ന്യൂഡൽഹി: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയായ വീട്ടമ്മയെ പോയിന്റ് ബ്ലാങ്കിൽ വെടിവച്ചു കൊന്നു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാർ ബാഗിലാണ് സംഭവം.
ഷാലിമാർ ബാഗ് നിവാസിയും പ്രദേശത്തെ റസിഡന്റ് വെൽഫെയർ അസോസിയേഷൻ (ആർഡബ്ല്യുഎ) പ്രസിഡന്റുമായ രചന യാദവ്(44) ആണ് കൊല്ലപ്പെട്ടത്. തലയ്ക്ക് വെടിയേറ്റ ഇവർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
2023 ൽ രചനയുടെ ഭർത്താവ് വിജേന്ദ്ര യാദവിനെ ഒരുസംഘമാളുകൾ വെടിവച്ചു കൊന്നിരുന്നു. രചനയുടെ കൊലപാതകത്തിന് ഈ സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വിജേന്ദ്രയുടെ കൊലക്കേസ് നിലവിൽ കോടതിയിൽ വിചാരണയിലാണ്.
മുൻ വൈരാഗ്യത്തെ തുടർന്ന് ഭരത് യാദവ് എന്നയാൾ ഉൾപ്പെടെ ആറ് പേരാണ് വിജേന്ദ്ര യാദവിനെ വെടിവച്ചുകൊന്നത്. കേസിലെ അഞ്ച് പ്രതികളെ പോലീസ് പിടികൂടിയെങ്കിലും ഭരത് യാദവ് ഇപ്പോഴും ഒളിവിലാണ്.
വിജേന്ദ്ര യാദവിന്റെ കൊലക്കേസിലെ പ്രധാന സാക്ഷിയാണ് രചന. ഇവരുടെ മൊഴി കേസിൽ നിർണായകമാണ്. കേസ് ദുർബലപ്പെടുത്താനും മറ്റ് സാക്ഷികളെ ഭീഷണിപ്പെടുത്താനും ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.
രചന യാദവ് കൊലക്കേസിലെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രചനയെ വെടിവച്ച പ്രതിയുടെ മുഖം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വെടിവച്ചതിന് ശേഷം ഇയാൾ സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി രക്ഷപെട്ടു.
അയൽവാസിയെ കണ്ട ശേഷം രചന മടങ്ങുന്നതിനിടെ ഇവരെ ആക്രമികൾ തടഞ്ഞു നിർത്തി പേര് ചോദിച്ചു. രചന മറുപടി നൽകിയപ്പോൾ അക്രമി തോക്ക് പുറത്തെടുത്ത് ഇവരുടെ തലയിൽ വെടിവയ്ക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് നിന്നും രക്ഷപെട്ടു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും കേസിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവരെയും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
Tags : MurderCase police death Witness