Movies
ഭാവന അഭിനയിക്കുന്ന തൊണ്ണൂറാമത് ചിത്രം ‘അനോമി’യുടെ ട്രെയിലർ പുറത്തിറങ്ങി. ഫോറൻസിക് അനലിസ്റ്റായ സാറ എന്ന കരുത്തുറ്റ കഥാപാത്രമായാണ് ഭാവന ചിത്രത്തിൽ എത്തുന്നത്. ട്രെയിലറിൽ ഉടനീളം ഭാവനയുടെ അസാമാന്യ സ്ക്രീൻ പ്രസൻസും സ്വാഗും ദൃശ്യമാണ്.
ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന് വേണ്ട എല്ലാ നിഗൂഢതകളും ആക്ഷൻ രംഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാവനയ്ക്കൊപ്പം നടൻ റഹ്മാനും മുഖ്യവേഷത്തിലെത്തുന്നുണ്ട്.
നവാഗതനായ റിയാസ് മാരാത്ത് ആണ് അനോമി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരിക്കും ‘അനോമി’.
Movies
മാളികപ്പുറം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. 2022-ൽ പുറത്തിറങ്ങിയ ചിത്രം വൻ ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് ശേഷം സംഭവിച്ച രസകരമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് അഭിലാഷ്.
മാളികപ്പുറം കണ്ടതിന് ശേഷം തന്റെ മുൻ കാമുകി സിനിമയിൽ ഒരു അവസരം ചോദിച്ച് വിളിച്ചുവെന്നും താൻ നൽകിയ മറുപടി കേട്ട് അവർ ഫോൺ കട്ട് ചെയ്ത് പോയെന്നും അഭിലാഷ് പിള്ള പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ കഥ പറഞ്ഞത്.
കോളേജിൽ പഠിച്ചിരുന്ന സമയത്ത് ഒരാളെ വളരെ സീരിയസായി ഇഷ്ടപ്പെട്ടിരുന്നു. അയാളും തിരിച്ച് അതേപോലെ തന്നെ ആ ഇഷ്ടം മുന്നോട്ട് കൊണ്ടുപോയിരുന്നുവെങ്കിൽ ഞാൻ ആ കുട്ടിയെ വിവാഹം കഴിക്കുമായിരുന്നു.
പക്ഷേ ഒരു സമയത്ത് തേപ്പെന്ന് ഒന്നും ഞാൻ പറയുന്നില്ല. ഓരോരുത്തരുടെ മാനസികാവസ്ഥയാണ്. ചിലപ്പോൾ അവർക്ക് അത് വർക്കാകാത്തതുകൊണ്ടാകും പ്രണയം തകർന്നു. അതിന്റെ കോമഡി എന്താണെന്ന് വെച്ചാൽ ആ ദേഷ്യത്തിന് ആ പെൺകുട്ടിയുടെ റൂംമേറ്റിനെ തന്നെ പ്രണയിച്ച് ഞാൻ കല്യാണം കഴിച്ചു.
ആറ് വർഷത്തോളം പ്രണയിച്ച ശേഷമാണ് കല്യാണം കഴിച്ചത്. വേറൊരു രസകരമായ സംഭവവുമുണ്ടായി. മാളികപ്പുറം സിനിമ ഞാൻ ചെയ്ത് കഴിഞ്ഞപ്പോൾ ആ പെൺകുട്ടി എനിക്ക് മെസേജ് അയച്ചു. വേറൊരു സ്ഥലത്താണിപ്പോൾ ഇന്ത്യയിലില്ല. എന്റെ നമ്പർ ആ കുട്ടി വാങ്ങി വിളിച്ചു.
മാളികപ്പുറം കണ്ടുവെന്നും വളരെ നന്നായിട്ടുണ്ടെന്നും ഭയങ്കര അടിപൊളി സിനിമാക്കാരനായല്ലേ എന്നുമൊക്കെ പറഞ്ഞു. ശേഷം അടുത്ത പടത്തിൽ അഭിനയിക്കാൻ ഒരു വേഷം തരുമോയെന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു എന്റെ ജീവിതത്തിൽ ഞാൻ ഒരു വേഷം മാറ്റിവെച്ചിട്ടുണ്ടായിരുന്നു അതിപ്പോൾ നന്നായിട്ട് എന്റെ വീട്ടിലൊരാൾ ചെയ്യുന്നുണ്ടെന്ന് ഞാൻ പറഞ്ഞു. എന്റെ മറുപടി കേട്ടതും അവൾ വേഗം കോൾ കട്ട് ചെയ്ത് പോയി, അഭിലാഷ് പിള്ള പറഞ്ഞു.
Movies
രണ്ടാം വിവാഹവാർഷികം ആഘോഷമാക്കി നടി ലെനയും ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണനും. ലെനയുടെ അമ്മ ഉണ്ടാക്കിയ കേക്ക് മുറിച്ചാണ് ഇരുവരും വാർഷികം ആഘോഷിച്ചത്.
കേക്ക് മുറിച്ച് മധുരം പങ്കിടുന്ന വീഡിയോ ലെന പുറത്തുവിട്ടു. മകള്‍ക്കും മരുമകനും വേണ്ടി ഓറഞ്ച് ഡാര്‍ക് ചോക്ലേറ്റ് കേക്കാണ് താരത്തിന്റെ അമ്മ ഉണ്ടാക്കിയത്. കേക്ക് ബേക്കറാണ് ലെനയുടെ അമ്മ.
2024 ജനുവരി 17-നായിരുന്നു ലെനയും പ്രശാന്ത് ബാലകൃഷ്ണനും തമ്മിലുള്ള വിവാഹം നടന്നതെങ്കിലും ഫെബ്രുവരിയിലാണ് ലെന ഇക്കാര്യം പുറത്തുവിട്ടത്. ബംഗളൂരുവിലെ മല്ലേശ്വരം ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.
കഴിഞ്ഞ 10 മാസത്തോളം ലെന ഭര്‍ത്താവ് പ്രശാന്ത് ബാലകൃഷ്ണനൊപ്പം അമേരിക്കയിലായിരുന്നു. വിവാഹത്തിന് ശേഷം കരിയറില്‍ നിന്ന് ബ്രേക്ക് എടുത്ത ലെന ഇപ്പോള്‍ ‘വലതു വശത്തെ കള്ളന്’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്.
Movies
സിനിമയിലെത്തി വ്യാഴവട്ടം പിന്നിടുമ്പോള്‍ അഭിനയത്തില്‍ സെലക്ടീവായി മുന്നേറുകയാണ് ശ്രുതി രാമചന്ദ്രന്. മമ്മൂട്ടിക്കമ്പനിയുടെ "കളങ്കാവലി'ല്‍ മുഖഭാവങ്ങളിലും വര്ത്തമാനങ്ങളിലുമൊക്കെ വേറിട്ട പ്രണയം അനുഭവിപ്പിച്ച ദീപ എന്ന നായിക കഥാപാത്രം.
മരുന്നു മാഫിയയുടെ ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ ചുരുളഴിയുന്ന ഹോട്ട്സ്റ്റാര്‍ വെബ്സീരീസ് "ഫാര്‍മ'യില്‍ നിവിന്‍പോളിക്കൊപ്പം ഡോ. ജാനകിയെന്ന കരുത്താര്‍ന്ന കേന്ദ്രകഥാപാത്രം. ഭര്‍ത്താവും തിരക്കഥാകൃത്തുമായ ഫ്രാന്‍സിസ് തോമസിനൊപ്പം തിരക്കഥയെഴുത്തിലും സജീവം. ശ്രുതി രാമചന്ദ്രന് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
"കളങ്കാവലി'ലേക്ക് അടുപ്പിച്ചത് മമ്മൂട്ടി എന്ന പേരുതന്നെയല്ലേ..?
Movies
സിനിമ, ടെലിവിഷന്‍, മാധ്യമ, പരസ്യ മേഖലയിലെ കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റേഴ്സ് ഫ്രെട്ടേണിറ്റി (സിസിഎഫ്)യുടെ ക്രിക്കറ്റ് പൂരം സി.സി.എഫ് പ്രീമിയല്‍ ലീഗ് രണ്ടാം പതിപ്പിന് തിരശീല ഉയര്‍ന്നു.
എറണാകുളം താജ് ഗേറ്റ് വേയില്‍ താരനിബിഡമായ ചടങ്ങില്‍ സിസിഎഫ് ഭാരവാഹികളും സെലിബ്രിറ്റി ഉടമകളും ബ്രാന്‍ഡ് അംബാസിഡര്‍മാരും ചേര്‍ന്ന് രണ്ടാം പതിപ്പ് ലോഞ്ച് ചെയ്തു. സിസിഎഫ് അവതരിപ്പിക്കുന്ന പുതിയ ക്രിക്കറ്റ് ഫോര്‍മാറ്റായ സിസിഎഫ് 100 എക്സിന്റെ അവതരണവും ചടങ്ങില്‍ നടന്നു.
