റാഞ്ചി: ജാർഖണ്ഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 15 ആയി. കൊല്ലപ്പെട്ടവരിൽ സർക്കാർ തലയക്ക് ഒരു കോടി രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവായ അനൽ ദായും ഉൾപ്പെടുന്നു.
കിരിബുരു പോലീസ് സ്റ്റേഷൻ പരിധിയിലെ സാരന്ദ വനത്തിലെ കുംഡിയിൽ സിആർപിഎഫിന്റെ കോബ്ര യൂണിറ്റിലെ 1,500 ഓളം ഉദ്യോഗസ്ഥർ ഓപ്പറേഷനിൽ പങ്കെടുത്തു.
"മാവോയിസ്റ്റ് ഉന്നത നേതാവ് പാടിറാം മാജി(അനൽ ദാ)യുടേതുൾപ്പടെ 15 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്തു. മേഖലയിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. രാവിലെ ആറിന് ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്'-അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച മുതൽ സരന്ദ വനത്തിൽ മാവോയിസ്റ്റ് വേട്ട ആരംഭിച്ചെങ്കിലും വ്യാഴാഴ്ച രാവിലെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. സരന്ദ വനത്തിൽ അനൽ ദയും സംഘവും ഉണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഓപ്പറേഷൻസ്) മൈക്കൽ രാജ് .എസ് പിടിഐയോട് പറഞ്ഞു.
ഗിരിധി ജില്ലയിലെ പിർതാൻഡിൽ താമസിക്കുന്ന അനൽ ദാ 1987 മുതൽ മാവോയിസ്റ്റ് സംഘടനയിൽ സജീവമാണ്. വർഷങ്ങളായി പോലീസ് ഇയാളെ തിരഞ്ഞുവരികയായിരുന്നു.
ജാർഖണ്ഡിലെ മാവോയിസ്റ്റുകളുടെ അവസാന ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന സ്ഥലങ്ങളാണ് കോൽഹാനും സാരണ്ടയും. ബുഡ പഹാഡ്, ഛത്ര, ലത്തേഹർ, ഗുംല, ലോഹർദാഗ, റാഞ്ചി, പരസ്നാഥ് എന്നിവിടങ്ങളിൽ സുരക്ഷാ സേന മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾ വിജയകരമായി അവസാനിപ്പിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Tags : Maoists Top Leader Killed Jharkhand