ഉർവശി, കൽപ്പന, കലാരഞ്ജിനി സഹോദരിമാർക്ക് രണ്ടു സഹോദരൻമാരാണുള്ളത്. ഈ രണ്ടു സഹോദരൻമാരുടെ മരണവും അവരുടെ ജീവതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുമാണ് സംവിധായകൻ ആലപ്പി അഷറഫ് തന്റെ പുതിയ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.
നമ്മെ തനിച്ചാക്കി നമ്മുടെ പ്രിയപ്പെട്ടവർ പലരും പൊലിഞ്ഞുപോകുമ്പോൾ, മുറിവുണങ്ങാത്ത വേദനയിൽ നമ്മൾ ആകെ പിടഞ്ഞുപോകും. സ്നേഹിച്ചും പങ്കുവെച്ചും ആഘോഷിച്ചും ജീവിച്ചുമൊക്കെ കൊതിതീരാതെ, മരണം നമ്മുടെ പ്രിയപ്പെട്ടവരെ പറിച്ചെടുക്കും.
ആ വേർപാടിൽ നമ്മൾ പകച്ചുനിൽക്കും. ഇപ്പോൾ അത്തരം ഒരു സാഹചര്യത്തിലൂടെ കടന്നുപോകുന്ന നടി ഉർവശിയുടെയും കലാരഞ്ജിനിയുടെയും അവരുടെ മാതാവ് വിജയലക്ഷ്മിയുടെയും ദുഃഖത്തിലാഴ്ന്ന നിമിഷങ്ങളിലേക്ക് നമുക്കൊന്ന് കടന്നുചെല്ലാം.
ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നിവരുടെ രണ്ട് സഹോദരന്മാരുടെ മരണവും ഇന്ന് ചർച്ച ചെയ്യപ്പെടുകയാണ്. വളരെ ചെറുപ്രായത്തിൽ 17ാമത്തെ വയസിൽ ജീവിതം അവസാനിപ്പിച്ച നന്ദു എന്ന പ്രിൻസ്, ആ കുടുംബത്തിൽ ഏൽപ്പിച്ച ആഘാതം ചെറുതൊന്നുമായിരുന്നില്ല.
എല്ലാവരും കൊഞ്ചിച്ചു വളർത്തി അകാലത്തിൽ പൊലിഞ്ഞ ഒരു സുന്ദരക്കുട്ടൻ. ആ മരണത്തിന്റെ ദുരൂഹതയുടെ ചുരുൾ ഇന്നും അഴിഞ്ഞിട്ടില്ല. രണ്ടാമത്തെ സഹോദരൻ കമൽ റോയി ഇപ്പോൾ മരണമടഞ്ഞു, അദ്ദേഹത്തിന് വർഷങ്ങൾക്കുമുമ്പ് ഒരു അപകടം സംഭവിച്ചിട്ടുണ്ടായിരുന്നു. ആ നിർഭാഗ്യ സംഭവത്തിൽ എനിക്കും വേദനയുണ്ടാക്കുന്ന ഒരു കാര്യമുണ്ട്.
ചവറ വി.പി. നായരും വിജയലക്ഷ്മിയും ഒക്കെ സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും എല്ലാവരെയും ആകർഷിക്കുന്ന വ്യക്തിത്വങ്ങൾ ആയിരുന്നു. അഞ്ചു കുട്ടികളുമായി മദ്രാസിൽ താമസിക്കുന്ന കാലം മുതൽ എനിക്ക് ആ കുടുംബവുമായിട്ട് അടുപ്പമുണ്ടായിരുന്നു.
ഞാൻ ആർ കെ ലോഡ്ജിൽ താമസിക്കുമ്പോൾ ഒരു ദിവസം രാവിലെ ഒരു വാർത്ത വരുന്നു ചവറ വി.പി. നായർ വിടവാങ്ങി എന്ന് ഉടൻ തന്നെ ഞാനും നടൻ ജോണിയും കൂടി, ജോണിയുടെ ബൈക്കിൽ അങ്ങോട്ടേക്ക് വച്ചുപിടിച്ചു. മരണവീട്ടിലേക്ക് തിരിയുന്നതിനു മുൻപ് എതിരെ വന്ന ഒരാൾ ഞങ്ങളെ നോക്കി ചിരിച്ച് കൈ കാണിച്ചു.
