എവര്‍ഗ്രീന്‍ ചിരിഹിറ്റ് "കട്ടപ്പനയിലെ ഋത്വിക്റോഷനു' 10 വര്‍ഷങ്ങൾക്കുശേഷം നാദിര്‍ഷയും വിഷ്ണു ഉണ്ണികൃഷ്ണനും ഒരുമിച്ച ഫണ്‍, ഫാമിലി, ഫാന്റസി എന്റര്ടെയ്നര് "മാജിക് മഷ്റൂംസ്’ തിയറ്ററുകളില്‍. മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷ്റഫ് പിലാക്കല്‍ നിര്‍മിച്ച ചിത്രത്തില്‍ അക്ഷയ ഉദയകുമാറാണു നായിക.
"ഇതു കട്ടപ്പനയുടെ തുടര്‍ച്ചയല്ല. പക്ഷേ, അതേ പാറ്റേണിലുള്ള സിനിമയാണ്. ഇടുക്കിയാണു പശ്ചാത്തലം. ഫാന്റസി കഥയാണ്. രണ്ടു മണിക്കൂര്‍ പത്തു മിനിറ്റില്‍ നമ്മളെ സന്തോഷിപ്പിക്കുന്ന സിനിമയാണിത്. ചിരിച്ച്, ഇടയ്ക്ക് ഇമോഷണലായി കണ്ണു നിറഞ്ഞ്, എനിക്കു ഫീലായി എന്നൊക്കെ പറയാനാകുന്ന 100 ശതമാനം എന്റര്ടെയ്നർ’-നാദിര്‍ഷ സണ്‍ഡേ ദീപികയോടു പറഞ്ഞു.
വീണ്ടും വിഷ്ണു-നാദിര്‍ഷ സിനിമയുണ്ടായത്..?

കട്ടപ്പനയിലെ ഋത്വിക് റോഷനു ശേഷം വിഷ്ണു നായകന്, നാദിര്‍ഷ ഡയറക്ടര്‍ എന്നു പറയുമ്പോള്‍ ആ സിനിമയുടെ ഫ്ളേവറില്‍, അതുപോലെ നര്‍മവും ജനത്തിന് ഇഷ്ടപ്പെടുന്ന ഒരു കഥയുമായി വന്നിട്ടേ കാര്യമുള്ളൂ. അതിനിടെ ഒരുപാടു കഥകള്‍ കേട്ടിരുന്നുവെങ്കിലും ഒന്നും സിനിമയാക്കണമെന്നു തോന്നിയില്ല. മറ്റൊരു സിനിമയുടെ ആലോചനകളുമായി മുന്നോട്ടുപോകുന്നതിനിടെ ആകാശ്ദേവ് എന്ന പുതുമുഖ എഴുത്തുകാരന്റെ ഒരു കഥയെപ്പറ്റി വിഷ്ണു എന്നോടു പറഞ്ഞു.
എനിക്ക് ഓകെയാണെങ്കില്‍ തന്നെ വച്ച് അതു സംവിധാനം ചെയ്തൂടെയെന്നും ചോദിച്ചു. കഥ കേട്ടപ്പോള്‍ അതില്‍ പണിയെടുത്താല്‍ ഈ സിനിമ ഗംഭീരമാകുമെന്നു തോന്നി. കാരണം, അതിലൊരു സിനിമയുണ്ട്, വ്യത്യസ്തതയുണ്ട്, ഒരു ഫാന്റസിയുണ്ട്. ഇന്നേവരെ ഞങ്ങള്‍ പറയാത്ത ഒരു മൂഡില്‍, എന്നാല്‍ ഞങ്ങളില്‍നിന്നു ജനം പ്രതീക്ഷിക്കുന്ന ഒരു സിനിമ ചെയ്യാനാകുമെന്നു തോന്നി. ദുബായിലുള്ള എന്റെ സുഹൃത്ത് അഷ്റഫ് പിലാക്കല്‍ നിര്‍മാതാവായി വന്നു.
"മാജിഷ് മഷ്റൂംസ്’ എന്ന പേരിനു പിന്നില്‍..?

