മറയൂര്‍ കാടുകളില്‍ അപൂര്‍വമായി കാണപ്പെടുന്ന അമൂല്യവും വിശേഷപ്പെട്ടതുമായ ചന്ദനമരമാണ് വിലായത്ത് ബുദ്ധ. ഗുണനിലവാരമുള്ള ലക്ഷണമൊത്ത ചന്ദനമരം. ബുദ്ധശില്പങ്ങള് നിര്‍മിക്കുന്നതിനാണ് ഇതുപയോഗിക്കുന്നത്. അങ്ങനെയാണ് ഈയിനത്തിനു വിലായത്ത് ബുദ്ധയെന്നു പേരുവീണത്.
അങ്ങനെയുള്ള വിലായത്ത് ബുദ്ധയെ വീട്ടുപറമ്പില്‍ പരിപാലിച്ചു വളര്‍ത്തുന്ന മറയൂരിലെ റിട്ട. അധ്യാപകനും മുന്‍ പഞ്ചായത്തു പ്രസിഡന്റുമായ ഭാസ്കരനും ആ ചന്ദനമരം മോഷ്ടിക്കുമെന്ന് ഭാസ്കരന് മാസ്റ്ററെ പരസ്യമായി വെല്ലുവിളിച്ച അദ്ദേഹത്തിന്റെ ശിഷ്യന് ഡബിള്‍ മോഹന്‍ എന്ന ചന്ദനക്കടത്തുകാരനും തമ്മിലുള്ള പോരാട്ടത്തിന്റെയും പ്രതികാരത്തിന്റെയും സംഭവബഹുലമായ നാള്വഴിച്ചിത്രമാണു വിലായത്ത് ബുദ്ധ.
ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം. അയ്യപ്പനും കോശിയും എഴുതി സംവിധാനം ചെയ്ത സച്ചിയുടെ ശിഷ്യന് ജയന് നമ്പ്യാര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം. പക്ഷേ, അയ്യപ്പനും കോശിയുമായി വിലായത്ത് ബുദ്ധയെ താരതമ്യം ചെയ്യാന്‍ മുതിര്‍ന്നാല്‍ സച്ചിയുടെ തട്ട് താണുതന്നെയിരിക്കും. അതാണു സച്ചിയുടെ മാസ്റ്റര്‍ ക്രാഫ്റ്റ്. അതങ്ങനെ തന്നെ തുടരട്ടെ.
പക്ഷേ, മേക്കിംഗിലും ആവിഷ്കരണത്തിലും മികച്ചതു തന്നെയാണു സച്ചിയുടെ ശിഷ്യന് ജയന് നമ്പ്യാര്‍ നല്കിയ ഗുരുദക്ഷിണ. അയ്യപ്പനും കോശിയും സിനിമയില്‍ രണ്ടുപേരുടെ ഈഗോ ക്ലാഷാണു കഥാസാരം. വിലായത്ത് ബുദ്ധയെന്ന ഒരു ആഗ്രഹത്തെയും അതിനു പിന്നിലുള്ള വേറിട്ട രണ്ടു ലക്ഷ്യങ്ങളെയും മുന്‍നിര്‍ത്തിയുള്ള രണ്ടു പേരുടെ ക്ലാഷാണ് വിലായത്ത് ബുദ്ധയെന്ന ജയന് നമ്പ്യാര്‍ സിനിമ. രണ്ടും രണ്ടു സിനിമകൾ. രണ്ടുതരം ആവിഷ്കരണങ്ങൾ.
ഉര്‍വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനും എവിഎ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ.വി. അനൂപും ചേര്‍ന്നു നിര്‍മിച്ച വിലായത്ത് ബുദ്ധയില്‍ കൊച്ചുവീരപ്പന്, സാന്ഡല് മോഹനന് എന്നൊക്കെ നാട്ടിലറിയപ്പെടുന്ന ചന്ദനക്കടത്തുകാരന്‍ ഡബിള്‍ മോഹനായി പൃഥ്വിരാജും ഭാസ്കരന് മാഷായി ഷമ്മി തിലകനും സ്ക്രീനില്‍ ഉദ്വേഗത്തിന്റെയും വൈകാരിക സംഘട്ടനങ്ങളുടെയും തീപടര്‍ത്തുന്നു.
