മീറ്റിംഗ് നടത്തി നായകന് വിളിച്ചുപറയുന്ന പഴഞ്ചന്‍ ആചാരത്തില്‍നിന്ന് മലയാള സിനിമ വഴിമാറുന്നതിന്റെയും പുത്തന്‍ ദൃഷ്ടാന്തമാണ് എക്കോയുടെ ക്ലൈമാക്സ്. എഴുത്തുകാരന്റെയോ സംവിധായകന്റെയോ സ്പൂണ്‍ ഫീഡിംഗിനു പകരം പ്രേക്ഷകര്‍ തങ്ങളുടേതായ ആസ്വാദനപരിചയത്തിൽ തിരക്കഥ പൂര്‍ത്തിയാക്കുന്ന അപൂര്‍വ സിനിമാനുഭവം.
അന്നു പദ്മരാജന്-ഭരതന്, മറ്റൊരിക്കല്‍ സിബി മലയില്‍-ലോഹിതദാസ്, ഇപ്പോള്‍ ദിന്‍ജിത്ത് അയ്യത്താന്‍-ബാഹുല്‍ രമേഷ് എന്നു പറയാവുന്ന തരത്തിൽ പ്രതിഭകളുടെ കൂടിച്ചേരൽ. കിഷ്കിന്ധാകാണ്ഡം തൊട്ട് അതു മലയാള സിനിമയും പ്രേക്ഷകരും അനുഭവിച്ചറിയുന്ന ഗുണനിലവാരമെന്ന ഉറപ്പുകൂടിയാണ്. രചനയിലൂടെയും അതിന്റെ മൂല്യം ചോരാത്ത അവതരണത്തിലൂടെയും അനിമല്‍ ട്രിയോളജിയിലെ അവസാന അധ്യായം എക്കോ മലയാള ത്രില്ലര്‍ സിനിമാ ചരിത്രത്തിലെ വേറിട്ട അധ്യായമാവുകയാണ്.

കഥയുടെ വീര്യവും കഥപറച്ചിലിന്റെ വേഗവ്യത്യാസങ്ങളും ത്രില്ലും ആവോളം നമ്മെ അനുഭവിപ്പിക്കുന്ന മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതം. കഥപറച്ചി ന്റെ രീതിയും കഥാപരിസരങ്ങളുമറിഞ്ഞ് എഡിറ്റിംഗിന്റെ വേറിട്ട ഭംഗി അനുഭവിപ്പിക്കുന്ന സൂരജ് കട്സ്. അങ്ങനെയൊക്കെയുമാണ് എക്കോ വേറിട്ട ചലച്ചിത്രഭംഗിയാകുന്നത്. എക്കോയെന്നാല് പ്രതിധ്വനി. തിയറ്റര്‍ വിട്ടുപോകുമ്പൊഴും അതിലെ നിഗൂഢഭംഗികളുടെ പ്രതിധ്വനികള്‍ നമ്മളിൽ
അലയടിച്ചുകൊണ്ടേയിരിക്കും.
ഒരുത്തനും കൊടുക്കില്ല ഞാന്‍ എന്റെ പട്ടികളെ...അവര്‍ക്ക് കൂട്ടിലിട്ടും കെട്ടിയിട്ടും വളര്ത്താനല്ലേ എന്നു പറയുന്നുണ്ട് മലമുകളിലെ മലേഷ്യന്‍ മ്ലാത്തിച്ചേടത്തി. അപ്പോള്‍, പിന്നെങ്ങനാ പട്ടികളെ വളര്‍ത്തേണ്ടത്...എന്നു ചോദിക്കുകയാണ് നായക വേഷത്തിലെത്തുന്ന പിയൂസ്. ഈ സംഭാഷണങ്ങളും സിനിമയുടെ ക്ലൈമാക്സും ചേര്‍ത്തുവായിച്ചാല്‍ സിനിമ കണ്ടവര്‍ക്ക് ഒരുപക്ഷേ, എക്കോയിലെ അവസാന നിഗൂഢതയുടെ കെട്ടുമഴിക്കാം.
നിഗൂഢതകളുടെ മലകയറി മനുഷ്യ സ്വഭാവങ്ങളുടെ വന്യതയും തീവ്രതയുമറിഞ്ഞ് കുര്യച്ചന്റെയും മറ്റു പലരുടെയും രഹസ്യങ്ങളും അതിനുമപ്പുറം നമ്മളെ ഞെട്ടിക്കുന്ന ചില സത്യങ്ങളിലേക്കുമെത്തി നല്ലൊരു സിനിമ കണ്ടുവെന്ന സംതൃപ്തിയോടെ നമുക്കു നമ്മുടെ രഹസ്യങ്ങളിലേക്കു മടങ്ങാം. എക്കോ ടീം ഒന്നിക്കുന്ന പുത്തന്‍ പടത്തിനു കാത്തിരിക്കാം.
Tags : eko malayalam movie review theatre response