Kerala
ന്യൂഡൽഹി: സുഭാഷ് നഗർ മെട്രോ സ്റ്റേഷന് സമീപം അമിതവേഗത്തിൽ വന്ന കാർ ഇടിച്ച് യുവാവ് മരിച്ചു. ഹേം ഷക്കർ (25) എന്ന യുവാവ് ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. നജഫ്ഗഢ് സ്വദേശി മോഹിത് കുമാർ (27) ഓടിച്ച കാറാണ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഹേം ഷക്കറിന് ഇടിച്ച് തെറിപ്പിച്ചത്. അമിതവേഗത്തിൽ വന്ന കാർ ഹേം ഷക്കറിന്റെ സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. യുവാവിനെ ഉടൻ തന്നെ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മോഹിതിനെ പിന്നീട് അറസ്റ്റ് ചെയ്തു. മോഹിതിന്റെ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
National
ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി സന്ദേശം. മൂന്ന് സ്കൂളുകൾക്കാണ് ഒടുവിൽ ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.
സിആർപിഎഫ് പബ്ലിക് സ്കൂൾ, സെന്റ് തോമസ് സ്കൂൾ, ഡിഎവി സെന്റ്നറി പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി ഉയർത്തി സന്ദേശമെത്തിയത്. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
വിവരം അറിഞ്ഞ ഉടൻതന്നെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിദ്യാർഥികളെയും ജീവനക്കാരെയും ക്ലാസ് മുറികളിൽ നിന്ന് ഒഴിപ്പിക്കുകയും വിശദമായി പരിശോധിക്കുകയും ചെയ്തു.
പ്രാഥമിക പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇ-മെയിലിന്റെ ഉറവിടത്തെക്കുറിച്ച് സൈബർ സെൽ പരിശോധിച്ച് വരികയാണ്.
National
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ആദ്യ 15 ദിവസം ഡല്‍ഹിയില്‍നിന്ന് 807 പേരെ കാണാതായെന്ന റിപ്പോര്‍ട്ടില്‍ കേന്ദ്ര, ഡൽഹി സർക്കാരുകളിൽ നിന്ന് ഡല്‍ഹി പോലീസില്‍നിന്നും ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍നിന്നും പ്രതികരണം തേടി ഡല്‍ഹി ഹൈക്കോടതി.
ഞെട്ടിക്കുന്ന കണക്കുകളില്‍ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
സ്ത്രീകളും പെണ്‍കുട്ടികളുമടങ്ങുന്ന 509 പേരെയും പുരുഷന്മാരും ആണ്‍കുട്ടികളുമടങ്ങുന്ന 298 പേരെയും 2026ലെ ആദ്യ 15 ദിവസങ്ങളില്‍ ഡല്‍ഹിയില്‍നിന്ന് കാണാതായെന്നായിരുന്നു ഡല്‍ഹി പോലീസിന്റെ കണക്ക്.
റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മനുഷ്യാവകാശ കമ്മീഷന് വിഷയം സ്വമേധയാ പരിഗണിക്കുകയും കഴിഞ്ഞ ആഴ്ച ഡല്‍ഹി സര്‍ക്കാരിനും ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കും രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
National
ന്യൂഡൽഹി: നന്ദ് നഗരിയിലെ സ്കൂൾ പരിസരത്ത് യുവാവ് വെടിയേറ്റ് മരിച്ചു. ബെയ്ഡ് സ്കൂൾ പരിസരത്താണ് സംഭവം.
35 വയസുകാരനായ മുഹമ്മദ് ഉമർ ദിൻ ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് മുഹമ്മദ് ഉമറിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്തതായും മുഹമ്മദ് ഉമറിനെ വെടിവച്ചവരെ ഉടൻ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.
National
ന്യൂഡൽഹി: റീൽ ചിത്രീകരിക്കാനായി ഓടിക്കൊണ്ടിരുന്ന വാഹനങ്ങളുടെ വാതിലുകൾ തുറക്കുകയും യാത്രക്കാരെ ശല്യം ചെയ്യുകയും ചെയ്ത ബൈക്ക് യാത്രികൻ പിടിയിൽ. ഖജൂരി ഖാസ് സ്വദേശി തുഷാർ പുനിയ (22) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
റീൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാനായി ഓടിക്കൊണ്ടിരിക്കുന്ന ബസിലെ യാത്രക്കാരെ ശല്യം ചെയ്യുകയും മറ്റ് വാഹനങ്ങൾക്ക് ഭീഷണിയാകുന്ന രീതിയിൽ ബൈക്ക് ഓടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
തിരിച്ചറിയാതിരിക്കാൻ ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റിയ നിലയിലായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെയും ബസുകളുടെയും വാതിലുകൾ ബൈക്കിലിരുന്നു തന്നെയാണ് തുറന്നത്.
ഫെബ്രുവരി 16 ന് ഇയാളുടെ അഭ്യാസപ്രകടനങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
ഇയാൾ ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
Business
മുംബൈ: നിർമിതബുദ്ധി രംഗത്തു വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത്, ലോകത്തിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്റർ ഇന്ത്യയിൽ സ്ഥാപിക്കാൻ പ്രമുഖ ഐടി കമ്പനിയായ ടിസിഎസ് തയാറെടുക്കുന്നു. എഐ ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം.
ഭാവിയിലെ കരുത്തുറ്റ ഇൻഫ്രാസ്ട്രക്ചർ ഹൈപ്പർവോൾട്ട് എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ അത്യാധുനികവും സുരക്ഷിതവുമായ എഐ ഇൻഫ്രാസ്ട്രക്ചറാണ് ടിസിഎസ് വിഭാവനം ചെയ്യുന്നത്.
വൻകിട ടെക് കമ്പനികൾക്കും എഐ അധിഷ്ഠിത സംരംഭങ്ങൾക്കും ആവശ്യമായ അതിവേഗ കമ്പ്യൂട്ടിംഗ് സൗകര്യങ്ങൾ ലഭ്യമാക്കും. ഡാറ്റാ സെന്ററുകളിലെ താപം നിയന്ത്രിക്കാൻ ലിക്വിഡ് കൂളിംഗ് സംവിധാനങ്ങൾ, ഉയർന്ന പ്രകടനക്ഷമതയുള്ള റാക്കുകൾ, ഊർജക്ഷമതയുള്ള രൂപകല്പന തുടങ്ങിയവ ഹൈപ്പർവോൾട്ടിന്റെ പ്രത്യേകതകളാണ്.
ആഗോള ഡാറ്റാ ഹബ്ബായി മാറിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. നിലവിൽ 1.5 ജിഗാവാട്ട് ശേഷിയുള്ള ഇന്ത്യയിലെ ഡാറ്റാ സെന്റർ മേഖല 2030-ഓടെ 10 ജിഗാവാട്ടിന് മുകളിലേക്ക് വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 മുതൽ ഏകദേശം 94 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് മേഖലയിൽ ഇന്ത്യയിലേക്കെത്തിയത്.
ആഗോളതലത്തിലെ പ്രമുഖ എഐ കമ്പനികളുമായി സഹകരിച്ച് ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങൾ നൽകാനാണ് ടിസിഎസിന്റെ ലക്ഷ്യം. ഇന്ത്യയുടെയും ലോകത്തിന്റെ അടുത്ത ഘട്ടത്തിലുള്ള ഡിജിറ്റൽ വളർച്ചയ്ക്കു കരുത്തേകാൻ പദ്ധതിക്കു കഴിയുമെന്നു ടിസിഎസ് അധികൃതർ വ്യക്തമാക്കി.
Sports
റാഞ്ചി: സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിന്റെ വിജയക്കുതിപ്പിനു തടയിട്ട് ഡല്‍ഹി.
കേരളത്തെ 98 റണ്‍സിനു ഡല്‍ഹി തോല്‍പ്പിച്ചു. സ്കോര്‍: ഡല്‍ഹി 50 ഓവറില്‍ 318/4. കേരളം 50 ഓവറില്‍ 220/9.
Business
ന്യൂഡൽഹി: മാറുന്ന ലോകത്തിൽ മാറ്റങ്ങൾ കുറിക്കുവാനായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കമായി. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന എക്സ്പോയിൽ പങ്കെടുക്കുന്ന വിവിധ കന്പനികളുടെയും സ്റ്റാർട്ടപ്പുകളുടെയും സ്റ്റാളുകൾ സന്ദർശിച്ച മോദി അവരുമായി സംവദിക്കുകയും ചെയ്തു.
ഈമാസം 20 വരെ അരങ്ങേറുന്ന ഉച്ചകോടി ഒരു വികസ്വര രാജ്യം ആതിഥേയത്വം വഹിക്കുന്ന ആദ്യ എഐ ഉച്ചകോടിയാണ്. ഓപ്പണ്‍ എഐ മുതൽ ഗൂഗിൾ വരെ നീളുന്ന സാങ്കേതികലോകത്തെ വന്പന്മാരും സാം ആൾട്മാൻ മുതൽ സുന്ദർ പിച്ചൈ വരെ നീളുന്ന ആഗോള ടെക് തലവന്മാരും ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നുണ്ട്.
ഓപ്പണ്‍ എഐ സിഇഒ സാം ആൾട്മാൻ, ഗൂഗിളിന്റെ മാതൃകന്പനിയായ ആൽഫബറ്റിന്റെ സിഇഒ സുന്ദർ പിച്ചൈ, റിലയൻസ് ചെയർമാൻ മുകേഷ് അംബാനി, ഗൂഗിൾ ഡീപ്മൈൻഡ് സിഇഒ ഡെമിസ് ഹസാബിസ് തുടങ്ങിയവർ വ്യാഴാഴ്ചയാണ് ഉച്ചകോടിയിൽ സംസാരിക്കുക. ഇന്ത്യാസന്ദർശനത്തിനെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ മോദിക്കൊപ്പം വ്യാഴാഴ്ച ഉച്ചകോടിയിൽ പങ്കെടുക്കും.
40ലധികം വൻകിട കന്പനികളുടെ സിഇഒമാരും 20 രാഷ്ട്രത്തലവന്മാരും പങ്കെടുക്കുന്ന ഉച്ചകോടിയിൽ 100 ബില്യൻ ഡോളറിന്റെ നിക്ഷേപവാഗ്ദാനമാണു പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സിഇഒമാരുമായി കൂടിക്കാഴ്ച നടത്തും. 7000 ചതുരശ്ര മീറ്ററിലായി പത്തോളം വേദികളിൽ വ്യാപിച്ചുകിടക്കുന്ന എക്സ്പോ പ്രദർശനത്തിൽ 600 ഹൈ പൊട്ടൻഷ്യൽ സ്റ്റാർട്ടപ്പുകളും 13 രാജ്യങ്ങളുടെ പവിലിയനുകളുമുണ്ടാകും.
ന്യൂഡൽഹി: എഐ ഉച്ചകോടിയിലെത്തുന്ന 40ലധികം രാജ്യങ്ങളിലെ പ്രതിനിധികൾക്ക് ഇന്ത്യയുടെ തദ്ദേശീയ ഡിജിറ്റൽ പേമെന്റ് സംവിധാനമായ യുപിഐ അവതരിപ്പിച്ചു നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ).
ഇന്ത്യക്കാർ യുപിഐ സംവിധാനമുപയോഗിക്കുന്നതുപോലെ തന്നെ പ്രതിനിധികൾക്കും സ്കാൻ ചെയ്ത് ഉടനടി പണമയയ്ക്കാൻ ‘യുപിഐ വണ്‍ വേൾഡ് വാലറ്റ്’ എന്ന സംവിധാനമാണ് എൻപിസിഐ അവതരിപ്പിച്ചിരിക്കുന്നത്.
