പാറ്റ്ന: പടത്തലവനായി മുന്നിൽ നിന്ന നിതീഷ് കുമാറിന്റെ തന്ത്രങ്ങളാണ് ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സംഖ്യത്തിന് കേവലഭൂരിപക്ഷത്തെ മറികടക്കാൻ നിസാരമായി സാധിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായി ജെഡിയു മാറിയതിന് പിന്നിലും നിതീഷ് കുമാർ എന്ന എഴുപത്തിനാലുകാരന്റെ രാഷ്ട്രീയ തന്ത്രങ്ങളാണ്.
ബിഹാറിലെ വികസനം ഊന്നിയാണ് എൻഡിഎ പ്രചരണത്തിനിറങ്ങിയത്. വാണിജ്യ-വ്യാപാര രംഗത്തും അടിസ്ഥാനപരമായ കാര്യങ്ങളിലും ബിഹാറിലുണ്ടായ വികസനമാണ് അവർ എടുത്തുപറഞ്ഞത്.
നിതീഷ് കുമാറിന്റെ 20 വര്‍ഷത്തെ ഭരണനേട്ടങ്ങളും സ്ത്രീവോട്ടര്‍മാര്‍ക്കിടയിലും ദളിതര്ക്കിടയിലുമുള്ള സ്വാധീനവും വോട്ടായി മാറുമെന്ന് പ്രചരണസമയം മുതലേ ഭരണപക്ഷത്തിന് ഉറപ്പുണ്ടായിരുന്നു.
അതിൽ പ്രധാനമായും സ്ത്രീകളുടെ അക്കൗണ്ടിലേയ്ക്കെത്തിയ പതിനായിരം രൂപയായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മഹിളാ റോസ്ഗാര്‍ യോജന പ്രകാരം സ്ത്രീകള്‍ക്ക് പതിനായിരം രൂപ വീതം നല്‍കിക്കൊണ്ട് നിതീഷ് കുമാർ ഇതിന് തുടക്കമിട്ടത്.
സംസ്ഥാനത്തെ 1.25 കോടി സ്ത്രീകള്‍ക്ക് ഈ തുക വിതരണം ചെയ്തു കഴിഞ്ഞെന്നാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ പറയുന്നത്. ഇത് ദാരിദ്രത്തിന്റെ അടിത്തട്ടിലുള്ളവരെയും സ്വാധീനിച്ചുവെന്ന് വ്യക്തമാണ്.
ഇതിന് ബദലായി തങ്ങള്‍ അധികാരത്തിലെത്തിയാല്‍ എല്ലാ വര്‍ഷവും ജനുവരി 14-ന് മുപ്പതിനായിരം രൂപ വീതം നല്‍കുമെന്ന വാഗ്ദാനമായിരുന്നു ഇന്ത്യാ സഖ്യം നല്‍കിയത്. എന്നാൽ അതൊന്നും ഏറ്റില്ല എന്നുവേണം പറയാൻ..
തൊഴിലില്ലായ്മയും പിന്നോക്കമേഖലകളിലെ അടിസ്ഥാനസൗകര്യങ്ങളുടെ അവഗണനകളുമെല്ലാം ഇന്ത്യാ സഖ്യം പ്രചരണവിഷയങ്ങളാക്കി. നിതീഷ് കുമാർ കിളവനായെന്നും അദ്ദേഹം മാറി ഇനി യുവത്വമാണ് ബിഹാറിനെ നയിക്കേണ്ടതെന്ന തന്ത്രവുമായിട്ടായിരുന്നു ആർജെഡിയുടെ വരവ്. എന്നാൽ ഇതൊന്നും കാര്യമായി യുവതലമുറയെ സ്വാധീനിച്ചില്ല.
20 വർഷത്തെ തുടർഭരണവും അഴിമതിരഹിതമായ പ്രതിച്ഛായയ്ക്കും മങ്ങലേൽക്കില്ലെന്ന ഉറച്ച വിശ്വാസത്തോടെ നിതീഷ് കുമാർ കച്ചമുറുക്കിയിറങ്ങിയപ്പോൾ അവിടെ വിജയിച്ചത് സ്ത്രീ വോട്ടർമാർക്കിടയിലും ദളിതർക്കിടയിലുമുള്ള സ്വാധീനമാണ്.
15 വർഷം മുൻപുണ്ടായിരുന്ന ബിഹാറാണോ ഇപ്പോഴുള്ള ബിഹാർ എന്നു ചോദിച്ചുകൊണ്ടായിരുന്നു നിതീഷിന്റെ പ്രചാരണം. 2005ൽ അധികാരത്തിലേറിയ നിതീഷ് ക്രമസമാധാനത്തിലാണ് ആദ്യത്തെ അഞ്ചുവർഷം ശ്രദ്ധയൂന്നിയത്.
മദ്യ നിരോധനം ഏർപ്പെടുത്തിക്കൊണ്ട് സ്ത്രീകൾക്കിടയിലുള്ള വിശ്വാസം നേടിയെടുക്കാനും നിതീഷിന് കഴിഞ്ഞുവെന്നത് യാഥാർഥ്യമാണ്. നിതിഷ് അഴിമതിക്കാരനല്ലെന്നും അയാൾ ഒന്നും മോഷ്ടിച്ചുകൊണ്ടുപോയിട്ടില്ലെന്നുമാണ് ബിഹാറിലെ ഭൂരിപക്ഷം ജനങ്ങളും പറഞ്ഞത്.
1990 മുതല്‍ 2005 വരെ നീണ്ട ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്തെ ജംഗിള്‍ രാജ് എന്നോര്മിപ്പിച്ചാണ് നരേന്ദ്രമോദിയും നിതീഷും പ്രചരണ വേദികളെ സമീപിച്ചത്.
എതിരാളികൾ ആരോഗ്യപ്രശ്നങ്ങൾ ഉയർത്തിക്കാട്ടി നിതിഷിനെ തളർത്താൻ നോക്കിയെങ്കിലും 84 റാലികളിൽ പങ്കെടുത്ത് അദ്ദേഹം അതിന് മറുപടി നൽകി.
വികസനത്തിന്റെ പുതിയ പാത തുറന്നാണ് നിതീഷ് ജനഹൃദയങ്ങളിൽ കയറിക്കൂടിയത്. വീടുകളിലേയ്ക്കുള്ള വൈദ്യുതി, റോഡുകൾ, ആശുപത്രികൾ എന്നിവ ഉണ്ടാക്കിയെടുക്കാനും നിതീഷിനായി. അതേസമയം തൊഴിലില്ലായ്മ പരിഹരിക്കാൻ ഇതുവരെയും നിതിഷാനിയില്ലെന്ന് ആരോപണം ഒരു വശത്ത് ഉയർന്നിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിനെ അതൊന്നും ബാധിച്ചില്ല എന്നു വേണം പറയാൻ.
Tags : Nitish Kumar Bihar election JDU NDA BJP