ന്യൂഡൽഹി: പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് കോടതി.
ശനിയാഴ്ചയാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേ തുടർന്ന് ജുൻസി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ ശിഷ്യൻ സ്വാമി മുകുന്ദാനന്ദ് ഗിരിക്കുമെതിരെയും കേസ് രജിസ്റ്റർ ചെയ്തു.
കേസിൽ വിശദമായ അന്വേഷണം നടത്താനും കോടതി ഉത്തരവിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത രണ്ട് പരാതിക്കാരുടെ മൊഴികൾ ഫെബ്രുവരി 13ന് കോടതിയിൽ വീഡിയോ വഴി രേഖപ്പെടുത്തി. പോലീസ് റിപ്പോർട്ട് കോടതി സ്വീകരിച്ചു.
ആശ്രമത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്തതായും തെളിവുകൾ അടങ്ങിയ സിഡി കോടതിയിൽ സമർപ്പിച്ചതായും പരാതിക്കാരന് പറയുന്നു. അതേസമയം ആരോപണം നിഷേധിച്ച് അവിമുക്തേശ്വരാനന്ദ സരസ്വതി രംഗത്തെത്തിയിട്ടുണ്ട്.
കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച അവിമുക്തേശ്വരാനന്ദ സരസ്വതി, കോടതിക്ക് അതിന്റേതായ നടപടിക്രമങ്ങളുണ്ടെന്ന് അഭിപ്രായപ്പെട്ടു. കോടതി പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അത് രജിസ്റ്റർ ചെയ്ത ശേഷം അവർ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : Swami Avimukteswarananda Saraswati delhi uttarpradesh crime news