പുത്തൻ സംവിധാനത്തിലൂടെ അന്താരാഷ്ട്ര പ്രതിനിധികൾക്ക് ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടോ മൊബൈൽ നന്പറോ ഇല്ലാതെതന്നെ യുപിഐ സംവിധാനങ്ങൾ ഉപയോഗിക്കാൻ കഴിയും.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഡൽഹിയിൽ രാവിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ ആയിരുന്നു കൂടിക്കാഴ്ച നടന്നത്.
രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടിക്കാഴ്ചയില്‍ പ്രതിപാദിച്ചതായി എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. വികസനവുമായി ബന്ധപ്പെട്ട് കേരള യാത്രയില്‍ ശേഖരിച്ച വിവരങ്ങള്‍ പ്രധാനമന്ത്രിക്ക് കൈമാറിയെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിൽ നടത്തിയ യാത്രയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ടുവെന്നും അതെല്ലാം ക്രോഡീകരിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നൽകിയെന്നും കാന്തപുരം ഡൽഹിയിൽ അറിയിച്ചു. കേരളത്തിൽ റോഡ് വികസനം നന്നായി നടന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിമാനത്താവളങ്ങളിലും വേണ്ട നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി. അലിഗഡ് സർവകലാശാലയുടെ കേരളത്തിലെ ബ്രാഞ്ച് ആരംഭിച്ചിട്ട് കുറെയായി. അതിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും, വിഷയത്തിൽ കേന്ദ്രവുമായി ബന്ധപ്പെട്ടത് ചെയ്യാമെന്ന് പ്രധാനമന്ത്രി മറുപടി നൽകിയതായും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ഡൽഹി സുൽത്താൻപുരിയിലാണ് സംഭവം നടന്നത്. ശനിയാഴ്ച ഉച്ചയോടെ പി-ബ്ലോക്കിലെ ഒരു വീട്ടിൽ വഴക്ക് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.
സംഭവ സ്ഥലത്തെത്തിയ പോലീസ് കിടക്കയിൽ ചലനമറ്റ നിലയിൽ കിടന്നിരുന്ന യുവതിയെ കണ്ടെത്തുകയായിരുന്നു. സമീപത്തായി യുവതിയുടെ ഭർത്താവ് അനിലിനെ മദ്യപിച്ച നിലയിലും പോലീസ് കണ്ടെത്തി.
യുവതിയ ഉടൻതന്നെ മംഗോൾപുരിയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടിലുണ്ടായിരുന്ന 10 ഉം 13ഉം വയസുള്ള മക്കൾ നൽകിയ മൊഴിയിലാണ് വഴക്കിന് പിന്നാലെ പിതാവ് അമ്മയെ കൊലപ്പെടുത്തിയെന്നാണ് വ്യക്തമായത്.
അനിൽ ഭാര്യയുടെ കഴുത്തിൽ സ്കാർഫ് കെട്ടി മുറുക്കി കൊലപ്പെടുത്തിയെന്നാണ് കുട്ടികൾ നൽകിയ മൊഴി. തുടർന്ന് ഡ്രൈവറായി ജോലി ചെയ്യുന്ന അനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
Kerala
ന്യൂഡൽഹി: ഡൽഹിയിലെത്തിയ കേരളത്തിൽ നിന്നുള്ള ബിജെപി കൗൺസിലർമാരുടെ സംഘം ഇന്ന് വൈകിട്ടോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തും. ബുധനാഴ്ച സംഘം ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനുമായി കൂടികാഴ്ച നടത്തി.
തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ നേതൃത്ത്വത്തിലുള്ള സംഘത്തിന് വൻ വരവേൽപ്പാണ് രാജ്യ തലസ്ഥാനത്തൊരുക്കിയത്. ബിജെപി ദേശീയ ആസ്ഥാനത്ത് പഞ്ചവാദ്യവും താലപ്പൊലിയുമായാണ് സംഘത്തെ സ്വീകരിച്ചത്.
ഉച്ചയ്ക്ക് റെയിൽവേ സ്റ്റേഷനിലും രാത്രി പാർട്ടി ആസ്ഥാനത്തും ഡൽഹി മലയാളികളടക്കമുള്ള ബിജെപി പ്രവർത്തകർ വരവ് ആഘോഷമാക്കി. നിയമസഭാ തെരഞ്ഞെടുപ്പടുക്കവേ തുടർ പ്രവർത്തനങ്ങൾ എങ്ങനെ വേണമെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ കൂടികാഴ്ചയിൽ നിർദേശിച്ചത്.
വൈകിട്ട് നാല് മണിമുതൽ രണ്ട് മണിക്കൂറാണ് സംഘം പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തുക. മോദിയുടെ ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിലാണ് കൂടികാഴ്ച. ഉച്ചയ്ക്ക് പാർലമെന്റും സന്ദർശിക്കും.
വെള്ളിയാഴ്ച സംഘം രാഷ്ട്രപതി ഭവൻ സന്ദർശിക്കും. തിരുവനന്തപുരത്തടക്കം തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച 115 ജനപ്രതിനിധികളാണ് സംഘത്തിലുള്ളത്. കൂടികാഴ്ചകളിൽ കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കുമെന്നും യാത്ര ധൂർത്താണെന്ന പ്രചാരണം കള്ളമെന്നും വി.വി. രാജേഷ് പറഞ്ഞു.
Kerala
ന്യൂഡൽഹി: ഡൽഹി പ്രവാസ് എല്ലാവർക്കും വലിയ ഗുണമാകും എന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിന് വേണ്ടത് ആവശ്യപ്പെടുമെന്നും രാജേഷ് അറിയിച്ചു.
കൗൺസിലർമാർ ഒന്നടങ്കം നാടുചുറ്റുകയാണ് എന്ന വിമർശനം തെറ്റാണ്. പ്രധാനപ്പെട്ട രണ്ടുപേർ തലസ്ഥാനത്ത് കാര്യങ്ങൾ നോക്കാൻ സദാസമയം ഉണ്ട്. യാത്ര മുഴുവൻ പാർട്ടി ചിലവിലാണെന്നും ധൂർത്ത് എന്ന വിമർശനം അടിസ്ഥാന രഹിതമാണെന്നും രാജേഷ് കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ 136 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി ഡി.കെ.ശിവകുമാർ രംഗത്ത്. അസം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
136 എംഎൽഎമാരാണ് കോൺഗ്രസിനു കർണാടകയിലുള്ളത്. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് നിലവിൽ അവ്യക്തതകളില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായുള്ള ഭരണപരമായ ക്രമീകരണങ്ങൾ നേരത്തെ തന്നെ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിലെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് പരസ്യപ്രസ്താവനകൾ നടത്തുന്നത് ദോഷകരമായി ബാധിക്കുമെന്ന് ശിവകുമാർ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രസ്താവനകൾ നടത്തുന്നവരോട് വായ അടച്ചിരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നിർദ്ദേശിച്ചിട്ടുണ്ട്.
അത് എല്ലാവരും പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ അനുകൂലിച്ചായാലും പ്രതികൂലിച്ചായാലും ഇത്തരം പരസ്യ പ്രതികരണങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നാണ് ശിവകുമാറിന്റെ പക്ഷം.
2023ൽ സർക്കാർ രൂപീകരണ വേളയിൽ സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ രണ്ടര വർഷം വീതം അധികാരം പങ്കിടാൻ ധാരണയുണ്ടായിരുന്നു. 2025 നവംബറിൽ സർക്കാരിന്റെ കാലാവധി പകുതി പിന്നിട്ടതോടെയാണ് അധികാര മാറ്റ ചർച്ചകൾ വീണ്ടും സജീവമായത്.
National
ബംഗുളൂരു: ഒരിടവേളയ്ക്ക് ശേഷം കർണാടകയിൽ മുഖ്യമന്ത്രി കസേരയ്ക്കായി തർക്കം തുടങ്ങുന്നുവെന്ന് സൂചന. നേതൃമാറ്റത്തെക്കുറിച്ചുള്ള പുതിയ അഭ്യൂഹങ്ങളും വാക്കുതർക്കവും തുടരുന്നതിനിടെ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കോൺഗ്രസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡൽഹിക്ക് പോയി.
മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ച പ്രീ-ബജറ്റ് യോഗത്തിന് നിൽക്കാതെയാണ് ശിവകുമാർ ഡൽഹിക്ക് പോയത്. ശിവകുമാറിന്റെ ജലവിതരണ വകുപ്പിന്റെയും, ബംഗുളൂരു അർബൻ ഡെവലപ്മെന്റ് വകുപ്പിന്റെയും യോഗമാണ് സിദ്ധരാമയ്യ വിളിച്ചത്. വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയിൽ ശിവകുമാർ യോഗത്തിൽ പങ്കെടുക്കേണ്ടതായിരുന്നു.
അതേസമയം, വകുപ്പുകളുടെ പ്രവർത്തനം നല്ലനിലയിലാണ് പോകുന്നതെന്നും തന്റെ സാന്നിധ്യം ആവശ്യമില്ല എന്നുമാണ് ശിവകുമാറിന്റെ വിശദീകരണം. താൻ കെപിസിസി പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമാണെന്നും പറഞ്ഞ ശിവകുമാർ കോൺഗ്രസ് നേതാക്കളെയും എംപിമാരെയുമെല്ലാം കാണേണ്ടത് തന്റെ കടമയാണെന്നും കൂട്ടിച്ചേർത്തു. പിന്നാലെ തന്റെ വേദനകളും പ്രശ്നങ്ങളും തുറന്നുപറയുമെന്നും ശിവകുമാർ മുന്നറിയിപ്പ് നൽകി.
National
ന്യൂഡൽഹി: ന്യൂഡൽഹിയിലെ മഗൽപൂരിൽ പത്താം ക്ലാസ് വിദ്യാർഥി കുത്തേറ്റ് മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് ദാരുണമായ സംഭവം. സ്കൂളിൽ പോവുകയായിരുന്ന കുട്ടിയെ അജ്ഞാതർ ചേർന്ന് ആക്രമിക്കുകയും തലയിൽ കത്തി കുത്തിയിറക്കുകുമായിരുന്നു.
ഗുരുതര പരിക്കേറ്റ കുട്ടിയെ പോലീസ് എത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ തലയോട്ടിയിൽ കത്തി കുടുങ്ങിയ നിലയിലായിരുന്നു.
സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുയാണെന്നും പ്രദേശവാസികളെ ചോദ്യം ചെയ്തു വരുകയാണെന്നും പോലീസ് പറഞ്ഞു.
Sports
വഡോദര: വനിതാ പ്രീമിയർ ലീഗ് നിർണായക പോരാട്ടത്തിൽ ഗുജറാത്ത് ജയന്റ്സിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ് ഫൈനലിൽ. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഡൽഹി മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സ്കോർ: ഗുജറാത്ത് 168/7 ഡൽഹി 169/3 (15.4). ഗുജറാത്തിനായി ബെത്ത് മൂണി (62), ജോർജിയ (35) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഡൽഹിക്കായി ഹെൻറി മൂന്ന് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിൽ ഡൽഹിക്കായി ലിസ്ലി ലീ (43 ), ഷെഫാലി വർമ (31 ), ലൗറ വോൾവാർഡ് (32 ), ജെമീമ റോഡ്രിഗസ് (41 ) തുടങ്ങി ബാറ്റെടുത്തവരെല്ലാം തിളങ്ങി. വ്യാഴാഴ്ച നടക്കുന്ന ഫൈനലിൽ നിലവിലെ ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബംഗളരുവിനെ ഡൽഹി നേരിടും.
