തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരങ്ങളിൽ നേട്ടം കൊയ്ത് മലയാളി നടിമാർ. അഞ്ച് വർഷത്തെ മികച്ച നടിക്കുള്ള പുരസ്കാരങ്ങൾ മലയാളി താരങ്ങൾ സ്വന്തമാക്കിയപ്പോൾ മറ്റ് പ്രധാന വിഭാഗങ്ങളിലും മലയാളികൾ ഇടംപിടിച്ചു.
മഞ്ജു വാര്യർ (അസുരൻ), കീർത്തി സുരേഷ് (പാമ്പു സട്ടൈ), നയൻതാര (അരം), അപർണ ബാലമുരളി (സൂരറൈ പോട്രു), ലിജോ മോൾ ജോസ് (ജയ് ഭീം) എന്നിവരാണ് അവാർഡ് നേടിയ ആ നടിമാർ.
2016 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ പുരസ്കാരങ്ങളാണ് സംസ്ഥാന സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചത്.
മികച്ച നടിക്കുള്ള പുരസ്കാരം വിവിധ വർഷങ്ങളിലായി അഞ്ച് മലയാളി താരങ്ങളാണ് ഏറ്റുവാങ്ങുന്നത്. 2016ൽ പുറത്തിറങ്ങിയ പാമ്പു സട്ടൈയിലെ പ്രകടനത്തിലൂടെ മലയാളി താരം കീർത്തി സുരേഷാണ് മികച്ച നടിയായി.
2017ൽ അരം എന്ന ചിത്രത്തിലെ അഭിനയത്തിന് നയൻതാര സ്വന്തമാക്കിയപ്പോൾ 2018ൽ ജ്യോതികയാണ് മികച്ച നടി. ചെക്ക ചിവന്ത വാനം സിനിമയിലെ പ്രകടനമാണ് നടിയെ അവാർഡിന് അർഹയാക്കിയത്.
2019ൽ വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യർ മികച്ച നടിയായി. മഞ്ജു ആദ്യമായി അഭിനയിച്ച തമിഴ് സിനിമയായിരുന്നു ഇത്.
2020ലും മലയാളത്തിലേക്കു തന്നെയായിരുന്നു മികച്ച നടിക്കുള്ള പുരസ്കാരം. സൂരറൈ പോട്ര് സിനിമയിലെ അഭിനയത്തിന് അവാർഡ് ലഭിച്ചത് അപർണ ബാലമുരളിക്ക്. 2021ൽ ജയ് ഭീമിലെ സെങ്കിണിയായി എത്തിയ ലിജോ മോൾ മികച്ച നടിയായി.
2022ൽ സായ് പല്ലവിയാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഗാർഗിയിലെ കഥാപാത്രമാണ് നടിക്ക് പുരസ്കാരം നേടിക്കൊടുത്ത സിനിമ. 2016ൽ പുരിയാത്ത പുതിർ എന്ന സിനിമയിലെ അഭിനയത്തിന് വിജയ് സേതുപതി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 2017ൽ കാർത്തിയാണ് മികച്ച നടൻ (തീരൻ അധികാരം ഒൺട്ര്).
2018ൽ വട ചെന്നൈയിലൂടെ ധനുഷും 2019ൽ ഒത്ത സെരുപ്പ് സൈസ്-7 എന്ന ചിത്രത്തിലെ പ്രകടനതത്തിലൂടെ ആർ. പാർഥിപനും മികച്ച നടനായി.
തൊട്ടടുത്ത വർഷം സുരറൈ പോട്രിലെ അഭിനയത്തിനു സൂര്യ മികച്ച നടനായപ്പോൾ 2021ൽ സർപാട്ട പരമ്പരൈ എന്ന ആക്ഷൻ സിനിമയിലൂടെ ആര്യ തെരഞ്ഞെടുക്കപ്പെട്ടു. 2022ൽ താണാക്കാരൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിക്രം പ്രഭുവാണ് മികച്ച നടൻ.
മറ്റ് മേഖലകളിൽ അവാർഡ് കരസ്ഥമാക്കിയ മലയാളികൾ: 2016 മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം- വൈക്കം വിജയ ലക്ഷ്മി (വേലൈനു വന്തിട്ടു വെള്ളക്കാരൻ), മികച്ച വില്ലൻ- റഹ്മാൻ (ഒരു മുഗത്തിറൈ). 2017 മികച്ച ഹാസ്യനടി- ഉർവശി (മകളിർ മട്ടും). 2020 മികച്ച ഗായിക- വർഷ രഞ്ജിത്ത് (തായ് നിലം സിനിമയിലെ ആഗായം മേലെ).
മികച്ച സിനിമകൾ: മാനഗരം (2016), അരം (2017), പരിയേറും പെരുമാൾ (2018), അസുരൻ (2019), കൂഴാങ്കൾ (2020), ജയ് ഭീം (2021), ഗാർഗി (2022).
മികച്ച സംവിധായകർ: ലോകേഷ് കനകരാജ് (2016 മാനഗരം), പുഷ്കർ- ഗായത്രി (2017 വിക്രം വേധ), മാരി സെൽവരാജ് (2018 പരിയേറും പെരുമാൾ), ആർ. പാർഥിപൻ (2019 ഒത്ത സെരുപ്പ് സൈസ്-7), സുധ കൊങ്കര (2020 സൂരറൈ പൊട്ര്), ടി.ജെ. ജ്ഞാനവേൽ (2020 ജയ് ഭീം), ഗൗതം രാമചന്ദ്രൻ (2022 ഗാർഗി).
ഫെബ്രുവരി 13ന് ചെന്നൈയിലെ കലൈവാനർ അരങ്ങിൽ നടക്കുന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അവാർഡുകൾ സമ്മാനിക്കും.
മികച്ച നടനും നടിക്കും ഒരു പവൻ സ്വർണ മെഡലും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. മികച്ച ചിത്രങ്ങൾക്ക് രണ്ട് ലക്ഷം രൂപ വരെയാണ് സമ്മാനത്തുക.
Tags : Tamil Nadu State Film Awards