ന്യൂഡൽഹി: അമേരിക്കയുമായുണ്ടാക്കിയതു വ്യാപാര കരാറിനെക്കാൾ അവരുടെ സാധനങ്ങൾ വാങ്ങാൻ മുൻകൂട്ടി സമ്മതിക്കുന്ന കച്ചവട ക്രമീകരണം (പ്രീ കമ്മിറ്റഡ് പർച്ചേസ്) ആണെന്ന് ലോക്സഭയിൽ ഡോ. ശശി തരൂർ എംപി. പരസ്പര സഹകരണത്തിന്റെ അടിസ്ഥാനതത്വങ്ങളെ ലംഘിക്കുന്ന കരാറിലൂടെ ഇന്ത്യക്കു നിലവിലുള്ള മുൻതൂക്കം ഇല്ലാതാക്കിയെന്നും കേന്ദ്രബജറ്റിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ തരൂർ കുറ്റപ്പെടുത്തി. എയിംസും അതിവേഗ റെയിൽപാതയുമടക്കം നൽകാതെ ബജറ്റിൽ കേരളത്തെ അവഗണിച്ചതിലും തരൂർ രൂക്ഷ വിമർശനം നടത്തി.
സ്വപ്നങ്ങൾ മാത്രം വിൽക്കുന്നതും മിഥ്യാധാരണകൾ സൃഷ്ടിക്കുന്നതും അവസരങ്ങൾ പാഴാക്കിയതുമാണ് കേന്ദ്ര ബജറ്റെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതിയംഗമായ തരൂർ ആരോപിച്ചു. രാജ്യം നേരിടുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും കഠിനദാരിദ്ര്യവും സ്തംഭനാവസ്ഥയിലായ ശന്പളം അടക്കമുള്ള പ്രശ്നങ്ങളെ അവഗണിച്ചതുമായ കേന്ദ്രബജറ്റ് നിരാശാജനകവും അസ്വസ്ഥയുണ്ടാക്കുന്നതുമാണ്. എട്ടു ദിവസമായി തുടർന്ന സ്തംഭനം അവസാനിപ്പിച്ച് ലോക്സഭയിൽ ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന ബജറ്റ് ചർച്ചയിലാണു ധനമന്ത്രി നിർമലാ സീതാരാമനെ മുന്നിലിരുത്തി തരൂർ കടുത്ത വിമർശനം നടത്തിയത്. ബജറ്റ് നിർദേശങ്ങൾ നടപ്പിലാക്കാൻ നടപടികളില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ കർഷകർക്കും ചെറുകിട വ്യവസായങ്ങൾക്കും (എംഎസ്എംഇകൾ) ഉള്ള സംരക്ഷണത്തെക്കുറിച്ച് പാർലമെന്റിന് അറിവില്ല. കർഷകർക്കുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്താണെന്നു വ്യക്തമല്ല. അമേരിക്കൻ കാർഷികോത്പന്നങ്ങൾക്കായി ഇന്ത്യൻ വിപണികൾ തുറന്നുകൊടുക്കുമെന്നുള്ള അവകാശവാദങ്ങൾ ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നു. കരാറിന്റെ മുഴുവൻ വിവരങ്ങളും പാർലമെന്റിൽ വയ്ക്കണമെന്ന് തരൂർ ആവശ്യപ്പെട്ടു.
കാലിലെ പൊട്ടലിനെത്തുടർന്ന് വീൽചെയറിലെത്തി സീറ്റിലിരുന്നാണ് തരൂർ പ്രസംഗിച്ചത്. കേരളത്തിലെ കർഷകർ, തീരവാസികൾ തുടങ്ങിയവർക്കുവേണ്ടിയും എയിംസ്, അതിവേഗ പാത അടക്കമുള്ളവയ്ക്കുവേണ്ടിയും തരൂർ ശക്തമായി വാദിച്ചു. പ്രസംഗം പൂർത്തിയാക്കിയയുടൻ കെ.സി. വേണുഗോപാലും എൻ.കെ. പ്രേമചന്ദ്രനും അടക്കമുള്ളവർ തരൂരിന്റെ അടുത്തെത്തി അഭിനന്ദിച്ചു. അര മണിക്കൂർ നീണ്ട തരൂരിന്റെ പ്രസംഗം ധനമന്ത്രിയടക്കം ലോക്സഭാംഗങ്ങളാകെ പൂർണ ശ്രദ്ധയോടെ കേട്ടിരുന്നു.
