2025 വലിയ വിയോഗങ്ങൾക്കും സാക്ഷ്യം വഹിച്ചു. ഇതിഹാസതാരം ധര്‍മേന്ദ്ര, മലയാളികളുടെ പ്രിയതാരം രവികുമാര്‍, ക്ലാസിക് നടന് ഗോവര്ധന് അസ്രാനി തുടങ്ങി സിനിമ, ടെലിവിഷന്‍, സംഗീതരംഗത്തെ നിരവധി പ്രമുഖരെ നമുക്ക് നഷ്ടമായി. വലിയ ശൂന്യത അവശേഷിപ്പിച്ചാണ് താരങ്ങളുടെ മടക്കം.
ധര്‍മേന്ദ്ര

ഇതിഹാസതാരം ധര്‍മേന്ദ്ര നവംബര്‍ 24 ന് 89-ാം വയസിൽ മുംബൈയില്‍ അന്തരിച്ചു. ബോളിവുഡിലെ അതികായന് എന്നറിയപ്പെട്ടിരുന്ന താരങ്ങളുടെ താരം ഷോലെ, സീതാ ഔര്‍ ഗീത, ഫൂള്‍ ഔര്‍ പട്ടാര്‍ തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ശ്വാസതടസം നേരിട്ടതിനെത്തുടര്‍ന്ന്, നവംബര്‍ 10ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനിലയില്‍ പുരോഗതി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. വീട്ടില്‍ ചികിത്സതുടരുമ്പോള് അന്ത്യം സംഭവിക്കുകയായിരുന്നു.
65 വർഷം നീണ്ടുനിന്ന കരിയറിൽ, ധർമേന്ദ്ര 300-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ഹിന്ദി സിനിമയിലെ ഏറ്റവും കൂടുതൽ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചതിന്റെ റെക്കോർഡും മഹാപുരുഷന്റെ പേരിലാണ്. 1960ൽ ദിൽ ഭി തേരാ ഹം ഭീ തേരേ എന്ന ഹിന്ദി സിനിമയിലൂടെയാണ് ധർമേന്ദ്രയുടെ ചലച്ചിത്ര രംഗത്തേയ്ക്കുള്ള അരങ്ങേറ്റം. പിന്നീട് ബോളിവുഡ് ധർമേന്ദ്രയെ ആഘോഷിക്കുകയായിരുന്നു.
രവികുമാര്‍

ഒരുകാലത്ത് യുവതികളുടെ സ്വപ്നപുരുഷനായിരുന്നു രവികുമാര്‍. നിരവധി മലയാള ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നായകന്. സ്വഭാവനടനായും വില്ലന്‍ പ്രതിച്ഛായയുള്ള കഥാപാത്രങ്ങളായും അദ്ദേഹം വെള്ളിത്തിരയെ ഇളക്കിമറിച്ചിട്ടുണ്ട്. മലയാളം, തമിഴ് ഭാഷകളിലായി 100ലേറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു.
തൃശൂര്‍ സ്വദേശികളായ കെ.എം.കെ. മേനോന്റെയും ആര്. ഭാരതിയുടെയും മകനായി 1954ല്‍ ചെന്നൈയില്‍ ആണ് രവികുമാര്‍ ജനിച്ചത്. വളരെ ചെറുപ്പത്തില്‍തന്നെ ചലച്ചിത്രലോകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ രവികുമാറിനു കഴിഞ്ഞു. മലയാളത്തിലെ പ്രശസ്തമായ ഉദയ, മെറിലാന്‍ഡ് സ്റ്റുഡിയോ ആരംഭിക്കുന്നതിനുമുമ്പ് മലയാള ചലച്ചിത്രലോകത്ത് സ്വന്തമായി സ്റ്റുഡിയോ സ്ഥാപിച്ച വ്യക്തിയാണ് രവികുമാറിന്റെ പിതാവ് കെ.എം.കെ. മനോന്‍. തിരുവനന്തപുരത്ത് ശ്രീകൃഷ്ണ എന്ന പേരില്‍ അദ്ദേഹം ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചിരുന്നു.
നടിയും നിരവധി ചിത്രങ്ങളുടെ നിര്‍മാതാവുമായിരുന്നു അദേഹത്തിന്റെ അമ്മ ഭാരതി. മുറപ്പെണ്ണ് എന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്തത് ഭാരതിയാണ്.ശ്വാസകോശ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന രവികുമാര്‍ ഏപ്രില്‍ നാലിന് 71-ാം വയസിലാണ് അന്തരിക്കുന്നത്.
ബി. സരോജാദേവി

