ബോഡി ഷെയ്മിംഗ് ചോദ്യം ഉന്നയിച്ച യുട്യൂബർക്ക് തക്ക മറുപടി നൽകിയ സംഭവത്തിൽ തനിക്ക് ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിച്ച് നടി ഗൗരി ജി. കിഷൻ.
തമാശയെന്ന പേരിൽ ബോഡി ഷെയ്മിംഗ് സാധാരണമാക്കുന്ന പ്രവണത ഇപ്പോഴുമുണ്ടെന്നും സമാനമായ അനുഭവം നേരിട്ട ആർക്കും ശബ്ദമുയർത്താൻ അവകാശമുണ്ടെന്നും ഗൗരി കിഷൻ പറഞ്ഞു.
ഗൗരി കിഷന്റെ പ്രസ്താവന
എല്ലാവർക്കും നമസ്കാരം, പത്രസമ്മേളനത്തിനിടെ ഒരു യുട്യൂബ് വ്ലോഗറും ഞാനും തമ്മിൽ നടന്ന വാഗ്വാദം അപ്രതീക്ഷിതമായി രൂക്ഷമായി. കലാകാരന്മാരും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം തന്നെ ഇപ്പോൾ നടന്ന ഈ വിഷയത്തിന് പിന്നിലുള്ള വിശാലമായ പ്രശ്നത്തെക്കുറിച്ച് സംസാരിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു.
പൊതുരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിൽ സമൂഹത്തിന്റെ വിലയിരുത്തലുകളുണ്ടാകുന്നത് എന്റെ ജോലിയുടെ ഭാഗമാണെന്ന് മനസിലാക്കുന്നു. എന്നിരുന്നാലും ഒരു വ്യക്തിയുടെ ശരീരത്തെയോ രൂപത്തെയോ ലക്ഷ്യമിട്ടുള്ള അഭിപ്രായങ്ങളോ ചോദ്യങ്ങളോ, അത് നേരിട്ടായാലും അല്ലാതെയായാലും, ഒരുകാരണവശാലും ഉചിതമല്ല.
അവിടെ വന്ന മാധ്യമപ്രവർത്തകർ എന്നോട് ഞാൻ ചെയ്ത സിനിമയെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു. ഇതേ ശൈലിയിൽ ഇതുപോലെ കടന്നാക്രമിച്ചുകൊണ്ട് അവർ ഒരു നടനോട് ഇതേ കാര്യം ചോദിക്കുമോ എന്നും എനിക്ക് സംശയം തോന്നാതിരുന്നില്ല.
ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിൽ എന്റെ നിലപാടിൽ ഉറച്ചുനിൽക്കാൻ കഴിഞ്ഞതിൽ ഞാൻ കൃതജ്ഞത രേഖപ്പെടുത്തുന്നു.
ഞാൻ അവിടെ പ്രതികരിച്ചത് എനിക്ക് വേണ്ടി മാത്രമല്ല, സമാനമായ അനുഭവം നേരിട്ട ഏതൊരാൾക്കും വേണ്ടിയാണ്. എന്നാൽ, യാഥാർത്ഥ്യമല്ലാത്ത സൗന്ദര്യ സങ്കൽപ്പങ്ങളെ നിലനിർത്തിക്കൊണ്ട് തമാശയെന്ന പേരിൽ ബോഡി ഷെയ്മിംഗ് സാധാരണമാക്കുന്ന പ്രവണത ഇപ്പോഴും നിലവിലുണ്ട്, ഇത് പുതിയ കാര്യമല്ല. ഇതുപോലുള്ള അനുഭവം നേരിട്ട ആർക്കും ശബ്ദമുയർത്താൻ അവകാശമുണ്ട് എന്ന് ഓർമിപ്പിക്കുന്ന സംഭവമായി ഇത് മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
നമുക്ക് നമ്മുടെ അസ്വസ്ഥത പ്രകടിപ്പിക്കാൻ, തെറ്റാണെങ്കിൽ ചോദ്യം ചെയ്യാൻ, ഈ ദുഷിച്ച രീതി അവസാനിപ്പിക്കാൻ ശ്രമിക്കാൻ അവകാശമുണ്ട്. ഇതുമായി ബന്ധപ്പെട്ട വ്യക്തിയെ ലക്ഷ്യം വയ്ക്കാനോ ഉപദ്രവിക്കാനോ ഉള്ള ആഹ്വാനമായി ഇതിനെ കാണരുത് എന്നും ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
പകരം, കൂടുതൽ സ്നേഹത്തോടെയും ക്ഷമയുടെയും പരസ്പര ബഹുമാനത്തോടെയും മുന്നോട്ട് പോകാനുള്ള ഒരു ചുവടുവയ്പ്പായി ഇതിനെ ഉപയോഗിക്കാം. എനിക്ക് ലഭിച്ച പിന്തുണയ്ക്ക് ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.
അത് തീർത്തും അപ്രതീക്ഷിതവും എന്നെ സാന്ത്വനിപ്പിക്കുന്നതുമായിരുന്നു. ചെന്നൈ പ്രസ് ക്ലബ്ബ്, അമ്മ അസോസിയേഷൻ, സൗത്ത് ഇന്ത്യ നടികർ സംഘം എന്നിവർ എനിക്ക് പിന്തുണയുമായി നൽകിയ പ്രസ്താവനകൾക്ക് നന്ദി. മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും എന്റെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഈ അചഞ്ചലമായ പിന്തുണയ്ക്ക് ഞാൻ നന്ദി പറയുന്നു. സ്നേഹം മാത്രം, ഗൗരി.
Tags : Gauri G Kishan Body Shaming Movie News