മത്സരം കൂടുതല്‍ ആവേശവും ത്രസിപ്പിക്കുന്നതുമാക്കുന്നതാണ് പുതിയ ഫോര്‍മാറ്റ് എന്ന് സിസിഎഫ് പ്രസിഡന്റ് അനില്‍ തോമസ്, സെക്രട്ടറി ശ്യാംധര്‍, ട്രഷറര്‍ സുധീപ് കാരാട്ട് എന്നിവര്‍ പറഞ്ഞു. ഒരു ഓവറില്‍ അഞ്ച് ബോള്‍ അടങ്ങുന്ന സിസിഎഫ് 100 എക്സ് ഫോര്‍മാറ്റില്‍ ബാറ്റ് ചെയ്യുന്ന ടീമിനും ബൗള്‍ ചെയ്യുന്ന ടീമിനും പോയിന്റും റണ്‍സും ലഭിക്കും. കെസിഎല്‍ ടീമായ കേരളാ സ്ട്രൈക്കേഴ്സിന്റെ സി.ഇ.ഒ ബിന്ദു ദിജേന്ദ്രനാഥ് പുതിയ ഫോര്‍മാറ്റ് ലോഞ്ച് ചെയ്തു.
പുതുതായി കൂട്ടിച്ചേര്‍ത്ത രണ്ട് ടീമുകള്‍ ഉള്‍പ്പടെ 14 ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ടീമുകളുടെ അവതരണവും ചടങ്ങില്‍ നടന്നു. താരലേലത്തില്‍ ഈഗിള്‍ എമ്പയേഴ്സിന്റെ അരുണ്‍ മാഞ്ഞാലി, ഗോറില്ല ഗ്ലൈഡേഴ്സിന്റെ നോയല്‍ ബെന്‍ തുടങ്ങിയവരെ വന്‍ തുകയ്ക്കാണ് ടീമുകള്‍ സ്വന്തമാക്കിയത്. ഫെബ്രുവരി നാല് മുതല്‍ 15 വരെ കാക്കനാട് രാജഗിരി കോളജ് ഗ്രൗണ്ടിലാണ് സിസിഎഫ് പ്രീമിയല്‍ ലീഗ് മത്സരം.
Movies
നടൻ ജനാർദ്ദനന്റെ വീട് പണി നടക്കുന്ന സമയം. പണിക്കാർ വീടിന്റെ ഏതോ ഭാഗം ശരിയായ രീതിയിലല്ല പണിതത്. പണി എങ്ങനെ നടക്കുന്നു എന്ന് നോക്കാൻ വന്ന ജനാർദ്ദനൻ പണി ശരിയായിട്ടില്ല എന്ന് കണ്ടപ്പോൾ അവിടെയുണ്ടായിരുന്ന പണിക്കാരോട് ഇതെന്തൊക്കെയാ കാണിച്ചു വച്ചിരിക്കുന്നേ… ഇങ്ങനെയാണോ പ്ലാനിൽ ഉള്ളത് …
എന്റെ കാശ് കളയാൻ വേണ്ടി വന്നതാണോ.. എന്നൊക്കെ ദേഷ്യത്തിൽ ചോദിച്ചു. സ്ക്രീനിൽ മാത്രം കണ്ടിട്ടുള്ള ജനാർദ്ദനൻ എന്ന നടൻ തങ്ങളുടെ മുന്നിൽ വന്ന് ഇങ്ങനെ ചൂടായപ്പോൾ പണിക്കാർക്ക് ചിരിയാണ് വന്നത്. നടൻ ശ്രീനിവാസൻ നാടോടിക്കാറ്റിൽ സീമയോട് പറയുന്ന പോലെ സിനിമയിൽ കാണുന്ന പോലെ തന്നെ ഉണ്ട് എന്ന് പണിക്കാർ പരസ്പരം പറഞ്ഞു. നിന്നെയൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്നും പറഞ്ഞ് ജനാർദ്ദനൻ പോയപ്പോഴും ഒരു സിനിമ കാണുന്ന ഫീൽ ആയിരുന്നു ആ പണിക്കാർക്ക്.
അതാണ് ജനാർദ്ദനൻ എന്ന നടൻ. വില്ലനായി വന്ന് എല്ലാവരെയും പേടിപ്പിച്ച് പിന്നെ കോമഡിയിലൂടെ എല്ലാവരെയും ചിരിപ്പിച്ച് നല്ല ക്യാരക്ടർ റോളുകളും ചെയ്ത് ഇപ്പോഴും ഇനിയും ഒരുപാട് അങ്കത്തിന് ബാല്യമുണ്ട് എന്ന് സർവ്വം മായയിലൂടെ കാണിച്ചു തരുന്ന ജനാർദ്ദനൻ ചേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന ജനാർദ്ദനൻ.
മലയാള സിനിമയിലെ കാരണവർസ്ഥാനത്ത് ജനാർദ്ദനൻ ഉണ്ട്. ഒരുകാലത്തും സിനിമയിൽ നിന്ന് അദ്ദേഹം ഔട്ട് ആയിട്ടില്ല. കിട്ടുന്നത് ഒരു ചെറിയ വേഷം ആണെങ്കിൽ പോലും അതിനെ ഏറ്റവും പെർഫെക്റ്റ് ആക്കുക എന്നത് ആരംഭ കാലം മുതൽ അദ്ദേഹം പിന്തുടരുന്ന ഒരു ശീലമാണ്. അതുകൊണ്ടുതന്നെ ജനാർദ്ദനന്റെ ഏതു കഥാപാത്രം എടുത്താലും അതിന് അതിന്റേതായ വ്യക്തിത്വം ഉണ്ട്. എത്രയോ തവണ മുഖ്യമന്ത്രിയായും മന്ത്രിയായും രാഷ്ട്രീയക്കാരനായും അഭിനയിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ഒരേ ടൈപ്പ് കഥാപാത്രങ്ങളായി നമുക്ക് ഒരിക്കലും ഫീൽ ചെയ്തിട്ടില്ല.
എത്ര തവണ മന്ത്രിയായാലും ഒരിക്കലും ആവർത്തന വിരസത പ്രേക്ഷകന് അനുഭവപ്പെട്ടിട്ടില്ല. ജനാർദ്ദനനെ ഉള്ളൂ ആ വേഷം ചെയ്യാൻ എന്നാണ് പ്രേക്ഷകർക്ക് തോന്നാറുള്ളത്.സർവ്വം മായയിൽ നിവിന്റെ വല്യച്ഛനായി മുഴുനീള കഥാപാത്രം തന്നെയാണ് അഖിൽ സത്യൻ നൽകിയിരിക്കുന്നത്. അതിന് അഖിലിനെ അഭിനന്ദിക്കാതെ വയ്യ!!
ഡയലോഗ് ഡെലിവറിയിൽ ജനാർദ്ദനന്റെ വോയ്സ് വിസ്മയിപ്പിക്കുന്നതാണ്. മിമിക്രി കലാകാരന്മാർ ഏറ്റവും അധികം അനുകരിക്കുന്ന ശബ്ദങ്ങളിൽ ഒന്നാണ് നടൻ ജനാർദ്ദനന്റേത് എന്നുകൂടി ഓർക്കുക. ആ പരുക്കൻ ശബ്ദത്തിന് മാറ്റങ്ങളില്ല.ആ ശബ്ദം വില്ലന്റേതായാലും ക്യാരക്ടർ റോളിൽ ആയാലും തമാശ കഥാപാത്രമായാലും അതിനോട് ചേർന്നുനിൽക്കുന്നു എന്നതാണ് ഏറെ അത്ഭുതം. സർവ്വം മായയിൽ സീരിയസ് വോയ്സ് മോഡുലേഷനും ഹ്യൂമർ വോയ്സ് മോഡുലേഷനും ഒരേപോലെ ജനാർദ്ദനൻ കൈകാര്യം ചെയ്യുന്നത് രസകരമായ അനുഭവമാണ്.
ഇനിയും മലയാള സിനിമ ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത ഒരു നടനാണ് ഇതെന്ന് സർവ്വം മായ കണ്ടു കഴിയുമ്പോൾ തോന്നും. ആദ്യകാല സിനിമകളിൽ ഒരുപാട് വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് ജനാർദ്ദനൻ. സ്ക്രീനിൽ വന്നാൽ പ്രേക്ഷകർക്ക് പേടി തോന്നുന്ന ഒരു ലുക്ക് അന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നു. പിന്നീട് രാഷ്ട്രീയക്കാരൻ, അബ്കാരി, മന്ത്രി എംഎൽഎ പോലീസുകാരൻ തുടങ്ങിയ ഒരേ പോലുള്ള കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തിയപ്പോഴും ഒന്നിനോടൊന്ന് സാദൃശ്യം തോന്നാൻ അദ്ദേഹം അവസരം നൽകിയില്ല.
ഫുൾകൈ ജുബ്ബയും കയ്യിൽ സ്വർണ ബ്രേസ്ലേറ്റും ചുണ്ടിൽ സിഗരറ്റുമായി എത്രയോ മുതലാളിമാരെ ജനാർദ്ദനൻ മലയാളത്തിന് തന്നിട്ടുണ്ട്. കെ. മധുവിന്റെ ഒരു സിബിഐ ഡയറിക്കുറിപ്പിലെ ഔസേപ്പച്ചൻ എന്ന കഥാപാത്രം ജനാർദ്ദനനെ വില്ലൻ വേഷം മാത്രമല്ല ഏതു വേഷവും ഏൽപ്പിക്കാം എന്ന് സംവിധായകർക്ക് ധൈര്യം കൊടുത്ത ചിത്രമാണ്. രാജ്യസേനന്റെ സിനിമകളിൽ ജനാർദ്ദനൻ നമ്മെ പൊട്ടിച്ചിരിപ്പിച്ചു. സിഐഡി ഉണ്ണികൃഷ്ണൻ ബിഎ ബിഎഡ്, മേലേപ്പറമ്പിൽ ആൺവീട് തുടങ്ങിയവ അതിൽ ചിലതുമാത്രം.