National
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിൽ ഡെലിവറി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികൾ പിടിയിൽ. പട്പർഗഞ്ച് സ്വദേശി അരുൺ രാജ് (22) ആണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാത്രി 8.15ഓടെ പാണ്ഡവ് നഗറിൽ ആയിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘം അരുൺ രാജുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിലും നെഞ്ചിലും കുത്തിപരിക്കേൽപ്പിക്കുകയുമായിരുന്നു.
പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് പ്രതികൾ രക്ഷപ്പെട്ടിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അരുൺ രാജിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
NRI
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഞായറാഴ്ച രാവിലെ 11ന് ആർകെ പുരം സെക്ടർ രണ്ടിലെ സെന്റ് തോമസ് ദേവാലയത്തിൽ നടക്കും.
ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് റവ.ഫാ. ജോസഫ് കരോടൻ റീജിയണൽ ഡയറക്ടർ (എംഎസ്ടി ഡൽഹി റീജിയൺ) മുഖ്യ കാർമികത്വം വഹിക്കും.
ഫാ. സെബാസ്റ്റ്യൻ കല്ലടയിൽ സഹകാർമികനായിരിക്കും. രൂപം എഴുന്നള്ളിക്കൽ പ്രെസ്ദേന്തി വാഴ്ച, അമ്പ് എഴുന്നള്ളിപ്പ്, പ്രദക്ഷിണം, നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കും.
NRI
ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ (എംസിഡി, ഹെഡ് ക്വാർട്ടേഴ്സ്, ശ്യാമ പ്രസാദ് മുഖർജി സിവിക് സെന്റർ, ന്യൂഡൽഹി) ബജറ്റ് ആൻഡ് ഫിനാൻസ് ഓഫീസറായി സേവനമനുഷ്ഠിച്ച ആദ്യത്തെ കേരളീയനായ പി. അനിൽ കുമാർ സൂപ്പർ അന്യുവേഷൻ പൂർത്തിയാക്കിയതിന് (36 വർഷത്തെ സേവനം) ശേഷം സർവീസിൽ നിന്ന് വിരമിച്ചു.
കോഴിക്കോട് ജില്ലയിലെ ഫറോക്ക് നല്ലൂർ സ്വദേശിയായ അദ്ദേഹം പാലക്കൽ ഹൗസിൽ താമസിക്കുന്നു. ആത്മാർഥതയും കൃത്യതയും നിറഞ്ഞ സേവനത്തിലൂടെ സഹപ്രവർത്തകരുടെയും ഭരണകൂടത്തിന്റെയും ആദരം നേടിയ ഉദ്യോഗസ്ഥനായിരുന്നു പി. അനിൽ കുമാർ.
National
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭജന്പുരയില് ആറ് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു.
10, 13, 14 വയസുകളുള്ള പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.
നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പെണ്‍കുട്ടിയെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ നോര്‍ത്ത് ഈസ്റ്റ് പോലീസ് കേസെടുത്തു.
പ്രതികളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും മൂന്നാമത്തെ കുട്ടിയെയും കുടുംബത്തെയും കാണാനില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനുവരി 18 ന് വൈകുന്നേരം ഏഴിനാണ് സംഭവം നടന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. രക്തസ്രാവത്തോടെയാണ് കുട്ടി വീട്ടിലേക്ക് എത്തിയത്.
National
ന്യൂഡല്‍ഹി: ട്രാഫിക് സിഗ്നലില്‍ പൂക്കല്‍ വില്‍ക്കുന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
ദുർഗേഷ്(40) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 11നാണ് സംഭവം. പൂക്കള്‍ വില്ക്കാന് സഹായിക്കാം എന്ന് പറഞ്ഞാണ് കുട്ടിയെ ഇയാൾ സമീപിച്ചത്.
തുടർന്ന് കുട്ടിയെ ഓട്ടോയിൽ പ്രഫ. റാം നാഥ് വിജ് മാര്‍ഗിലെ വനപ്രദേശത്ത് കുട്ടിയെ എത്തിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്തു. പിന്നീട് മരിച്ചെന്ന് കരുതി ഇയാൾ കുട്ടിയെ വനപ്രദേശത്ത് ഉപേക്ഷിച്ചു.
ബോധം വന്ന കുട്ടി പെട്ടന്ന് കുടുംബത്തിനടുത്ത് എത്തി. ശരീരത്തില്‍ നിന്നും രക്തം വരുന്നത് കണ്ട കുടുംബം കുട്ടിയുടെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
മുന്നൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്കെത്തിയത്. ഇയാൾക്കെതിരെ പോക്സോ വകുപ്പും പീഡനവും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടെയുളള വകുപ്പുകളാണ് ഓട്ടോ ഡ്രൈവര്‍ക്കെതിരെ ചുമത്തിയതെന്ന് പോലീസ് അറിയിച്ചു.
National
ന്യൂഡല്‍ഹി: ശശി തരൂര്‍ ഒരു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന നിർണായക യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടുനിന്ന പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.
കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കേണ്ടതിനാലാണ് തരൂര്‍ യോഗത്തിന് എത്താത്തതെന്ന് ചെന്നിത്തല പറഞ്ഞു. ഈ പരിപാടി മാസങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. തരൂര്‍ ഒരു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്നും, അദ്ദേഹത്തിന് മറ്റ് തിരക്കുകളും മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളും ഉണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ടാണ് ഡല്‍ഹിയിലെ തന്ത്രപ്രധാനമായ യോഗത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിയാതിരുന്നത്.
തരൂരിന്റെ അസാന്നിധ്യത്തില്‍ യാതൊരുവിധ ആശയക്കുഴപ്പവുമില്ലെന്ന് പറഞ്ഞ ചെന്നിത്തല, അദ്ദേഹം പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി തുടരുമെന്നും ഓര്‍മ്മിപ്പിച്ചു. വയനാട്ടിലും കൊച്ചിയിലും നടന്ന പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹം പങ്കെടുത്ത കാര്യവും ചെന്നിത്തല ചൂണ്ടിക്കാട്ടി.
തരൂരിനെപ്പോലെയുള്ള ഒരു ആഗോള പൗരന് അദ്ദേഹത്തിന്റേതായ മറ്റ് തിരക്കുകള്‍ ഉണ്ടാവുക സ്വാഭാവികമാണെന്നും ചെന്നിത്തല പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയില്‍ ഒത്തുചേര്‍ന്നത്.
National
ന്യൂഡൽഹി: ഡൽഹിയിൽ ക്രൈസ്തവ മാനേജ്മെന്റിനു കീഴിലുള്ള സ്കൂളിനെതിരേ പ്രതിഷേധം. ഡൽഹി ബുരാരിയിലുള്ള മൗണ്ട് ഒളിവറ്റ് സീനിയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
അന്‍പതോളം തീവ്ര ഹിന്ദുത്വവാദികൾ സ്കൂളിന്റെ ഗേറ്റിനു മുന്നിൽ സംഘടിച്ചെത്തി പ്രതിഷേധിക്കുകയായിരുന്നു. സ്കൂളിൽ നിർബന്ധിതമായി മതം മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
പ്രതിഷേധക്കാരെ സ്കൂളിനകത്തേക്ക് കടത്തിവിടാതിരിക്കാൻ പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ചാണു തടഞ്ഞത്.
1993ൽ സ്ഥാപിതമായ സ്കൂളിൽ ഇതുവരെയും മതപരിവർത്തനം നടന്നിട്ടില്ലെന്നും ഇനിയുമുണ്ടാകില്ലെന്നുമാണ് സ്കൂൾ മാനേജ്മെന്റുമായി ബന്ധപ്പെട്ട സാമൂഹികപ്രവർത്തക മീനാക്ഷി സിംഗ് പ്രതികരിച്ചത്.
പ്രതിഷേധിച്ചവർ ബജ്രംഗ്ദൾ പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകരുമാണെന്ന് കരുതുന്നതായും സംഭവമുണ്ടാകുന്നതിന് രണ്ടു ദിവസം മുന്‍പ് ശനിയാഴ്ചയും ഇത്തരത്തിൽ സ്കൂളിനുനേരേ പ്രതിഷേധമുണ്ടായിരുന്നുവെന്നും മീനാക്ഷി വ്യക്തമാക്കി.
National
ന്യൂഡല്‍ഹി: കഠിനമായ തണുപ്പിനും മഴയ്ക്കും ഇടയിലും റിപ്പബ്ലിക് ദിന പരേഡിന്റെ അവസാനഘട്ട ഒരുക്കങ്ങളുമായി ഇന്ത്യന്‍ സൈന്യം. ഡല്‍ഹിയിലെ കര്‍ത്തവ്യ പഥില്‍ ഇന്ന് പുലര്‍ച്ചെ നടന്ന റിഹേഴ്സല്‍ പരേഡില്‍ മഴയെ അവഗണിച്ചും നൂറുകണക്കിന് സൈനികര്‍ പങ്കെടുത്തു.
പുലര്‍ച്ചെ മുതല്‍ പെയ്ത ശക്തമായ മഴയിലും പരേഡിന്റെ ആവേശം ഒട്ടും കുറഞ്ഞില്ല. കര, നാവിക, വ്യോമ സേനകളുടെ വിവിധ റെജിമെന്റുകള്‍ താളാത്മകമായി കര്‍ത്തവ്യ പഥിലൂടെ ചുവടുവെച്ചു.
റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഴയെത്തുടര്‍ന്ന് പരേഡ് ഗ്രൗണ്ടിലും പരിസരത്തും പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്തിരുന്നു.
വിവിധ സൈനിക വിഭാഗങ്ങളുടെ മാര്‍ച്ചിനൊപ്പം അത്യാധുനിക ആയുധങ്ങളുടെയും ടാങ്കുകളുടെയും പ്രദര്‍ശനവും റിഹേഴ്സലിന്റെ ഭാഗമായി നടന്നു. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണങ്ങളായ നിശ്ചല ദൃശ്യങ്ങളും പരീക്ഷണാര്‍ഥം പ്രദര്‍ശിപ്പിച്ചു.
പരേഡ് റിഹേഴ്സല്‍ പ്രമാണിച്ച് ഇന്ത്യാ ഗേറ്റ്, കര്‍ത്തവ്യ പഥ് മേഖലകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജനുവരി 26-ന് നടക്കുന്ന ഔദ്യോഗിക ചടങ്ങിന് മുന്‍പുള്ള അവസാന വട്ട ഒരുക്കങ്ങളിലൊന്നാണ് ഇന്ന് പൂര്‍ത്തിയായത്
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മെഹ്റോളി ഏരിയയുടെ 2026-2028 കാലയളവിലേക്കുള്ള പുതിയ സാരഥികളെ തെരഞ്ഞെടുത്തു. മെഹ്റോളി ഒന്നാം വാർഡിലെ ഡിഎംഎയുടെ ഏരിയ ഓഫീസിലായിരുന്നു വാർഷിക പൊതുയോഗം നടന്നത്.
ഏരിയ ചെയർമാൻ ഡോ. കെ.പി. ഹരീന്ദ്രൻ ആചാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ഏരിയ സെക്രട്ടറി ടി.വി. ലക്ഷ്മണൻ, ട്രഷറർ ജേക്കബ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ സുജാ രാജേന്ദ്രൻ, ടി .വി. സജിൻ, ഏരിയ വനിതാ വിഭാഗം കൺവീനർ സന്ധ്യാ അനിൽ തുടങ്ങിയവർ പങ്കെടുത്തു. രാജു യോഹന്നാൻ ആയിരുന്നു റിട്ടേണിംഗ് ഓഫീസർ.
