അമരാവതി: വിവാഹത്തിന് പിന്നാലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൾ ജീവനൊടുക്കി. ചിന്നരമ്മുഡുവിന്റെ മകൾ മാധുരി സാഹിതിഭായി (27)യെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി തഡേപള്ളിയിലെ വസതിയിലെ ശുചിമുറിയിലാണ് മാധുരി സാഹിതിഭായിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹത്തിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് സംഭവം.
2025 മാർച്ചിൽ നന്ദ്യാൽ ജില്ലയിലെ ബെതാൻചെർല മണ്ഡലത്തിലെ ബുഗ്ഗനപ്പള്ളി തണ്ടയിലെ രാജേഷ് നായിഡുവുമായി മാധുരിയുടെ വിവാഹം നടന്നിരുന്നു. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.
വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം ഭർത്താവ് തന്നെ ഉപദ്രവിക്കുന്നുണ്ടെന്ന് മാധുരി മാതാപിതാക്കളെ അറിയിച്ചിരുന്നു. ഇതേതുടർന്ന് ലോക്കൽ പോലീസിന്റെ സഹായത്തോടെ, രണ്ട് മാസം മുമ്പ് മാധുരിയെ മാതാപിതാക്കൾ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു.
ജോലിയുണ്ടെന്ന് പറഞ്ഞ് രാജേഷ് മകളെ വഞ്ചിച്ചുവെന്നും മഹാനന്ദിയിൽ രജിസ്റ്റർ വിവാഹം നടത്തണമെന്ന് നിർബന്ധിച്ചുവന്നും ചിന്നാരമ്മുഡു മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് രാജേഷ് മകളെ പീഡിപ്പിക്കുകയും അധിക സ്ത്രീധനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.
അമ്മ ലക്ഷ്മിഭായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മംഗളഗിരി എയിംസിലേക്ക് മാറ്റി. അന്വേഷണം പുരോഗമിക്കുകയാണ്.
Tags : IAS Officer Daughter Dies Suicide police case