ആര്‍ട്ടിസ്റ്റുകളോടു കഥ പറയുമ്പോള്‍ത്തന്നെ "ദേ, ഇതാണു ലുക്ക്' എന്നു സൂചിപ്പിക്കാന്‍ കണ്‍സപ്റ്റ് സ്കെച്ചുകള്‍ ഒപ്പം കരുതാറുണ്ട് സംവിധായകര്‍. അത്തരം കണ്‍സപ്റ്റ് സ്കെച്ചുകളൊരുക്കി, സംവിധായകരുടെയും താരങ്ങളുടെയും വലംകൈയാണ് ഓച്ചിറ സ്വദേശി സേതു ശിവാനന്ദന്.
കഥ ആവശ്യപ്പെടുംവിധം ആര്‍ട്ടിസ്റ്റുകള്‍ക്കു രൂപമാറ്റം വരുത്തുന്ന പ്രോസ്തെറ്റിക് ഡിസൈനിംഗിലും സേതുവിന്റെ കരസ്പര്‍ശമുണ്ട്. ‘തിയേറ്റര്‍’ സിനിമയില്‍ റിമയുടെ കാരക്ടര്‍ സ്കെച്ചും പ്രോസ്തെറ്റിക് ഡിസൈനും ഒരുക്കിയതു സേതുവാണ്. വാലിബന്, ബറോസ് സ്കെച്ചുകളിലൂടെ തലവര തെളിഞ്ഞ സേതുവിന്റെ കരവിരുതിലാണ് കന്നട ചിത്രം ‘വൃഷഭ’യിലും മോഹന്‍ലാലിന്റെ കാരക്ടര്‍ സ്കെച്ചൊരുങ്ങിയത്. സേതു കഥയെഴുതി സംവിധാനംചെയ്ത ‘ലെറ്റ- ദ നൈറ്റ്മെയര്’ എന്ന ഹൊറര്‍ ഷോര്‍ട്ട് ഫിലിം റിലീസിനൊരുങ്ങുന്നു. സേതു സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
സിനിമയിലെത്തിയത്..?
ചെറുപ്പം മുതലേ എന്റെ പടംവരയ്ക്കു വീട്ടില്‍ നല്ല പിന്തുണയാണ്. സിനിമ അടുത്തറിയണമെന്ന ആഗ്രഹത്തിലാണ് വിഎഫ്എക്സ് പഠനശേഷം മാവേലിക്കര ഫൈന്‍ ആര്‍ട്സ് കോളജില്‍ ചേര്‍ന്നത്. സഹപാഠിയുടെ അച്ഛനും സിനിമാനടനുമായ ഞെക്കാട് രാജന്റെ പരിചയത്തില്‍ ‘യുഗപുരുഷന്’ എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തു.
അക്കാലത്തു പരിചയപ്പെട്ട സന്തോഷ് സൗപര്‍ണിക സംവിധാനം ചെയ്ത ഇടയന്, അര്‍ധനാരി എന്നീ ചിത്രങ്ങളില്‍ വിഎഫ്എക്സും അര്ധനാരിയില് ചെറിയ വേഷവും. മേക്കപ്പ് ആര്‍ട്ടിസ്റ്റ് പട്ടണം റഷീദിക്കയാണ് ‘ദര്‍ബോണി’ എന്ന ചിത്രത്തില്‍ വിജയരാഘവനുവേണ്ടി 88 വയസുള്ള കഥാപാത്രത്തിനു പെന്‍സില്‍ സ്കെച്ച് ചെയ്യാന്‍ അവസരം തന്നത്.
തുടര്‍ന്നു റഷീദിക്ക വര്‍ക്ക് ചെയ്ത ‘പത്തേമാരി’യില്‍ മമ്മൂക്കയുടെ കഥാപാത്രം പള്ളിക്കല്‍ നാരായണന്റെ സ്കെച്ച് ചെയ്തു. അതു വിജയമായതോടെ ലോര്‍ഡ് ലിവിംഗ്സ്റ്റണ് ഏഴായിരം കണ്ടിയിലും മറ്റു മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ പടങ്ങളിലും സ്കെച്ച് ചെയ്യാന്‍ അവസരങ്ങള്‍. പെന്‍സിലില്‍നിന്നു ഞാന്‍ ഡിജിറ്റലിലേക്കു മാറി. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ ആവശ്യാനുസരണം ക്ലേയില്‍ ചെറിയതരം മുറിവുകള്‍, മൂക്കു നീണ്ട മുഖം.. അത്തരം പ്രോസ്തെറ്റിക്സും ചെയ്തുതുടങ്ങി.