രണ്ടുദിവസം മുൻപ് ആവടിയിലുള്ള ഒരു ഫാക്ടറിയുടെ വാർഷിക ആഘോഷ പരിപാടിയിൽ എന്റെ ഒരു ഷോ ഉണ്ടായിരുന്നു. എന്നോടൊപ്പം ജോണിയും വന്നിരുന്നു. അവിടെ വച്ച് പരിചയപ്പെട്ട ഉണ്ണി എന്ന ചെറുപ്പക്കാരനായിരുന്നു അത്.
ബൈക്ക് നിർത്തിയപ്പോൾ ഉണ്ണി ചോദിച്ചു, ‘എവിടെ പോകുന്നു എന്ന്’. ഞങ്ങൾ പറഞ്ഞു, ചവറ വി.പി. നായർ ചേട്ടൻ പെട്ടെന്ന് മരിച്ചു ആ കാണുന്നതാണ് വീട് അങ്ങോട്ടേക്കാണ് പോകുന്നതെന്ന്. അത് കേട്ടയുടൻ ഉണ്ണി പറഞ്ഞു, ‘അയ്യോ എന്റെ നാട്ടുകാരനാണ്, എന്റെ ഒരകന്ന ബന്ധു കൂടിയാണ് ഞാനും വരുന്നു നിങ്ങളുടെ കൂടെ’ എന്ന്. അങ്ങനെ ഞങ്ങൾ മൂന്നുപേരും ചേർന്നാണ് അവിടെ എത്തിയത് മാനസികമായി ആകെ തകർന്നിരിക്കുന്ന വിജയലക്ഷ്മി ചേച്ചി തന്റെ നാട്ടുകാരനും ബന്ധുവും കൂടിയായ ഉണ്ണിയെ കണ്ടപ്പോൾ കൂടുതൽ ഇമോഷണൽ ആയി.
ഞാനും ജോണിയും ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷം തിരികെ പോരുന്നു. എന്നാൽ ഉണ്ണി അവിടുത്തെ കാര്യങ്ങളൊക്കെ നോക്കി അവിടെത്തന്നെ നിന്നു.
ആ ഉണ്ണിയാണ് പിൽക്കാലത്ത് ഇവരുടെ ഏറ്റവും വലിയ സംരക്ഷകനായി മാറിയത്. ഇത്രയും നല്ലൊരു മനസിന്റെ ഉടമയെ നമുക്ക് കാണാൻ കഴിയില്ല. ഉണ്ണിയുടെ ജീവിതം പിന്നീട് അങ്ങോട്ട് ഒരു സിനിമ കഥയെ വെല്ലുന്നതായിരുന്നു. തന്റെ ജീവിതമേ ഈ കുടുംബത്തിനുവേണ്ടി ഉഴിഞ്ഞുവച്ചു. പറക്കമുറ്റാത്ത ഈ അഞ്ചു കുഞ്ഞുങ്ങളെയും വലിയ രീതിയിൽ എത്തിച്ചതിന്റെ പ്രധാന പങ്ക് വഹിച്ചത് ഉണ്ണിയാണെന്നുള്ളത് ആർക്കുമറിയില്ല.
കുട്ടികളുടെയെല്ലാം വിദ്യാഭ്യാസത്തിനും അഭിനയ ജീവിതത്തിനുമൊക്കെ വഴി വെച്ചതിന്റെ പിന്നിൽ ഉണ്ണിയുടെ കരങ്ങൾ ആയിരുന്നു. ഉർവശിയും കൽപ്പനയും കലാരഞ്ജിനിയും ഒക്കെ ഉന്നതിയിൽ എത്തിയപ്പോഴും അവരുടെ സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും അവസാന വാക്ക് ഉണ്ണിയുടേതായിരുന്നു.