National
ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി. ന്യൂഡൽഹി - പൂനെ 6E 2608 ഫ്ലൈറ്റിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം.
8.40ന് എത്തേണ്ട ഫ്ലൈറ്റ് 9.24നാണ് പൂനെയിൽ ലാൻഡ് ചെയ്തത്. ഇതിനു പിന്നാലെയാണ് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്തിയില്ല. ബിടിഎസി ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയെന്ന് അധികൃതർ അറിയിച്ചു.
NRI
ന്യൂഡൽഹി: പരേതനായ കെ.ജി. ഫിലിഫോസിന്റെ മകൻ പി.ജി. വർഗീസ് (68) F- 92/2 പ്രതാപ് മാർക്കറ്റ്, മുനിർക്ക ഡൽഹിയിൽ അന്തരിച്ചു.
ആലപ്പുഴ പള്ളിപ്പാട്ട് നീണ്ടൂർ കളിക്കൽ തെക്കേതിൽ കുടുംബാംഗമാണ്. ഭാര്യ ലിസി വർഗീസ്. മക്കൾ ആലീസ്, അനില. മരുമക്കൾ ബിനോയ്, ബേബി, ജെയിൻ ചാക്കോ.
സംസ്കാരം വ്യാഴാഴ്ച 12.45ന് മുനീർക വീട്ടിലെ പ്രാർഥന ശുശ്രൂഷകൾക്കു ശേഷം മൂന്നിന് സെന്റ് മേരീസ് കത്തീഡ്രൽ ചർച്ച് നേബ്സറായിൽ ശുശ്രൂഷയ്ക്ക് ശേഷം തുഗ്ലക്കബാദ് സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കാരം നടക്കും.
NRI
ന്യൂഡൽഹി: ഡിഎംഎ മഹിപാൽപുർ - കാപ്പസ്ഹേഡാ ഏരിയയുടെ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ മഹിപാൽപുരിലെ ഡിഎംഎ ഓഫീസ് അങ്കണത്തിൽ അരങ്ങേറി. ഏരിയ ചെയർമാൻ ഡോ ടി എം ചെറിയാൻ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഡിഎംഎ അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗം ഡി. ജയകുമാർ, ഏരിയ സെക്രട്ടറി കെ. വി. ജഗദീശൻ, ട്രെഷറർ കെ. എം. ദിലീപ്, ഇന്റേണൽ ഓഡിറ്റർ സജി ഗോവിന്ദൻ, അഡ്വ. കെ.വി. ഗോപി, വനിതാ വിഭാഗം കൺവീനർ രത്നാ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
National
ബെംഗളൂരു: ലോകത്തിലെ ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്കുള്ള നഗരങ്ങളെ കണ്ടെത്താനായി തയാറാക്കിയ 'ഗ്ലോബല്‍ കണ്‍ജഷന്‍ ഇന്‍ഡക്സ് 2025' റിപ്പോര്‍ട്ട് പുറത്തുവന്നു. അന്താരാഷ്ട്ര തലത്തില്‍ ഗതാഗത വേഗം ഏറ്റവും കുറഞ്ഞ നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്നു ബംഗളൂരു രണ്ടാം സ്ഥാനത്തും പൂന അഞ്ചാം സ്ഥാനത്തും ഇടംപിടിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് വീണ്ടും വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ബംഗളൂരു നഗരത്തില്‍ പത്ത് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശരാശരി 30 മിനിറ്റിലധികം സമയം വേണ്ടിവരുന്നു. ലണ്ടന്‍ ആണ് ലോകത്ത് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള നഗരം. മഹാരാഷ്ട്രയിലെ ഐടി ഹബ്ബായ പൂന ലോകത്തെ അഞ്ചാമത്തെ തിരക്കേറിയ നഗരമായി മാറി. പട്ടികയില്‍ മുംബൈ 18-ാം സ്ഥാനത്തും ഡല്‍ഹി 23-ാം സ്ഥാനത്തുമാണ്. കോല്‍ക്കത്ത 29-ാം സ്ഥാനത്തുമുണ്ട്.
ബംഗളൂരുവിലെ ഒരു ശരാശരി യാത്രക്കാരന് പ്രതിവര്‍ഷം 130 മണിക്കൂറിലധികം തിരക്കേറിയ സമയങ്ങളില്‍ അധികമായി ചിലവഴിക്കുന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഗതാഗതക്കുരുക്ക് വര്‍ദ്ധിക്കുന്നത് നഗരങ്ങളിലെ കാര്‍ബണ്‍ ഉദ്വമനം വര്‍ധിപ്പിക്കുന്നതായും ഇതു ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്കു നയിക്കുന്നതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനങ്ങളുടെ അഭാവവും സ്വകാര്യ വാഹനങ്ങളുടെ വര്‍ധനവുമാണ് ഇന്ത്യന്‍ നഗരങ്ങളിലെ ഈ പിന്നോക്കാവസ്ഥയ്ക്കു പ്രധാന കാരണമായി വിദഗ്ധര്‍ വിലയിരുത്തുന്നത്. നഗരാസൂത്രണത്തിലും ഗതാഗത നിയന്ത്രണ സംവിധാനങ്ങളിലും അടിയന്തര മാറ്റങ്ങള്‍ വരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്.
NRI
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ലണ്ടനിലെ ഹീത്രുവിലേക്ക് കണക്ഷൻ സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും. ബംഗളൂരു വഴിയാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങിയത്.
എയർ ഇന്ത്യയാണ് ബംഗളൂരു - ഹീത്രു സർവീസ് നടത്തുന്നത്. കണ്ണൂരിൽനിന്നു രാവിലെ 10.15നു പുറപ്പെട്ട് 11.25ന് ബംഗളൂരുവിലെത്തും. 2.10ന് ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന വിമാനം 7.30ന് ലണ്ടൻ ഹീത്രുവിലെത്തും.
തിരികെ 9.05ന് ഹീത്രുവിൽനിന്നു പുറപ്പെട്ട് 12.20ന് ബംഗളൂരുവിലെത്തും. കണ്ണൂരിലേക്കുള്ള വിമാനം പിറ്റേന്നു രാവിലെ 8.35ന് പുറപ്പെട്ട് 9.40ന് കണ്ണൂരിൽ എത്തിച്ചേരും. ഫെബ്രുവരി ആറുമുതൽ ഡൽഹി വഴിയാണ് ഇൻഡിഗോയുടെ ഹീത്രു സർവീസ്.
തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണു സർവീസ് നടത്തുക. രാവിലെ 6.05ന് പുറപ്പെട്ട് 8.55ന് ഡൽഹിയിലെത്തും. ഡൽഹി - ഹീത്രു വൈഡ് ബോഡി വിമാനം 11.55ന് ഡൽഹിയിൽ നിന്നു പുറപ്പെട്ട് 5.10ന് ഹീത്രുവിലെത്തും.
തിരികെ 7.10ന് ഹീത്രുവിൽ നിന്നു പുറപ്പെട്ട് 10.10ന് ഡൽഹിയിലെത്തും. 9.45ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട് അർധരാത്രി 12.45ന് കണ്ണൂരിലെത്തും. വടക്കൻ കേരളത്തിൽനിന്നും മറ്റുമുള്ള യാത്രക്കാർക്ക് ഈ സർവീസ് ആശ്വാസമാകും.
ഈ മേഖലയിൽ അതിവേഗ കണക്ഷൻ വിമാന സർവീസുകൾ യാത്രക്കാരുടെ സുഖസൗകര്യങ്ങൾ ഗണ്യമായി വർധിപ്പിക്കുന്നുണ്ട്. മെച്ചപ്പെട്ട ഇരിപ്പിടങ്ങൾ, വിമാനത്തിനുള്ളിലെ സൗകര്യങ്ങൾ, വർധിച്ച ബാഗേജ് ശേഷി എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ലണ്ടനിലേക്കുള്ള മെച്ചപ്പെട്ട കണക്റ്റിവിറ്റി എൻആർഐകൾ, ബിസിനസ് യാത്രക്കാർ, വിദ്യാർഥികൾ, വിനോദസഞ്ചാരികൾ എന്നിവർക്കു ഗുണം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായി വിമാനത്താവള അധികൃതർ അറിയിച്ചു.
National
ന്യൂഡൽഹി: വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയ സംഭവത്തിൽ ഇൻഡിഗോയ്ക്കെതിരെ നടപടിയുമായി കേന്ദ്രസർക്കാർ. 2025 ഡിസംബറില്‍ ആയിരുന്നു രാജ്യത്ത് വ്യാപകമായി ഇൻഡിഗോ വിമാന സർവീസുകൾ തടസപ്പെട്ടത്.
ഇൻഡിഗോയ്ക്കെതിരെ ഗുരുതരമായ ആസൂത്രണ, പ്രവർത്തന, നിയന്ത്രണ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഡിജിസിഎ 22.20 കോടി രൂപ പിഴ ചുമത്തുകയും മാനേജ്മെന്റിനെതിരെ കർശനമായ എൻഫോഴ്സ്മെന്റ് നടപടി സ്വീകരിക്കുകയും ചെയ്തു.
ഡിസംബർ മൂന്നിനും അഞ്ചിനും ഇടയിലാണ് വ്യാപകമായി ഇൻഡിഗോ സർവീസുകൾ റദ്ദാക്കിയത്.ഈ കാലയളവിൽ ഇൻഡിഗോയുടെ 2,507 വിമാന സർവീസുകൾ റദ്ദാക്കുകയും 1,852 വിമാനങ്ങൾ വൈകുകയും ചെയ്തിരുന്നു.
3,000,00ൽ അധികം യാത്രക്കാരെ സർവീസുകൾ തടസപ്പെട്ടത് ബാധിച്ചിരുന്നു. ഡിജിസിഎയുടെ ഉത്തരവുകൾ ലഭിച്ചതായും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ഇൻഡിഗോയുടെ ഉടമസ്ഥതയിലുള്ള ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് അറിയിച്ചു.
National
ന്യൂഡൽഹി: മണിപ്പുരിൽ പുതിയ സർക്കാർ രൂപവത്കരണത്തിനായി മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗും ബിജെപി സംസ്ഥാന അധ്യക്ഷ എ. ശാരദാദേവിയും ഡൽഹിയിൽ ചർച്ച തുടങ്ങി. ഏഴു ബിജെപിക്കാരടക്കം പത്ത് കുക്കി എംഎൽഎമാരും ഇന്നും നാളെയുമായി ഡൽഹിയിലെത്തും. എന്നാൽ ഇരുവിഭാഗവും ഡൽഹിയിൽ ഒരുമിച്ചു ചർച്ച ഉണ്ടായേക്കില്ല.
കുക്കി ഭൂരിപക്ഷ മലയോര ജില്ലകൾക്കായി നിയമസഭയോടുകൂടിയ പ്രത്യേക കേന്ദ്രഭരണ പ്രദേശം അനുവദിക്കാമെന്ന് രേഖാമൂലം ഉറപ്പുലഭിച്ചാൽ മണിപ്പുരിലെ മന്ത്രിസഭാ രൂപീകരണത്തോടു സഹകരിക്കാമെന്ന് കുക്കി എംഎൽഎമാർ അറിയിച്ചു.
