ന്യൂഡല്‍ഹി: ഗോവയില്‍ നിശാ ക്ലബിന് തീപിടിച്ച അതേസമയത്തുതന്നെ ഉടമകളായ സൗരഭ് ലുത്രയും ഗൗരവ് ലുത്രയും തായ്ലാന്‍ഡിലേക്ക് പുറപ്പെട്ടതെന്ന് കണ്ടെത്തൽ. തീപിടിത്തം നടക്കുന്ന അതേസമയത്തുതന്നെയാണ് ഇരുവരും ഫുക്കെറ്റിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്.
ഡിസംബര്‍ ഏഴിന് പുലര്‍ച്ചെ 1.17ന് മേക്ക് മൈട്രിപ് ട്രാവല്‍ പ്ലാറ്റ്ഫോമില്‍ ലോഗിന്‍ ചെയ്തതായി അധികൃതര്‍ സ്ഥിരീകരിച്ചു. അര്‍പോറ ആസ്ഥാനമായുള്ള ഇവരുടെ നൈറ്റ് ക്ലബില്‍ ഗോവ പോലീസും അഗ്നിശമന സേനയും അപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. 25 പേരാണ് തീപിടിത്തത്തില്‍ മരിച്ചത്.
ഇമിഗ്രേഷന്‍ രേഖകള്‍ പ്രകാരം ഇവര്‍ ഡല്‍ഹിയില്‍നിന്ന് രാവിലെ 5.30ന് ഫുക്കെറ്റിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലാണ് യാത്ര ചെയ്തത്. അതിനിടെ ഇരുവരും ഡല്‍ഹി കോടതിയില്‍ ട്രാന്‍സിറ്റ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
തായ്ലാന്‍ഡില്‍നിന്ന് അറസ്റ്റ് ഒഴിവാക്കി ഡല്‍ഹിയിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും നാലാഴ്ചത്തെ സംരക്ഷണം നല്‍കണമെന്നുമാണ് ആവശ്യം. ജോലിക്കായി തായ്ലാന്‍ഡിലേക്ക് പോയെന്നാണ് ഇരുവരും വ്യക്തമാക്കുന്നത്. എന്നാല്‍ ഇരുവരുടേയും വേഗത്തിലുള്ള രക്ഷപ്പെടലിനെ അന്വേഷണത്തില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായാണ് ഗോവ ഡിജിപി അലോക് കുമാര്‍ വിലയിരുത്തുന്നത്.
Tags : Nightclub fire Goa Owners crossed Thailand