ഷാജി കൈലാസ് – രഞ്ജി പണിക്കർ – സുരേഷ് ഗോപി ടീമിന്റെ ഏകലവ്യനിൽ പ്രതിപക്ഷ നേതാവ് സി.കെ. കൃഷ്ണനായി ജനാർദ്ദനൻ ജീവിക്കുകയായിരുന്നു. ഡയലോഗുകൾക്ക് ഏറെ പ്രാധാന്യമുള്ള അതിലെ ചില രംഗങ്ങളിൽ വിസ്മയിപ്പിക്കുന്ന ശബ്ദഗാംഭീരത്തോടെ വളരെ പവർഫുൾ ആയി ആ കഥാപാത്രത്തെ അദ്ദേഹം കൊണ്ടാടി. ഇതേ ടീമിന്റെ മാഫിയ എന്ന ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായി ജനാർദ്ദനൻ വീണ്ടും നിറഞ്ഞാടി. ഇതിലെ ഒരു രംഗത്തിൽ വളരെ ഇമോഷണൽ ആയി സംസാരിക്കുന്ന ജനാർദ്ദനന്റെ പെർഫോമൻസ് അദ്ദേഹത്തിലെ മികച്ച നടനെ ഒരിക്കൽ കൂടി വെളിവാക്കുന്നതായിരുന്നു.
അമ്മയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ആഗ്രഹിച്ചേനെ മക്കളാരും പോലീസ് ആകരുതേ എന്ന് – എന്ന് സുരേഷ് ഗോപിയോടും വിക്രത്തോടും പറയുന്ന ആ സീൻ മറക്കാനാവില്ല.ഹാഫ് ട്രൗസറുമിട്ട് തോക്കും പിടിച്ച് ഉണ്ണികൃഷ്ണനെ അഭ്യാസങ്ങൾ പഠിപ്പിക്കാൻ പോലീസ് ക്യാമ്പിൽ നിന്ന് എത്തുന്ന കഥാപാത്രമായി സിഐഡി ഉണ്ണികൃഷ്ണൻ ബി.എ, ബി.എഡ്. എന്ന സിനിമയിൽ മലയാളക്കരയെ ചിരിപ്പിച്ച് ഒരു വഴിക്കാക്കി ജനാർദ്ദനൻ. അദ്ദേഹത്തോടൊപ്പം കട്ടയ്ക്ക് കട്ടയായി നിന്ന് നമ്മെ വിട്ടുപോയ ഒടുവിൽ ഉണ്ണികൃഷ്ണനും കെപിഎസി ലളിതയും ജനാർദ്ദനന് പൂർണ്ണ പിന്തുണ കൊടുത്തപ്പോൾ മലയാളത്തിലെ എവർഗ്രീൻ കോമഡി സിനിമകളിൽ ഒന്നായി അതു മാറി. അഭിനയിച്ച സിനിമകളിൽ എല്ലാം തന്നെ ഇത്തരത്തിൽ എടുത്തു പറയേണ്ട കഥാപാത്രങ്ങൾ തന്നെയാണ് അദ്ദേഹം ചെയ്തത്.
വേണു നാഗവള്ളി സംവിധാനം ചെയ്ത സുഖമോദേവി എന്ന സിനിമയിൽ നമുക്കെല്ലാം പരിചിതമായ ഒരു അച്ചായൻ കഥാപാത്രത്തെ വളരെ ലളിതവും സുന്ദരവുമായി ജനാർദ്ദനൻ അവതരിപ്പിച്ചപ്പോൾ നല്ല സംവിധായകരുടെ കൈയിൽ ഈ നടന്റെ മാറ്റുകൂടുമെന്ന് തറപ്പിച്ചു പറയാനായി. സത്യൻ അന്തിക്കാടിന്റെ നാടോടിക്കാറ്റിൽ കരുണാനിധിയോട് രൂപസാദൃശ്യമുള്ള കോവൈ വെങ്കിടേശന് എന്ന രാഷ്ട്രീയക്കാരനായി ജനാർദ്ദനൻ എത്തിയപ്പോൾ അതൊരു അത്ഭുതമായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക സംവിധായകരുടെ ചിത്രങ്ങളിലും ജനാർദ്ദനൻ അഭിനയിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു സവിശേഷത.
ഷാജി കൈലാസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. ഐ.വി. ശശിക്കും, ജോഷിക്കും, കെ. മധുവിനും ഒക്കെ ഏറെ പ്രിയപ്പെട്ടവനാണ് ജനാർദ്ദനൻ. സത്യൻ അന്തിക്കാടിനും, രാജസേനനും ഇഷ്ടപ്പെട്ട നടൻ. ഈ സംവിധായകരെല്ലാം ചില ടൈപ്പ് സിനിമകളിൽ കേന്ദ്രീകരിക്കുന്നവർ ആണെങ്കിലും അവരെല്ലാം ഈ നടനെ ഉപയോഗപ്പെടുത്തി എന്നതാണ് ചിന്തിക്കേണ്ടത്.
ജനാർദ്ദനൻ എന്ന നടന്റെ പരുക്കൻ ശബ്ദത്തെ കഥാനായകൻ എന്ന സിനിമയിലൂടെ പാടിക്കേൾപ്പിച്ചപ്പോൾ അതിനുമുണ്ടായിരുന്നു ഒരു സുഖം. നന്ദി പറയാം രാജസേനൻ എന്ന സംവിധായകന്റെ മിടുക്കിന്. വാർധക്യ പുരാണവും, മാന്നാർ മത്തായി സ്പീക്കിംഗും കാണുമ്പോൾ ജനാർദ്ദനന്റെ രംഗങ്ങളിൽ ചിരിക്കാത്തവരുണ്ടോ. വാഴുന്നോർ എന്ന സിനിമയിലെ തേവക്കാട്ടിൽ അവറാച്ചൻ ജനാർദ്ദനന്റെ പവർഫുൾ കഥാപാത്രങ്ങളിൽ ഒന്നാണ്.
രൗദ്രത്തിലെ മുഖ്യമന്ത്രിക്ക് കേരളം ഭരിച്ച ഒരു മുഖ്യമന്ത്രിയുമായി സാമ്യം തോന്നിയെങ്കിൽ അത് ജനാർദ്ദനന്റെ അഭിനയ മികവാണ്. 80 ന്റെ നിറവിലാണ് ഈ മഹാനടൻ. പ്രായത്തിന്റെ അവശതകൾ അഭിനയമികവിനെ തൊട്ടു തീണ്ടിയിട്ടില്ല. എനിക്കെന്നെ വലിയ ഇഷ്ടമാണ് എന്നൊരു ഡയലോഗ് സർവ്വം മായയിൽ ജനാർദ്ദനൻ അവതരിപ്പിക്കുന്ന വല്യച്ഛൻ കഥാപാത്രം നിവിൻ പോളിയുടെ പ്രഭേന്ദുവിനോട് പറയുന്നുണ്ട്. അതിനു തുടർച്ചയായി മലയാളികളും പറയുന്നു – ഞങ്ങൾക്കും ഒരുപാടൊരുപാട് ഇഷ്ടമാണ്.
Movies
പാൻ ഇന്ത്യൻ സിനിമയുമായി മലയാളത്തിലേക്ക് പുതിയൊരു പ്രൊഡക്ഷൻ കമ്പനി കൂടി വരികയാണ്. വിദേശ മലയാളിയായ മനോജ് കെ.ജി. നായരാണ് അമ്മാളൂ ക്രിയേഷൻസ് എന്ന ബാനറുമായി ഒരു ത്രില്ലർ ചിത്രം നിർമിക്കുന്നത്.
മുൻനിര സംവിധായകരുടെ ചീഫ് അസോസിയേറ്റായി പ്രവർത്തിച്ച പ്രസാദ് യാദവാണ് ഇവരുടെ ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് ആദ്യ ചിത്രം അണിയിച്ചൊരുക്കുന്നത്.
ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറക്കി. മലയാളത്തിൽ നിന്നും തമിഴിൽ നിന്നുമുള്ള മുൻനിര താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ പേരും പ്രധാന താരങ്ങളുടെ വിവരങ്ങളും വരും ദിവസങ്ങളിൽ പുറത്തുവിടും.
അനൗൺസ്മെന്റ് പോസ്റ്റർ സൂചിപ്പിക്കുന്നത് കാടും മനുഷ്യനും വന്യമൃഗങ്ങളുമെല്ലാമുള്ള ഒരു സർവൈവൽ ത്രില്ലറായിരിക്കും ഈ ചിത്രം എന്നാണ്. ചുവപ്പു പടർന്ന കാടിന്റെ ഉള്ളിൽ നിന്നും നോക്കുന്ന കൊമ്പനെ നമുക്ക് പോസ്റ്ററിൽ കാണാം.
ബിജു വാസുദേവൻ, ജോസി ജോർജ് എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പള്ളി. രഞ്ജൻ എബ്രഹാമാണ് എഡിറ്റർ, ഹരിനാരായണന്റെ വരികൾക്ക് വരുൺ ഉണ്ണി സംഗീതം നൽകുന്നു.