കോർപറേറ്റ് വമ്പന്മാർക്ക് ആശ്വാസം
കോർപറേറ്റ് വന്പന്മാരേക്കാൾ ഇടത്തരക്കാരുടെ നികുതിഭാരം കൂട്ടുകയാണ് കേന്ദ്രസർക്കാരെന്ന് തരൂർ കുറ്റപ്പെടുത്തി. പത്തു വർഷം മുന്പ് കോർപറേറ്റുകളുടെ നികുതി വരുമാനം കൂടുതലും സാധാരണക്കാരുടെ വിഹിതം കുറവുമായിരുന്നു. ഇപ്പോഴതു മാറി. വ്യക്തികളുടെ നികുതിഭാരം കൂടിയത് അസ്വസ്ഥത സൃഷ്ടിക്കുന്നു. കോർപറേറ്റ് കന്പനികളുടേത് കുറഞ്ഞിട്ടുമുണ്ട്.
കേന്ദ്രബജറ്റിലെ അനുമാനങ്ങൾക്കു വ്യക്തത, സുതാര്യത, ഉത്തരവാദിത്വം എന്നിവയില്ലെന്നും തരൂർ ആരോപിച്ചു. അമേരിക്കയുമായുള്ള വ്യാപാരത്തിൽ പരിമിതമായെങ്കിലും ഇന്ത്യക്കുണ്ടായിരുന്ന വ്യാപാരമിച്ചം കമ്മിയാക്കി മാറ്റുന്നതാണു പുതിയ കരാർ. അഞ്ചു വർഷത്തിനുള്ളിൽ 500 ബില്യണ് ഡോളറിന്റെ അമേരിക്കൻ സാധനങ്ങൾ വാങ്ങുമെന്ന ഇന്ത്യയുടെ ഉറപ്പ് ദോഷകരമാണ്. നിലവിലെ മിച്ചത്തെ ദീർഘകാല കമ്മിയാക്കി മാറ്റുന്നതാണിത്. അയൽരാജ്യങ്ങളേക്കാൾ ഒരു ശതമാനം തീരുവ കുറവാണെന്നു പറയുന്പോഴും ആ രാജ്യങ്ങൾക്കൊന്നും ഇത്തരത്തിലൊരു വാങ്ങൽനിബന്ധനയില്ലെന്നു മുൻ കേന്ദ്രമന്ത്രികൂടിയായ തരൂർ ചൂണ്ടിക്കാട്ടി.
തീരുവ കുറയ്ക്കൽ, കൃഷിതുറക്കൽ, ഡാറ്റ ലോക്കലൈസേഷനും ബൗദ്ധിക സ്വത്തവകാശ സംരക്ഷണവും നേർപ്പിക്കൽ, ഊർജ ഇറക്കുമതി വഴിതിരിച്ചുവിടൽ എന്നിവയെല്ലാം ആശങ്കകൾ ഉയർത്തുന്നവയാണെന്ന് തരൂർ പറഞ്ഞു. വ്യാപാര കരാർ പ്രധാനമാണെന്ന് അംഗീകരിക്കുന്പോൾത്തന്നെ, ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ ഉയരുന്നുണ്ട്. വ്യക്തത ആവശ്യമാണ്. പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റുകളും പത്രക്കുറിപ്പുകളും മാത്രമാണ് ഇതുവരെ ലഭ്യമായ വിവരങ്ങൾ. വിശദാംശങ്ങളൊന്നുമില്ല.
ഈ ബജറ്റ് വിവേകത്തിന് പ്രശംസിക്കപ്പെടുന്നു. എന്നാൽ കാഴ്ചപ്പാടോ നീതിയോ ഇല്ലാത്ത വിവേകം പൊള്ളയാണ്. ഫലങ്ങളിൽ അധിഷ്ഠിതമായ നയങ്ങളല്ല, മറിച്ച് ശ്രദ്ധാപൂർവം തയാറാക്കിയ മിഥ്യാധാരണകളാണ്. ഇന്ത്യയിലെ സാധാരണക്കാരുടെ ദൈനംദിന ജീവിതം മാറ്റമില്ലാതെ തുടരുന്നു. തൊഴിലില്ലായ്മ, വർധിച്ചുവരുന്ന ജീവിതച്ചെലവ്, അസമത്വം എന്നിവയെ ഇത് അവഗണിക്കുന്നു. സാധാരണക്കാരുടെ പോരാട്ടങ്ങളെയും അഭിലാഷങ്ങളെയും അഭിസംബോധന ചെയ്യുന്നില്ല. ക്ഷേമപദ്ധതികൾക്കു വകയിരുത്തിയ തുകപോലും മുൻവർഷങ്ങളിൽ ഉപയോഗിച്ചിട്ടില്ല. ഭരണപരമായ പരാജയമാണിത്.
കഴിഞ്ഞ വർഷം 53 പ്രധാന ക്ഷേമ, അടിസ്ഥാനസൗകര്യ പദ്ധതികൾക്കായി ബജറ്റിൽ വകയിരുത്തിയ അഞ്ചു ലക്ഷം കോടിയിലധികം രൂപയിൽ സാന്പത്തിക വർഷത്തിലെ ആദ്യ ഒന്പത് മാസങ്ങളിൽ 41 ശതമാനം മാത്രമേ ചെലവഴിച്ചിട്ടുള്ളൂ.
