ബർമിംഗ്ഹാം: 12 വയസുകാരനെ കൊലപ്പെടുത്തുകയും വൃദ്ധയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത 15 വയസുകാരന് 13 വർഷത്തെ തടവുശിക്ഷ വിധിച്ച് കോടതി.
നിയമപരമായ കാരണങ്ങളാൽ പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. വിധി കേൾക്കുമ്പോൾ പ്രതി യാതൊരു ഭാവവ്യത്യാസവും പ്രകടിപ്പിച്ചില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2025 ജനുവരി 21നായിരുന്നു 12 വയസുകാരൻ ലിയോ റോസിനെ പ്രതി കൊലപ്പെടുത്തിയത്. യാർഡ്ലി വുഡിലെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ലിയോയെ പ്രതി വയറ്റിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
കുത്തിവീഴ്ത്തിയതിന് ശേഷം പ്രതി അവിടെത്തന്നെ നിന്ന് ലിയോ ജീവനുവേണ്ടി പിടയുന്നത് കണ്ട് ആസ്വദിക്കുകയായിരുന്നു ലിയോയുമായി പ്രതിക്ക് യാതൊരു മുന്‍പരിചയമില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പ്, 82 വയസുള്ള വൃദ്ധയെ മുക്കിക്കൊല്ലാനും പ്രതി ശ്രമിച്ചിരുന്നു. മറ്റ് രണ്ട് വയോധികരെയും പ്രതി ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്നും ഇയാൾ കൊടും കുറ്റവാളിയാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.