മഷ്റൂം കൃഷിയുടെ പ്ലാറ്റ്ഫോമിലാണ് ഈ കഥപറയുന്നത്. കൂണ് പൊട്ടിമുളയ്ക്കുന്നത് ഒരിടിവെട്ടിലാണല്ലോ. യാദൃച്ഛികമായാണു ചില പ്രണയങ്ങളും പൊട്ടിമുളയ്ക്കുക. അതിന്റെ കണക്ഷന് സിനിമയിലുണ്ടാവും. കൊടൈക്കനാലിലെ മാജിക് മഷ്റൂംസുമായി ഇതിനു യാതൊരു ബന്ധവുമില്ല. പ്രണയം, കുടുംബ ബന്ധങ്ങള്‍, ഫാന്റസി, ഹ്യൂമര്‍... ഇതിന്റെയൊക്കെ ഒരു ലഹരിയാണ് ഈ സിനിമ പകരുക. പടം കണ്ടിറങ്ങുമ്പോള്‍ അത്തരമൊരു വൈബ് കിട്ടും.
കാസ്റ്റിംഗില്‍ ശ്രദ്ധിച്ചത്..?
അയോണ്‍ ജോസ്- അതാണു വിഷ്ണുവിന്റെ കഥാപാത്രം. കൊച്ചുചെറുക്കന് എന്നാണ് അടുപ്പമുള്ളവര്‍ വിളിക്കുക. ഓഡിഷനിലൂടെയാണ് നായിക അക്ഷയ ഉദയകുമാറിനെ കണ്ടെത്തിയത്. ഇന്‍സ്റ്റ റീല്‍സിലൂടെ താരമായ അക്ഷയ തമിഴ് ബിഗ് ബോസ് മത്സരാര്‍ഥിയായിരുന്നു. "ലവ് റ്റുഡേ' എന്ന തമിഴ് പടത്തില്‍ സെക്കന്‍ഡ് ഹീറോയിനായിരുന്നു. ഇതാണു മലയാളത്തില്‍ അക്ഷയയുടെ ആദ്യ റിലീസ്. ലക്ഷ്മിയാണ് വിഷ്ണുവിന്റെ ഡ്രീം സോംഗില്‍ പെയറാകുന്നത്.

അല്‍ത്താഫ് സലീമും മീനാക്ഷി ദിനേശുമാണ് ഇതിലെ മറ്റൊരു പെയര്‍. അജു വര്‍ഗീസ്, ജോണി ആന്റണി, പൂജ മോഹന്‍ദാസ്, അരുൺ പുനലൂർ, പ്രമോദ് വെളിയനാട്, ചൂരല്‍ ഇന്‍സ്റ്റഗ്രാം സീരീസിലെ ഷമീര്‍ ഖാന്, ശാന്തിവിള ദിനേശ്...എന്നിങ്ങനെ വേറിട്ടതാണു കാസ്റ്റിംഗ്. ഒന്നോ രണ്ടോ സീനില്‍ വന്നുപോകുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും നമുക്കു സുപരിചിതരായ ആര്‍ട്ടിസ്റ്റുകളാണ്. ഇതിന്റെ നിര്‍മാതാവ് അഷ്റഫും ഒരു വേഷം ചെയ്തിട്ടുണ്ട്.
നാലു തവണ സംസ്ഥാന നാടക പുരസ്കാരം നേടിയ ആലീസ് പോളാണ് അമ്മച്ചിയുടെ വേഷത്തിലെത്തുന്നത്. നായികയുടെ അമ്മയായി കെ.എസ്. മനീഷയും അച്ഛനായി ബോബി കുര്യനും വേഷമിടുന്നു. സിദ്ധാര്‍ഥ് ഭരതൻ ഹ്യൂമര്‍ വേഷത്തിലെത്തുന്നു. വിഷ്ണുവിന്റെ അച്ഛന്‍വേഷം അഭിനയിക്കുന്ന ജാഫര്‍ ഇടുക്കിയുടെ രസകരമായ കുറേ സീക്വന്‍സുകള്‍ ചിത്രത്തിലുണ്ട്.
പഴയ വൈബില്‍ ഹരിശ്രീ അശോകന്..?
കുട്ടപ്പന് ചേട്ടന്- അതാണു കഥാപാത്രം. കൊച്ചിയില്‍നിന്ന് ഇടുക്കിയിലേക്കു ചേക്കേറിയ ആളാണ്. അവിടെ ഉത്സവത്തിനു നാട്ടുകാരെ നാടകം പരിശീലിപ്പിക്കുകയാണ്.
വിഷ്ണു-ധര്മജന് കോംബോയ്ക്കു പകരം വിഷ്ണു-അബിന്‍..?

