ന്യൂഡൽഹി: രാജ്യവ്യാപകമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണത്തിന്റെ മറവിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ വോട്ടുകൾ വെട്ടി മാറ്റി ബിജെപി അവരുടെ ഇഷ്ടാനുസരണം വോട്ടർപട്ടിക തയാറാക്കുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
ജനാധിപത്യത്തെ കൊല്ലുന്ന ഈ നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവാദിയാണെന്നും സമൂഹമാധ്യമത്തിൽ കുറിച്ച പോസ്റ്റിൽ രാഹുൽ വിമർശിച്ചു.
പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരുടെ വോട്ടുകൾ വെട്ടിമാറ്റാൻ ബൂത്ത് ലെവൽ ഓഫീസർമാരിൽ സമ്മർദം ചെലുത്തുന്നു. ജോലി നഷ്ടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു. സമ്മർദവും ഭീഷണികളും സഹിക്കാതെ ബിഎൽഒമാർ സ്വയം ജീവനൊടുക്കുന്നുവെന്നും രാഹുൽ ആരോപിച്ചു.
ഉത്തർപ്രദേശിലെ ഗോണ്ടയിലെ ബിഎൽഒ ആയിരുന്ന വിപിൻ യാദവിന്റെ ആത്മഹത്യ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ആരോപണം. ഒബിസി വിഭാഗത്തിൽപ്പെട്ട വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്നു നീക്കിയില്ലെങ്കിൽ ജോലിയിൽനിന്നു പിരിച്ചുവിടുമെന്നും പോലീസ് നടപടി നേരിടുമെന്നും വിപിൻ യാദവിന് ഭീഷണി ഉണ്ടായിരുന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
Tags : Rahul Gandhi Voters List SIR Voter Pattika BJP Congress