ഒരു തലമുറയുടെ സ്വപ്നസുന്ദരിയായിരുന്നു ഷീല. ഇന്നും വെള്ളിത്തിരയിലെ മിന്നും താരം. വെള്ളിത്തിരയില്‍ കാമുകിയായും ഭാര്യയായും അമ്മയായും അമ്മൂമ്മയായും സഹോദരിയായും പകര്‍ന്നാടിയ അനുപമ ജീവിതം.
1963ല്‍ ആരംഭിച്ച വെള്ളിത്തിരയിലെ ജീവിതം 62 വര്‍ഷം പിന്നിടുന്നു. 1980ല്‍ സ്ഫോടനം എന്ന ചിത്രത്തോടെ അഭിനയത്തില്‍നിന്നു വിട്ടുനിന്ന ഷീല 2003ല്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത് വര്‍ണചിത്ര ബിഗ് സ്ക്രീനിന്റെ ബാനറില്‍ മഹാസുബൈര്‍ നിര്‍മിച്ച മനസിനക്കരെ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവു നടത്തി. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അവര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളായി എത്തി.
സംവിധായികയായും
സംവിധായകയായും ഷീല തിളങ്ങിയിട്ടുണ്ട്. യക്ഷഗാനം, ശിഖരങ്ങള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മമ്മൂട്ടി നായകനായ ഒന്നു ചിരിക്കൂ എന്ന ചിത്രത്തിന്റെ കഥ ഷീലയുടേതാണ്.
കുയിലിന്റെ കൂട് എന്ന പുസ്തകവും ഷീല രചിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയല്‍ പുരസ്കാരവും ഷീലയെ തേടിയെത്തിയിട്ടുണ്ട്.
അഭിനയജീവിതത്തിലെ ചില ഓര്‍മകള്‍ ഷീല തുറന്നുപറഞ്ഞത് ആ മഹാനടിയെ സ്നേഹിക്കുന്നവര്‍ എന്നും നെഞ്ചിലേറ്റുന്നതാണ്.

അന്നു വഴക്കു പറഞ്ഞു
സിനിമയുമായോ മറ്റു കലാരൂപങ്ങളുമായോ ബന്ധമുള്ള കുടുംബമായിരുന്നില്ല ഞങ്ങളുടേത്. എന്റെ അച്ഛന് ഇത്തരം കാര്യങ്ങളില്‍ വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നു അച്ഛന്. കുട്ടിക്കാലത്ത് അയലത്തെ സ്ത്രീ സുഹൃത്തുക്കളുമായി അമ്മയോടൊപ്പം സിനിമ കാണാന്‍ പോയതിന് അച്ഛന് എന്നെയും അമ്മയെയും വഴക്കു പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഞങ്ങളുടെ വീട്ടില്‍ റേഡിയോ പോലും ഉണ്ടായിരുന്നില്ല.
ആദ്യം അഭിനയിച്ചതു നാടകത്തിലായിരുന്നു. അതിനും അച്ഛന്റെ കൈയില്‍നിന്നു ധാരാളം വഴക്കു കേട്ടു. റെയില്‍വേയിലെ ജീവനക്കാരുടെ നാടകത്തില്‍ അപ്രതീക്ഷിതമായാണ് എനിക്ക് നായികയുടെ വേഷം അണിയേണ്ടി വന്നത്.
ഒളിച്ചിരുന്നു പഠിച്ച ഡയലോഗ്
നാടകത്തിന്റെ റിഹേഴ്സല്‍ ഞാന്‍ ഒളിച്ചിരുന്നു കാണുമായിരുന്നു. അങ്ങനെ നായികയുടെ ഡയലോഗുകള്‍ ഞാന്‍ കാണാപ്പാഠം പഠിച്ചു. നാടകം രംഗത്ത് അവതരിപ്പിക്കേണ്ട സമയത്ത് നായികയായി അഭിനയിക്കുന്ന കുട്ടി വന്നില്ല. പകരം ഞാന്‍ സ്റ്റേജില്‍ കയറുകയായിരുന്നു.
അക്കാലത്താണ് അച്ഛന്റെ മരണം. അന്ന് ഞങ്ങള്‍ ട്രിച്ചിയിലായിരുന്നു താമസം. പത്ത് മക്കളുള്ള കുടുംബമായിരുന്നു ഞങ്ങളുടേത്. ഞങ്ങള്‍ വല്ലാതെ കഷ്ടപ്പെട്ട കാലമായിരുന്നു. അമ്മയുടെ സഹോദരിമാര്‍ ഞങ്ങളെ അവരുടെ വീടുകളിലേക്കു കൊണ്ടുപോയി.

എംജിആർ വഴി ഭാഗ്യം
എസ്.എസ്. രാജേന്ദ്രനുമായുള്ള പരിചയം അഭിനയരംഗത്തെത്തിച്ചു. ചെന്നൈയിലേക്കു താമസം മാറ്റി. രാജേന്ദ്രന്റെ തെന്‍പാണ്ടി വീരന് എന്ന നാടകത്തില്‍ അഭിനയിച്ചു. തമിഴ് എനിക്ക് ശരിക്കും വഴങ്ങുന്നുണ്ടായിരുന്നില്ല.
അത് അഭിനയത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ ബാധിച്ചതായി എനിക്കു തോന്നിയിരുന്നു. എന്റെ ഭാഗ്യത്തിന് എംജിആറും തമിഴ് ഡയറക്ടറുമായ രാമണ്ണയും നാടകം കാണാന്‍ എത്തിയിരുന്നു.
അവര്‍ക്കെന്റെ അഭിനയം ഇഷ്ടപ്പെട്ടു. പാസം എന്ന സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയമായിരുന്നു. ആ ചിത്രത്തില്‍ ഒരു പെണ്‍കുട്ടിയുടെ വേഷമുണ്ടായിരുന്നു. ആ വേഷം അവര്‍ എനിക്കു തന്നു. ആ സമയത്ത് ഭാഗ്യജാതകം എന്ന സിനിമയുടെ ഷൂട്ടിംഗ് ചെന്നൈയില്‍ നടക്കുന്നുണ്ടായിരുന്നു.
പാസത്തിന്റെ സെറ്റില്‍ വന്ന പി. ഭാസ്കരനും സത്യന് മാഷും എന്നെ ഭാഗ്യജാതകത്തില്‍ നായികയായി സെലക്ട് ചെയ്യുകയായിരുന്നു. പിന്നെ എന്റെ ചലച്ചിത്രജീവിതം...
Tags : Sheela Malayalam Actress Director Movie News Prem Nazeer Madhu Interview