ഇത്തവണ ഒന്നു മാറ്റിപ്പിടിക്കന് തീരുമാനിച്ചു. എല്ലാ കഥാപാത്രങ്ങളും കട്ടപ്പനയിലേതു പോലെയായാല്‍ സിനിമയ്ക്കു വ്യത്യാസമുണ്ടാവില്ലല്ലോ. അങ്ങനെയാണ് "ഒതളങ്ങ തുരുത്തില്’ നത്ത് എന്ന വേഷം ചെയ്ത അബിന്‍ ബിനോയെ കൊണ്ടുവന്നത്.
കഥയോടു ചേര്‍ന്നുനില്‍ക്കുന്ന പാട്ടുകളാണോ..?
കഥയുമായി പൊരുത്തമുണ്ടെങ്കില്‍ മാത്രമേ പാട്ടു ചെയ്തിട്ടു കാര്യമുള്ളൂ. പാട്ട് സിനിമയില്‍ മുഴച്ചുനില്ക്കരുത്. ഇതില്‍ പാട്ടുകള്‍ക്കുള്ള പ്രാധാന്യം സിനിമ കാണുമ്പോള്‍ മനസിലാകും. സന്തോഷ് വര്‍മ, ബി.കെ. ഹരിനാരായണന്, രാജീവ് ആലുങ്കല്‍, രാജീവ് ഗോവിന്ദന്, യദു കൃഷ്ണന് എന്നിങ്ങനെ അഞ്ചു ഗാനരചയിതാക്കള്‍. മറ്റൊരു മലയാള സിനിമയിലും ഈ അടുത്തകാലത്ത് പാട്ടിനുവേണ്ടി ഇത്രയധികം ഗായകരെ ഉൾപ്പെടുത്തിയിട്ടുണ്ടാവില്ല; ശങ്കര്‍ മഹാദേവന്, ശ്രേയാ ഘോഷാല്‍, കെ.എസ്. ചിത്ര, ഹനാന് ഷാ, ജാസി ഗിഫ്റ്റ്, വിനീത് ശ്രീനിവാസന്, റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിര്‍ഷ എന്നിങ്ങനെ. വിനീത് ശ്രീനിവാസനൊപ്പമാണ് എന്റെ മകള്‍ ഖദീജ പാടിയത്.
ഗാനമേള മൂഡിലുള്ള പാട്ടുകളുമുണ്ടല്ലോ..?

ഞാനും ഗാനമേള സിംഗറല്ലേ. ഇന്നു ഗാനമേളകളില്‍ പുതിയ പാട്ടുകള്‍ തീരെ കുറവാണ്. ഒരു മിന്നല്‍ വളയൊക്കെ മാത്രമേ കാണൂ. ബാക്കിയെല്ലാം പഴയ പാട്ടുകളെടുത്തു റീമിക്സ് ചെയ്തു പാടുകയാണ്. പക്ഷേ, പാട്ടും ഡാന്‍സും എന്ന തരത്തില്‍ ആഘോഷമാണ് മഷ്റൂംസിലെ പാട്ടുകളുടെ ദൃശ്യാവിഷ്കാരം. കട്ടപ്പനയില്‍ "മിന്നാമിന്നിക്കും ’ പാടിയതു ശങ്കര്‍ മഹാദേവനാണ്. ഇതില്‍ പാട്ടൊരുക്കിയപ്പോൾ അത്തരത്തിലുള്ള ഒരു എനര്‍ജി പാട്ടിനു സന്ദർഭമുണ്ടായി. ഇതിലും ആ എനര്‍ജി കിട്ടുന്നതിന് അദ്ദേഹത്തിന്റെ ശബ്ദം കൊണ്ടുവന്നാല്‍ നന്നായിരിക്കുമെന്നു തോന്നി. മണികണ്ഠന് അയ്യപ്പയാണു ചിത്രത്തിന്റെ റീ റെക്കോര്‍ഡിംഗ് ചെയ്തത്.
നിര്‍മാതാവിന്റെ പിന്തുണ?
