ചെന്നൈ: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ തമിഴ്നാട്- പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്ര ന്യൂനമർദത്തെ തുടർന്നു ചെന്നൈ, തിരുവള്ളൂർ ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്.
ചെന്നൈ, തിരുവള്ളൂർ ജില്ലകളിൽ ചൊവ്വാഴ്ച രാവിലെ വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. രണ്ട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ചെന്നൈ, തിരുവള്ളൂർ ചെങ്കൽപ്പേട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ മുതൽ ചെന്നൈയിൽ അപ്രതീക്ഷിത മഴയാണ് പെയ്തത്. എട്ട് മണിക്കൂറോളം മഴ നിർത്താതെ പെയ്തതോടെ ചെന്നൈ നഗരം വെള്ളത്തിൽ മുങ്ങി.
നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ചെന്നൈയുടെ തെക്കൻ പ്രദേശങ്ങളിൽ ദുരന്തബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്.
തങ്കച്ചിമഠത്തിലെ ജനവാസ കേന്ദ്ര ഒറ്റപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇന്ന് ചെന്നൈയ്ക്ക് പുറമേ തിരുവള്ളൂർ, കാഞ്ചീപുരം, കടലൂർ, റാണിപ്പേട്ട് പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. 24 മണിക്കൂറിൽ മഴയുടെ തീവ്രത കുറയുമെന്നാണ് വിലയിരുത്തൽ.
Tags : Flood warning Chennai Thiruvallur