മറയൂരിന്റെ സാമൂഹിക രാഷ്ട്രീയ ജീവിതത്തില്‍ സജീവ സ്വാധീനമുള്ള ഭാസ്കരന് മാഷ് തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ അപ്രതീക്ഷിതമായി ഒരു പ്രശ്നത്തിലകപ്പെടുകയും രാഷ്ട്രീയ വനവാസത്തിലേക്ക് എത്തുകയുമാണ്.
അന്നാട്ടിലെ ചന്ദനക്കടത്തുകാരനും മാഷിന്റെ ശിഷ്യനുമായ ഡബിള്മോഹനന് ഭാസ്കന്‍ മാസ്റ്ററിന്റെ പറമ്പിലെ വിലായത്ത് ബുദ്ധയെന്ന അപൂര്‍യിനം ചന്ദനമരത്തില്‍ കണ്ണുവയ്ക്കുന്നു. വിലായത്ത് ബുദ്ധയ്ക്കു മോഹവില തരാമെന്ന് ഡബിള്‍ മോഹന്‍ മാസ്റ്ററെ നേരിട്ടറിയിക്കുന്നു.
പക്ഷേ, ആ മരം തന്റെ മരണം വരെ അങ്ങനെ തന്നെ നിലനില്‍ക്കണമെന്നാണ് ഭാസ്കന്‍ മാസ്റ്ററിന്റെ ആഗ്രഹം. ആ ചന്ദനമരത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്നതില്‍ ഭാസ്കരന് മാഷിന് വളരെ വ്യക്തിപരമായ ഒരു ലക്ഷ്യം തന്നെയുണ്ട്.
ഡബിള്‍ മോഹനനാവട്ടെ വെറുതേയൊരു മോഹത്തിന്റെ പേരില്‍ ചോദിച്ചതല്ല ആ ചന്ദനമരം. അയാള്‍ക്കും അയാളുടേതായ ലക്ഷ്യമുണ്ട്. ഭാസ്കരന് മാസ്റ്ററും ഡബിള്‍ മോഹനനും. രണ്ടു കഥാപാത്രങ്ങള്‍. വിലായത്ത് ബുദ്ധയെന്ന ചന്ദനമരത്തെ മുന്‍നിര്‍ത്തിയുള്ള ഇരുവരുടെയും വ്യത്യസ്തവും തീവ്രവുമായ രണ്ട് ആഗ്രഹങ്ങള്‍.
ഇതാണ് ഇരുവര്‍ക്കുമിടയിലെ പോരാട്ടത്തിനും വെല്ലുവിളിക്കും കാരണമാകുന്നത്. ഭാസ്കരന് മാഷ് വിലായത്ത് ബുദ്ധയെ കാത്തുസൂക്ഷിക്കുന്നതെന്തിന്, ഡബില്‍ മോഹനന് മാഷിന്റെ പറമ്പിലെ മരത്തില്‍ കണ്ണുവയ്ക്കുന്നതെന്തിന്... ഇതൊക്കെ തിയറ്ററില്‍ നേരിട്ടറിയുന്നതാണു ത്രില്‍.
മിന്നല്‍വള പാട്ടിലൂടെ ഹിറ്റായി നിൽക്കുന്ന പ്രിയംവദ കൃഷ്ണനാണ് വിലായത്ത് ബുദ്ധയില്‍ പൃഥ്വിരാജിന്റെ നായിക. മറയൂരില്‍ ശര്‍ക്കരയുണ്ടാക്കി വില്‍ക്കുന്ന നാട്ടുപെണ്ണ്. ചൈതന്യം- അതാണു കഥാപാത്രം. പ്രണയം പൂത്തുലഞ്ഞുനില്ക്കുന്ന തന്റേടക്കാരി. ഡബിള്‍ മോഹനന് ഉടലും ഉയിരും പകുത്തുനല്കിയവള്. ഒന്നുറപ്പാണ് അടുത്തകാലത്തെങ്ങും അത്രമേല്‍ തന്റേടമുള്ള, ഒരു സ്ത്രീയുടേതായ പച്ചയായ വിചാര വികാരങ്ങളുള്ള, ഉറച്ച നിലപാടുകളുള്ള ഒരു നായികാ കഥാപാത്രം നമ്മുടെ സിനിമകളില്‍ വന്നിട്ടുണ്ടാവില്ല.