പ്രൊഡക്ഷൻ ഡിസൈനർ അപ്പുണ്ണി സാജൻ, പ്രൊഡക്ഷൻ കൺട്രോളർ- മോഹൻ അമൃത, കലാസംവിധാനം- സിബിൻ വർഗീസ്, മേക്കപ്പ്- പ്രദീപ് രംഗൻ, കോസ്റ്റ്യൂം- കുമാർ എടപ്പാൾ, ആക്ഷൻ- സ്റ്റണ്ട് സിൽവ, ഓഡിയോഗ്രാഹി- എംആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- അരുൺ രാമവർമ്മ, വിഎഫ്എക്സ്- കെ.എസ് രഘൂറാം, പ്രൊജക്ട് ഹെഡ്- സിദ്ധിഖ്, സ്റ്റിൽസ്- വിഷ്ണു ആർ. ഗോവിന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിജിത്ത്, സനിത ദാസൻ, പ്രൊഡക്ഷൻ എക്സികുട്ടീവ്- ജബ്ബാർ മതിലകം, പബ്ലിസിറ്റി ഡിസൈൻ-ക്രിയേറ്റീവ് മങ്കി. പിആർഒ-വാഴൂർ ജോസ്.
SUNDAY DEEPIKA
കാൽനൂറ്റാണ്ടിലെ മാറ്റങ്ങൾ കണക്കെടുത്ത് രാംമോഹൻ പാലിയത്ത് തയാറാക്കിയ ലേഖനത്തിന്റെ അവസാനഭാഗം...
17. ആണ്-പെണ് സൗഹൃദങ്ങള്‍
പണ്ടുകാലങ്ങളില്‍ കണ്ടിട്ടില്ലാത്തവിധം ഇക്കഴിഞ്ഞ നൂറ്റാണ്ടിനിടെ ആണ്-പെണ് സൗഹൃദങ്ങളുടെ ആഴവും അടുപ്പവും കൂടി എന്നതു സത്യമാണ്. എന്നാല്‍ പലപ്പോഴും അടുപ്പം കൂടുന്തോറും ചതിയും വെറുപ്പും കൂടി എന്നൊരു ദുര്യോഗംകൂടി സംഭവിച്ചു. കൂട്ടുകൂടല്‍ എളുപ്പമാക്കുന്ന മൊബൈല്‍ ഫോണുകള്‍തന്നെ ചതികള്‍ക്കും തെളിവുതരുന്നു. ദുരഭിമാനക്കൊല, പ്രണയപ്പക തുടങ്ങിയവ കൂടുതലായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു.
ബന്ധങ്ങളുടെ ആയുസ് കുറഞ്ഞതും ഇക്കാലത്തെ ഒരു വിപര്യയമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വിവാഹമോചനങ്ങളും പെരുകിയിട്ടുണ്ട്. എന്നാല്‍ ദുരിതംനിറഞ്ഞ ടോക്സിക് ബന്ധങ്ങളില്‍നിന്ന് മോചനംനേടുകയാണ് കെട്ടുറപ്പുള്ള ദാമ്പത്യങ്ങളുടെ കണക്കുകള്‍ സൃഷ്ടിക്കാന്‍ നിന്നുകൊടുക്കുന്നതിനേക്കാള് പ്രധാനമെന്ന് ആളുകള്‍ കൂടുതലായി തിരിച്ചറിയുന്നു- വിശേഷിച്ചും പുതിയ തലമുറ. മാതൃകാദമ്പതിമാരാകാന് കഴിഞ്ഞില്ലെങ്കില്‍ മാതൃകാ ഡൈവോഴ്സികളെങ്കിലും ആകൂ- അവര്‍ പറയുന്നു.
18. വായനയുടെ തിരിച്ചുവരവ്
വായന മരിച്ചോ എന്ന ചോദ്യം ഇടവിട്ട് ഉയരാറുണ്ടെങ്കിലും വായനയും പബ്ലിഷിംഗ് വ്യവസായവും കേരളത്തില്‍ വന്‍കുതിപ്പിലാണ്. "റാം കെയറോഫ് ആനന്ദി' പോലുള്ള ജനപ്രിയ പുസ്തകങ്ങള്‍ പുതിയ തലമുറയില്പ്പെട്ടവരേയും വായനയിലേക്ക് നയിക്കുന്നു. പുതിയ തലമുറയുടെ വായന അധികവും ഇംഗ്ലീഷിലാണെന്ന വ്യത്യാസവുമുണ്ട്.
കിന്‍ഡിൽ, ഓഡിയോ ബുക്കുകള്‍, ടെഡ് ടോക്കുകള്‍, പോഡ്കാസ്റ്റുകള്‍ തുടങ്ങിയവയും വായനയുടെ പുതുരൂപങ്ങളായി പ്രചാരംനേടുന്നു. അനുദിനമെന്നോണം പെരുകിവരുന്ന സാഹിത്യോത്സവങ്ങളും ഒരു സമീപകാല ട്രെന്‍ഡാണ്. എന്നാല്‍ കേരളത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ഈടുവയ്പുകളിലൊന്നായ വായനശാലകള്‍ മരണശയ്യയിലാണെന്നത് വായന മുന്നേറുന്ന കാലത്തെ വിധിവൈപരീത്യമാണ്.
19. ശാസ്ത്രബോധം
ഇന്റര്‍നെറ്റ് പോലുള്ള നൂതന സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതില്‍ അന്ധവിശ്വാസികളും ദുര്മന്ത്രവാദികളും പിന്നിലല്ലെങ്കിലും മറുവശത്ത് ആത്മാര്‍ഥതയുള്ള ശാസ്ത്രബോധ പ്രചാരണത്തിന് നീണ്ട ഇടവേളയ്ക്കുശേഷം കേരളം സാക്ഷ്യംവഹിക്കുന്ന കാലഘട്ടം കൂടിയാണിത്.
20. മലയോരകൃഷിയുടെ തകര്‍ച്ച
മലയോരകൃഷിയുടെ തകര്‍ച്ചയും കാട്ടുമൃഗങ്ങളുടെ ആക്രമണവുമാണ് അക്കാര്യങ്ങളില്‍ നേരിട്ട് അനുഭസ്ഥനല്ലെങ്കിലും വേദനിപ്പിക്കുന്ന ഒരു കാല്നൂറ്റാണ്ടന് വിഷാദം. കൃഷി ലാഭകരമല്ലാതാകുന്നതും പുതിയ തലമുറയുടെ കുടിയേറ്റവും തൊഴിലാളിക്ഷാമവുമെല്ലാമാണ് ഇതിനുള്ള കാരണങ്ങളായി പറയപ്പെടുന്നത്.
യുദ്ധകാലാടിസ്ഥാനത്തില്‍ ഈ വെല്ലുവിളികളെ നേരിടാനുള്ള ക്രിയാത്മക പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പക്കാണ്ടേത് ഭരണകര്‍ത്താക്കളുടേയും രാഷ്ട്രീയ നേതൃത്വത്തിന്റെയും മാത്രം ഉത്തരവാദിത്വമായി കണക്കാക്കാതെ മുന്‍കാലങ്ങളില്‍ പലപ്പോഴും ഉണ്ടായിട്ടുള്ളതുപോലെ സമുദായ സ്ഥാപനങ്ങളും കൂടുതൽ ശക്തമായി ഇക്കാര്യത്തില്‍ മുന്നോട്ടു വരേണ്ടതുണ്ട്.
21. ആഗോള മലയാളി ബിസിനസുകാർ
1999-2000ല്‍ യുഎഇയിലെ രണ്ടിടത്തുമാത്രം സൂപ്പര്‍മാര്‍ക്കറ്റുകളും ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകളുമുള്ള ബ്രാന്‍ഡായിരുന്നു ലുലു. ഏതാണ്ട് ആ സമയത്താണ് ജോയ് ആലുക്കാസും ദുബായില്‍ എത്തിയത്. 1976ല്‍ ഒമാനില്‍ ശോഭാ ഗ്രൂപ്പിന് തുടക്കമിട്ട പിഎന്‍സി മേനോന്റെ ഇന്ത്യന്‍ സംരംഭവും 90കളുടെ അവസാനത്തോടെ ഇന്ത്യയിലെത്തി.
ഇക്കഴിഞ്ഞ 25 വര്‍ഷം ഈ ബ്രാന്‍ഡുകള്‍ക്കും ഇതുപോലുള്ള ഒട്ടേറെ മലയാളി ബ്രാന്ഡുകള്ക്കുമുണ്ടായ ആഗോള വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. മലയാളികളുടെ വിദേശ കുടിയേറ്റമാരംഭിച്ചിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ബിസിനസ് രംഗത്ത്, വിശേഷിച്ചും വിവിധ രാജ്യങ്ങളില്‍ സാന്നിധ്യമുള്ള മികച്ച ബ്രാന്‍ഡ് പ്രതിച്ഛായയുമായി കേരളീയ സംരംഭങ്ങള്‍ ഇങ്ങനെ വന്‍തോതില്‍ വളർന്നത് ഈ കാലഘട്ടത്തിലാണ്.
22. മാനസികാരോഗ്യം
മാനസികരോഗം ഏതു രോഗത്തേയുംപോലെ മനസ് എന്ന മറ്റൊരു അവയവത്തെ ബാധിക്കുന്ന രോഗമാണെന്നും അതിനു പരസ്യമായി ചികിത്സതേടാമെന്നും ആളുകള്‍ തിരിച്ചറിഞ്ഞുതുടങ്ങിയതും ഈ കാലഘട്ടത്തിന്റെ ഒരു ആശ്വാസമാണ്.
