വാഷിംഗ്ടൺ ഡിസി: ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്നതിന് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പൗരത്വ തെളിവും നിർബന്ധമാക്കുന്ന "സേവ് അമേരിക്ക ആക്ട്' അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി.
ബില്ലിന് അനുകൂലമായി 218 വോട്ടുകളും എതിരായി 213 വോട്ടുകളും ലഭിച്ചു. റിപ്പബ്ലിക്കൻ പാർട്ടി കൊണ്ടുവന്ന ഈ ബില്ലിനെ ഹെൻറി ക്യൂല്ലർ എന്ന ഒരു ഡെമോക്രാറ്റിക് അംഗം മാത്രമാണ് പിന്തുണച്ചത്.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പൗരത്വ രേഖയും വോട്ട് ചെയ്യാൻ ഫോട്ടോ ഐഡിയും നിർബന്ധമാക്കുക വഴി തിരഞ്ഞെടുപ്പ് സുതാര്യത ഉറപ്പാക്കുക എന്നതാണ് റിപ്പബ്ലിക്കൻമാരുടെ വാദം. ഏകദേശം 80 ശതമാനം ജനങ്ങളും ഈ നീക്കത്തെ പിന്തുണയ്ക്കുന്നുവെന്ന് ബില്ല് അവതരിപ്പിച്ച ചിപ്പ് റോയ് പറഞ്ഞു.
∙ ഡെമോക്രാറ്റുകളുടെ നിലപാട് വോട്ടിംഗ് അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് ഡെമോക്രാറ്റുകൾ ആരോപിക്കുന്നു. ഇത് വോട്ട് ചെയ്യുന്നതിൽ നിന്ന് സാധാരണക്കാരെ തടയുന്ന 'ജിം ക്രോ കാലഘട്ടത്തിലെ' നിയന്ത്രണങ്ങൾക്ക് സമാനമാണെന്ന് സെനറ്റിലെ മൈനോറിറ്റി ലീഡർ ചക് ഷുമർ വിമർശിച്ചു.
ബിൽ ഇനി സെനറ്റിന്റെ പരിഗണനയ്ക്ക് വരും. സെനറ്റിൽ ബിൽ പാസാക്കിയെടുക്കാൻ റിപ്പബ്ലിക്കൻമാർ കടുത്ത സമ്മർദം ചെലുത്തുന്നുണ്ട്.
Tags : SAVE America Act House USA