പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ടത്തിലെ ഉയർന്ന പോളിംഗ് തങ്ങൾക്കനുകൂലമാണെന്ന് അവകാശപ്പെട്ട് ഭരണ-പ്രതിപക്ഷ പാർട്ടികൾ. ഭരണവിരുദ്ധ തംരഗത്തിൽ ഉപമുഖ്യമന്ത്രിമാർ ഉൾപ്പെടെ പരാജയപ്പെടുമെന്ന് കോൺഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിച്ചപ്പോൾ എൻഡിഎ മികച്ച വിജയം നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു.
റിക്കാർഡ് പോളിംഗ് ശതമാനം ജനങ്ങൾ മോദിയിലും നിതീഷിലും വിശ്വാസം അർപ്പിച്ചതിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഔറംഗബാദിലും കെയ്മൂർ ജില്ലാ സ്ഥാനമായ ഭാഭുവയിലും തെരഞ്ഞെടുപ്പ് റാലികളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട എൻഡിഎ വൻവിജയം നേടുമെന്നും മോദി പറഞ്ഞു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 64.69 ശതമാനം ആണ് പോളിംഗ്.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ മുമ്പൊരിക്കലും ഇത്രയും ഉയർന്ന പോളിംഗ് ശതമാനം ഉണ്ടായിട്ടില്ല. അമ്മമാർക്കും സഹോദരിമാർക്കുമാണ് ഇതിന്റെ ബഹുമതി. മോദി-നിതീഷ് ട്രാക്ക് റിക്കാർഡിൽ അവർക്കെല്ലാം വിശ്വാസമുണ്ടെന്ന് വ്യക്തമാണ്-മോദി പറഞ്ഞു.
നക്സൽ കലാപകാരികൾ ഭരിക്കുകയും തെരഞ്ഞെടുപ്പ് സമയത്ത് അക്രമങ്ങളിലും ബോംബ് സ്ഫോടനങ്ങളിലും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിരുന്ന ജംഗിൾ രാജിന്റെ തിരിച്ചുവരവ് ജനങ്ങൾ ആഗ്രഹിക്കുന്നില്ല.
ജംഗിൾ രാജിന് അന്ത്യം കുറിച്ച നിതീഷ് കുമാറിന്, കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ അധികാരത്തിലിരുന്നപ്പോൾ, ഭരണത്തിന്റെ ആദ്യ ഒമ്പത് വർഷങ്ങളിൽ കേന്ദ്രത്തിൽനിന്ന് നിസഹകരണം നേരിടേണ്ടി വന്നു. ബിഹാറിലെ ജനങ്ങളോട് പ്രതികാരം ചെയ്യാൻ അവർ ശ്രമിച്ചെന്നും മോദി ആരോപിച്ചു.
ഭരണകക്ഷിയായ എൻഡിഎയുടെ പരാജയത്തിന്റെ വ്യക്തമായ സൂചനയാണ് ഉയർന്ന പോളിംഗ് എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു. രണ്ട് ഉപമുഖ്യമന്ത്രിമാരുൾപ്പെടെ ഒരു ഡസനിലധികം മന്ത്രിമാർക്ക് സീറ്റുകൾ നഷ്ടപ്പെടും. ഉയർന്ന പോളിംഗ് ശതമാനം സൂചിപ്പിക്കുന്നത് ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തിട്ടുണ്ടെന്നാണ്- രാജീവ് ശുക്ല ചൂണ്ടിക്കാട്ടി.
ബിഹാറിൽ വലിയ രാഷ്ട്രീയമാറ്റം സംഭവിക്കുമെന്ന് ജൻസുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ അവകാശപ്പെട്ടു. കനത്ത പോളിംഗ് ബിഹാർ രാഷ്ട്രീയം മാറുമെന്നതിന്റെ കൃത്യമായ തെളിവാണ്. ഛഠ് ഉത്സവത്തിനായി നാട്ടിൽ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികൾ ഇതുവരെ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങിയിട്ടില്ലെന്നതാണു തെരഞ്ഞെടുപ്പിലെ എക്സ് ഫാക്ടറാകുകയെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം ബിഹാർ മാറ്റത്തിന് ആഗ്രഹിക്കുന്നതായാണു കാണിക്കുന്നത്. 30 വർഷമായി രാഷ്ട്രീയ കുഴപ്പങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ബിഹാറിൽ മാറ്റത്തിനായുള്ള ശക്തമായ ആഗ്രഹമുണ്ട്- പ്രശാന്ത് കിഷോർ പറഞ്ഞു.
Tags : Bihar Poling Bihar election NDA India alliance Bjp Congress