നിർമാതാവുമായുള്ള തർക്കത്തെ തുടർന്ന് അറസ്റ്റിലായ സംവിധായകൻ ഷംസുദ്ദീന് പിന്തുണയുമായി നടി ജയശ്രീ ശിവദാസ്. വിവാദങ്ങൾ നിങ്ങളെ കൂടുതൽ കരുത്തനാക്കട്ടെ എന്ന കുറിപ്പോടെയാണ് താരം സംവിധായകന് പിന്തുണ അറിയിച്ചത്.
ഷംസുദ്ദീൻ മാധ്യമങ്ങളോട് സംസാരിക്കുന്ന ചിത്രം തന്റെ സോഷ്യൽ മീഡിയ സ്റ്റാറ്റസായി പങ്കുവച്ചുകൊണ്ടായിരുന്നു ജയശ്രീയുടെ പിന്തുണ.
സിനിമയുടെ മാസ്റ്റർ പ്രിന്റ് കൈക്കലാക്കി വഞ്ചിച്ചുവെന്നും ഷൂട്ടിംഗ് വൈകിപ്പിച്ചത് വഴി നാല് കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ആരോപിച്ച് നിർമാണ കമ്പനിയായ സെക്കൻഡ് ഷോ പ്രൊഡക്ഷൻസ് നൽകിയ പരാതിയിലാണ് ഷംസുദ്ദീനെ ഹിൽ പാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
കാക്കനാടുള്ള ഫ്ലാറ്റിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് പോലീസ് സംഘം വാതിൽ തകർത്ത് അകത്തുകടന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തനിക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നതിന് മുൻപ് തന്നെ അറസ്റ്റ് രേഖപ്പെടുത്താൻ പോലീസിന് മേൽ ആരുടെയോ ശക്തമായ സമ്മർദ്ദമുണ്ടായിരുന്നുവെന്നും, സിനിമ റിലീസ് ചെയ്ത് ഒരു വർഷത്തിന് ശേഷമാണ് ഇത്തരമൊരു വ്യാജ ആരോപണം ഉന്നയിക്കുന്നതെന്നുമാണ് ഷംസുദ്ദീന്റെ വിശദീകരണം.
‘രണ്ട് ദിവസം മുൻപാണ് സ്റ്റേഷനിൽ നിന്ന് എന്നെ വിളിക്കുന്നത്. ആ സമയത്ത് ഞാൻ ഒരു ഷൂട്ടിനായി പോകുകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞു വന്ന് ഫ്ലാറ്റിൽ കിടന്നുറങ്ങുമ്പോഴാണ് പോലീസുകാർ ലോക്ക് പൊളിച്ച് എന്നെ അറസ്റ്റ് ചെയ്യുന്നത്. പോലീസുകാർക്ക് എന്നോട് നല്ല സമീപനമായിരുന്നു.
എന്നാൽ എനിക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നതിന് മുൻപ് തന്നെ എന്നെ അറസ്റ്റ് ചെയ്യണമെന്ന് പോലീസുകാർക്ക് മേൽ കൃത്യമായി ആരുടെയോ സമ്മർദ്ദമുണ്ടായിരുന്നു.
2025 മാർച്ച് 29-നാണ് 'അഭിലാഷം' സിനിമ റിലീസ് ചെയ്തത്. മേയ് 24-ന് ഒടിടി റിലീസും ആഗസ്റ്റിൽ സിനിമ ടിവിയിലും വന്നു. തിയേറ്റർ, ഒടിടി, സാറ്റലൈറ്റ് റിലീസുകൾക്ക് ആവശ്യമായ എല്ലാ ഹാർഡ് ഡിസ്കുകളും ഫോർമാറ്റുകളും ഞാൻ നിർമ്മാതാവിന് കൈമാറിയിരുന്നു. സിനിമയുടെ എല്ലാ ജോലികളും കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴാണ് ഇപ്പോൾ ഇങ്ങനെയൊരു ആരോപണം വരുന്നത്.
സിനിമയുടെ മാസ്റ്റർ കോപ്പി കൈവശപ്പെടുത്തി എന്നാണ് അവർ പറയുന്നത്. അത് കൈവശം വെച്ചിട്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. എന്റെ കൈയിൽ അങ്ങനെയൊന്നില്ല, അത് എവിടെയാണെന്ന് എനിക്കറിയില്ല. കാരണം ഹാർഡ് ഡിസ്കുകൾ സൂക്ഷിക്കേണ്ടത് നിർമ്മാതാവിന്റെ ഉത്തരവാദിത്തമാണ്.
അദ്ദേഹം നിർദ്ദേശിച്ച കാര്യങ്ങളെല്ലാം ഞാൻ ചെയ്തിട്ടുണ്ട്. ആമസോൺ പ്രൈമിന് കൈമാറാനുള്ള ഫയലുകൾ അടക്കം ഞാൻ നൽകിയിരുന്നു, അതിന്റെ എല്ലാ രേഖകളും എന്റെ കയ്യിലുണ്ട്. എനിക്ക് ഈ സിനിമയുടെ പൂർണമായ പ്രതിഫലം ലഭിച്ചിട്ടില്ല. പത്തൊൻപതോളം സാങ്കേതിക പ്രവർത്തകർക്കും പേയ്മെന്റ് ലഭിക്കാനുണ്ട്.
എനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തപ്പോൾ പോലും ഞാൻ അതിനെതിരെ സംസാരിച്ചിരുന്നില്ല. കാരണം അഭിലാഷം എന്ന സിനിമ അറിയപ്പെടേണ്ടത് ഇത്തരം പരാതികളുടെ പേരിലാകരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.
അത്രയും ആത്മാർത്ഥമായാണ് ഞാനീ സിനിമ ചെയ്തത്. ചിത്രീകരണത്തിന്റെ ഒന്നാം ദിവസം തന്നെ നിന്നുപോകേണ്ട സാഹചര്യം ഉണ്ടായ ഒരു സിനിമയായിരുന്നു ഇത്. അന്ന് സെറ്റിലുണ്ടായ പ്രശ്നങ്ങളിലേക്ക് ഇപ്പോൾ ഞാൻ കടക്കുന്നില്ല.
തട്ടിപ്പ് ആരോപണം വന്ന വാർത്ത പരന്നതോടെ ഞാൻ കഥ പറയാൻ പോയ നിർമ്മാതാക്കളെല്ലാം പിന്മാറി, എന്റെ പ്രോജക്റ്റുകൾ മുടങ്ങി. ഒറ്റദിവസം കൊണ്ട് എന്റെ കരിയറിനെ ഈ സംഭവം വല്ലാതെ ബാധിച്ചു. ഈ രീതിയിൽ അറിയപ്പെടാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. ഇതൊരു നഷ്ടം വന്ന സിനിമയാണെന്ന് വരുത്തിത്തീർക്കാൻ അവർക്ക് ആഗ്രഹം കാണും. എന്റെ നിവൃത്തികേടുകൊണ്ടാണ് ഞാൻ ഇപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ നിൽക്കുന്നത്.’’ ഷംസുദീൻ മാധ്യമങ്ങളോട് പറഞ്ഞു.
Tags : Jayashree Shivadas director movie news