രണ്ടേമുക്കാൽ വർഷമായി തുടരുന്ന സംഘർഷത്തിന് അവസാനം കാണാൻ ആഗ്രഹമുണ്ടെങ്കിലും ഉപാധികളോടെ മാത്രമേ ചർച്ചകളിൽ സഹകരിക്കാനാകൂ എന്ന് കാംഗ്പോക്പിയിൽനിന്നുള്ള കുക്കി നേതാവും മുൻമന്ത്രിയുമായ ഹക്കോലത്ത് കിപ്ഗെൻ എംഎൽഎ പറഞ്ഞു. സമാധാനശ്രമങ്ങളോടു വിമുഖതയില്ല. എന്നാൽ, കുക്കി സോ ഗോത്രജനതയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഡൽഹിയിലുള്ള കിപ്ഗെൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ രാഷ്ട്രപതി ഭരണത്തിലുള്ള മണിപ്പുരിൽ സർക്കാർ രൂപീകരണത്തിനുള്ള വഴികളാണു ബിജെപി കേന്ദ്ര നേതാക്കളുമായും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായും ചർച്ച ചെയ്യുന്നതെന്ന് മെയ്തെയ് എംഎൽഎമാർ അറിയിച്ചു.
ബിരേൻ സിംഗും ശാരദാദേവിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തുന്ന ചർച്ചകളിൽ വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എംഎൽഎമാർ. അടുത്ത വർഷം മാർച്ചിൽ നിയമസഭയുടെ കാലാവധി അവസാനിക്കും.
National
ന്യൂഡൽഹി: കേരളത്തിന്റെ ദൃശ്യഭംഗി വിളിച്ചോതുന്ന ‘ലാൻഡ്സ്കേപ്പ് കേരള’ ഫോട്ടോ പ്രദർശനം ഡൽഹി ട്രാവൻകൂർ പാലസിൽ ഈ മാസം 21 മുതൽ 23 വരെ നടക്കും. രാവിലെ 11മുതൽ വൈകുന്നേരം ഏഴുവരെയാണു പ്രദർശനം.
പത്തു ഫോട്ടോഗ്രാഫർമാരുടെ കാമറയിൽ പതിഞ്ഞ കേരളത്തിന്റെ ദൃശ്യഭംഗി നിറഞ്ഞ 100 ഫോട്ടോകളാണു പ്രദർശനത്തിനുള്ളത്.
കേരളത്തിന്റെ സംസ്കാരം, പ്രകൃതിസൗന്ദര്യം, വന്യജീവികൾ, ദൈനംദിന നിമിഷങ്ങൾ തുടങ്ങി വ്യത്യസ്തമായ വിഷയങ്ങളാണ് ചിത്രങ്ങളിലൂടെ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. കേരള ടൂറിസം വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രശസ്ത ഫോട്ടോഗ്രാഫർമാരായ എച്ച്. സതീഷ്, ശിവാംഗ് മേത്ത, അമിത് പശ്രിച്ച, സൗരഭ് ആനന്ദ് ചാറ്റർജി, സൈബാൽ ദാസ്, ഉമേഷ് ഗോഗ്ന, മനോജ് അറോറ, ഐശ്വര്യ ശ്രീധർ, നടാഷ കർതാർ ഹേമരാജനി, കൗന്തേയ സിൻഹ തുടങ്ങിയവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുക.
National
ന്യൂഡൽഹി: കോമണ്‍വെൽത്ത് രാജ്യങ്ങളുടെ സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും 28-ാമത് സമ്മേളനം (സിഎസ്പിഒസി 2026) നാളെ ഡൽഹിയിൽ ആരംഭിക്കും. 42 രാജ്യങ്ങൾ പങ്കെടുക്കുമെന്ന് ഇതിനോടകം അറിയിച്ച സമ്മേളനത്തിൽ പാക്കിസ്ഥാനും ബംഗ്ലാദേശും ഉണ്ടാകില്ല.
15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനം ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസത്തെ സമ്മേളനത്തിലേക്ക് 56 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളെ ക്ഷണിച്ചതായി ലോക്സഭാ സ്പീക്കർ ഓം ബിർള പത്രസമ്മേളനത്തിൽ അറിയിച്ചു.
നിയമനിർമാണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിന് നിർമിതബുദ്ധിയുടെ ഉപയോഗം, നൂതന ആശയങ്ങളുടെ പങ്കിടൽ, പാർലമെന്റംഗങ്ങൾക്കിടയിൽ സമൂഹമാധ്യമങ്ങളുടെ സ്വാധീനം, പാർലമെന്റിനെയും സുരക്ഷയെയും കുറിച്ച് ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കുക, പാർലമെന്റംഗങ്ങളുടെ ആരോഗ്യം, ക്ഷേമം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും.
ജനാധിപത്യസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും കോമണ്‍വെൽത്ത് പാർലമെന്റുകൾക്കിടയിൽ സഹകരണം വർധിപ്പിക്കുകയുമാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനുമുന്‍പ് 2024ൽ ഉഗാണ്ടയിലായിരുന്നു സമ്മേളനം നടന്നത്.
National
ന്യൂഡൽഹി: മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡൽഹി എയിംസിലാണ് നിലവിൽ ജഗദീപ് ധന്‍കർ ചികിത്സയിലുള്ളത്. ഇന്ന് പരിശോധനയ്ക്കെത്തിയ ധൻകറിനോട് അഡ്മിറ്റാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച രണ്ട് തവണ മുന്‍ ഉപരാഷ്ട്രപതിക്ക് ബോധക്ഷയമുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇന്ന് പരിശോധനയ്ക്കായെത്തിയത്. എംആര്‍ഐ സ്കാൻ ഉൾപ്പെടെ പരിശോധനകള്‍ നടത്തിയെന്നും കൂടുതല്‍ പരിശോധനകള്‍ വേണ്ടിവരുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഉപരാഷ്ട്രപതിയായ വേളയില്‍ കേരളത്തിൽ സന്ദർശനം നടത്തിയ വേളയിലും ജഗദീപ് ധന്‍കറിന് ബോധക്ഷയമുണ്ടായിരുന്നു. 74 വയസുകാരനായ ധന്‍കറിനെ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് മാറ്റിയതിന് ശേഷം പൊതുവേദികളിൽ സജീവമല്ല.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് ഇന്ന് സിബിഐയ്ക്ക് മുൻപിൽ ഹാജരാകും.
മൊഴി നൽകാനായാണ് വിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാത്തെത്തുക. നിലവിൽ വിജയ് പ്രത്യേക ചാർട്ടേർഡ് വിമാനത്തിൽ ഡൽഹിയിലേക്ക് പുറപ്പെട്ടു.
ഡൽഹിയിലെത്തുന്ന വിജയ്ക്ക് കർശന സുരക്ഷയൊരുക്കണമെന്ന് ടിവികെ നേതാക്കൾ ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് എത്തുന്ന സമയവും മറ്റും സിബിഐയെ നേരത്തെ അറിയിച്ചുകഴിഞ്ഞു.
എന്തുകൊണ്ട് കരൂരിൽ എത്താൻ താമസിച്ചു, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പരാജയപ്പെട്ടു എന്നതടക്കമുള്ള ചോദ്യങ്ങളിൽ വിജയ് വിശദീകരണം നൽകേണ്ടിവരും. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ വൈകി എന്ന ആരോപണത്തിലും വിജയ് ഉത്തരം നൽകേണ്ടിവരും. നിലവിൽ വിജയ്യെ കേസിലെ സാക്ഷിയായാണ് സിബിഐ ഉൾപ്പെടുത്തിയിരിക്കുന്നത്.
കരൂര്‍ ദുരന്തമുണ്ടായി നാലുമാസങ്ങള്‍ക്ക് ശേഷമാണ് ആദ്യമായാണ് വിജയ് ഒരു അന്വേഷണ സംഘത്തിനുമുന്നില്‍ ഹാജരാകാന്‍ പോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ സംഘത്തിന് മുന്നില്‍ വിജയ് എത്തിയിരുന്നില്ല. ടിവികെ നേതാക്കളായ ബുസി ആനന്ദ്, നിര്‍മ്മല്‍ കുമാര്‍, ആധവ് അര്‍ജുന എന്നിവരെ സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു.
നേരത്തെ വിജയ്യുടെ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാരവാനിലടക്കം സിബിഐ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ ശേഖരിക്കുകയും ചെയ്തിരുന്നു.
National
ന്യൂഡല്‍ഹി: ഡൽഹി രാംലീല മൈതാനത്തിനു സമീപമുള്ള മസ്ജിദിനോടു ചേർന്നുള്ള അനധികൃത കയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെ വ്യാപക സംഘർഷം. ഇന്നു പുലർച്ചെ നടന്ന ഒഴിപ്പിക്കൽ നടപടിക്കിടെയുണ്ടായ കല്ലേറിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
ഡൽഹി ഹൈക്കോടതി ഉത്തരവിനെത്തുടർന്നു തുർക്ക്മാൻ ഗേറ്റിലെ സയിദ് ഫൈസ് ഇലാഹി മസ്ജിദിനോട് ചേർന്നുള്ള ഭൂമിയിലെ കൈയേറ്റങ്ങൾ നീക്കം ചെയ്യാനാണ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥർ എത്തിയത്. ഏകദേശം 300 ഓളം ഉദ്യോഗസ്ഥരും 30 ബുൾഡോസറുകളും സഹിതം പുലർച്ചെയായിരുന്നു നടപടി തുടങ്ങിയത്.
ഒഴിപ്പിക്കൽ നടപടി തടയാൻ ശ്രമിച്ച 25-30 ഓളം വരുന്ന സംഘം പോലീസിനും ഉദ്യോഗസ്ഥർക്കുമെതിരേ കല്ലെറിയുകയായിരുന്നു. ഇതേത്തുടർന്നാണ് പോലീസ് കണ്ണീർവാതകം പ്രയോഗിച്ചത്. നിരവധി നിർമാണങ്ങൾ നടപടിയിലൂടെ പോലീസ് തകർത്തു. കല്ലേറിൽ ഏർപ്പെട്ടവരെ തിരിച്ചറിയാൻ നൂറിലധികം വീഡിയോ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
2025 നവംബറിലെ ഹൈക്കോടതി ഉത്തരവ് പ്രകാരം രാംലീല ഗ്രൗണ്ടിന് സമീപമുള്ള 38,940 ചതുരശ്ര അടി ഭൂമിയിലെ കയേറ്റങ്ങൾ മൂന്ന് മാസത്തിനകം നീക്കം ചെയ്യണമെന്ന് നിർദേശമുണ്ടായിരുന്നു.
അതേസമയം, ഭൂമി വഖഫ് സ്വത്താണെന്നും വഖഫ് ബോർഡിന് തങ്ങൾ പാട്ടം നൽകുന്നുണ്ടെന്നുമാണ് മസ്ജിദ് മാനേജിംഗ് കമ്മിറ്റിയുടെ വാദം.
എന്നാൽ, 1940-ൽ പാട്ടത്തിന് നൽകിയ 0.195 ഏക്കർ ഭൂമിക്കു പുറത്തുള്ള കൈയേറ്റങ്ങൾ മാത്രമാണ് നീക്കം ചെയ്യുന്നതെന്ന് കോർപറേഷൻ അറിയിച്ചു.
നിലവിൽ പ്രദേശത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ടെന്നും സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു. കേസ് ഏപ്രിൽ 22ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
തുര്‍ക്ക്മാന്‍ ഗേറ്റിന് സമീപമുള്ള രാംലീല ഗ്രൗണ്ടിലെ 38,940 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നഗരസഭയ്ക്കും പൊതുമരാമത്ത് വകുപ്പിനും മൂന്നു മാസത്തെ സമയമാണ് ഡല്‍ഹി ഹൈക്കോടതി അനുവദിച്ചത്. ഇക്കഴിഞ്ഞ നവംബറിലായിരുന്നു കോടതിയുടെ ഉത്തരവ്.