കുട്ടികൾക്കെല്ലാം ബഹുമാനവും പേടിയും ഇഷ്ടവുമൊക്കെ ആയിരുന്നു ഉണ്ണി അങ്കിളിനോട്. അദ്ദേഹം തന്റെ സ്വന്തം ജീവിതം ആ കുടുംബത്തിനുവേണ്ടി ഉഴിഞ്ഞുവച്ചു. ഇടയ്ക്കൊക്കെ എന്നെയും ജോണിയെയും കാണുവാനായി ആർകെ ലോഡ്ജിൽ എത്തുമായിരുന്നു. കുറച്ചുനേരം ഇരുന്ന് വിശേഷങ്ങളൊക്കെ പങ്കുവച്ച ശേഷം മാത്രമേ മടങ്ങി പോകാറുള്ളൂ.
ഉണ്ണിയും ഒരു നടനാണ് ‘ഗൊറില്ല’ എന്ന ചിത്രത്തിൽ അദ്ദേഹം നായകനായി അഭിനയിച്ചിട്ടുണ്ട് ചില ചിത്രങ്ങൾ നിർമിച്ചിട്ടുമുണ്ട്. ഉണ്ണി ഒരു നിയോഗം പോലെ ആ കുടുംബത്തെ ഭദ്രമാക്കിയപ്പോഴേക്കും ഉണ്ണിക്ക് മാരകമായ ഒരു അസുഖം ബാധിച്ച് മരണപ്പെട്ടു. ഉണ്ണി ആശുപത്രിയിൽ കിടക്കുമ്പോൾ കൽപ്പന എന്നോട് പറഞ്ഞത് ഞാൻ ഓർക്കുകയാണ്, ‘ഞങ്ങളുടെ മൂന്നുപേരുടെയും സകല സ്വത്തുക്കൾ വിറ്റിട്ടാണെങ്കിലും ചികിത്സയുടെ ഏതറ്റം വരെയും ഞങ്ങൾ പോകും. ഇത് ഞങ്ങൾ മൂന്നുപേരും കൂടി എടുത്ത തീരുമാനമാണ്.’
ഉണ്ണിയോട് അവർക്കുള്ള കടപ്പാടും സ്നേഹവും മനസ്സിലാക്കുവാൻ ഇതിൽ കൂടുതൽ എന്താണ് വേണ്ടത്. ഇളയമകനായ പ്രിൻസ് എന്ന നന്ദുവിന്റെ നൊമ്പരപ്പെടുത്തുന്ന വേർപാടിനും ചില ദുസൂചനകളുണ്ട്. തുളസിദാസ് സംവിധാനം ചെയ്ത ‘ലയനം’ എന്ന ചിത്രത്തിൽ സിൽക്ക് സ്മിതയുടെ നായകനായിരുന്നു നന്ദു.
സിൽക്ക് സ്മിത അനാഥ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നന്ദുവിന് അവിടെ ഒരു ജോലി കൊടുക്കുന്നു. അവിടെ എത്തുന്ന മാതക നടിയായ അഭിലാഷ നന്ദുവിനെ വളക്കാൻ ശ്രമിക്കുന്നു, ഇതിനെ സിൽക് സ്മിത തടയുന്നു. പിന്നീട് സിൽക് സ്മിതയുമായി നന്ദു അടുക്കുന്നു. അങ്ങനെ അവർ തമ്മിൽ ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നു.
വിവാഹം കഴിക്കാൻ ബുദ്ധിമുട്ട് നേരിട്ടപ്പോൾ അവർ ഒന്നിച്ച് ജീവിതം അവസാനിപ്പിക്കുന്നു. ഇതായിരുന്നു ആ എ പടത്തിന്റെ കഥ. ‘ലയനം’ എന്ന സിനിമയുടെ അവസാന ഭാഗം പോലെ തന്നെയായിരുന്നു അവരുടെ ജീവിതത്തിലും സംഭവിച്ചത്.
സിൽക്ക് സ്മിതയും ജീവിതം സ്വയം അവസാനിപ്പിച്ചു, നന്ദുവും സ്വയം ജീവിതം അവസാനിപ്പിച്ചു. കൗമാരപ്രായത്തിൽ അപക്വമായ മനസിൽ ഉണ്ടാകുന്ന വിഭ്രാന്തിയിൽ നിന്നും ഉടലെടുക്കുന്നതാണ് ജീവിതം അവസാനിപ്പിക്കുക എന്നുള്ള തീരുമാനം.
