കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാറും മുഖ്യമന്ത്രി സിദ്ധരാമയ്യയും
ബംഗളൂരു: രാഷ്ട്രീയക്കാരുടെയും മന്ത്രിമാരുടെയും ആഡംബരജീവിതം ഇന്ത്യാ മഹാരാജ്യത്തു പുതുമയുള്ള സംഭവമല്ല. കടംവാങ്ങി കഴിയുന്ന കേരളത്തിൽ, സര്‍ക്കാര്‍ ചെലവില്‍ ലക്ഷത്തിനടുത്തു വിലയുള്ള കണ്ണട വാങ്ങിയ മന്ത്രിമാരെയും ജനം കണ്ടിട്ടുണ്ട്. പുതിയ വിവാദം കത്തുന്നത് കര്‍ണാടക മുഖ്യന്റെ വാച്ചിനെക്കുറിച്ചാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യ കെട്ടുന്ന വാച്ചിന്റെ വിലയാണ് ഇപ്പോള്‍ കർണാടകയിലെങ്ങും ചര്‍ച്ച. പാവപ്പെട്ടവരുടെ ശബ്ദമായി സ്വയം അവതരിപ്പിക്കുന്ന, ആദര്‍ശധീരനായ കോണ്‍ഗ്രസ് നേതാവ് കെട്ടുന്നത് 43 ലക്ഷത്തിന്റെ കാര്‍ട്ടിയര്‍ വാച്ച് എന്നതാണ് മാധ്യമങ്ങൾ വാർത്തയാക്കിയത്.
വാച്ചും ഷൂസും
ആഡംബരജീവിതവും കര്‍ണാടക രാഷ്ട്രീയവും പലപ്പോഴും വിവാദമായിട്ടുണ്ട്. കുപ്രസിദ്ധമായ ഹബ്ലോട്ട് വാച്ച് കഥയ്ക്കു ശേഷമാണ് സിദ്ധരാമയ്യ ഇപ്പോൾ കാർട്ടിയർ കുരുക്കിൽ അകപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന പ്രഭാതഭക്ഷണയോഗത്തില് സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കാര്‍ട്ടിയര്‍ വാച്ചുകള്‍ ധരിച്ചിരിക്കുന്നത് കണ്ടു. എന്നാല്‍ സിദ്ധരാമയ്യയുടെ കൈത്തണ്ടയില്‍ കണ്ട വാച്ചാണ് ചര്‍ച്ചയായത്. റോസ് ഗോള്‍ഡില്‍ നിര്‍മിച്ച സാന്റോസ് ഡി കാര്‍ട്ടിയര്‍ വാച്ചിന്റെ വില 43 ലക്ഷത്തലേറെ! സിദ്ധരാമയ്യയുടെ കൈവശം ഇതുപോലെയുള്ള 18ലേറെ വാച്ചുകളുണ്ടെന്നു പ്രതിപക്ഷം പറയുന്നു. മാത്രമല്ല, മുഖ്യമന്ത്രി ധരിക്കുന്നത് ലക്ഷങ്ങൾ വിലയുള്ള ഷൂസ് ആണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
വജ്രം പതിച്ച വിവാദം
വാച്ചുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സിദ്ധരാമയ്യ അകപ്പെടുന്നത് ഇതാദ്യമായല്ല. 2016ല്‍, സിദ്ധരാമയ്യ ഉപയോഗിച്ചിരുന്ന ഹബ്ലോട്ട് വാച്ചാണ് വിവാദമായത്. ലിമിറ്റഡ് എഡിഷനില്‍ നിര്‍മിച്ച, വജ്രം പതിച്ച മോഡലിന്റെ വില 50-70 ലക്ഷം രൂപയാണെന്ന് എതിരാളികള്‍ ആരോപിച്ചപ്പോള്‍, സദ്ധരാമയ്യയുടെ ഹബ്ലോട്ട് വാച്ച് വലിയ രാഷ്ട്രീയവിവാദത്തിനു തിരികൊളുത്തി. പാവപ്പെട്ടവരുടെ ശബ്ദമായി സ്വയം അവതരിപ്പിക്കുന്ന രാഷ്ട്രീയക്കാരന് ഇത്രയും ആഡംബരപൂര്‍ണമായ വാച്ച് ധരിക്കണോ എന്നതിനെക്കുറിച്ചുള്ള വലിയ ചര്‍ച്ചയിലേക്ക് ഈ സംഭവം വളര്‍ന്നു.
അന്ന്, ആരോപണങ്ങളെ പ്രതിരോധിക്കാന്‍, ഹബ്ലോട്ട് വാച്ച് തന്റെ പഴയ എന്‍ആര്‍ഐ സുഹൃത്ത് സമ്മാനിച്ചതാണെന്നും അതിന്റെ യഥാര്‍ഥമൂല്യം ഉദ്ധരിച്ച കണക്കുകളേക്കാള്‍ വളരെ കുറവാണെന്നുമായിരുന്നു സിദ്ധരാമയ്യയുടെ ന്യായീകരണം.
Tags : Siddaramaiah luxurious life luxury watch luxury shoes are controversy political allegation chief minister karnadaka