ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യവുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണം നടത്തിയ മാണിക്കം ടാഗോര്‍ എംപിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ. സെല്‍വപെരുന്തഗൈ.
മാണിക്കം ടാഗോറിന്റെ നേതൃതത്തില്‍ തിരുപ്പരന്‍കുണ്ഡ്രത്ത് നടന്ന പാര്‍ട്ടിയുടെ മധുര സൗത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം ഇത് സംബന്ധിച്ച പ്രമേയങ്ങള്‍ പാസാക്കിയിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ പരസ്യ പ്രസ്താവന നടത്തരുതെന്ന് എഐസിസി ആവശ്യപ്പെട്ടിട്ടുള്ളതാണ്. കോണ്‍ഗ്രസില്‍ ഈ നേതാക്കളെക്കാള്‍ വലിയ ആരെങ്കിലും ഉണ്ടോ എന്ന് എനിക്കറിയില്ല.
സീറ്റ് വിഭജനം സംബന്ധിച്ച് ഡിഎംകെയുമായി ചര്‍ച്ച നടത്തുന്നതിനായി ഗിരീഷ് ചോദാൻകറുടെ കീഴില്‍ അഞ്ചംഗ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ആരും അവരുടെ അഭിപ്രായങ്ങള്‍ പറയരുത്. എഐസിസി നേതൃത്വം പറഞ്ഞത് ഇതാണ്.
എന്റെയും കാഴ്ചപ്പാട് ഇതാണ്- സെല്‍വപെരുന്തഗൈ പറഞ്ഞു. ടാഗോറിനെതിരെ നടപടിയെടുക്കുമോ എന്ന ചോദ്യത്തിനു നിലവിലുള്ള രാഷ്ട്രീയ സാഹചര്യവും ചര്‍ച്ച ചെയ്യാന്‍ ഹൈക്കമാന്‍ഡ് വിളിപ്പിച്ചിട്ടുണ്ടെന്ന് സെല്‍വപെരുന്തഗൈ അറിയിച്ചു.
Tags : Public reaction DMK Congress DMK-Congress alliance