ഷിക്കാഗോ: ഒഹായോയിൽ ദന്തഡോക്ടറെയും ഭാര്യയെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ മുൻ ഭർത്താവ് പിടിയിലായി. ഷിക്കാഗോ സ്വദേശിയായ മൈക്കൽ ഡേവിഡ് മക്കിയാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഡിസംബർ 30നാണ് ഒഹായോയിലെ വെയ്ൻലാൻഡ് പാർക്കിലുള്ള വീടിനുള്ളിൽ ദന്തഡോക്ടറായ സ്പെൻസർ ടെപെ (37), ഭാര്യ മോണിക് ടെപെ (39) എന്നിവരെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.
മോണിക്കിന്റെ മുൻ ഭർത്താവാണ് പ്രതിയായ മൈക്കൽ. ക്രൂരമായ ഈ കൊലപാതകം നടക്കുമ്പോൾ ദമ്പതികളുടെ അഞ്ച് വയസിൽ താഴെ പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളും വീടിനുള്ളിൽ ഉണ്ടായിരുന്നു. കുട്ടികൾക്ക് പരിക്കുകളൊന്നും പറ്റിയില്ല.
സംഭവം നടന്ന ദിവസം സ്പെൻസർ ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
കൊലപാതകം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും സംശയാസ്പദമായ രീതിയിൽ അവിടെ കണ്ട ഒരു വാഹനവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.
ഇലിനോയിലെ വിന്നെബാഗോ കൗണ്ടിയിൽ വച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രതിയെ ഉടൻ തന്നെ ഒഹായോയിലെ അധികൃതർക്ക് കൈമാറും.
ജനുവരി 30ന് ഇവരുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കാനിരിക്കെയാണ് കൊലപാതകം.
Tags : Monique Tepe Ohio Murder Arrest USA