ഭോപ്പാൽ: മധ്യപ്രദേശിലുണ്ടായ വാഹനാപകടത്തിൽ മുൻആഭ്യന്തര മന്ത്രിയുടെ മകൾ ഉൾപ്പടെ മൂന്നുപേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.
മുൻ ആഭ്യന്തരമന്ത്രി ബാല ബച്ചന്റെ മകൾ പ്രേർണ ബച്ചൻ, കോൺഗ്രസ് സംസ്ഥാന വക്താവ് ആനന്ദ് കസ്ലിവാളിന്റെ മകൻ പ്രഖർ കസ്ലിവാൾ, മന സന്ധു എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അനുഷ്ക രതി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇൻഡോറിലെ റാലമണ്ഡല് പ്രദേശത്ത് പുലർച്ചെ 5.15 ഓടെയാണ് അപകടം നടന്നത്. അമിതവേഗതയിലെത്തിയ കാർ ട്രക്കിൽ ഇടിച്ചുകയറുകയായിരുന്നു. വാഹനം ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രഖർ കസ്ലിവാളിന്റെ ജന്മദിനം ആഘോഷിച്ചതിന് ശേഷം ഇൻഡോറിലേക്ക് മടങ്ങുകയായിരുന്നു സംഘം. പ്രഖർ ആണ് വാഹനം ഓടിച്ചിരുന്നത്. അമിതവേഗതയിലായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടസമയം 100 കിലോമീറ്റർ വേഗതയിലായിരുന്നു കാറെന്നും വാഹനത്തിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെടുത്തുവെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) കൃഷ്ണലാൽ ചാന്ദാനി പറഞ്ഞു.
Tags : Ex-Madhya Pradesh Minister Daughter death accident