67,000 കോടി രൂപ അനുവദിച്ച ജൽ ജീവൻ മിഷനിൽ ഒന്പതു മാസത്തിനുള്ളിൽ 31 കോടി രൂപ മാത്രമേ ചെലവഴിക്കാൻ കഴിഞ്ഞുള്ളൂ. ഏറെ കൊട്ടിഘോഷിക്കപ്പെട്ട പിഎം സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ പദ്ധതിയുടെ 7,500 കോടി രൂപയിൽ 473 കോടി മാത്രമേ ചെലവഴിച്ചുള്ളൂ. പട്ടികജാതിക്കാരുടെ ഉന്നമനത്തിനായുള്ള പ്രധാനമന്ത്രി അനുശുചിത് ജാതി അഭ്യുദയ യോജനയ്ക്ക് 2,140 കോടി രൂപ വകയിരുത്തിയതിൽ 40 കോടി രൂപ മാത്രമേ വിനിയോഗിച്ചുള്ളൂവെന്നും തരൂർ ഓർമപ്പെടുത്തി.
ഒരിക്കൽ കറുത്ത സ്വർണമായി ആഘോഷിക്കപ്പെട്ട കുരുമുളക് അവഗണനയിൽ വാടിപ്പോകുന്നു. ബജറ്റിലൂടെ പ്രതീക്ഷ ആവർത്തിച്ച് വിൽക്കപ്പെടുന്നു. 2047ൽ വികസിത ഭാരതമെന്ന അഭിലാഷം നേടാനും വിശ്വസനീയമായ ഒരു മാർഗവും ബജറ്റിലില്ല. വിദ്യാഭ്യാസം വികസിപ്പിക്കേണ്ട സമയത്ത് കൃത്യമായി വെട്ടിക്കുറയ്ക്കപ്പെടുന്നു. ഒന്നര ലക്ഷം സ്കൂളുകൾ ഇപ്പോഴും വൈദ്യുതിയില്ലാതെ പ്രവർത്തിക്കുന്നു. എന്നിട്ടും വികസിത ഭാരതമെന്ന് അവകാശപ്പെടുന്നു. വെറും മിഥ്യയായി മാറുകയാണു പലതുമെന്ന് തരൂർ ആരോപിച്ചു.
ഇടിക്കുന്ന കാറിന്റെ എയർബാഗുകൾ പുനഃക്രമീകരിക്കുന്നതുപോലെയാണ് പുതിയ കേന്ദ്രബജറ്റെന്ന് ഡോ. ശശി തരൂരിന്റെ പരിഹാസം. ബ്രേക്ക് ശരിയാക്കാൻ കഴിഞ്ഞില്ല, അതിനാൽ ഹോണ് കൂടുതൽ ഉച്ചത്തിലാക്കി എന്നു പറഞ്ഞ ഗാരേജ് മെക്കാനിക്കിനെ ഓർമിപ്പിക്കുന്നതാണ് 2025ലെ ധനകാര്യ ബില്ലെന്നും തരൂർ കളിയാക്കി.
നവകാലത്തെ പ്രണയങ്ങൾ പോലെയാണു കാർഷികമേഖലയിലെ ബജറ്റ് വാഗ്ദാനങ്ങളെന്നും തരൂർ പറഞ്ഞു. വലിയ വാഗ്ദാനങ്ങളുണ്ട്. പക്ഷേ അതൊന്നും പാലിക്കാൻ സംവിധാനമോ പ്രതിജ്ഞാബദ്ധതയോ ഇല്ല. വാഗ്ദാനങ്ങൾ ഫലങ്ങളാക്കി മാറ്റുന്നത് ഔദാര്യമല്ല. അതൊരു തെരഞ്ഞെടുപ്പല്ല. അതു കർത്തവ്യമാണെന്നും ധനമന്ത്രി നിർമലാ സീതാരാമനോട് തരൂർ ഓർമിപ്പിച്ചു.
ഹോണ് നിശബ്ദമാക്കിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് ചലനമുണ്ടാക്കിയിട്ടില്ലെന്നു കാണുന്പോൾ സങ്കടമുണ്ട്. കാരണം ഈ ബജറ്റും പാഴാക്കിയ അവസരമായി. ഇടിക്കുന്ന കാറിന്റെ എയർബാഗുകൾ പുനഃക്രമീകരിക്കുന്നതിന് തുല്യമാണ്. അതേസമയം, ഷാസി ഉറപ്പുള്ളതാണെന്നും പിന്നീട് അവർക്ക് സുഖം തോന്നുമെന്നും യാത്രക്കാർക്ക് ഉറപ്പുനൽകുകയാണെന്നും തരൂർ അഭിപ്രായപ്പെട്ടു.
Tags : Shashi Tharoor budget wheelchair Parliament