പ്രോസ്തെറ്റിക് ഡിസൈനിംഗ്
മുഖത്ത് ഇല്ലാത്ത ചുളിവുകള്‍ ഉണ്ടാക്കുക, ചെവിയുടെ നീളം കൂട്ടുക, കണ്ണിനു താഴെ ചുളിവുകള്‍ ഉണ്ടാക്കുക...അങ്ങനെ ഒരാളെ പ്രായമുള്ളതാക്കാനോ രൂപമാറ്റത്തിനോവേണ്ടി ചര്‍മത്തില്‍ ഒട്ടിക്കുന്ന വസ്തുക്കളാണു പ്രോസ്തെറ്റിക്സ്. സ്പെഷല്‍ മുറിവുകളുണ്ടാക്കുന്നതും പ്രോസ്തെറ്റിക് മേക്കപ്പിന്റെ ഭാഗമാണ്. 35 വയസുള്ള ഒരാളെ 90കാരനാക്കണമെങ്കില് ആദ്യം നാലഞ്ചു കണ്‍സപ്റ്റ് സ്കെച്ചുകള്‍ ചെയ്യും.
അത് ഓകെ ആയാല്‍ ചര്‍മത്തില്‍ ചുളിവു വരുത്തുക തുടങ്ങിയ കാര്യങ്ങള്‍ ക്ലേയില്‍ ചെയ്തശേഷം മുഖത്തിന്റെ മോള്‍ഡ് എടുത്ത് അതു സിലിക്കണില്‍ കാസ്റ്റ് ചെയ്യുമ്പോള്‍ റബറിന്റെ നേര്‍ത്ത പാളി പോലെ ചുളിവുകളും മറ്റുമുള്ള ഒരു വസ്തു രൂപപ്പെടുന്നു. ഇത് ആര്‍ട്ടിസ്റ്റിന്റെ മുഖത്ത് ഒട്ടിച്ച് മേക്കപ്പ് വിദഗ്ധന്റെ സഹായത്തോടെ ചര്‍മത്തിന്റെ കളര്‍ മാച്ച് ചെയ്തെടുക്കുന്നു. ടേക്ക് ഓഫ് സിനിമയില്‍ പാര്വതിക്കുവേണ്ടി ചെയ്ത പ്രോസ്തെറ്റിക് വർക്ക് ശ്രദ്ധനേടിയിരുന്നു. ക്രമേണ ഇതരഭാഷാ സിനിമകളിലും നേരിട്ടു പ്രോസ്തെറ്റിക് ഡിസൈനിംഗ് തുടങ്ങി.
വമ്പന്‍ ചിത്രങ്ങളില്‍...

കമല്‍ഹാസന്റെ ഇന്ത്യന്‍ 2 ലും 3ലും കാരക്ടര്‍ സ്കെച്ച് ചെയ്തു. ഞാന്‍ രൂപപ്പെടുത്തിയ പ്രോസ്തെറ്റിക് ബോഡിവച്ചാണ് എംപുരാനില്‍ മുന്ന എന്ന കഥാപാത്രം ബ്ലാസ്റ്റ് ചെയ്യുന്നത്. അടുത്തിടെയിറങ്ങിയ കിങ്സ്റ്റണ്‍ എന്ന ചിത്രത്തില്‍ വെള്ളത്തില്‍ കിടന്ന് അഴുകിയ ഒരു മൃതദേഹത്തിന്റെ രൂപം ചെയ്തിരുന്നു. ഒരാളുടെ ഫുള്‍ ബോഡിയില്‍ അതു മാസ്ക് ചെയ്ത് ഒട്ടിക്കുകയായിരുന്നു.
മാര്‍ക്കോയിലും പ്രോസ്തെറ്റിക്സ് ഡിസൈൻ ചെയ്തു. ഗോളം സിനിമയുടെ സംവിധായകൻ സംജദ് ഒരുക്കുന്ന പുതിയ ചിത്രം ‘ഹാഫ്’ മാര്‍ക്കോയെക്കാളും പത്തിരട്ടി ടെററാണ്. ഹൈപ്പര്‍ റിയലിസ്റ്റ് രീതിയില്‍ മുറിവുകളും ആക്സിഡന്റുകളുമുള്പ്പെടെ കുറേ പ്രോസ്തെറ്റിക്സ് അതിലുണ്ട്. ഷാജി കൈലാസിന്റെ വരവില്‍ കൺസപ്റ്റ് ഡിസൈനും പ്രോസ്തെറ്റിക് ഡിസൈനും ചെയ്തു. വിക്കി ഗോമസ്, ശ്രീജിത്ത്, സ്വാതി യതീഷ്, ആർഎൽവി അജയ് തുടങ്ങിയവരാണ് എന്റെ പ്രോസ്തെറ്റിക് ടീമിലുള്ളത്.