ഏഴു പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതമായിരുന്നു ബി. സരോജാദേവിയുടേത്. പത്മശ്രീ, പത്മഭൂഷണ്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ബഹുമതികള്‍ അവരെ തേടിയെത്തിയിട്ടുണ്ട്. വിവിധ ഭാഷകളിലായി 200ലേറെ സിനിമകളില്അഭിനയിച്ച അവര്‍ അഭിനയ സരസ്വതി എന്നാണ് അറിയപ്പെട്ടിരുന്നത്. കന്നടത്തു പൈങ്കിളി എന്ന പേരിലും അറിയപ്പെട്ടിരുന്നു. ജൂലൈ 14ന് 87-ാം വയസിലാണ് സരോജാദേവി അന്തരിച്ചത്.
ആദ്യമായി അഭിനയിക്കുന്നത് 1955-ല്‍ മഹാകവി കാളിദാസ എന്ന കന്നഡ സിനിമയിലാണ്. അന്ന് സരോജയ്ക്ക് 17 വയസാണ്. 1959-ല്‍ പാണ്ഡുരംഗ മജത്യം എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയില്‍ അരങ്ങേറ്റംകുറിച്ചു. 1958-ല്‍ പുറത്തിറങ്ങിയ നാടോടി മന്നന് എന്ന തമിഴ് ചിത്രം അവരെ തമിഴ് സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളാക്കി മാറ്റി. 1967 ല്‍ വിവാഹം കഴിയുന്നതു വരെ തെലുഗു, തമിഴ് സിനിമകളിലെ ഒന്നാം നമ്പര്‍ താരമായിരുന്നു സരോജ.
സുലക്ഷണ പണ്ഡിറ്റ്

നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് നവംബര്‍ ആറിന് 71-ാം വയസില്‍ അന്തരിച്ചു. ഉല്‍ജന്‍, അപ്പനന്‍, ഖണ്ടാന് തുടങ്ങിയ സിനിമകളിലൂടെയാണ് അവര്‍ പ്രശസ്തിയിലേക്കുയര്‍ന്നത്. 1970കളിലെയും 80കളിലെയും പ്രമുഖാരമായ രാജേഷ് ഖന്ന, വിനോദ് ഖന്ന, ശശി കപുര്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചു. സിനിമയ്ക്കും സംഗീതത്തിനും നല്കിയ സംഭാവനകള്‍ ഇന്ത്യയിലുടനീളമുള്ള ആരാധകരുടെ മനസില്‍ എന്നുമുണ്ടാകും.
സതീഷ് ഷാ

മുതിര്‍ന്ന ബോളിവുഡ് നടന് സതീഷ് ഷാ ഒക്ടോബര്‍ 25ന് വിടപറഞ്ഞു. 74-ാം വയസിലായിരുന്നു അന്ത്യം. ഹം സാത്ത് സാത്ത് ഹെ, മെം ഹൂ നാ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അദ്ദേഹത്തിന് വലിയ പ്രശംസയാണു ലഭിച്ചത്. മിനിസ്ക്രീന്‍ രംഗത്തും സതീഷ് ഷാ മുന്‍പന്തിയിലായിരുന്നു.
ഗോവര്ധന് അസ്രാനി