വിഷാദംപോലുള്ള മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ വിവിധ കാരണങ്ങളാല്‍ മുന്കാലങ്ങളിലുണ്ടായിരുന്നതിനേക്കാള് ഇന്ന് സാധാരണമാണ്. (അതോ പലപ്പോഴും സ്വയംപോലും അറിയാതെയും നിശബ്ദം സഹിച്ചിരുന്നതുമായ കാലമാണോ ആ മുന്കാലം?) ഈ പശ്ചാത്തലത്തിലാണ് മാനസികാരോഗ്യം ഇക്കാലത്തിന്റെ ഒരു പ്രധാന വിഷയമായിത്തീര്ന്നിരിക്കുന്നത്. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി പ്രഫഷണല്‍ സഹായം തേടുന്നത് സ്വാഭാവികമായ ഒരു സംഗതിയാണെന്ന് അങ്ങനെ ചെയ്യുന്നവര്‍ മാത്രമല്ല മറ്റുള്ളവരും തിരിച്ചറിയാന്പോകുന്ന ഒരു കാല്നൂറ്റാണ്ടായിരിക്കും ഇനി വരാന്‍പോകുന്നത്.
23. ജെൻ സീയുടെ കക്ഷിരാഷ്ട്രീയ വിമുഖത
ജെന്‍ സീക്ക് രാഷ്ട്രീയമില്ലെന്ന് ആരും പറയില്ല. വിശേഷിച്ചും ഒരുപാട് നൂതനവിഷയങ്ങളില് പഴയ തലമുറയെ രാഷ്ട്രീയം പഠിപ്പിക്കുന്നത് ജെന്‍ സീയാണ്. എന്നാല്‍ തെരഞ്ഞെടുപ്പ്, ഭരണം തുടങ്ങിയ കക്ഷിരാഷ്ട്രീയ തലങ്ങളില്‍ അവര്‍ക്ക് താത്പര്യമില്ല.
കാരണങ്ങള്‍ ഒരുപാടുണ്ട്. പ്രത്യാഘാതങ്ങള്‍ എന്തെല്ലാമായിരിക്കും എന്നോര്‍ത്താണ് ബേജാറുള്ളത്. 2036ല്‍ നമ്മളെ ആരു ഭരിക്കും? ജെന്‍ സീയുടെ സൂക്ഷ്മതല രാഷ്ട്രീയ അവബോധം അപ്പോഴേയ്ക്കും കാലം ആവശ്യപ്പെടുന്ന പ്രായോഗിക ബുദ്ധി ആര്‍ജിച്ച് കളം പിടിക്കുമോ?
24. ദേശീയമാകുന്ന സിനിമ
ചെറിയ ഇടവേളയ്ക്കുശേഷം മലയാള സിനിമ വീണ്ടും ദേശീയ ശ്രദ്ധനേടി. വേറിട്ട ഫിലിം മേക്കിംഗിനും അഭിനയ മികവുകള്‍ക്കുമൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളില്‍ വിവിധ ഭാഷകളില്‍ സംസാരിക്കാനാവുന്നതും നമ്മുടെ നല്ല സിനിമയുടെ സാധ്യതകള്‍ വരുംനാളുകളില്‍ കൂടുതല്‍ വിശാലമാക്കുന്നു.
25. ലൈവ് വാര്‍ത്ത
കര്‍ണാടകയിലെ ഗംഗാവാലി നദിയില്‍ താന്‍ ഓടിച്ചിരുന്ന ലോറിയോടൊപ്പം അര്ജുന് എന്ന മലയാളി ചെറുപ്പക്കാരന് മുങ്ങിപ്പോയ സംഭവത്തിന്റെ തത്സമയ കവറേജ് മലയാളത്തിലെ വാര്‍ത്താ സംപ്രേഷണത്തെ എന്നെന്നേക്കുമായി മാറ്റിയെന്ന് മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്താ ചാനലിലെ സീനിയര്‍ മാധ്യമ പ്രവര്‍ത്തകനാണ് പറഞ്ഞത്.
റേറ്റിംഗ് ഉയര്‍ത്താന്‍വേണ്ടി ചാനലുകള്‍ കാട്ടുന്ന വിക്രിയയായി മാത്രം അതിനെ കാണാനാകുമോ? അനുദിനം കൂടുതല്‍ കൂടുതല്‍ കണ്‍സ്യൂമറും കണ്സ്യൂമറിസ്റ്റുമായിക്കൊണ്ടിരിക്കുന്ന കാഴ്ചക്കാരന് മലയാളിക്ക് അതിലൊരു ഉത്തരവാദിത്വമില്ലേ? അല്ല, അയാള്‍ മാത്രമല്ലേ അതിനുത്തരവാദി? പുതിയ തലമുറ വാര്‍ത്തകളറിയുന്നത് ഇന്‍സ്റ്റഗ്രാം വഴിയാണെന്നതിന് ഇവിടെയും അപവാദമില്ല. ഷോര്‍ട്ട് റീലുകള്‍, പൂര്ണവാര്ത്തയുടെ ലിങ്കുകളിലേക്ക് കൊളുത്തിവലിക്കുന്ന ഉദ്വേഗജനകമായ കാര്‍ഡുകള്‍...
ഇന്‍സ്റ്റാ വാര്‍ത്തകളുടേ തേരോട്ടം ഇവിടെയും പൂര്‍ണമാണ്. ദേശീയ ഇംഗ്ലീഷ് വാരികകള്‍ പലതും അപ്രസക്തമായിക്കൊണ്ടിരിക്കുമ്പോഴും കുറച്ചെങ്കിലും പിടിച്ചുനില്‍ക്കുന്ന നമ്മുടെ വിരലിലെണ്ണാവുന്ന വാരികകളേയും ഇവിടെ ഓര്‍ക്കാതെ വയ്യ.
Movies
പുതുവത്സരാശംസകളും കഴിഞ്ഞ വർഷത്തിന്റെ ഓർമകളുമായി നടൻ ആന്റണി പെപ്പെ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. വേദനകളും പരിക്കുകളും നിറഞ്ഞ വർഷമായിരുന്നു 2025 എന്നു പറഞ്ഞ ആന്റണി നവംബറിൽ നടന്ന അപകടത്തെക്കുറിച്ചും കുറിപ്പിൽ പറയുന്നുണ്ട്.
നവംബര്‍ മാസത്തിലാണ് അപകടം സംഭവിച്ചതെന്നും അതിൽ നിന്നും ജീവന് നഷ്ടപ്പെടാതെ അദ്ഭുതകരമായി രക്ഷപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞതാണ് കുറിപ്പിലെ ഏറ്റവും ശ്രദ്ധേയഭാഗം.
ആന്റണിയുടെ കുറിപ്പ് വായിക്കാം
‘‘കൊല്ലാത്തതൊന്നും നമ്മളെ തളർത്തില്ല, കരുത്തരാക്കുകയേയുള്ളൂ എന്ന് കേട്ടിട്ടുണ്ട്. പക്ഷേ 2025 ആ വാചകം അൽപം കടത്തി കൈയിലെടുത്തു എന്നാണ് എന്റെയൊരു തോന്നൽ. ജിമ്മിലെ പരിക്ക്, ഷൂട്ടിനിടയിലെ അപകടം... അങ്ങനെ വർഷത്തിന്റെ മുക്കാൽ ഭാഗവും ആശുപത്രികൾക്കും വേദനകൾക്കും ഇടയിലായിരുന്നു.
അങ്ങനെ പോകുമ്പോൾ ആണ് 15 നവംബർ 2025, വാഗമൺ വച്ച് ഒരു അപകടം കൂടെ ബോണസ് ആയി അടിച്ചു കിട്ടി. അത്യാവശ്യം തരക്കേടില്ലാത്ത പരിക്കോടു കൂടി വണ്ടിയിൽ ഉണ്ടായിരുന്ന ഞങ്ങൾ മൂന്നു പേരും രക്ഷപെട്ടു.
എന്റെ പ്രിയപ്പെട്ട ആദ്യത്തെ വണ്ടി ‘ടോട്ടൽ ലോസ്’ ആയി മാറി. പക്ഷേ തകർന്നുപോയ ആ വണ്ടി ഞങ്ങളുടെ മൂന്ന് പേരുടെയും ജീവൻ കാത്തു. വണ്ടിയുടെ നമ്പർ 1818 എന്നായിരുന്നു. ആ നമ്പറിലും മാലാഖമാരുടെ സാന്നിധ്യത്തിലും ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. എന്റെ ആ വിശ്വാസം തെറ്റിയില്ലെന്ന് എനിക്ക് ബോധ്യമായി. വണ്ടി പോണേൽ പോട്ടെ...ജീവനോടെ ഉണ്ടല്ലോ, അത് മതി.
ഒരു വശത്ത്, ഇത് എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ വർഷമായിരുന്നു. എന്നാൽ ആ പ്രതിസന്ധികൾക്കിടയിലും ഒരു മാന്ത്രികതയുണ്ടായിരുന്നു. 2025-ൽ എനിക്ക് ചില നല്ല കാര്യങ്ങൾ ചെയ്യാനും സാധിച്ചു. മുറിവുണങ്ങാത്ത നിമിഷങ്ങളിൽ ഞാൻ പുതിയവ സൃഷ്ടിക്കുകയും, ചിത്രീകരിക്കുകയും, ഞാൻ എക്കാലവും സ്വപ്നം കണ്ട ഭാവിയിലേക്ക് കാലെടുത്തുവയ്ക്കുകയുമായിരുന്നു.