NRI
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവും ശെമ്മാശന്മാരിൽ പ്രധാനിയും സഹദേന്മാരിൽ മുമ്പനും പരിശുദ്ധ സഭയുടെ പ്രഥമ രക്തസാഷിയുമായ സ്തേഫാനോസ് സഹദായുടെ ഓർമപ്പെരുന്നാൾ ജനുവരി 04 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ നടക്കും.
ഇടുക്കി ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. പെരുന്നാൾ ശുശ്രൂഷകളിൽ ഏവരും പ്രാർഥനാപൂർവം നേർച്ച കാഴ്ചകളോടുകൂടി വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ക്ഷണിക്കുന്നതായി കമ്മിറ്റിയംഗങ്ങൾ അറിയിച്ചു.
പെരുന്നാൾ ശുശ്രൂഷ ക്രമീകരണം
ജനുവരി നാല്: രാവിലെ 7. 30ന് പ്രഭാത നമസ്കാരം, വി. കുർബാനയെ തുടർന്ന് പെരുന്നാൾ കൊടിയേറ്റ് (വെരി റവ. ഫിലിപ്പോസ് റമ്പാൻ, സുപ്പീരിയർ ജ്യോതിസ് ആശ്രമം മൗണ്ട് അബു, രാജസ്ഥാൻ).
ജനുവരി അഞ്ച്: വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരം, ദനഹാ പെരുന്നാൾ ശുശ്രൂഷ, വി. കുർബാന (റവ. ഫാ. ജോയ്സൺ തോമസ്, ഇടവക വികാരി)
ജനുവരി ആറ്: വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർഥന.
ജനുവരി ഏഴ്: സെന്റ് സ്റ്റീഫൻസ് ഡേ. വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, വിശുദ്ധ കുർബാന, റവ. ഫാ. ഡോ. റനിഷ് ഗ്രീവർഗീസ് എബ്രഹാം (വികാരി സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്, ജലന്തർ).
ജനുവരി എട്ട്: വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർഥന.
ജനുവരി ഒമ്പത്: വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർഥന.
ജനുവരി പത്ത്: വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, ഇടുക്കി ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത.
ഏഴിന് വചന ശുശ്രൂഷ: ഡോ. സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്ത.
7.30ന്: ഭക്തിനിർഭരമായ പെരുന്നാൾ പ്രദക്ഷിണം.
8.30ന്: ധൂപപ്രാർഥന, ശ്ലൈഹീക വാഴ്വ്, ആശീർവാദം, കൈമുത്ത്, സ്നേഹവിരുന്ന്.
ജനുവരി 11ന്: രാവിലെ 7.30ന് പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന ഇടുക്കി ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ.
രാവിലെ 10.30ന് 2024-2025 അധ്യയന വർഷത്തിലെ നമ്മുടെ ഇടവകയിലെ വിദ്യാർഥികളിൽ 10-ാം ക്ലാസിലും 12ലും ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കി വിജയികളായവർക്ക് അക്കാദമിക് എക്സലൻസ് അവാർഡ് വിതരണം ചെയ്യുന്നു.
തുടർന്ന് ശ്ലൈഹീക വാഴ്വ്, ആശീർവാദം, കൈമുത്ത്, നേർച്ചവിളമ്പ്.
11ന്: പെരുന്നാൾ കൊടിയിറക്ക്.
NRI
ന്യൂഡൽഹി: 29-ാമത് ദേശീയ യുവോത്സവത്തിന്റെ ഭാഗമായി ഈ മാസം ഒമ്പത് മുതൽ 12 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സംഘടിപ്പിക്കുന്ന വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിൽ 60 യുവതീയുവാക്കൾ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കും.
വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിൽ വിജയികളായ 34 പേരും സംസ്ഥാന കേരളോത്സവത്തിൽ വിജയികളായ 23 പേരും ഡിസൈൻ ഭാരത്തിൽ വിജയികളായ രണ്ട് പേരുമടങ്ങുന്നതാണ് കേരളം സംഘം.
മേരാ യുവ ഭാരത് പോർട്ടലിൽ കസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒരു ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. തുടർന്ന് വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളിൽ വിജയികളായ 35 യുവതീ യുവാക്കളാണ് സംഘത്തിലുള്ളത്.
ദേശീയ മത്സരത്തിൽ ഇവർ കേരളത്തെ പ്രതിനിധീകരിച്ച് തെരഞ്ഞെടുത്ത 10 വിഷയങ്ങളിൽ വികസിത ഭാരതത്തെ കുറിച്ചുള്ള ആശയങ്ങൾ പങ്കുവയ്ക്കും. ദേശീയ യുവജന ദിനമായ ജനുവരി 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുവതീയുവാക്കളെ അഭിസംബോധന ചെയ്യും.
കേരള സംഘം ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്നു കേരള എക്സ്പ്രസിലും രാജധാനി എക്സ്പ്രസിലുമാണ് യാത്ര തിരിക്കുന്നത്. സംഘം 15നു തിരിച്ചെത്തും.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് കുടുംബത്തിനുനേരേ ആൾക്കൂട്ട ആക്രമണം. ഡൽഹിയിലെ ലക്ഷ്മി നഗറിലാണ് പട്ടാപ്പകൽ ജിം ഉടമയ്ക്കും ഭാര്യക്കും മകനുമെതിരേ ഗുണ്ടാസംഘം ആക്രമണം അഴിച്ചുവിട്ടത്.
ജിം നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു വഴിവച്ചത്. ആക്രമണത്തിനിരയായവരുടെ വസതിക്കു പുറത്ത് കഴിഞ്ഞ രണ്ടിനു നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ അച്ഛനും മകനും മർദനത്തിനിരയാകുന്നതും മകനെ അക്രമികൾ വിവസ്ത്രനാക്കുന്നതും ജനങ്ങൾ സംഭവത്തിലിടപെടാതെ നിഷ്ക്രിയരായി നോക്കിനിൽക്കുന്നതും കാണാം.
വീടിനടുത്ത ബേസ്മെന്റിൽ തങ്ങൾ ജിം നടത്തുന്നുണ്ടെന്നും ഇതുസംബന്ധിച്ച തർക്കം മൂലമാണ് ആക്രമണം നടന്നതെന്നും ഭർത്താവിനെയും മകനെയും ഉപദ്രവിച്ചതിനുപുറമെ തന്റെ വയറ്റിൽ തൊഴിച്ചെന്നും മുടിയിൽ പിടിച്ചു വലിച്ചെന്നും ജിം ഉടമയുടെ ഭാര്യ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
പിന്നീട് താൻ പരാതിപ്പെടാൻ പോലീസ് സ്റ്റേഷനിലേക്ക് ഓടിയെന്നും അക്രമികൾ വീടിനകത്തു കടന്ന് മകനെ റോഡിലേക്ക് വലിച്ചിഴച്ചു വിവസ്ത്രനാക്കിയെന്നും മകൻ കേണപേക്ഷിച്ചിട്ടും വിടാൻ കൂട്ടാക്കിയില്ലെന്നും അവർ പറഞ്ഞു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ശ്വാസം മുട്ടിച്ച് വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. നിലവിൽ ഡൽഹിയിലെ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിലാണ് തുടരുന്നത്. ഡൽഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക 400ൽ താഴെയാണെങ്കിലും പലയിടത്തും ഇത് 450നടുത്താണ്.
വായു മലിനീകരണത്തോടൊപ്പം ശൈത്യ തരംഗത്തിന്റെ കാഠിന്യം കൂടിയതും ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത പുക മഞ്ഞിനിടയാക്കി. 148 വിമാന സർവീസുകൾ കഴിഞ്ഞദിവസം ഡൽഹി വിമാനത്താവളത്തിൽ മാത്രം റദ്ദാക്കി.
റെയിൽ ഗതാഗതത്തെയും പുകമഞ്ഞ് സാരമായി ബാധിച്ചു. ശൈത്യ തരംഗത്തിന്റെ കാഠിന്യം കുറയുന്നത് വരെ ഡൽഹിയിൽ വായു മലിനീകരണവും പുകമഞ്ഞും രൂക്ഷമായി തുടരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
National
ന്യൂഡൽഹി: ഡൽഹിയിലെ ഒരു വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ 50 കോടിയോളം വിലമതിക്കുന്ന സ്വത്തുക്കൾ പിടിച്ചെടുത്തു.
നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായി ഒളിവിൽ കഴിയുന്ന ഹരിയാന സ്വദേശി ഇന്ദർജിത് സിംഗ് യാദവുമായി ബന്ധപ്പെട്ട കേസിൽ സൗത്ത് ഡൽഹിയിലെ സർവപ്രിയ വിഹാറിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 5.12 കോടി രൂപ പണമായും 8.80 കോടി വിലമതിക്കുന്ന ആഭരണങ്ങളും 35 കോടി രൂപ ആസ്തി കണക്കാക്കുന്ന വസ്തുക്കളുടെ രേഖകളും പിടിച്ചെടുത്തത്. പരിശോധനയ്ക്കു വിധേയമായ വീടുമായി യാദവിന്റെ കൂട്ടാളിക്ക് ബന്ധമുണ്ട്.
നിയമവിരുദ്ധമായി പണം തട്ടിയെടുക്കൽ, സ്വകാര്യ ധനകാര്യസ്ഥാപങ്ങളുടെ വായ്പ ഒത്തുതീർപ്പ്, അനധികൃതമായി കമ്മീഷൻ സന്പാദിക്കൽ തുടങ്ങിയ പ്രവൃത്തികളിലൂടെ നേടിയ കള്ളപ്പണം വെളുപ്പിച്ചുവെന്നതാണ് യാദവിനെതിരേയുള്ള കുറ്റം.
ഇയാൾക്കും കൂട്ടാളികൾക്കുമെതിരേ ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായി 14 എഫ്ഐആറുകളും കുറ്റപത്രങ്ങളുമുണ്ടെന്നും ഇഡി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഡിസംബർ ആദ്യം നടത്തിയ പരിശോധനയിൽ അഞ്ച് ആഡംബര കാറുകളും 17 ലക്ഷം രൂപയും ഇഡി കണ്ടുകെട്ടിയിരുന്നു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ശാസ്ത്രി പാർക്ക് പ്രദേശത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ഇന്ന് പുലർച്ചെയാണ് ദാരുണമായ സംഭവമുണ്ടായത്.
ബുലന്ദ് മസ്ജിദ് പ്രദേശത്ത് താമസിക്കുന്ന വസീം(33) എന്ന യുവാവാണ് മരിച്ചത്. ശാസ്ത്രി പാർക്ക് പ്രദേശത്തെ ഡിഡിഎ പാർക്കിന് പുറകിൽ വച്ചാണ് വസീമിന് കുത്തേറ്റത്.
ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വസീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാളെ ആരാണ് കുത്തിയതെന്നും എന്താണ് സംഭവിച്ചതെന്നും വ്യക്തമായിട്ടില്ല.
ശാസ്ത്രി പാർക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക്ക് ടീം സ്ഥലത്തെത്തി പരിശോധന നടത്തി.
National
ന്യൂഡൽഹി: സ്വത്തുതർക്കത്തെത്തുടർന്ന് ഭർതൃപിതാവിനെ യുവതി മർദിച്ചു കൊലപ്പെടുത്തി. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബിന്ദാപുരിലാണു സംഭവം.
