ന്യൂഡൽഹി: ജനപ്രാതിനിധ്യ നിയമം അനുവദിക്കുന്നിടത്തോളം കാലം വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (എസ്ഐആർ) സാധുവായ രേഖകൾക്കൊപ്പം ആധാർ കാർഡ് ഉപയോഗിക്കാമെന്ന് ആവർത്തിച്ചു സുപ്രീംകോടതി.
വ്യാജ ആധാർ കാർഡ് വ്യാപകമായി ഉപയോഗിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി എസ്ഐആർ നടപടികളിൽനിന്ന് ആധാർ ഉപയോഗിക്കുന്നത് തടയണമെന്ന ഹർജിക്കാരന്റെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു സുപ്രീംകോടതി.
വ്യാജ ആധാർ ഉപയോഗത്തെപ്പറ്റി ഹർജിക്കാരന് ആശങ്ക നിലനിൽക്കുന്നുവെങ്കിൽ ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടു കേന്ദ്രസർക്കാരിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. പശ്ചിമബംഗാളിലെ എസ്ഐആർ സംബന്ധിച്ച ഹർജി ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുകയായിരുന്നു.
സാധുവായ രേഖകളിൽനിന്ന് ആധാർ ഒഴിവാക്കിയായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ബിഹാറിൽ എസ്ഐആർ നടപടിക്രമങ്ങൾ ആരംഭിച്ചത്. എന്നാൽ സാധുവായ രേഖകൾക്കൊപ്പം ആധാർ കാർഡ് ഉപയോഗിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോട് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചതോടെ ബാക്കി സംസ്ഥാനങ്ങളിലുൾപ്പെടെ അതു നടപ്പാക്കുകയായിരുന്നു.
എന്നാൽ, രാജ്യത്തുടനീളം വ്യാജ ആധാർ വ്യാപകമെന്നും അവയിൽ മിക്കതും ബംഗാളിലാണെന്നുമാണ് ഹർജിക്കാരനായ അഭിഭാഷകൻ അശ്വനി ഉപാധ്യായ സുപ്രീംകോടതിയിൽ ആരോപിച്ചത്. അങ്ങനെയെങ്കിൽ ഈ വിഷയത്തിൽ കാര്യമായ അന്വേഷണം ആവശ്യമായി വന്നേക്കാമെന്നും അതിനാൽ കേന്ദ്രസർക്കാരിനെ സമീപിക്കാനുമായിരുന്നു ചീഫ് ജസ്റ്റീസിന്റെ നിർദേശം. ആധാർ കാർഡുകൾ വ്യാജമായി നിർമിക്കുന്നുണ്ടെങ്കിൽ അത് നിയമാനുസൃതമായി നിയന്ത്രിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
Tags : SIR Supreme Court Aadhaar documents