മുംബൈ: മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി മൂന്ന് മക്കളിൽ ഒരാളെ കൊലപ്പെടുത്തി പിതാവ്.
നന്ദേഡ് ജില്ലയിലെ മുഖേദ് താലൂക്കിലെ കെരൂർ ഗ്രാമവാസിയായ പാണ്ഡുരംഗ് കോണ്ട്മംഗലെയാണ്, ആറു വയസുള്ള മകളെ കൊന്നത്.
സംഭവത്തിൽ പാണ്ഡുരംഗ് (28), ഗ്രാമ സർപഞ്ച് ഗണേഷ് രാമചന്ദ്ര ഷിൻഡെ എന്നിവരെ അറസ്റ്റ് ചെയ്തതായി നിസാമാബാദ് പോലീസ് അറിയിച്ചു.
യെദപ്പള്ളിയിലെ നിസാം സാഗർ കനാലിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് നിസാമാബാദ് പോലീസ് കമ്മീഷണർ പി. സായ് ചൈതന്യ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിൽ മരിച്ചത് മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ കെരൂർ ഗ്രാമത്തിൽ താമസിക്കുന്ന പ്രാചി (ആറ്) ആണെന്ന് തിരിച്ചറിഞ്ഞു.
കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്തപ്പോൾ മകൾ ഒരു ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണെന്ന് പറഞ്ഞ് ഇയാൾ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിൽ താൻ മകളെ കൊലപ്പെടുത്തിയെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു.
ഗ്രാമത്തിൽ ഒരു ബാർബർ ഷോപ്പ് നടത്തുന്ന പാണ്ഡുരംഗ് വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു.
പാണ്ഡുരംഗിന് മൂന്ന് വയസുള്ള ഒരു ആൺകുട്ടിയും ആറ് വയസുള്ള ഇരട്ട പെൺകുട്ടികളുമാണുള്ളത്. എന്നാൽ മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് രണ്ട് കുട്ടികൾ എന്ന മാനദണ്ഡം കണക്കിലെടുത്ത് അദ്ദേഹം മത്സരിക്കാൻ യോഗ്യനല്ലായിരുന്നു.
പാണ്ഡൂരാംഗ് ഇതേക്കുറിച്ച് തന്റെ സുഹൃത്തും ഗ്രാമത്തിലെ നിലവിലെ സർപഞ്ചുമായ ഗണേഷ് ഷിൻഡെയുമായി ആലോചിച്ചു. കുട്ടിയെ ഉപേക്ഷിക്കാനാണ് ഇവർ ആദ്യം ആലോചിച്ചത്. എന്നാൽ, മകൾ തിരിച്ചുവന്നാൽ ഉണ്ടാകാവുന്ന അനന്തരഫലങ്ങളെക്കുറിച്ച് ഭയന്ന ഇവർ, തുടർന്ന് കുട്ടിയെ കൊല്ലാനും അതൊരു അപകടമാണെന്ന് വരുത്തിത്തീർക്കാനും തീരുമാനിക്കുകയായിരുന്നു.
തുടർന്ന് പാണ്ഡുരംഗ്, പ്രാചിയെ നിസാം സാഗറിലെ കനാലിൽ തള്ളിയിട്ടതിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തുള്ള വയലിൽ ജോലി ചെയ്തിരുന്ന ഗ്രാമവാസികൾ വെള്ളത്തിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ കുട്ടിയുടെ മൃതദേഹം കാണുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു.
തുടർന്നാണ് അന്വേഷണം നടത്തുകയും പ്രതികളെ പോലീസ് പിടികൂടുകയും ചെയ്തത്.
Tags : Maharashtra Daughter murder Panchayat Elections arrest