ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ ഡൽഹി യൂണിവേഴ്സിറ്റി മുൻ പ്രഫസർ ഹാനി ബാബുവിന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജസ്റ്റീസുമാരായ എ.എസ്. ഗഡ്കരി, രഞ്ജിത് സിൻഹ രാജ ഭോൺസാലെ എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. 2020 ജൂലൈ 28 നാണ് എൻഐഎ ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തത്.
മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു നടപടി. നേരത്തെ ജാമ്യം തേടി ഹാനി ബാബു സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ബോംബെ ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചതിനെ തുടർന്ന് ഹർജി പിൻവലിക്കുകയായിരുന്നു.
കേസിലെ മറ്റുള്ളവർക്ക് ജാമ്യം കിട്ടിയതോടെയാണ് ഹാനി ബാബു ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വിചാരണ പോലും തുടങ്ങിയിട്ടില്ലെന്നും അഞ്ച് വർഷവും രണ്ട് മാസവുമായി ജയിലിലാണെന്നും അദ്ദേഹം വാദിച്ചു.
കേസിലെ മറ്റു പ്രതികളായ റോണാ വിൽസൺ, സുധീർ ധവാലെ എന്നിവർ കിടന്ന അത്രയും കാലം ഹാനി ബാബു ജയിലിൽ കഴിഞ്ഞിട്ടില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും എൻഐഎ വാദിച്ചു. ഇത് തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.
Tags : Bhima Koregaon case Hani Babu bail BombayHighcourt