പൂന: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മകന് പങ്കുണ്ടെന്നാരോപിക്കുന്ന 300 കോടിയുടെ ഭൂമിയിടപാടിൽ റവന്യു ഉദ്യോഗസ്ഥന് സസ്പെൻഷൻ. സംഭവം അന്വേഷിക്കാൻ സർക്കാർ ഉന്നതതല സമിതി രൂപവത്കരിച്ചു.
അഡീഷണൽ ചീഫ് സെക്രട്ടറി (റവന്യു) വികാസ് ഖാർഗെയാണ് സമിതിയുടെ അധ്യക്ഷൻ. ഭൂമിയിടപാട് പ്രഥമദൃഷ്ട്യാ ഗുരുതരമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. പൂനയിലെ മുൻധ്വയിലുള്ള 40 ഏക്കർ സർക്കാർ ഭൂമി അജിത് പവാറിന്റെ മകൻ പാർഥ് പവാറിന് പങ്കാളിത്തമുള്ള സ്വകാര്യ കമ്പനിക്ക് 300 കോടി രൂപയ്ക്കു വിറ്റെന്നാണ് ആരോപണം.
സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കിയാണ് ഇടപാടെന്നും ആരോപണമുണ്ട്. സംഭവത്തിൽ തഹസിൽദാർ സൂര്യകാന്ത് യെവാലെയെയാണു സസ്പെൻഡ് ചെയ്തത്. സർക്കാർ ഭൂമി സ്വകാര്യ സ്ഥാപനത്തിന് എങ്ങനെ വിറ്റെന്നും ഇളവ് നൽകിയിട്ടുണ്ടോയെന്നും ഉന്നതതല സമിതി അന്വേഷിക്കുമെന്ന് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ രവീന്ദ്ര ബിൻവാഡെ പറഞ്ഞു.
സർക്കാർ ഭൂമിയാണെങ്കിൽ സ്വകാര്യ കമ്പനിക്ക് വിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർക്കറ്റ് നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഭൂമി കൈമാറ്റം നടന്നിരിക്കുന്നതെന്നും 21 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കിയെന്നും വിവരാവകാശ പ്രവർത്തകൻ വിജയ് കുംഭർ പറഞ്ഞു.
സംഭവത്തിൽ കോൺഗ്രസ് ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ടു. ഇടപാടുമായി ബന്ധപ്പെട്ട ഫയൽ സർക്കാർ വകുപ്പുകളിലൂടെ റോക്കറ്റ് വേഗത്തിലാണ് നീങ്ങിയതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വിജയ് വഡേട്ടിവാർ പറഞ്ഞു.
അപേക്ഷ ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ, വ്യവസായ ഡയറക്ടറേറ്റ് ഐടി പാർക്കിനും ഡാറ്റാ സെന്ററിനുമായി സ്വകാര്യ കമ്പനിക്ക് ഭൂമി കൈമാറാൻ അനുമതി നൽകുക മാത്രമല്ല, 21 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുകയും ചെയ്തു- അദ്ദേഹം ആരോപിച്ചു.
Tags : Kumbakonam scam scam Ajit Pawar Ajit Pawar's son Fadnavis