പാറ്റ്ന: ബിഹാറിലെ എൻഡിഎ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് മോർച്ചയിൽ ഭിന്നത രൂക്ഷം. ഉപേന്ദ്ര കുശ്വാഹ നയിക്കുന്ന പാർട്ടിക്ക് നാല് എംഎൽഎമാരാണുള്ളത്. ഇവരിൽ മൂന്നു പേരും കുശ്വാഹയോട് അകൽച്ചയിലാണെന്നാണു റിപ്പോർട്ട്.
കുശ്വാഹ സംഘടിപ്പിച്ച പാർട്ടിയിൽനിന്ന് മൂന്ന് എംഎൽഎമാർ വിട്ടുനിന്നു. കുശ്വാഹയുടെ ഭാര്യ സ്നേഹലത മാത്രമാണ് പങ്കെടുത്തത്. അന്നേ ദിവസംതന്നെ എംഎൽഎമാരായ മാധവ് ആനന്ദ്, അലോക് കുമാർസിംഗ്, രാമേശ്വർ മഹാതോ എന്നിവർ ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തിയതു ശ്രദ്ധേയമായി.
ഉപേന്ദ്ര കുശ്വാഹയുടെ മകൻ ദീപക് പ്രകാശിനു മന്ത്രിസ്ഥാനം നല്കിയതാണു പാർട്ടിയിലെ കലഹത്തിനു കാരണം.
നിയമസഭയിലോ ലെജിസ്ലേറ്റീവ് കൗൺസിലിലോ ദീപക് അംഗമല്ല. ഈ സമയം തങ്ങൾ പാർട്ടിക്കൊപ്പമാണെന്നും ചില പ്രശ്നങ്ങളുണ്ടെന്നും അവ പരിഹരിക്കുമെന്നും ആർഎൽഎം നിയമസഭാ കക്ഷി നേതാവ് മാധവ് ആനന്ദ് പറഞ്ഞു.
പാർട്ടി ദേശീയ ജനറൽ സെക്രട്ടറികൂടിയാണ് ആനന്ദ്. കോയേരി വിഭാഗത്തിന്റെ പിന്തുണയുള്ള നേതാവാണ് ഉപേന്ദ്ര കുശ്വാഹ. കഴിഞ്ഞവർഷം ബിജെപിയുടെ സഹായത്തോടെയാണ് ഇദ്ദേഹം രാജ്യസഭാംഗമായത്. കാരക്കട്ട് ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെയാണ് കുശ്വാഹയ്ക്കു രാജ്യസഭാ സീറ്റ് നല്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും ആറു സീറ്റാണ് ആർഎൽഎമ്മിനു മത്സരിക്കാൻ ലഭിച്ചത്.
Tags : Upendra Kushwaha's party Bihar NDA rashtriya lok morcha