ലക്നോ: വേദനയില്ലാതെ ഏറ്റവും എളുപ്പത്തിൽ മരിക്കാനുള്ള വഴികൾ രണ്ടാഴ്ചയോളം ഇന്റർനെറ്റിൽ തിരഞ്ഞ ശേഷം യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശി മധൂർ യാദവ് (25) ആണ് മരിച്ചത്.
അതേസമയം, സംഭവം കൊലപാതകമെന്നാണ് കുടുംബത്തിന്റെ ആരോപണം. വീടിന് രണ്ട് കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്തു വച്ചാണ് സംഭവം. സമീപവാസികൾ ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും 80 ശതമാനത്തോളം പൊള്ളലേറ്റ ഇദ്ദേഹം മരിക്കുകയായിരുന്നു.
രാജസ്ഥാൻ ഹൈക്കോടതിയിൽ സ്റ്റെനോഗ്രാഫർ തസ്തികയിലേക്കുള്ള ജോലിക്കായി കാത്തിരിക്കുന്ന ഇദ്ദേഹം വേദന കുറഞ്ഞ ആത്മഹത്യാ രീതികൾക്കായി 15 ദിവസം ഇന്റർനെറ്റിൽ തിരഞ്ഞതായി പോലീസ് കണ്ടെത്തി. ഇതിനായി 25 ലധികം വീഡിയോകൾ കണ്ടിരിന്നുവെന്നും അദ്ദേഹത്തിന്റെ ഫോൺ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
മധൂർ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കുടുംബം വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. കുറച്ച് മാസങ്ങൾക്ക് മുന്പ് മധൂർ കൈക്ക് തീകൊളുത്തിയെന്നും കുറച്ച് ദിവസങ്ങൾക്ക് മുന്പ് കുടുംബാംഗങ്ങളുടെ ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്തിരുവെന്നും പോലീസ് പറഞ്ഞു.
സംഭവം നടന്ന ദിവസം രാത്രിയിൽ മധൂറിനെ വിളിച്ചപ്പോൾ ഗോവിന്ദ്പുരിയിലെ ഭഗത് സിംഗ് ചൗക്കിലാണെന്നും ഉടൻ വീട്ടിലേക്ക് മടങ്ങുമെന്നും മധൂർ യാദവ് പറഞ്ഞതായി പിതാവ് ജിതേന്ദ്ര യാദവ് വ്യക്തമാക്കി.
കുടുംബത്തിന്റെ ആരോപണങ്ങൾ പോലീസ് പരിശോധിച്ചുവരികയാണെന്നും എന്നാൽ ഇപ്പോൾ ആത്മഹത്യയായിട്ടാണ് സംഭവത്തെ കണക്കാക്കുന്നതെന്നും പോലീസ് പറഞ്ഞു.