വീട്ടുകാരോടൊന്ന് മനസുതുറന്ന് സംസാരിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു നന്ദുവിന്റെ ഈ വേർപാട്, നന്ദുവിന്റെ ഈ തീരുമാനം. ഞാൻ 2006 മുതൽ രണ്ടു വർഷക്കാലം ജീവൻ ടിവിയിൽ പ്രോഗ്രാം ചീഫ് ആയിട്ട് ജോലി നോക്കിയിട്ടുണ്ട്. എനിക്ക് തൊട്ടുമുൻപ് ആ പോസ്റ്റിൽ ഇരുന്നത് ഈയിടെ അന്തരിച്ച സനൽ പോറ്റി ആയിരുന്നു. അന്നൊരിക്കൽ കൽപ്പന എന്നെ വിളിച്ചു പറയുന്നു, ‘ഇക്കാ എന്റെ സഹോദരൻ കമലിന് ജീവൻ ടിവിയിൽ ഒരു ജോലി കൊടുക്കാമോ എന്ന് അവന് ആ ജോലിയോട് താല്പര്യമുണ്ട് ഇക്കാ’, ഞാൻ ഉടൻ പറഞ്ഞു, ‘ശ്രമിക്കാം നോക്കാം’.
ജീവൻ ടിവിയുടെ എംഡിയായ ബേബി മാത്യു സോമതീരം സാറിനോട് സംസാരിച്ച ശേഷം ,തിരിച്ചു വിളിക്കാം എന്നും കൽപ്പനക്ക് ഉറപ്പ് കൊടുത്തു. ആ സമയത്ത് കമലിന്റെ അവസ്ഥ അൽപം മോശമായിരുന്നു. ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷം സീരിയൽ താരമായ രേഖയെ വിവാഹം കഴിച്ചിരിക്കുന്ന സമയമായിരുന്നു. രേഖയുമായിട്ടുള്ള വിവാഹത്തിനെ വീട്ടുകാർ എതിർത്തില്ല. രേഖ അന്ന് അത്യാവശ്യം തിരക്കുള്ള ഒരു സീരിയൽ നടിയായിരുന്നു. ഇദ്ദേഹത്തിന് ഒരു ജോലി അത്യാവശ്യവുമായിരുന്നു. രേഖയെക്കുറിച്ച് പറയുകയാണെങ്കിൽ രേഖയുടെ പിതാവ് രതീഷ് ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയിരുന്നു. മാതാവ് രാധാദേവി പഴയകാല നടിയും ഡബ്ബിങ് ആർട്ടിസ്റ്റും ഒക്കെ ആയിരുന്നു.
രതീഷ് എന്റെ ഒരു സുഹൃത്തുമായിരുന്നു. അവർ രണ്ടുപേരും ഇപ്പോഴില്ല. അങ്ങനെ അടുത്ത ദിവസം കൽപ്പന എന്നോട് പറഞ്ഞ സഹോദരന്റെ ജോലിക്കാര്യം ഞാൻ ജീവൻ ടിവി എംഡിയുമായി സംസാരിച്ചു.
അദ്ദേഹം അതിന് പൂർണ അനുമതി തന്നു. ഞാൻ ഉടൻ തന്നെ കൽപ്പനയെ വിളിച്ചു വിവരം പറഞ്ഞു, ‘എംഡി ഓക്കെയാണ് കമൽ അദ്ദേഹത്തെ വന്നൊന്ന് കാണണം വരേണ്ട ദിവസവും പറഞ്ഞു. അതിനുശേഷം കമൽ എന്നെ വിളിച്ചുപറഞ്ഞു, ഞാൻ ഉണ്ണിയാർച്ച എന്ന സീരിയലിന്റെ ഷൂട്ടിങ്ങിനായി കൊയിലാണ്ടിയിലാണ് ഇക്കാ പറഞ്ഞ ദിവസം ഞാൻ കൃത്യമായി വന്നു കണ്ടുകൊള്ളാമെന്ന്. പിന്നീട് എന്നെ വിളിച്ചുപറയുന്നു, ‘ഞാൻ പുറപ്പെട്ടു നാളെ രാവിലെ അവിടെ എത്തുമെന്ന്.’
