ബംഗളൂരു: യെലഹങ്കയിലെ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധി ചർച്ച ചെയ്യാൻ കർണാടക സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ഇന്ന് വൈകിട്ട് നിര്‍ണായക യോഗം ചേരും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഭവന നിർമ്മാണ മന്ത്രി സമീർ അഹമ്മദ് എന്നിവർ യോഗത്തിൽ പങ്കെടുക്കും.
സിപിഎം വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തതോടെ കോഗിലു ക്രോസിലെ കയ്യേറ്റമൊഴിപ്പിക്കൽ ദേശീയതലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ഇതിനുപിന്നാലെ വിഷയത്തിൽ ഇടപെട്ട കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ഇന്ന് കർണാടക മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്. കുടിയൊഴിപ്പിച്ച മൂവായിരത്തോളം പേരെ താൽക്കാലികമായി പുനരധിവസിപ്പിക്കാനുള്ള തീരുമാനം ഇന്ന് സർക്കാർ പ്രഖ്യാപിച്ചേക്കും.
മുന്നൂറോളം വീടുകൾ ജെസിബികൾ ഉപയോഗിച്ച് തകർത്തതോടെ തെരുവിൽ കഴിയുകയാണ് പലരും. കര്‍ണാടകയിലേത് ബുള്‍ഡോസര്‍ രാജ് ആണെന്ന ആരോപണവുമായാണ് സിപിഎം അടക്കമുള്ളവര്‍ രംഗത്തെത്തിയത്. വിഷയം സിപിഎം രാഷ്ട്രീയമായി ഏറ്റെടുത്തിതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിഷയത്തിൽ ഇടപ്പെട്ടത്.
എഐസിസി നേതൃത്വം വിശദീകരണം തേടിയിരുന്നു. വീട് നഷ്ടപ്പെട്ടവർക്കായി ഫ്ലാറ്റുകൾ നിർമിച്ച് കൈമാറാനാണ് സർക്കാർ നീക്കം.കർണാടക കോൺഗ്രസിന്റെ ബുൾഡോസർ രാഷ്ട്രീയത്തെ വിമർശിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായ ഭാഷയിൽ സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു.
യുപി മോഡൽ സംഘപരിവാർ അജണ്ട എന്നുള്ള ആക്ഷേപമാണ് മുഖ്യമന്ത്രി ഉയർത്തിയത്. ഇതിന് മറുപടിയുമായി കർണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രംഗത്ത് വന്നിരുന്നു.
Tags : karnataka buldozer raj controversy meeting siddaramaiah