അപ്പൊ എല്ലാം പറഞ്ഞപോലെ...... പുതിയ പരിപാടികളുടെ ആവേശവുമായി 2026-ലേക്ക് കടക്കുന്നു. മുറിപ്പാടുകളുണ്ട്, പക്ഷേ മനസ് തകർന്നിട്ടില്ല. പുതിയൊരു തുടക്കത്തിനായി...
പുതുവത്സരാശംസകൾ, പറക്കൂ, ഫുൾ ഓണ്‍ ഫുൾ പവർ.’’
NRI
ഹൂസ്റ്റൺ: സൈന യൂട്യൂബ് ചാനലിൽ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയ ദൂരം ആദ്യ ഭാഗത്തിന്റെ വിജയത്തിന് ശേഷം സംവിധായകൻ വിമൽ കുമാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗവുമായി വീണ്ടും പ്രേക്ഷകരെ ആകർഷിക്കാൻ ഒരുങ്ങുന്നു.
സമ്പത്തും നിരവധി ബന്ധുക്കളും ചുറ്റപ്പെട്ടിട്ടും സ്വയം അഗാധമായി ഏകാന്തത അനുഭവിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതമാണ് പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ഹ്രസ്വചിത്രമായ ദൂരം-2.
Movies
പ്രിയതാരം ശ്രീനിവാസനെ അവസാനമായി ഒരുനോക്ക് കാണാൻ നടൻ പാർഥിപൻ നടത്തിയത് അതിസാഹസികമായ യാത്രയായിരുന്നു. ദുബായിലെ പരിപാടി പോലും മാറ്റിവെച്ചാണ് താരം ചെന്നൈയിൽ നിന്നും കൊച്ചിയിലെത്തി ശ്രീനിവാസനെ കാണാൻ എത്തിയത്.
ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ സീറ്റുകൾ ലഭ്യമല്ലാതിരുന്നതിനാൽ ജീവനക്കാർ ഒഴിഞ്ഞു കൊടുത്ത സീറ്റിൽ ഇരുന്നാണ് പാർത്ഥിപൻ കൊച്ചിയിലെത്തിയത്.
ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള ആ യാത്ര കേവലം ഒരു സഞ്ചാരമായിരുന്നില്ല. അത് വാക്കുകൾക്ക് വിവരിക്കാനാവാത്ത ഒരു നിയോഗമായിരുന്നു. ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് വിമാനങ്ങൾ ഒന്നുമില്ലെന്നറിഞ്ഞ നിമിഷം, ഉള്ളിലെന്തോ എന്നെ വല്ലാതെ അസ്വസ്ഥനാക്കി.
രാത്രി 7:55-ന് എന്റെ ബെൻസ് കാറിന്റെ സ്റ്റിയറിംഗ് പിടിക്കുമ്പോൾ ലക്ഷ്യം ഒന്നുമാത്രം, ഒരു നോക്ക് കാണണം. 8:40-ന് വിമാനത്താവളത്തിലെത്തുമ്പോഴേക്കും നാല് തവണയാണ് മരണത്തെ ഞാൻ മുഖാമുഖം കണ്ടത്. ഓരോ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുമ്പോഴും, എന്നെ മുന്നോട്ട് നയിച്ചത് ഏതോ അദൃശ്യശക്തിയായിരുന്നു.
രാത്രി 8:50-ന്റെ വിമാനത്തിൽ സീറ്റുകളില്ലായിരുന്നു. നിസഹായനായി ഞാൻ ഇൻഡിഗോ മാനേജരോട് പറഞ്ഞു: ‘എന്നെ എങ്ങനെയെങ്കിലും ഈ വിമാനത്തിൽ കയറ്റൂ, പൈലറ്റിന്റെ സീറ്റിലായാലും എനിക്ക് കുഴപ്പമില്ല.’ പകുതി തമാശയായിരുന്നെങ്കിലും എന്റെ ഉള്ളുരുകുന്നുണ്ടായിരുന്നു.
ഒടുവിൽ 9:25-ന് ഒരു ജീവനക്കാരൻ എനിക്കായി തന്റെ സീറ്റ് ഒഴിഞ്ഞുതന്നു. ആ കരുണയ്ക്ക് മുന്നിൽ ഞാൻ ഇന്നും കടപ്പാടുള്ളവനാണ്. രാത്രി 11 മണിയോടെ കൊച്ചിയിലെ മണ്ണിൽ കാലുകുത്തുമ്പോൾ എവിടെ തങ്ങണമെന്നോ എങ്ങോട്ട് പോകണമെന്നോ എനിക്കറിയില്ലായിരുന്നു.
ഒടുവിൽ ശ്രീനിവാസൻ സാറിന്റെ വീടിനടുത്തുള്ള ഒരു ചെറിയ ഹോട്ടലിൽ ഞാൻ അഭയം തേടി. യഥാർഥത്തിൽ ആ രാത്രി ഞാൻ ദുബായിൽ ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ, എന്റെ പ്രിയപ്പെട്ട ശ്രീനിവാസൻ സാറിനു വേണ്ടി ഞാൻ എല്ലാ ബുക്കിംഗുകളും റദ്ദാക്കി.
എന്തിനായിരുന്നു ഈ പരക്കംപാച്ചിൽ? എനിക്ക് എവിടെയിരുന്ന് വേണമെങ്കിലും ആദരാഞ്ജലികൾ അർപ്പിക്കാമായിരുന്നു. പക്ഷേ, ഉള്ളിലെന്തോ ഒന്ന് എന്നെ വല്ലാതെ വലിച്ചുകൊണ്ടിരുന്നു. ഞാൻ എന്തിനാണ് ഇത്രയും ദൂരം ഓടിയെത്തിയത്? എന്ന് സ്വയം ചോദിക്കുമ്പോഴും, ആ ചോദ്യത്തിന് യുക്തിയേക്കാൾ കൂടുതൽ വൈകാരികതയുടെ ഉത്തരമാണുണ്ടായിരുന്നത്.
അവിടെ മലയാള സിനിമയിലെ ഇതിഹാസങ്ങളായ മമ്മൂട്ടിയും മോഹൻലാലും, അതോടൊപ്പം തന്നെ ദിലീപും ഉണ്ടായിരുന്നു. ജീവിതത്തിൽ ഒരുപാട് സമ്പത്തും പ്രശസ്തിയും ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ അന്ന് എന്റെ മുന്നിൽ നിന്നത് പണമല്ലായിരുന്നു.
അത്യധികം ബഹുമാനം അർഹിക്കുന്ന ഒരു മഹാപ്രതിഭയായിരുന്നു, ഒരു ശുദ്ധാത്മാവായിരുന്നു. എന്റെ കൈയിൽ ആ പ്രിയ സുഹൃത്തിന് നൽകാൻ ഒരുപിടി മുല്ലപ്പൂക്കളുണ്ടായിരുന്നു. ആരും എന്നെ തിരിച്ചറിയരുതെന്ന് ഞാൻ ആഗ്രഹിച്ചു. പ്രശസ്തിയായിരുന്നില്ല എന്റെ ലക്ഷ്യം, മറിച്ച് ഈ പ്രവൃത്തി പ്രപഞ്ചത്തിന്റെ താളുകളിൽ അടയാളപ്പെടുത്തണം എന്നതായിരുന്നു. ആത്മാർഥതയോടെ നാം ഒന്ന് ചെയ്യുമ്പോൾ, സാക്ഷിയായി പ്രപഞ്ചം മാത്രം മതിയാകും.
തിരിച്ചറിയപ്പെടാതെ മടങ്ങാനായിരുന്നു എനിക്ക് ഇഷ്ടം. ആരും എന്നെ തിരിച്ചറിയില്ല എന്നാണ് ഞാൻ കരുതിയത്, അതിൽ ഞാൻ സമാധാനവും കണ്ടെത്തിയിരുന്നു. എന്നാൽ സംവിധായകൻ രാജ് പ്രഭാവതി മേനോൻ ഞാൻ അവിടെ ഉണ്ടായിരുന്നു എന്ന് ശ്രദ്ധിക്കുകയും പിന്നീട് എനിക്ക് അദ്ദേഹം മെസേജ് അയയ്ക്കുകയും ചെയ്തു.
അദ്ദേഹം അയച്ച വാക്കുകൾ എന്റെ കണ്ണുനിറച്ചു ‘ഇന്ന് ആ ആൾക്കൂട്ടത്തിനിടയിൽ നിങ്ങളെ കണ്ടപ്പോൾ സത്യസന്ധമായും വലിയ സന്തോഷം തോന്നി. പവിത്രമായ സൗഹൃദം. ശുദ്ധമായ ബഹുമാനം. ശ്രീനിയേട്ടന് വേണ്ടി മാത്രം ചെന്നൈയിൽ നിന്ന് ഇത്രയും ദൂരം ഓടിയെത്തിയത് നിങ്ങളെക്കുറിച്ച് എല്ലാം പറയുന്നുണ്ട്. ഒരു നല്ല മനുഷ്യൻ, ഒരു യഥാർഥ സുഹൃത്ത്. എന്റെ ഹൃദയത്തെ സ്പർശിച്ചു. വലിയൊരു ആലിംഗനം, വലിയ ബഹുമാനം.