മോഹന്‍ലാലിനൊപ്പം...
1971 ബിയോണ്ട് ബോര്‍ഡേഴ്സില്‍, ലാല്‍ സാറിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ലിജുവാണ് കാരക്ടര്‍ സ്കെച്ച് ചെയ്യാന്‍ അവസരമൊരുക്കിയത്. ഒടിയന്റെ സമയത്തു ഞാന്‍ ചെയ്ത ഫാന്‍ ആര്‍ട്ട് വൈറലായി. ലാല്‍ സാറിന്റെ ആവശ്യപ്രകാരം ഗള്‍ഫിലെ ഒരു ഷേക്കിനു സമ്മാനിക്കാന്‍ നാലു ദിവസത്തിനുള്ളില്‍ ഞാന്‍ ചെയ്ത അക്രിലിക് പോര്‍ട്രെയിറ്റ് അദ്ദേഹത്തിന് ഇഷ്ടമായി.

ഒടിയന്റെ സെക്കന്‍ഡ് ലുക്കും വേറേ കുറേ വര്‍ക്കുകളും പോസ്റ്ററുകളും ചെയ്യാന്‍ അവസരമുണ്ടായി. ബറോസിന്റെ സമയത്ത് ലാല്‍ സാര്‍ നേരിട്ടു വിളിപ്പിച്ചു. അദ്ദേഹത്തിന്റെ തലയിൽ ടാറ്റൂ ചെയ്തു, ഒപ്പം ആ സിനിമയുടെ കുറേയധികം വര്‍ക്കുകളും. പേഴ്സണല്‍ പെയിന്റിംഗുകള്‍ ചെയ്യാനും അവസരമുണ്ടായി. "വൃഷഭ’യില്‍ പ്രോസ്തെറ്റിക്സ് ചെയ്യാന്‍ അവസരമൊരുക്കിയതും അദ്ദേഹമാണ്. ലാല്‍ സാര്‍ പോലീസ് വേഷത്തിലെത്തുന്ന പുതിയ സിനിമയ്ക്കും കാരക്ടര്‍ സ്കെച്ച് ചെയ്തു. അദ്ദേഹത്തിന്റെ മകള്‍ വിസ്മയ അഭിനയിക്കുന്ന സിനിമയ്ക്കും പ്രോസ്തെറ്റിക്സ് ചെയ്യുന്നുണ്ട്.
തിയേറ്ററിൽ
തിയേറ്റര്‍ സിനിമയില്‍ റിമയ്ക്കു വേണ്ടി ഞാന്‍ പ്രോസ്തെറ്റിക് ഡിസൈനൊരുക്കി. മനോജ് കിരണാണ് സ്പെഷല്‍ മേക്കപ്പ് ചെയ്തത്. റിമയുടെ കഥാപാത്രത്തിന്റെ ചര്‍മത്തിലുണ്ടായ ഇന്‍ഫക്ഷന്റെ വിവിധ ഘട്ടങ്ങള്‍ സംവിധായകന് സജിന്‍ബാബുവിന്റെ നിര്‍ദേശപ്രകാരം ആദ്യം കണ്‍സപ്റ്റ് സ്കെച്ചായി അവതരിപ്പിച്ചു. ചൊറിച്ചില്‍ വരുമ്പോഴുള്ളത്, അതിനുശേഷം ചെറിയ കുരുക്കളാകുന്നത്, അതു പൊട്ടുന്നത്...അങ്ങനെ വിവിധ ഘട്ടങ്ങള്‍ ക്ലേ വര്‍ക്ക് ചെയ്തു. തുടര്‍ന്നു സിലിക്കണ്‍ വര്‍ക്ക് ചെയ്തു. അത് റിമച്ചേച്ചിയുടെ മുഖത്ത് നാലു മണിക്കൂറെടുത്ത് ഒട്ടിച്ചു. രോഗവ്യാപനത്തിന്റെ ഘട്ടമനുസരിച്ചാണ് കുരുക്കളുടെ നിറവും മറ്റും സെറ്റ് ചെയ്തത്. കണ്ടിന്യൂയിറ്റി നിലനിര്‍ത്താന്‍ കുരുക്കളുടെ എണ്ണം വരെ നോക്കി, വളരെ ശ്രദ്ധിച്ചാണു ചെയ്തത്.
താരങ്ങള്‍ക്കൊപ്പം....