അങ്ങനെ ജീവൻ ടിവിയിലേക്ക് പുറപ്പെട്ട കമൽ രാത്രിയിൽ വഴിയരികിൽ തുറന്നിരുന്ന ഒരു കടയുടെ മുൻപിൽ കാർ നിർത്തി അവിടെ നിന്നും ഒരു പാക്കറ്റ് വിൽസും അവിടെ തൂക്കിയിട്ടിരുന്ന ബോബനും മോളിയും എന്ന കാർട്ടൂൺ മാസികയും വാങ്ങി അവിടെനിന്ന് ഒരു സിഗരറ്റ് പുകച്ചുകൊണ്ട് തിരിച്ചു നടക്കുമ്പോൾ അതാ പുറകിൽ നിന്നും വടിവാളിന് ഒരു വെട്ടും ഒരു ഇരുമ്പുവടിക്ക് ഒരടിയും. എന്താണ് സംഭവിച്ചതെന്ന് ഒന്നും മനസിലാകാതെ രക്തത്തിൽ കുളിച്ച് ബോധരഹിതനായി നിലത്ത് വീണു. ആരാണ് എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല. ഒടുവിൽ പോലീസ് എത്തിയപ്പോൾ കമലിന്റെ മൊബൈൽ ഫോൺ ബെൽ അടിക്കുന്നു. പോലീസ് ആയിരുന്നു ഫോൺ എടുത്തത് മറുപുറത്ത് മനോജ് കെ. ജയൻ ആയിരുന്നു. മനോജിനോട് പോലീസ് കാര്യങ്ങൾ വിശദീകരിച്ചു.
എത്രയും പെട്ടെന്ന് അമൃത ഹോസ്പിറ്റലിലേക്ക് എത്തിക്കുവാൻ മനോജ് അവരോട് അഭ്യർത്ഥിച്ചു. ഉർവശി അപ്പോൾ എറണാകുളത്ത് ഷൂട്ടിംഗ് ആവശ്യത്തിനായി വൈറ്റ് ഫോർട്ട് എന്ന ഹോട്ടലിൽ തങ്ങുന്നുണ്ടായിരുന്നു. ജീവിതത്തിൽ ആർക്കും ഒരു ഉപദ്രവവും ചെയ്യാത്ത അയ്യോ പാവിയായ ഒരു മനുഷ്യനാണ് ഇങ്ങനെ സംഭവിച്ചത്.
സിഗരറ്റ് വാങ്ങിയ കടയുടെ പരിസരത്ത് മുസ്ലിം ലീഗ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷവും തല്ലുമൊക്കെ നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു. കമലിന്റെ ഏകദേശ രൂപമുള്ള ഒരാൾ ഇതിൽ പങ്കാളിയായിരുന്നു. പകരം വീട്ടാൻ കാത്തിരുന്നവരുടെ മുൻപിൽ രാത്രിയുടെ വെളിച്ചത്തിൽ വന്നെത്തിയത് കമൽ ആയിരുന്നു. അവർക്കറിയില്ലല്ലോ ഇത് കമലാണെന്ന്. അവർ പ്രതീക്ഷിച്ച ആളാണെന്ന് കരുതി പണിനടത്തി. ആറുമാസം കോമയിൽ.
ഹോസ്പിറ്റലിൽ നിന്നും തൃപ്പൂണിത്തുറയിലുള്ള വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴാണ് ഞാൻ കമലിനെ കാണാൻ ചെല്ലുന്നത്. എന്റെ മുഖത്തേക്ക് കുറച്ചുനേരം സൂക്ഷിച്ചു നോക്കിയിരുന്നു. കമലിന്റെ ദയനീയമായ ആ മുഖം ഇന്നും എന്റെ മനസിൽ നിന്ന് മാഞ്ഞിട്ടില്ല. അന്ന് ഒരു കാര്യം കണ്ട് ഞാൻ അദ്ഭുതപ്പെട്ടു ന്റെ തലയോട്ടിയുടെ ഒരു ഭാഗം ഊരിയെടുത്ത് ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്നു. തലയുടെ ആ ഭാഗം എന്തൊക്കെയോ വെച്ച് മൂടപ്പെട്ടിരിക്കുന്നു. കുറച്ചുനാൾ കഴിഞ്ഞേ അത് തിരികെ വയ്ക്കുകയുള്ളൂ. ഇങ്ങനെ ഒരു സംഭവം ഞാൻ ആദ്യമായി കേൾക്കുകയാണ് കാണുകയാണ്.