ഒരു പാട്ടിന് എട്ടു ലക്ഷം പ്രതിഫലം പറ്റുന്ന ശങ്കര്‍ മഹാദേവന് ഉള്‍പ്പടെ ഇന്ത്യയിലെ മികച്ച ഗായകരെക്കൊണ്ടു പാടിക്കാനായത് ഇതിന്റെ നിര്‍മാതാവ് അഷ്റഫിന്റെ പിന്തുണ കൊണ്ടു മാത്രമാണ്. സിനിമയുടെ എല്ലാ മേഖലകളിലും പ്രവര്‍ത്തിച്ചുവന്നയാൾ എന്ന നിലയില്‍ അധ്വാനത്തിന്റെ വേദന നന്നായി അറിയാവുന്നതു കൊണ്ടാവാം ഈ സിനിമയിലെ എല്ലാ ടെക്നീഷന്‍സിനും ഷൂട്ടിനു 10 ദിവസം മുന്നേ അദ്ദേഹം പ്രതിഫലം നല്‍കിയിരുന്നു.
കഥകള്‍ തെരഞ്ഞെടുക്കുന്നത്..?
ഒരാള്‍ കഥയുമായി വരുമ്പോള്‍ അയാളുടെ മനസിലുള്ള ആര്ട്ടിസ്റ്റിനെവച്ച് അതു പറഞ്ഞുകേൾക്കുന്നതാണ് എനിക്കിഷ്ടം. അയാളുടെ മനസില്‍ സലീം കുമാറും ഹരിശ്രീ അശോകനും മറ്റുമാണെങ്കില്‍ സലീം കുമാര്‍ സൈക്കിളില്‍ വരുമ്പോള്‍ ഹരിശ്രീ അശോകന് എതിരേ വരുന്നു എന്നിങ്ങനെ പറഞ്ഞാൽ കഥ വിഷ്വല്‍ രൂപത്തില്‍ മുന്നിലെത്തും. അപ്പോള്‍ വിലയിരുത്തല്‍ വളരെ എളുപ്പമാവും. കഥാപാത്രത്തിന്റെ പേര് രഘു എന്നാണെങ്കില്‍ രഘു വരുന്നു എന്നതിനേക്കാള്‍ സിംപിളായി നമുക്കു മനസിലാവുക ഹരിശ്രീ അശോകന് വരുന്നു എന്ന മട്ടില്‍ പറയുമ്പോഴാണ്. അത്തരത്തിലാണു ഞാന്‍ കഥകള്‍ കേള്‍ക്കാറുള്ളത്.
"കട്ടപ്പനയിലെ ഋത്വിക് റോഷന്' എന്ന സിനിമ മറ്റൊരു സംവിധായകന് ചെയ്യാനിരുന്നതാണ്. അദ്ദേഹം ഒരു നടനോടു ഡേറ്റ് ചോദിച്ചപ്പോള്‍ താന്‍ ചെയ്താല്‍ ശരിയാവില്ലെന്നു പറഞ്ഞ് ആ നടന് പിന്മാറി.
വിഷ്ണുവിനെ വച്ച് ചെയ്തൂടെ എന്നു ഞാന്‍ ആ സംവിധായകനോടു ചോദിച്ചു. തനിക്ക് അതിനുള്ള ആത്മവിശ്വാസമില്ലെന്നും വിഷ്ണു അതു ചെയ്താല്‍ ശരിയാവില്ലെന്നുമായിരുന്നു മറുപടി. നിങ്ങള്‍ ചെയ്യുന്നില്ലെന്നാണു തീരുമാനമെങ്കില്‍ ഈ സിനിമ ചെയ്തോട്ടെ എന്നു ഞാന്‍ ചോദിച്ചു. അങ്ങനെയാണ് ആ കഥ എന്നിലേക്ക് എത്തിയത്.
ചില കഥകള്‍ കേള്‍ക്കുമ്പോള്‍ അതു വര്‍ക്ക് ചെയ്തെടുത്താല്‍ നന്നാകുമെന്ന ആത്മവിശ്വാസമുണ്ടാകും. ചില സിനിമകളില്‍ നമ്മുടെ ധാരണകള്‍ക്കു വിപരീതമായും സംഭവിച്ചിട്ടുണ്ട്. പക്ഷേ, "മാജിക് മഷ്റൂംസ്’ ഞങ്ങള്‍ വിചാരിച്ചതുപോലെ ജനങ്ങൾ ഇഷ്ടപ്പെടുന്ന സിനിമയായി മാറിയതില്‍ സന്തോഷമുണ്ട്. എന്ജോയ് ചെയ്തു കാണേണ്ട സിനിമയെന്നാണു ജെന്‍ സി പ്രേക്ഷകരും പറയുന്നത്.
Tags : Nadirsha film director magic mashrooms