വാഷിംഗ്ടൺ ഡിസി: ഫെഡറൽ ഊർജ ഗ്രാന്റുകൾ റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി അമിത് പി. മേത്ത വിധിച്ചു.
രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഫെഡറൽ ഫണ്ടിംഗിനെ ഉപയോഗിക്കുന്നത് ഭരണഘടന നൽകുന്ന തുല്യ സംരക്ഷണത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ഈ മാസം 12ന് പുറപ്പെടുവിച്ച വിധിയിൽ അദ്ദേഹം വ്യക്തമാക്കി.
2024ലെ തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെ പിന്തുണയ്ക്കാത്ത സംസ്ഥാനങ്ങളെ (ബ്ലൂ സ്റ്റേറ്റ്സ്) ലക്ഷ്യം വച്ചാണ് ഗ്രാന്റുകൾ റദ്ദാക്കിയതെന്ന് കോടതി നിരീക്ഷിച്ചു. എട്ട് ബില്യൺ ഡോളറിന്റെ ഊർജ്ജകാലാവസ്ഥാ ഗ്രാന്റുകളാണ് ഇത്തരത്തിൽ റദ്ദാക്കപ്പെട്ടിരുന്നത്.
ഫെഡറൽ ഫണ്ടുകൾ വിതരണം ചെയ്യുന്നതിലോ തടയുന്നതിലോ വിവേചനം കാണിക്കാൻ സർക്കാരിന് അധികാരമില്ല. അഞ്ചാം ഭേദഗതി പ്രകാരമുള്ള തുല്യ സംരക്ഷണ ഉറപ്പിന്റെ ലംഘനമാണിതെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.
റദ്ദാക്കിയ പദ്ധതികളിൽ ഉൾപ്പെട്ട 27.6 ദശലക്ഷം ഡോളറിന്റെ ഏഴ് പ്രധാന ഗ്രാന്റുകൾ ഉടൻ പുനഃസ്ഥാപിക്കാൻ ഊർജ വകുപ്പിനോട് കോടതി ഉത്തരവിട്ടു. മിനസോട്ടയിലെ സെന്റ് പോൾ നഗരവും വിവിധ പരിസ്ഥിതി സംഘടനകളും നൽകിയ ഹർജിയിലാണ് ഈ നിർണായക വിധി.
റിപ്പബ്ലിക്കൻ അനുകൂല സംസ്ഥാനങ്ങളിലെ സമാന പദ്ധതികൾക്ക് ഫണ്ട് നൽകുകയും ഡെമോക്രാറ്റിക് അനുകൂല സംസ്ഥാനങ്ങളിലെ ഫണ്ട് തടയുകയും ചെയ്തതിലൂടെ സർക്കാർ രാഷ്ട്രീയ ആയുധമായി ഫണ്ടിംഗിനെ മാറ്റിയെന്ന് കോടതി കുറ്റപ്പെടുത്തി.
Tags : Amit Mehta Trump USA