ഷമ്മി തിലകന്റെ സിനിമ ജീവിതത്തില്‍ വഴിത്തിരിവാകുന്ന കഥാപാത്രമാണ് ഇതിലെ ഭാസ്കരന് മാഷ്. നിരവധി സീനുകളിലും സന്ദര്‍ഭങ്ങളിലും തിലകന്റെ അഭിനയപ്രതിഭയുടെ ജീനെന്നു വിളിച്ചുപറയുന്ന പ്രകടനം. പൃഥ്വിരാജിനൊപ്പവും ചില സന്ദര്‍ഭങ്ങളില്‍ അതുക്കുംമേലെയും സിനിമയില്‍ നിറഞ്ഞുനില്ക്കുന്ന പെര്‍ഫോമന്‍സ്. വിവിധതരം വൈകാരിക അവസ്ഥകളിലൂടെ കടന്നുപോകുന്ന കഥാപാത്രം. അത്തരം ഉജ്വലമുഹൂര്‍ത്തങ്ങള്‍ ഷമ്മി തിലകന് -പൃഥ്വിരാജ് കോംബോ സീനുകളില്‍ വേണ്ടുവോളമുണ്ട്, പ്രത്യേകിച്ചും കഥയുടെ രണ്ടാംപകുതിയില്‍.
ഭാസ്കരന്റെ മകനായി വേഷമിട്ട അനു മോഹന്‍, ചൈതന്യത്തിന്റെ അമ്മയായി വേഷമിട്ട രാജശ്രീ നായര്‍, ഡബിള്‍ മോഹനനു ചന്ദനക്കടത്തില്‍ വെല്ലുവിളിയുയര്‍ത്തുന്ന മാരി എന്ന കഥാപാത്രമായി വേഷമിട്ട ടി.ജെ. അരുണാചലം തുടങ്ങിയവരും നിര്‍ണായക വേഷങ്ങളിലെത്തുന്നു.
ജേക്സ് ബിജോയിയുടെ പശ്ചാത്തലസംഗീതവും അരവിന്ദ് കശ്യപും രണദിവെയും പകര്‍ത്തിയ മറയൂരിന്റെ വന്യഭംഗിയും വിലായത്ത്ബുദ്ധയ്ക്കു മാസ് പരിവേഷം പകരുന്നു. ഓരോരോ ജീവിതാവസ്ഥകളില്‍ മനുഷ്യര്‍ക്കുണ്ടാകുന്ന പകയും പ്രതികാര മനോഭാവങ്ങളും അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമെല്ലാം മറ്റൊരു ഘട്ടത്തിലെ മാറുന്ന ജീവിതാവസ്ഥകളില്‍ വ്യക്തികളെ മാനസാന്തരത്തിനു വിധേയമാക്കാം എന്നൊരു ചിത്രം കൂടി വിലായത്ത് ബുദ്ധ പങ്കുവയ്ക്കുന്നുണ്ട്.
ബുദ്ധം ശരണം ഗച്ഛാമി - അതാണു സിനിമയുടെ കഥാമർമം. കഥയിലെ സസ്പെൻസും ട്വിസ്റ്റുമൊക്കെ തിയറ്ററിൽ നേരിട്ടറിയുന്നതല്ലേ ത്രിൽ.
Tags : Vilaayath Budha malayalam movie review Prithviraj Sukumaran Jayan Nambiar director sachy double mohan