ബോളിവുഡ് സിനിമയിലെ ആദ്യ സൂപ്പർ നായിക കാമിനി കൗശല്‍ (98) അന്തരിച്ചു. 1946ല്‍ പുറത്തിറങ്ങിയ ക്ലാസിക് ചിത്രമായ നീച്ചാ നഗറിൽ തുടങ്ങിയ അഭിനയസപര്യ 2022 വരെ തുടർന്ന കാമിനി കൗശൽ കുട്ടികൾക്കായി ഒട്ടേറെ കഥകൾ എഴുതിയിട്ടുണ്ട്.
പാവനിർമാണത്തിലും പ്രഗത്ഭയായിരുന്നു. 1940കളിലും അന്‍പതുകളുടെ തുടക്കത്തിലും ബോളിവുഡിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങിയിരുന്ന കാമിനിയാണ് ദിലിപ് കുമാർ, ദേവ് ആനന്ദ്, രാജ്കപൂർ ത്രിമൂതിർത്തികളുടെ സ്ഥിരം നായികാ വേഷത്തിൽ എത്തിയിരുന്നത്. 2022ൽ അമീർ ഖാന്റെ ലാൽ സിംഗ് ഛദ്ദയിലാണ് അവസാനമായി അഭിനയിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ മുംബൈയിലെ വസതിയിലായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. 1927 ഫെബ്രുവരി 24ന് ലാഹോറിലാണു ജനനം. യഥാര്‍ഥ പേര് ഉമ കശ്യപ് എന്നായിരുന്നു. പിതാവ് ശിവറാം കശ്യപ് പ്രശസ്ത സസ്യശാസ്ത്രജ്ഞനായിരുന്നു.
സിനിമയിലെത്തും മുമ്പ് റേഡിയോ നാടകങ്ങളിൽ ഉമ സജീവമായിരുന്നു. ആദ്യചിത്രമായ ‘നീച്ചാ നഗർ’ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി. നാളിതുവരെ മികച്ച സിനിമയ്ക്കുള്ള പാം ഡി ഓര് നേടിയ ഏക ഇന്ത്യന്‍ സിനിമയാണിത്. മോണ്ട്രിയോൾ ഫിലിം ഫെസ്റ്റിവലിലും കാമിനിയുടെ പ്രകടനം പുരസ്കാരം നേടിയിരുന്നു.
ദോ ബായ്, ഷഹീദ്, സിദ്ധി, ശബ്നം, ബഡേ സര്‍ക്കാര്‍, ജെയ്ലര്‍, ആര്‍സൂ, നദിയാ കെ പാര് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷം കൈകാര്യംചെയ്തിരുന്നു.
Tags : Kamini Kaushal Mumbai Bollywood actress