ഡാളസ്: മിനസോട്ടയിലുണ്ടായ വെടിവയ്പുകളിൽ പ്രതിഷേധിച്ച് ഡാളസിലെ പ്ലാനോയിൽ നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് പ്ലാനോയിലെ പ്രെസ്റ്റൺ - പാർക്കർ റോഡിലായിരുന്നു പ്രതിഷേധം.
കഠിനമായ തണുപ്പിനെ അവഗണിച്ചും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സമരത്തിൽ പങ്കെടുത്തു. ഈ മാസം ആദ്യം മിനസോട്ടയിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥൻ റെനി നിക്കോൾ ഗുഡ് എന്ന 37 വയസുകാരിയെ വെടിവച്ചുകൊന്നിരുന്നു.
ഇതിനെതിരേയും ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കെതിരേയുമാണ് പ്രതിഷേധം നടന്നത്. സ്വയരക്ഷയ്ക്കായി വെടിവച്ചതാണെന്ന് ഭരണകൂടം വാദിക്കുമ്പോൾ, റെനി ഗുഡിന്റെ മരണം കൊലപാതകമാണെന്ന് സമരക്കാർ ആരോപിച്ചു.
മിനസോട്ടയിലെ ഉദ്യോഗസ്ഥരെ അന്വേഷണത്തിൽ നിന്ന് ഫെഡറൽ ഏജൻസികൾ തടയുന്നതായും പരാതിയുണ്ട്. "ഐസിനെ പുറത്താക്കുക', "ഞങ്ങൾക്ക് രാജാവില്ല' തുടങ്ങിയ പ്ലക്കാർഡുകൾ ഏന്തിയാണ് പ്രതിഷേധക്കാർ എത്തിയത്.
അമേരിക്കൻ പതാകകൾ വീശിയും മുദ്രാവാക്യങ്ങൾ വിളിച്ചും സമാധാനപരമായാണ് സമരം നടന്നത്. "ക്രൂരത അവസാനിപ്പിക്കാനാണ് താൻ ഇവിടെ എത്തിയത്' എന്ന് 69 വയസുള്ള പ്രതിഷേധക്കാരിയായ കാരെൻ പ്രൈസ് പറഞ്ഞു.
കുടിയേറ്റക്കാരെ ക്രൂരമായി കൈകാര്യം ചെയ്യുന്നത് ജനാധിപത്യത്തിന് നിരക്കാത്തതാണെന്ന് നഴ്സായ മിഷേൽ അഭിപ്രായപ്പെട്ടു. ഫോർട്ട് വർത്തിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഐസിനെതിരേ പ്രതിഷേധങ്ങൾ പടരുകയാണ്.
Tags : Plano ICE shooting protest USA