പ്രശസ്ത നടന് അസ്രാനി ഒക്ടോബര്‍ 20 ന് 84-ാം വയസില്‍ അന്തരിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തില്‍ ഷോലെ, ഖാട്ട മീഠാ, അവാര പാഹല്‍ ദിവാന, ഭൂല്‍ ഭുലായ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരെ രസിപ്പിച്ചു. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ ബാച്ചുകളിലൊന്നിലെ വിദ്യാര്‍ഥിയായിരുന്ന അസ്രാനി കടുത്ത വെല്ലുവളികള്‍ നേരിട്ടാണ് ബോളിവുഡിലെ തലയെടുപ്പുള്ള നടന്മാരിലൊരാളായി മാറിയത്. താരങ്ങളെ എളുപ്പം സൃഷ്ടിക്കാം പക്ഷേ ഒരു നടനെ സൃഷ്ടിക്കാന്‍ കഴിയില്ല. നടന് എന്നത് കാലം പരുവപ്പെടുത്തിയെടുക്കുന്ന മഹാപുരുഷനാണ്. അതായിരുന്നു അസ്രാനി.
പങ്കജ് ധീര്‍

കര്ണന്, എന്നു കേള്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസില്‍ തെളിയുന്ന ഒരേയൊരു മുഖമാണ് പങ്കജ് ധീര്‍. മഹാഭാരതം പരമ്പരയില്‍ കര്ണനയായി അഭിനയിച്ചതിനു പുറമേ നിരവധി സിനിമകളിലും ടെലിവിഷന്‍ ഷോകളിലും അദ്ദേഹം അഭിനയിച്ചു. അദ്ദേഹത്തിന്റെ വിയോഗം ആരാധകരെ വലിയ ദുഃഖത്തിലാഴ്ത്തി. നിരവധിപ്പേര്‍ കര്‍ണന്റെ വേഷം അണിഞ്ഞെങ്കിലും പങ്കജ് ധീറിന്റെ കര്ണന് അത്യുജ്ജ്വലമായി പ്രേക്ഷകമനസില്‍ എന്നും നിലനില്ക്കും. ഒക്ടോബര്‍ 15ന് ആണ് അദ്ദേഹം അന്തരിച്ചത്.
സുബീന്‍ ഗാര്‍ഗ്

ഗായകനും സംഗീതസംവിധായകനുമായ സുബീന്‍ ഗാര്‍ഗ് സെപ്റ്റംബര്‍ 19ന് സിംഗപുരില്വച്ച് 52-ാംവയസില്‍ അന്തരിച്ചു. ആസാമീസ്, ബംഗാളി, ഹിന്ദി ഭാഷകളിലാണ് അദ്ദേഹത്തിന്റെ സംഭാവനകള്‍. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം രാജ്യമെമ്പാടുമുള്ള സംഗീതസമൂഹത്തെ അതീവദുഃഖത്തിലാഴ്ത്തി. സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ പല അഭ്യൂഹങ്ങളും പരന്നിരുന്നു.
ഷെഫാലി ജരിവാല

42-ാം വയസിലായിരുന്നു നടി ഷെഫാലി ജരിവാലയുടെ വിയോഗം. 2002ല്‍ പുറത്തിറങ്ങിയ റീമിക്സ് മ്യൂസിക് വീഡിയോ കാന്താ ലഗാ-യിലെ നൃത്തവേഷം വ്യാപകമായ അംഗീകാരം നേടിക്കൊടുത്തതൊടെ കാന്താ ലഗാ ഗേള്‍ എന്ന അപരനാമത്തിലും ഷെഫാലി അറിയപ്പെട്ടു. സല്മാന് ഖാന് നായകനായി അഭിനയിച്ച മുജ്സെ ഷാദി കരോഗി (2004) എന്ന ബോളിവുഡ് ചിത്രത്തില്‍ സഹനടിയുടെ വേഷം ഉള്‍പ്പെടെ ഏതാനും ഹിന്ദി ചിത്രങ്ങളില്‍ അവര്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
Tags : Dharmendra Ravikumar - Star departures in 2025