എനിക്ക് ആശ്ചര്യവും സങ്കടവും തോന്നി. അന്ന് ഞാൻ അവിടെ ചെല്ലുമ്പോൾ നടി രേഖ അവിടെ ഉണ്ടായിരുന്നു. എന്നാൽ കുറച്ചുനാൾ കഴിഞ്ഞ് അവർ ആ ബന്ധം വേർപെടുത്തി, മറ്റൊരു വിവാഹം കഴിച്ചുപോയി.
കമലിന്റെ മരണം അറിഞ്ഞ് രാവിലെ ഞാൻ കലാരഞ്ജിനിയെ വിളിച്ചപ്പോൾ കലാരഞ്ജിനി സങ്കടത്തോടെ പറയുന്നു ‘അവൻ പോയി ഇക്കാ, ഇക്കായെ കാണാൻ വരുമ്പോഴല്ലായിരുന്നോ അപകടമുണ്ടായത്. മരണത്തിന് ഇപ്പോഴത്തെ കാരണം ഹൃദയസ്തംഭനമാണ്,’. ആദ്യ വിവാഹത്തിൽ കമലിനൊരു മകനുണ്ട് അവർ വിദേശത്താണ് അവൻ ബഹ്റൈനിൽ നിന്നും ഉച്ചകഴിഞ്ഞെത്തും അവൻ വന്നതിനുശേഷമേ അടക്കമുണ്ടാകൂ. ഇവിടെ ഏറ്റവും വലിയ സങ്കടകരമായ അവസ്ഥ എന്താണെന്ന് വച്ചാൽ അമ്മ ജീവിച്ചിരിക്കെ കൽപ്പന ഉൾപ്പെടെയുള്ള മൂന്നു മക്കളുടെയും മരണം അവർ കാണേണ്ടിവന്നു എല്ലാം പെട്ടെന്നുള്ള വേർപാടുകൾ ഒരു യാത്ര ചോദിക്കലിന് പോലും കാത്തുനിന്നില്ല കൂടാതെ പെൺകുട്ടികളുടെ ജീവിതത്തിലെ ബന്ധങ്ങളുടെ ചരടഴിയുന്നതും നിസഹായയായി നോക്കിനിൽക്കേണ്ടിവന്നു.
ഇതെല്ലാം ഉൾക്കൊള്ളാനും സഹിക്കാനും അവർക്ക് സാധിക്കുന്നുണ്ടല്ലോ എന്ന് ഓർക്കുമ്പോൾ അതും ഒരദ്ഭുതമാണ്. ഒരു കടുത്ത ഈശ്വരവിശ്വാസി ആയതിനാൽ ഇതെല്ലാം ഈശ്വര നിശ്ചയമാണെന്ന് കരുതിയാണ് ആശ്വാസം കണ്ടെത്തുന്നത്.
ഒരു സഹോദരിയെയും രണ്ട് സഹോദരന്മാരെയും നഷ്ടപ്പെട്ട കലാരഞ്ജിനിയുടെയും ഉർവശിയുടെയും ഹൃദയവേദന നമുക്ക് ഊഹിക്കാവുന്നതിനും അപ്പുറമാണ്. ‘യുവജനോത്സവം’ എന്ന സിനിമയിൽ വേദിയിൽ കമൽ പാടുന്ന ഒരു ഗാനരംഗമുണ്ട്, ‘ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ്മ പുഞ്ചിരിച്ചു’. കമൽ റോയിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതിനോടൊപ്പം ആ കുടുംബത്തിന് ശാന്തിയും സമാധാനവും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു. മരണങ്ങളൊക്കെ ഒരുതരം പ്രതികാരമാണ് ജനിച്ചപ്പോൾ നോക്കി ചിരിച്ചവരെയൊക്കെ പൊട്ടിക്കരയിപ്പിച്ചു കൊണ്ടുള്ള പ്രതികാരം.
Tags : urvashi kalpana alappy asharaf