27ന് രാവിലെ 10.46ന് മൻസാ റാം പാർക്കിൽ ഒരു കൊലപാതകം നടന്നുവെന്നറിയിച്ച് പോലീസിനു കോൾ ലഭിച്ചു. പോലീസ് എത്തിയയുടൻ വീടിന്റെ ടെറസിൽ നരേഷ്കുമാറിനെ (62) ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മരുമകൾ ഗീത കുറ്റസമ്മതം നടത്തിയെന്നും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഇവരെ കോടതി ജുഡീഷൽ കസ്റ്റഡിയിൽ വിട്ടെന്നും പോലീസ് പറഞ്ഞു. അഞ്ചുമാസംമുന്‍പാണ് നരേഷിന്റെ ഭാര്യ മരിച്ചത്. ഗീതയുടെ ഭർത്താവ് ഹൈദരാബാദിലാണ് ജോലി ചെയ്യുന്നത്.
National
ന്യൂഡൽഹി: രണ്ട് ദിവസത്തെ ചെറിയ ആശ്വാസത്തിന് ശേഷം രാജ്യതലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം വീണ്ടും ‘വളരെ മോശം' നിലയിൽ. ‘ഗുരുതരമായ' മലിനീകരണ നിലയാണ് നഗരത്തിലെ നിരവധി വിവിധ നിരീക്ഷണ കേന്ദ്രങ്ങൾ രേഖപ്പെടുത്തിയത്.
ഡൽഹിയുടെ 24 മണിക്കൂർ ശരാശരി വായു ഗുണനിലവാര സൂചിക വെള്ളിയാഴ്ച വൈകുന്നേരം നാലിന് വളരെ മോശം നിലയായ 332 ആയാണ് രേഖപ്പെടുത്തിയത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഡാറ്റ പ്രകാരം വ്യാഴാഴ്ച 234, ബുധനാഴ്ച 271 എന്നിങ്ങനെയാണ് വായു ഗുണനിലവാരം രേഖപ്പെടുത്തിയത്.
നഗരത്തിലെ 38 പ്രവർത്തനക്ഷമമായ വായു ഗുണനിലവാര നിരീക്ഷണ സ്റ്റേഷനുകളിൽ എട്ട് സ്റ്റേഷനുകളിൽ 400 ന് മുകളിൽ ഗുരുതരമായ വായു ഗുണനിലവാരം രേഖപ്പെടുത്തി.
ആനന്ദ് വിഹാർ, ബവാന, ഡിടിയു, ജഹാംഗിർപുരി, നരേല, നെഹ്റു നഗർ, രോഹിണി, വിവേക് വിഹാർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 20 സ്റ്റേഷനുകൾ വളരെ മോശം വിഭാഗത്തിലായിരുന്നു, ഒമ്പത് സ്റ്റേഷനുകൾ മോശം വായു ഗുണനിലവാരം രേഖപ്പെടുത്തിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ സമീർ ആപ്പിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നു.
പൂജ്യത്തിനും 50 നും ഇടയിലുള്ള ഒരു വായുഗുണനിലവാര സൂചിക നല്ലതായി കണക്കാക്കപ്പെടുന്നു, 51-100 തൃപ്തികരം, 101-200 മിതമായത്, 201-300 മോശം, 301-400 വളരെ മോശം, 401-500 ഗുരുതരം എന്നിങ്ങനെയാണ് മലിനീകരണ നിയന്ത്രണ ബോർഡ് വായു ഗുണനിലവാരം തരംതിരിക്കുന്നത്.
National
ന്യൂഡൽഹി: നോർത്ത് ഡൽഹിയിൽ കടയ്ക്ക് തീപിടിച്ചു. ചാന്ദ്നി ചൗക്കിൽ ഒരു കടയിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. അപകട സ്ഥലത്ത് തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു.
വെള്ളിയാഴ്ച രാത്രി 10.58ന് തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതേ തുടർന്ന് അഞ്ച് ഫയർ ആന്റ് റെസ്ക്യു യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Sports
മുംബൈ: വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം റൗണ്ട് മത്സരങ്ങളിൽ വിരാട് കോഹ്ലി മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ രോഹിത് ശർമ നിരാശപ്പെടുത്തി. ഗുജറാത്തിനെതിരായ മത്സരത്തിൽ ഡൽഹിക്ക് വേണ്ടിയിറങ്ങിയ കോഹ്ലി 77 റൺസെടുത്ത് ടീമിന്റെ ടോപ്സ്കോററായി.
മത്സരത്തിൽ ഡൽഹി ഏഴ് റൺസിന് വിജയിച്ചു. ഡൽഹി ഉയർത്തിയ 254 റൺസ് പിന്തുടർന്ന ഗുജറാത്ത് 247 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. ഡൽഹി നായകനും ഇന്ത്യൻ താരവുമായ റിഷഭ് പന്ത് 70 റൺസെടുത്തു. കോഹ്ലിയാണ് മത്സരത്തിലെ താരമായത്.
അതേസമയം ഉത്തരാഖണ്ഡിനെതിരായ മത്സരത്തിൽ മുംബൈയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ രോഹിത് ശർമയ്ക്ക് റൺസ് ഒന്നും എടുക്കാനായില്ല. നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് പുറത്താവുകയായിരുന്നു.
മത്സരത്തിൽ മുംബൈ 51 റൺസിന് വിജയിച്ചു. മുംബൈ ഉയർത്തിയ 332 റൺസ് പിന്തുടർന്ന ഉത്തരാഖണ്ഡിന് 280 റൺസ് എടുക്കാനെ സാധിച്ചുള്ളു.
National
ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ മൂന്ന് ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. ഡൽഹി പോലീസ് ആണ് പരാതിയിൽ കേസെടുത്തിരിക്കുന്നത്.
സൗരഭ് ഭരദ്വാജ്, സഞ്ജീവ് ജാ, ആദിൽ അഹമ്മദ് ഖാൻ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെ സാന്താ ക്ലോസിനെ അവഹേളിച്ചുവെന്ന് കാട്ടിയാണ് പരാതി.
ഡിസംബർ 17, 18 തീയതികളിൽ നടത്തിയ സ്കിറ്റിന്റെ വീഡിയോകളാണ് നേതാക്കൾ പോസ്റ്റ് ചെയ്തത്. സാന്താ ക്ലോസിനെ രാഷ്ട്രീയ ഉപകരണമായി മാറ്റിയെന്നാണ് പരാതിയിൽ പറയുന്നത്.
Kerala
ന്യൂഡൽഹി: കനത്ത പുകമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി. ഇതോടെ, വിദേശത്തുനിന്ന് ഡൽഹി വഴി കേരളത്തിലേക്കു ടിക്കറ്റെടുത്ത യാത്രക്കാർ ഉൾപ്പെടെ പ്രതിസന്ധിയിലായി.
യാത്രക്കാർക്ക് റീഫണ്ട് ഏഴുദിവസത്തിനകം നല്‍കുമെന്നും സ്വന്തം ചെലവിൽ നാട്ടിലേക്ക് മടങ്ങണമെന്നാണ് എയർഇന്ത്യ അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ, എയർഇന്ത്യ ബദൽ സംവിധാനം ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പുകമഞ്ഞിൽ ദൃശ്യപരത പൂജ്യത്തിലേക്കെത്തിയതോടെ ഡൽഹിയിൽ റെയിൽ, വ്യോമ ഗതാഗതം താറുമാറായിരിക്കുകയാണ്. നിരവധി വിമാന സർവീസുകൾ വൈകുന്നുണ്ട്. കനത്ത മുടൽമഞ്ഞിനെ തുടർന്ന് ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ നാലാം ഘട്ടം പ്രഖ്യാപിച്ചതിനെത്തുടർന്നാണ് സർക്കാർ നടപടി.
ഡൽഹിയിലെ ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലും 50 ശതമാനം ജീവനക്കാർക്കു മാത്രമേ ഇനി ഹാജരാകാൻ അനുമതിയുള്ളു. ബാക്കിയുള്ള ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള (വർക്ക് ഫ്രം ഹോം) മാനദണ്ഡങ്ങൾ തൊഴിൽ വകുപ്പ് ചൊവ്വാഴ്ച പുറത്തിറക്കി. വ്യാഴാഴ്ച മുതൽ ഈ നിയന്ത്രണം പ്രാബല്യത്തിൽ വരും.
നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ജോലി നഷ്ടപ്പെട്ട നിർമാണ തൊഴിലാളികൾക്ക് 10,000 രൂപ നഷ്ടപരിഹാരം ലഭിക്കുമെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു. ഗ്രാപ് സ്റ്റേജ് 3 പ്രകാരം 16 ദിവസമാണ് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചത്. ഈ കാലയളവിലെ നഷ്ടപരിഹാരമാണ് രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കു ലഭിക്കുക.
ബുധനാഴ്ച രാവിലെ ഡൽഹിയിലെ വായു ഗുണനിലവാര സൂചികയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും 328 എന്ന നിലയിൽ സൂചികയുടെ ‘അതിരൂക്ഷം’ വിഭാഗത്തിലാണ് ഇപ്പോഴുമുള്ളത്. നഗരത്തിന്റെ പല ഭാഗങ്ങളിലും പുകമഞ്ഞ് രൂപപ്പെട്ടിട്ടുള്ളതിനാൽ കാഴ്ചപരിധി കുറഞ്ഞിട്ടുണ്ട്.
National
ന്യൂഡൽഹി: തലസ്ഥാനനഗരിയിൽ ക്രിസ്മസ് ആഘോഷങ്ങൾക്കു തുടക്കം. എംപിമാരുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന ക്രിസ്മസ് ആഘോഷം ദേശീയ നേതാക്കളുടെയും വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുടെയും സാന്നിധ്യംകൊണ്ടു ശ്രദ്ധേയമായി.
ഡൽഹി ജിംഖാന ക്ലബ്ബിൽ നടന്ന ആഘോഷം പ്രിയങ്ക ഗാന്ധി എംപി ഉദ്ഘാടനം ചെയ്തു. തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു, മുതിർന്ന നേതാക്കളായ ടി. ആർ. ബാലു, കെ.സി. വേണുഗോപാൽ, ശശി തരൂർ, മനു അഭിഷേക് സിംഗ്വി, താരീഖ് അൻവർ, കുമാരി ഷെൽജ, സുപ്രിയ സുലെ, ബി.കെ. ഹരിപ്രസാദ് തുടങ്ങിയവരും ആർച്ച്ബിഷപ്പുമാരായ മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഡോ. അനിൽ കൂട്ടോ, ബിഷപ്പുമാരായ മാർ ജോസ് പുത്തൻവീട്ടിൽ, ജോസഫ് മാർ ബാർണബാസ്, ഗീവർഗീസ് മാർ ജൂലിയോസ്, യൂഹന്നാൻ മാർ ദിമിത്രിയോസ്, പോൾ സ്വരൂപ് എന്നിവരും പോൾ ദിനകരൻ അടക്കമുള്ള മതനേതാക്കളും പങ്കെടുത്തു. പാർലമെന്റിലെ ക്രൈസ്തവ എംപിമാരുടെ ഫോറം ചെയർമാൻ ആന്റോ ആന്റണിയുടെയും വൈസ് ചെയർമാൻ പി. വിൽസന്റെയും നേതൃത്വത്തിലായിരുന്നു ആഘോഷപരിപാടി സംഘടിപ്പിച്ചത്.
എംപിമാരായ അടൂർ പ്രകാശ്, എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ, ഫ്രാൻസിസ് ജോർജ്, ബെന്നി ബെഹനാൻ, രാജ്മോഹൻ ഉണ്ണിത്താൻ, അബ്ദുസമദ് സമദാനി, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ഹാരിസ് ബീരാൻ, പി. സന്തോഷ് കുമാർ, ഷാഫി പറന്പിൽ, ജെബി മേത്തർ തുടങ്ങിയവരും വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ്, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഡോ. മാത്യു കോയിക്കൽ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഡോ. റോബി കണ്ണൻചിറ, കേന്ദ്ര ധനമനമന്ത്രാലയ ഡയറക്ടർ മനു വെട്ടിക്കൽ തുടങ്ങി നിരവധി പ്രമുഖരും ക്രിസ്മസ് ആഘോഷത്തിനെത്തി.
