പാറ്റ്ന: എതിരാളികളെ കടപുഴക്കി ബിഹാറിൽ എൻഡിഎയുടെ തേരോട്ടം. 243 സീറ്റുകളിൽ 202 നേടിയാണ് എൻഡിഎ വീണ്ടും ഭരണത്തിലേറുന്നത്. 89 സീറ്റോടെ ബിജെപി വലിയ ഒറ്റക്കക്ഷിയായി. 85 സീറ്റോടെ ജെഡി-യു തൊട്ടടുത്തെത്തി.
എൻഡിഎയിലെ ചെറുകക്ഷികളായ എൽജെപി, എച്ച്എഎം, ആർഎൽഎം എന്നിവയും ഗംഭീര വിജയം നേടി. സ്ത്രീവോട്ടർമാരുടെ പരിപൂർണ പിന്തുണയാണ് എൻഡിഎ സർക്കാരിന്റെ ഉജ്വലവിജയത്തിന് ആധാരം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുന്പാണ് ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിന് 1.27 കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ വീതം സർക്കാർ കൈമാറിയത്.
വിജയിക്കുന്ന സംരംഭകർക്ക് രണ്ടു ലക്ഷം രൂപയുംകൂടി നൽകുമെന്ന വാഗ്ദാനവും നിതീഷിന് അനുകൂലമായ വോട്ടായി മാറി. മഹാവിജയത്തിന്റെ കേന്ദ്രബിന്ദുവായ നിതീഷ്കുമാർ പത്താം തവണ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. മുന്പത്തേതുപോലെ ബിജെപിയിൽനിന്ന് രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകും. സമ്രാട്ട് ചൗധരി ഉപമുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. മഹിളാ-യൂത്ത് ഫോർമുലയാണ് (എംവൈ ഫോർമുല) ബിഹാറിൽ വിജയം സമ്മാനിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
എക്സിറ്റ് പോൾ പ്രവചനങ്ങൾക്കപ്പുറമുള്ള വിജയമാണ് എൻഡിഎ നേടിയത്. എൻഡിഎയുടെ വിജയക്കുതിപ്പിൽ മഹാഗഡ്ബന്ധൻ തകർന്നടിഞ്ഞു. കഴിഞ്ഞ തവണ 75 സീറ്റോടെ വലിയ ഒറ്റക്കക്ഷിയായ ആർജെഡി ഇത്തവണ മൂന്നിലൊന്ന് സീറ്റിലേക്കു (25) ചുരുങ്ങി. 61 സീറ്റിൽ മത്സരിച്ച കോൺഗ്രസ് നേടിയത് വെറും ആറു സീറ്റ്. വിഐപി, ജൻ സുരാജ് പാർട്ടി, സിപിഐ എന്നിവ വട്ടപ്പൂജ്യമായി. ഇടതുപാർട്ടികൾക്കും കാര്യമായ നഷ്ടമുണ്ടായി.
കഴിഞ്ഞതവണ 16 സീറ്റുണ്ടായിരുന്ന ഇടതുകക്ഷികൾ ഇത്തവണ മൂന്നു സീറ്റിലേക്ക് ഒതുങ്ങി. അസദുദീൻ ഒവൈസിയുടെ എഐഎംഐഎം അഞ്ചു സീറ്റോടെ സ്വാധീനം നിലനിർത്തി. 243 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 122 പേരുടെ പിന്തുണയാണ്. 2020ൽ 125 സീറ്റോടെ കഷ്ടിച്ചു ഭൂരിപക്ഷം നേടിയ സ്ഥാനത്താണ് ഇക്കുറി എതിരാളികളെ നിഷ്പ്രഭമാക്കുന്ന വിജയം നേടാൻ എൻഡിഎയ്ക്കായത്.
എൻഡിഎപക്ഷത്തെ പ്രമുഖരെല്ലാം വിജയിച്ചു. ആർജെഡി നേതാവ് തേജസ്വി യാദവ് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പിന്നിലായിരുന്നു. ഒടുവിൽ തേജസ്വി വിജയിച്ചുകയറി. എന്നാൽ, സഹോദരൻ തേജ് പ്രതാപ് മൂന്നാംസ്ഥാനത്തായി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും മുന്നേറ്റം കാഴ്ചവയ്ക്കാൻ മഹാഗഡ്ബന്ധനായില്ല. പത്തു ശതമാനം അംഗങ്ങളെ ജയിപ്പിക്കാൻ കഴിഞ്ഞ ആർജെഡിക്ക് പ്രതിപക്ഷനേതൃസ്ഥാനം ലഭിക്കുമെന്നതു മാത്രം ആശ്വാസമായി.
ബിജെപി, ജെഡി-യു കക്ഷികളിൽ ആര് കൂടുതൽ സീറ്റ് നേടുമെന്നതു മാത്രമായി ഒരു ഘട്ടം കഴിഞ്ഞപ്പോൾ വോട്ടെണ്ണലിന്റെ കൗതുകം. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും ഒരേപോലെ എൻഡിഎയുടെ മുന്നേറ്റമാണുണ്ടായത്. സീമാഞ്ചൽ മേഖലയിൽപോ ലും മഹാഗഡ്ബന്ധനു പിടിച്ചുനിൽക്കാനായില്ല. 101 വീതം സീറ്റുകളിലാണ് ബിജെപിയും ജെഡി-യുവും മത്സരിച്ചത്. 90 ശതമാനത്തിനടുത്താണ് ബിജെപിയുടെ സ്ട്രൈക്ക് റേറ്റ്. കഴിഞ്ഞതവണ 43 സീറ്റ് മാത്രമുണ്ടായിരുന്ന ജെഡി-യു ഇത്തവണ സീറ്റ് നേട്ടം ഇരട്ടിയാക്കി. തുല്യം എണ്ണം സീറ്റുകളിൽ മത്സരിച്ചെങ്കിലും ജെഡി-യുവിനേക്കാൾ കൂടുതൽ വോട്ട് ശതമാനം ബിജെപിക്കാണ്.
Tags : Bihar election NDA BJP Congress RJD Nitish kumar