ബ്ലെസി സാര്‍ കൂടെയിരുത്തി കാര്യങ്ങള്‍ വിശദമായി പറഞ്ഞുതന്നാണ് ആടുജീവിതത്തിന്റെ കണ്‍സപ്റ്റ് ആര്‍ട്ട് ചെയ്തത്. പൃഥ്വിക്കൊപ്പമുള്ള പയ്യന് മരിച്ചുകിടക്കുമ്പോള്‍ കണ്ണില്‍ മണ്ണു കയറുന്ന സീന്‍. കണ്ണു തുറന്നു തന്നെ കിടക്കണം, മണ്ണ് അടിച്ചു കയറുകയും വേണം. അതായിരുന്നു ബ്ലെസി സാറിന്റെ ആവശ്യം. തുറന്ന കണ്ണ് പ്രോസ്തെറ്റിക്സ് ചെയ്ത് കണ്ണിനു മുകളില്‍ ഒട്ടിക്കുകയായിരുന്നു. പൃഥ്വിരാജിനുവേണ്ടി എംപുരാന്, കടുവ എന്നിവയില്‍ പ്രോസ്തെറ്റിക്സും വിലായത്ത് ബുദ്ധയില്‍ കാരക്ടര്‍ സ്കെച്ചും ചെയ്തു.
സുനില്‍ പരമേശ്വരന്റെ രുദ്രസിംഹാസനം, മേ ഹും മൂസ, പാപ്പന്, ഒറ്റക്കൊമ്പന് തുടങ്ങിയ പടങ്ങളില്‍ സുരേഷ് ഗോപിക്കും ഞാന്‍ മേരിക്കുട്ടിയില്‍ ജയസൂര്യയ്ക്കും പൂക്കാലത്തിൽ വിജയരാഘവനും സ്കെച്ച് ചെയ്തു. ടോവിനോയുടെ ഫോറന്‍സിക്കില്‍ കാരക്ടര്‍ സ്കെച്ച് ആര്‍ട്ടിസ്റ്റായി അഭിനയിച്ചിട്ടുമുണ്ട്.
രണ്ടാമൂഴം സ്കെച്ചുകള്‍ ചെയ്തത്..?
ഒടിയന് കഴിഞ്ഞ സമയത്ത് രണ്ടാമൂഴത്തിന്റെ സ്ക്രിപ്റ്റ് ശ്രീകുമാര്‍ സാറിന്റെ പക്കലുണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തിനുവേണ്ടി ഭീമനെ വരച്ചു. പക്ഷേ, ആ പ്രോജക്ട് നടന്നില്ല. 2020നുശേഷം എംടി സാറിന്റെ മകളുടെ നിര്‍ദേശപ്രകാരം രണ്ടാമൂഴത്തിലെ കുറച്ചു സീക്വന്‍സുകളും കഥാപാത്രങ്ങളും സ്കെച്ച് ചെയ്യാനും എംടി സാര്‍ അതൊക്കെ കണ്ടു തൃപ്തിപ്പെടാനും ഭാഗ്യമുണ്ടായി.
വര്‍ക്കിനെ എഐ സ്വാധീനിക്കുമോ..?
ലാല്‍ സാറിനെ രാജാവായി വേണമെന്നു പറഞ്ഞാല്‍ അത് എഐ ചെയ്തുതരും. ഒരുപക്ഷേ, ആ ചിത്രത്തിലെ വിഗ് ചെയ്ത് ഒട്ടിച്ച് സെറ്റാക്കിയെടുക്കാന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാവാം. അനുഭവപരിചയമുള്ളതിനാല്‍ ആര്‍ട്ടിസ്റ്റുകളുടെ തലയുടെ ഷേപ്പ് അനുസരിച്ചും മറ്റും ആര്‍ക്ക് എവിടെ എങ്ങനെ അതു ചെയ്യാം എന്നതിനെക്കുറിച്ച് എനിക്കു ധാരണയുണ്ട്.
ടൈപ്പ് ചെയ്തുകൊടുത്താല്‍ എഐ പെട്ടെന്ന് ഔട്ട് തരും. പക്ഷേ, ഒരു കലാകാരന് അതു ചെയ്തെടുക്കുമ്പോള്‍ സമയനഷ്ടമുണ്ടായാലും അയാളുടെ കഴിവിന് കുറച്ചുകൂടി ഊര്‍ജം കിട്ടും. ചില വര്‍ക്കുകളില്‍ നമുക്കാവശ്യമായ പോസ് നിര്‍ദേശിച്ചാല്‍ എഐ അതു തരും. അതില്‍ നമ്മുടേതായ പരിശ്രമം കൂടി ചേര്‍ത്ത് നല്ല റിസള്ട്ടിലെത്താം.
Tags : Sethu Shivanandhan Star Chat