ഇന്ന് നിങ്ങൾ എനിക്കൊരു വലിയ ജീവിത തത്വം പഠിപ്പിച്ചു തന്നു, ഒരു പാഠത്തേക്കാൾ ഉപരി ഒരു ഫിലോസഫി. എന്നോടൊപ്പം എന്നും നിലനിൽക്കുന്ന ഒന്ന് ഞാൻ ഇന്ന് പഠിച്ചു. നന്ദി സർ. ഒരുപാട് സ്നേഹവും അഗാധമായ ബഹുമാനവും.അവിടെ കണ്ട എല്ലാ നായകന്മാർക്കും ഇടയിൽ, നിങ്ങളാണ് ഏറ്റവും വലിയ താരം.
അവരെല്ലാം പുതുതലമുറ, ജെൻ സി കുട്ടികളാണ് സർ. ഇന്ന് അവർ നിങ്ങളുടെ സിനിമകൾ കാണാൻ പോകുകയാണ്. ഒരു യഥാർഥ ഹീറോ എന്നാൽ എന്താണെന്ന് എനിക്ക് അവർക്ക് കാണിച്ചു കൊടുക്കണം. ഞാൻ അത് ചെയ്തുകൊണ്ടിരിക്കുന്നു. ഒരാൾ ഇങ്ങനെയൊക്കെ വന്ന്, യാതൊരു ബഹളവുമില്ലാതെ മടങ്ങിപ്പോയി എന്ന് പറഞ്ഞപ്പോൾ അവർക്കും വലിയ സങ്കടമായി. രാജേഷ് എനിക്കയച്ച മെസേജുകളാണിവ. ആ വാക്കുകൾ നിശബ്ദമായി എന്റെയുള്ളിൽ തങ്ങിനിൽക്കുന്നു.
ദുഃഖവീട്ടിൽ ഞാൻ ശൂന്യതയുമായി സംസാരിച്ചുകൊണ്ടിരുന്നത് നിർമാതാവ് മിസ്റ്റർ ആന്റോ ജോസഫ്, മമ്മൂട്ടി സാറിനോട് പറഞ്ഞിട്ടുണ്ടാകണം. ശ്രീനിവാസന്റെ അന്ത്യയാത്രയ്ക്കായി ചിത ഒരുങ്ങിക്കൊണ്ടിരിക്കെ, അതിലേക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്ന എന്നെ, ആ ചൂട് ശ്രീനിയുടെ ശരീരം അറിയില്ല എന്ന ചിന്ത പൊള്ളിച്ചു.
അതിൽ കൂടുതൽ അവിടെ നിൽക്കാൻ കഴിയാതെ ദുഃഖത്തോടെ പുറത്തിറങ്ങിയപ്പോൾ, മമ്മൂട്ടി എന്നെ ആശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി. ശ്രീനിയുടെ ഓർമകൾ അയവിറക്കിക്കൊണ്ട് വൈകുന്നേരം വരെ അദ്ദേഹത്തിന്റെ സ്നേഹനിർഭരമായ ആതിഥേയത്വത്തിൽ! സൗഹൃദത്തിന് ഭാഷാഭേദങ്ങളില്ല.
ആരുമറിയാതെ വന്ന്, ആദരവ് അർപ്പിച്ച് മടങ്ങുമ്പോൾ എന്റെ മനസ് ശാന്തമായിരുന്നു. ശുഭനിദ്ര, സുഹൃത്തുക്കളേ. പാർത്ഥിപൻ കുറിച്ചു.
Movies
ശ്രീനിവാസന്റെ മരണാനന്തരചടങ്ങുകളും വരുന്ന താരങ്ങളുടെ ചിത്രങ്ങളുമെല്ലാം വീഡിയോയിലും കാമറയിലും പകർത്താൻ മത്സരിക്കുന്നതിനെതിരെ സുപ്രിയ മേനോൻ.
പ്രിയപ്പെട്ട ഒരാൾ നഷ്ടപ്പെട്ട കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും മരണാനന്തര ചടങ്ങുകൾക്കിടയിലെ തിരക്കും മൊബൈൽ ഫോൺ ഉപയോഗവും അതിരുകടക്കുന്നുവെന്നും സുപ്രിയ കുറിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സുപ്രിയയുടെ രൂക്ഷ വിമർശനം.
ദുഃഖം എന്നത് തികച്ചും വ്യക്തിപരമായ ഒരു വികാരമാണ്. പ്രിയപ്പെട്ട ഒരാളുടെ വിയോഗത്തിൽ ശാന്തമായി ഒന്ന് വിലപിക്കാൻ പോലും കഴിയാത്ത വിധം ഒരു കുടുംബം ശ്വാസംമുട്ടുന്നത് കാണുന്നത് ഏറെ ദൗർഭാഗ്യകരമാണ്.
എവിടെ നോക്കിയാലും കാമറകളും മൊബൈൽ ഫോണുകളും മാത്രം. കോണുകളിൽ നിന്ന് സെൽഫി എടുക്കുന്നവർ, വിലാപയാത്രയിലേക്ക് എത്തുന്ന സിനിമാ താരങ്ങളെ ചൂണ്ടിക്കാട്ടി സംസാരിക്കുന്നവർ.
എത്തുന്നവരിലാകട്ടെ പലരും തങ്ങളുടെ പ്രിയ സഹപ്രവർത്തകന്റെ വേർപാടിൽ ദുഃഖിക്കുന്നവരാണ്. മരിച്ചുപോയവർക്കും അവർ ബാക്കിവെച്ചു പോയവർക്കും കുറച്ചുകൂടി മര്യാദ നമ്മൾ നൽകേണ്ടതല്ലേ?
ജീവിതത്തിന്റെ ഓരോ നിമിഷവും വെറുമൊരു കാഴ്ചയായി മാറിയിരിക്കുകയാണ്. ഇത്രയും വലിയൊരു ദുരന്തത്തിന് നടുവിൽ നിൽക്കുന്ന ആ കുടുംബത്തിന്റെ വേദന എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. നമ്മൾ സ്വയം ഒന്ന് ചിന്തിക്കാനും തിരുത്താനും തയ്യാറാകേണ്ടതല്ലേ? എത്രത്തോളം വാർത്താ പ്രാധാന്യം നൽകണം എന്നതിനൊരു പരിധിയില്ലേ?
പ്രിയപ്പെട്ട ഒരാളോട് വിടപറയാൻ ശ്രമിക്കുന്ന തകർന്നുപോയ ഒരു കുടുംബത്തിന്റെ ദൃശ്യങ്ങൾ എല്ലാവരും കാണുന്ന രീതിയിൽ തത്സമയം സംപ്രേക്ഷണം ചെയ്യുകയും അന്ത്യകർമങ്ങൾ നടക്കുന്നിടത്ത് ഇങ്ങനെ തടിച്ചുകൂടുകയും ചെയ്യേണ്ടതുണ്ടോ?’ സുപ്രിയ മേനോൻ കുറിച്ചു.
Movies
ശ്രീനിവാസനെ അനുസ്മരിച്ച് നടൻ കമൽഹാസൻ. എല്ലാ തരത്തിലും മലയാളികളെ പ്രചോദിപ്പിച്ച വ്യക്തിത്വമാണ് അദ്ദേഹമെന്ന് കമൽഹാസൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
''ചില കലാകാരന്മാർ വിനോദിപ്പിക്കുന്നു, ചിലർ ഉണർത്തുന്നു, മറ്റു ചിലർ ചിന്തിപ്പിക്കുന്നു. എന്നാൽ ശ്രീനിവാസൻ ഇവയെല്ലാം ഒരുപോലെ ചെയ്തു-സത്യം വിളിച്ചുപറയുന്ന ഒരു ചിരിയിലൂടെയും, ഉത്തരവാദിത്തബോധമുള്ള ഒരു പൊട്ടിച്ചിരിയിലൂടെയും.
ആ അസാധാരണ പ്രതിഭയ്ക്ക് എന്റെ ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ആരാധകരുടെയും ദുഃഖത്തിൽ ആത്മാർഥമായി പങ്കുചേരുന്നു.'' കമല്ഹാസൻ കുറിച്ചു.
Movies
മലയാളത്തിന്റെ ശ്രീനിവാസന് അരങ്ങൊഴിഞ്ഞു. പകരം വയ്ക്കാനില്ലാത്ത ചിന്തകള്‍ക്കും ചിരിക്കും വിട. 46 വര്‍ഷം നീണ്ടു നിന്ന സിനിമാ ജീവിതത്തിനാണ് തിരശീല വീണിരിക്കുന്നത്. മലയാളിയുടെ സാമൂഹ്യ ജീവിതവും വ്യക്തി ജീവിതവും രാഷ്ട്രീയ ജീവിതവും ഇതുപോലെ സിനിമയില്‍ പകര്‍ത്തിയ തിരക്കഥാകൃത്തും സംവിധായകനും നടനും വേറെയുണ്ടാവില്ല.
സിനിമ വെറും വിനോദമല്ല സമൂഹത്തോട് സംസാരിക്കുന്ന ആയുധമാക്കിയ പ്രതിഭയാണ് ശ്രീനിവാസന്. കേവലം തമാശകള്‍ ആയിരുന്നില്ല ശ്രീനിവാസന്റെ സിനിമകളില്‍ ഉണ്ടായിരുന്നത്, അവ സമൂഹത്തിന് നേരെ പിടിച്ച കണ്ണാടിയായിരുന്നു.
