ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാർ ദിവസേന അനുഭവിക്കുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ ആഘാതം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയും ഇന്നലെ അനുഭവിച്ചു.
മലിനീകരണം മൂലമുള്ള പുകമഞ്ഞ് രൂക്ഷമായ ഇന്നലെ രാജ്യത്തെ വ്യോമ, റെയിൽ ഗതാഗതം താറുമാറായപ്പോൾ മെസിയും മോദിയും സഞ്ചരിക്കേണ്ട വിമാനങ്ങളെയും അതു ബാധിക്കുകയായിരുന്നു.
മോശം കാലാവസ്ഥ മൂലം ഡൽഹി വിമാനത്താവളത്തിൽ മാത്രം നൂറിലധികം വിമാനങ്ങൾ റദ്ദാക്കിയപ്പോൾ ഡൽഹിയിലേക്കെത്തുന്നതും പുറപ്പെടുന്നതുമായ നൂറിലധികം ട്രെയിനുകൾ മണിക്കൂറുകളോളം വൈകുകയും ചെയ്തു.
ഇന്ത്യ ടൂർ 2025ന്റെ ഭാഗമായി ഇന്നലെ ഡൽഹിയിലേക്കു പറക്കാനൊരുങ്ങിയ ലയണൽ മെസിയുടെ ചാർട്ടേഡ് വിമാനം കനത്ത പുകമഞ്ഞിനെത്തുടർന്ന് വൈകിയതുമൂലം മെസി മണിക്കൂറുകളോളം മുംബൈ വിമാനത്താവളത്തിൽ കുടുങ്ങി.
ഉച്ചയോടെ ഡൽഹിയിൽ എത്തേണ്ടിയിരുന്ന മെസി, അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലെ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയപ്പോൾ വൈകുന്നേരം നാലരയായി. ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം ഇന്നലെ രാവിലെ എട്ടരയോടെ പുറപ്പെടേണ്ടതായിരുന്നെങ്കിലും മോശം ദൃശ്യപരത മൂലം 9.30നാണ് വിമാനം പുറപ്പെട്ടത്.
470 എന്ന "ഗുരുതര’വിഭാഗത്തിലായിരുന്നു ഇന്നലെ ഡൽഹിയിലെ ശരാശരി വായു നിലവാരസൂചിക (എക്യുഐ). അതിരൂക്ഷമായ മലിനീകരണത്തെ ചെറുക്കാൻ തലസ്ഥാനത്തെ സ്കൂളുകൾ ഓണ്‍ലൈനാക്കുകയും നിർമാണപ്രവർത്തനങ്ങൾ നിരോധിക്കുകയും ചെയ്തു.
മലിനീകരണം കണക്കിലെടുത്ത് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങൾ വീഡിയോ കോണ്‍ഫറൻസിലൂടെ പരിഗണിക്കാൻ ചീഫ് ജസ്റ്റീസ് സൂര്യകാന്തും കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു.
Tags : Modi PM modi Messi fog trapped