Kerala
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത പുകമഞ്ഞ്. കാഴ്ചപരിധി പൂജ്യം ആയതോടെ റോഡ് വ്യോമ ഗതാഗതം താറുമാറായി. ഡൽഹിയിൽ നിലവിലെ വായു ഗുണനിലവാരതോത് ഗുരുതര അവസ്ഥയിലാണ്.
ഡൽഹി വിമാനത്താവളത്തിൽ മാത്രം എയർ ഇന്ത്യയുടെ 40 സർവീസുകളാണ് കനത്ത പുകമഞ്ഞു മൂലം റദ്ദാക്കിയത്. 150ലധികം വിമാന സർവീസുകൾ വൈകി. നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
വിമാനത്താവളങ്ങളിലേക്ക് പുറപ്പെടും മുൻപേ യാത്രക്കാർ എയർലൈനുകളുമായി ബന്ധപ്പെട്ട് ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പാക്കണം എന്ന് വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകി. വിമാനങ്ങൾ വൈകാനുള്ള സാധ്യതയുണ്ടെന്ന് ഇൻഡിഗോയും സ്പൈസ് ജെറ്റും അറിയിച്ചു.
താപനിലയിൽ ഉണ്ടായ കുറവും വായുമലിനീകരണം രൂക്ഷമായതുമാണ് ഡൽഹിയിൽ പുകമഞ്ഞ് രൂക്ഷമാകാൻ കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 8.2 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.
കഴിഞ്ഞ മൂന്ന് ദിവസമായി വായു ഗുണനിലവാരം ഗുരുതര വിഭാഗത്തിൽ തുടരുകയാണ്. 456 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എക്യുഐ. വായുമലിനീകരണം രൂക്ഷമായതോടെ നിയന്ത്രണങ്ങളും സർക്കാർ കടുപ്പിച്ചു.
National
ഇംഫാൽ: മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗും സ്പീക്കർ സത്യബ്രത സിംഗും ഉൾപ്പെടെ മണിപ്പുരിലെ പത്ത് എംഎൽഎമാർ ഡൽഹിയിൽ ബിജെപി കേന്ദ്രനേതൃത്വത്തെ കാണാനെത്തി.
ഇന്നു നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ചയിൽ ഏതാനും നല്ല തീരുമാനം ഉണ്ടാകുമെന്നു ബിരേൻ സിംഗ് പ്രതികരിച്ചു. സർക്കാർ രൂപീകരിക്കാനാകുമോ എന്നതു കൂടിക്കാഴ്ചയ്ക്കുശേഷമേ അറിയാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
National
കല്പറ്റ: അന്തര്‍ദേശീയ മയക്കുമരുന്നു ശൃംഖലയിലെ കണ്ണിയെ ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വയനാട്ടില്‍നിന്നുള്ള എക്സൈസ് സംഘം അറസ്റ്റുചെയ്തു. കേരളത്തിലും ബംഗളൂരു കേന്ദ്രീകരിച്ച് കര്‍ണാടകയിലും മയക്കുമരുന്നു വിപണനം നടത്തുന്ന സംഘത്തില്‍പ്പെട്ട നൈജീരിയന്‍ സ്വദേശി മുഹമ്മദ് ജാമിയു അബ്ദു റഹീമാണ് പിടിയിലായത്.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ വൈ. പ്രസാദ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.എസ്. സുഷാദ്, സി.എം. ബേസില്‍, പി.എന്‍. ശ്രീജമോള്‍, പി.എം. സിനി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഏതാനും ലഹരിക്കേസുകളിലെ പ്രതികള്‍ പണം കൈപ്പറ്റി മയക്കുമരുന്ന് ലഭ്യമാക്കുന്നത് മുഹമ്മദ് ജാമിയു അബ്ദുറഹീമാണെന്നു മൊഴി നല്‍കിയിരുന്നു. രണ്ട് മാസമായി ഇയാള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
നേരത്തേ അന്വേഷണ സംഘം ഡല്‍ഹിയില്‍ എത്തിയപ്പോഴേക്കും പ്രതി എത്യോപ്യ വഴി നൈജീരിയയിലേക്ക് കടന്നിരുന്നു. പിന്നീട് ഇയാളുടെ പേരില്‍ വയനാട് ജില്ലാ പോലീസ് സൂപ്രണ്ട് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. പ്രതിയെ തന്ത്രപൂര്ണം ഇന്ത്യയില്‍ എത്തിച്ച് ബ്യൂറോ ഓഫ് എമിഗ്രേഷന്റെ സഹായത്തോടെയാണ് അറസ്റ്റു ചെയ്തത്.
പ്രതി മാസം രണ്ട് തവണ നൈജീരിയയില്‍ പോയിവരാറുണ്ടെന്നും സ്ഥിരമായ ഇടവേളകളില്‍ ഒരേ ഫ്ലൈറ്റിലാണ് യാത്രയെന്നും അന്വേഷണ സംഘം മനസിലാക്കിയിരുന്നു. സെന്‍ട്രല്‍ ഐബിയുടെ സഹായവും അന്വേഷണ സംഘത്തിന് മുതല്‍ക്കൂട്ടായി.
പട്യാല കോടതിയുടെ അനുമതിയോടെ സിഐഎസ്എഫ് സുരക്ഷയില്‍ വിമാനമാര്‍ഗം ബംഗളൂരുവില്‍ എത്തിച്ച പ്രതിയെ റോഡ് മാര്‍ഗമാണ് വയനാട്ടില്‍ കൊണ്ടുവന്നത്. പ്രതിയെ ഇന്ന് കല്‍പ്പറ്റ എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കും.
National
ന്യൂഡൽഹി: കൗമാരക്കാരനെ കുത്തിക്കൊന്ന കേസിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേർ അറസ്റ്റിൽ. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ കാഞ്ചവാല പ്രദേശത്താണ് സംഭവം നടന്നത്.
കൊല്ലപ്പെട്ട കൗമാരക്കാരൻ പ്രതികളെ നേരത്തെ മർദിച്ചിരുന്നു. ഇതേചൊല്ലിയുണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു.
കൊലയ്ക്ക് ഉപയോഗിച്ച കത്തി സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
National
ന്യൂഡൽഹി: വടക്കൻ ഗോവയിലെ അർപോറയിലുള്ള ‘ബിർച്ച് ബൈ റോമിയോ ലെയ്ൻ' നൈറ്റ്ക്ലബിൽ ശനിയാഴ്ച അർധരാത്രിയോടെയുണ്ടായ ദുരന്തത്തിലെ മുഖ്യപ്രതി ഡൽഹിയിൽ പിടിയിൽ. നൈറ്റ്ക്ലബിന്റെ നാല് ഉടമകളിൽ ഒരാളായ അജയ് ഗുപ്തയെയാണ് ചൊവ്വാഴ്ച ഗോവ പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതിയെ ഗോവയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്ന ആറാമത്തെ വ്യക്തിയാണിതെന്ന് ഗോവ പോലീസ് പറഞ്ഞു.
ഗുപ്തയ്ക്കും മറ്റൊരു ഉടമയായ സുരീന്ദർ കുമാർ ഖോസ്ലയ്ക്കുമെതിരെ സംസ്ഥാന പോലീസ് നേരത്തെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ക്ലബിന്റെ മറ്റ് രണ്ട് ഉടമകളായ സൗരഭ് ലുത്രയും ഗൗരവ് ലുത്രയും ഒളിവിലാണ്. ഇവർക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
നൈറ്റ്ക്ലബിന്റെ ചീഫ് ജനറൽ മാനേജർ രാജീവ് മോഡക്, ജനറൽ മാനേജർ വിവേക് സിംഗ്, ബാർ മാനേജർ രാജീവ് സിംഘാനിയ, ഗേറ്റ് മാനേജർ റിയാൻഷു താക്കൂർ, ജീവനക്കാരൻ ഭരത് കോഹ്ലി എന്നിവർ ഉൾപ്പെടെ അഞ്ച് പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്ലബിലുണ്ടായ തീപിടുത്തത്തിൽ 25 പേർ മരിച്ചിരുന്നു.
National
ഡൽഹി: ഡൽഹിയിലെ ഹോട്ടലുകളിൽ വിറകിനും കൽക്കരിക്കും നിരോധനമേർപ്പെടുത്തി ഡൽഹി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി (ഡിപിസിസി). വായു മലിനീകരണത്തോത് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഡിപിസിസിയുടെ ഉത്തരവ്.
നഗരത്തിലെ എല്ലാ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഓപ്പൺ ഈറ്ററികളിലും ഗ്രില്ലിംഗിനായും മറ്റും ഉപയോഗിക്കുന്ന തന്തൂർ അടുപ്പുകൾക്കാണ് നിയന്ത്രണം. 1981ലെ എയർ (പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് പൊല്യൂഷൻ) ആക്ടിന്റെ സെക്ഷൻ 31(A) പ്രകാരമാണ് ഉത്തരവ്.
ഇത് പ്രകാരം എല്ലാ വ്യവസായ സ്ഥാപനങ്ങളിലും ഇലക്ട്രിക്, ഗ്യാസ് അല്ലെങ്കിൽ മറ്റു ശുദ്ധ ഇന്ധനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിർദേശം നൽകിയിരിക്കുന്നത്. കൽക്കരിയും വിറകും വലിയ തോതിൽ എയർ ക്വാളിറ്റി ഇൻഡക്സ് (AQI) നിലവാരത്തെ ബാധിക്കും എന്നതിനാലാണിത്.
NRI
ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററും ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാൻസർ ബോധവത്കരണ സ്ക്രീനിംഗ് ക്യാമ്പിന്റെ 14-ാമത് എപ്പിസോഡും മാമോഗ്രഫിയും മെഗാ ഹെൽത്ത് ക്യാമ്പും സെന്റ് ജോസഫ്സ് ഓർത്തഡോക്സ് പള്ളി (ഓർത്തഡോക്സ് സെന്റർ) തുഗ്ലകാബാദിൽ നടന്നു.
ഡോ. അവിനാഷ് ശർമ, ഡോ. സൈയാദാ ഷാൻ, സിസ്റ്റർ എസ്. ഭിന, ജെസി ഫിലിപ്പ് (ജനറൽ സെക്രട്ടറി ഡൽഹി ഭദ്രാസന മർത് മറിയം വനിതാ സമാജം), ബീന ബിജു, ആശ റോയി, റെജി ടി. മാണി എന്നിവർ ഹെൽത്ത് ക്യാമ്പിനും ക്ലാസുകൾക്കും നേതൃത്വം നൽകി.
ഡൽഹി ഭദ്രാസന സെക്രട്ടറി സജി എബ്രഹാം, ഫരിദാബാദ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. ജോൺ കെ. ജേക്കബ്, സെന്റ് ജോസഫ്സ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. എബിൻ പി. ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു.
മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മർത്ത മറിയം വനിതാ സമാജവും പരിപാടിയുടെ ക്രമീകരണങ്ങൾ ചെയ്തു. ഈ ബോധവത്കരണ സ്ക്രീനിംഗ് ക്യാമ്പിലും മാമോഗ്രാഫി മെഗാ ഹെൽത്ത് ക്യാമ്പിലും ഏകദേശം നൂറോളം ആളുകൾ പങ്കെടുത്തു.