നടനായി മലയാള സിനിമയിലേക്ക് എത്തി, പേനെയെടുത്ത് തിരക്കഥാകൃത്ത് ആയി, രണ്ടു സിനിമകള്‍ സംവിധാനം ചെയ്തും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയും നിര്‍മ്മാതാവായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു ശ്രീനിവാസന്. 225ല്‍ അധികം സിനിമകളാണ് ശ്രീനിവാസന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. പല സാധാരണ സാമൂഹ്യ പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങള്‍ കൊണ്ടും സന്ദര്‍ഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന് സിനിമകളുടെ പ്രത്യേകതയാണ്.
1956ല്‍ തലശേരിയില്‍ പാട്യത്താണ് ശ്രീനിവാസന്റെ ജനനം. കൂത്തുപറമ്പ്, കതിരൂര്‍ സ്കൂളുകളില്‍ പഠനം പൂര്‍ത്തിയാക്കിയ ശ്രീനി, മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളേജില്‍ നിന്നും എക്കണോമിക്സിലാണ് ബിരുദം നേടുന്നത്. ചെന്നൈയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമ പഠിച്ചിറങ്ങിയ ശ്രീനിവാസന് അഭിനേതാവായാണ് സിനിമയിലേക്ക് എത്തുന്നത്.
1976ല്‍ മണിമുഴക്കം എന്ന ചിത്രത്തില്‍ വയറന്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് നടനായുള്ള ശ്രീനിവാസന്റെ തുടക്കം. 1979ല്‍ പുറത്തിറങ്ങിയ സംഘഗാനം എന്ന സിനിമയിലാണ് മുഖ്യ കഥാപാത്രമായി ശ്രീനിവാസന് മുഖം കാണിക്കുന്നത്. തുടര്‍ന്ന് നര്‍മ്മരസമുള്ള എന്നാല്‍ അതിലേറെ ചിന്തിപ്പിക്കുന്നതുമായ ഒട്ടേറെ മുഖങ്ങളായി ശ്രീനിവാസന് മലയാള സിനിമയില്‍ ജീവിച്ചു.
1984ല്‍ ആണ് ശ്രീനിവാസന്റെ തൂലികയില്‍ നിന്നും ഓടരുതമ്മാവാ ആളറിയാം എന്ന സിനിമ എത്തിയത്. തിരക്കഥ, സംഭാഷണം: ശ്രീനിവാസന് എന്ന് ആദ്യമായി ടൈറ്റിലില്‍ തെളിഞ്ഞു. ഓടരുതമ്മാവാ ആളറിയാം എന്ന സിനിമ ബോക്സ് ഓഫീസില്‍ ഹിറ്റ് ആയി മാറുകയും ചെയ്തു. കെ.ജി ജോര്‍ജിനെ എന്ന പോലെ തന്റെ സിനിമകളില്‍ എന്നും വഴിമാറി ചിന്തിച്ച എഴുത്തുകാരനാണ് ശ്രീനിവാസന്. അങ്ങനെയാണ് 56ല്‍ അധികം സിനിമകള്‍ ശ്രീനിയുടെ തൂലികയില്‍ നിന്നും എത്തിയത്. പ്രിയദര്ശന്, സത്യന് അന്തിക്കാട്, സിബി മലയില്‍ തുടങ്ങിയ സംവിധായകര്‍ക്കെല്ലാം വേണ്ടി അദ്ദേഹം തിരക്കഥകള്‍ ഒരുക്കുകയും എല്ലാം ഹിറ്റുകളായി മാറുകയും ചെയ്തു.
ഇതിനിടെ തന്നെ സംവിധായകനായും ശ്രീനിവാസന് എത്തി. സംവിധാനം, തിരക്കഥ: ശ്രീനിവാസന് എന്ന് ആദ്യമായി സ്ക്രീനില്‍ തെളിഞ്ഞത് 1989ല്‍ ആണ്. വടക്കുനോക്കിയന്ത്രം ആണ് ശ്രീനിവാസന്റെ സംവിധാനത്തില്‍ എത്തിയ ആദ്യ ചിത്രം. 1998ല്‍ ആണ് അദ്ദേഹം വീണ്ടുമൊരു സിനിമ സംവിധാനം ചെയ്യുന്നത്. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ നിരവധി അവാര്‍ഡുകളും അദ്ദേഹം സ്വന്തമാക്കി.
ശ്രീനിവാസന്റെ തിരക്കഥയില്‍ എത്തിയ സന്ദേശം എന്ന സിനിമ ഇന്നും കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകാറുണ്ട്. രാഷ്ട്രീയക്കാരെ ഇത്രത്തോളം പരിഹസിച്ച മറ്റൊരു സിനിമയില്ല. നാടോടിക്കാറ്റ് തൊഴിലില്ലാത്ത യുവാക്കളുടെ സ്വപ്നങ്ങളും കഷ്ടപ്പാടും ഹാസ്യത്തിലൂടെ അവതരിപ്പിച്ചു. ഞാന്‍ പ്രകാശന് ആണ് ശ്രീനിവാസന്റെ തൂലികയില്‍ നിന്നും എത്തിയ അവസാനത്തെ തിരക്കഥ. 2018ല്‍ സത്യന് അന്തിക്കാടിന്റെ സംവിധാനത്തില്‍ എത്തിയ സിനിമയാണിത്. ഈ വര്‍ഷം പുറത്തിറങ്ങിയ നാന്‍സി റാണി ആണ് ശ്രീനിവാസന് ഒടുവില്‍ അഭിനയിച്ച ചിത്രം. വിവാദങ്ങളെ തുടര്‍ന്ന് ജൂണ്‍ 18ന് ഡയറക്ട് യൂട്യൂബ് റിലീസ് ആയാണ് സിനിമ എത്തിയത്.
നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ശ്രീനിവാസന് തന്റെ സിനിമകളില്‍ എത്തിച്ചത് മലയാളിയുടെ പ്രശ്നങ്ങള്‍ ആയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ ഇന്നും കാലികപ്രസക്തമാണ്. ഒരു പ്രത്യേക കാലഘട്ടത്തെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നില്ല ശ്രീനിയുടെ സിനിമകള്‍, എല്ലാ കാലത്തും ചര്‍ച്ചയാകുന്നതാണ്. സാമൂഹിക പ്രതിബന്ധതയുള്ള ആക്ഷേപഹാസ്യങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ ശ്രീനിവാസന്, സിനിമയെ ജീവിതത്തോട് ചേര്‍ത്ത് വായിക്കാന്‍ പഠിപ്പിച്ച കലാകാരന് കൂടിയാണ്.
Movies
മാനുഷിക പ്രതിസന്ധികളുടെ ആഴം നിര്‍ണയിക്കുന്ന സാമൂഹ്യപ്രതിബദ്ധതയുളള സിനിമകള്‍ ഒരുക്കിയ തിരക്കഥാകൃത്താണ് ശ്രീനിവാസന്. ഓരോ സിനിമകളും സമൂഹിക പ്രസക്തിയുള്ളവയായിരുന്നു.
തിരക്കഥ എന്ന സൗന്ദര്യത്തെ ഘടനാപരവും വ്യക്തമായ കാഴ്ചപ്പാടോയും അവതരിപ്പിച്ച ശ്രീനിവാസന്റെ എഴുത്തിന്റെ മൂർച്ചയാണ് മലയാളസിനിമ കണ്ടത്. സാമ്പത്തികമായിരുന്നു ആദ്യം ശ്രീനിയെ പ്രലോഭിപ്പിച്ചത്. അതിനിടയ്ക്ക് പേരുള്ളതും ഇല്ലാത്തതുമായ പല തിരക്കഥകളും എഴുതി നൽകി.
തിരക്കഥാരചന എന്ന അണ്ഡകടാഹത്തിലേക്ക് എന്നെ ബലമായി തളളിയിട്ട ഭീകരനാണ് പ്രിയദര്‍ശനെന്ന് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. ശ്രീനിക്ക് തിരക്കഥയെഴുത്ത് നല്ല വശമുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രിയദർശൻ തന്റെ പുതിയ ചിത്രത്തിലേയ്ക്ക് തിരക്കഥയെഴുതാൻ അദ്ദേഹത്തെ നിർബന്ധിച്ചു. പകരം നൽകിയതാകാട്ടെ ആ സിനിമയിൽ നല്ലൊരു വേഷവും. അഭിനയം ഇഷ്ടമായിരുന്ന ശ്രീനി ആ വാക്കുകളിൽ വീണു. അങ്ങനെ പേന കൈയിലെടുത്തു.
അങ്ങനെ പ്രിയദർശൻ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ശ്രീനിവാസൻ ഒരുക്കി. ഓടരുതമ്മാവാ ആളറിയാം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ലിസി അഭിനയിച്ച ആദ്യ ചിത്രവും ഇതായിരുന്നു.
പിന്നീട് മുത്താരംകുന്ന് പിഒ, ബോയിംഗ് ബോയിംഗ്, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് , സന്മനസുളളവര്ക്ക് സമാധാനം, നാടോടിക്കാറ്റ്, വരവേല്‍പ്പ്, സന്ദേശം, മിഥുനം, വെളളാനകളുടെ നാട് തുടങ്ങി സൂപ്പർഹിറ്റ് ചിത്രങ്ങൾ പിറവിയെടുത്തു.
സംവിധായകന് എന്ന നിലയിലേക്ക് മാറിയപ്പോഴും തിരക്കഥയായിരുന്നു ശ്രീനിയുടെ പ്രധാന ആയുധം. വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും കാതലുളള ഇതിവൃത്തം ഉള്‍ക്കൊളളുന്ന രചനകളായിരുന്നു.
പലപ്പോഴും നമ്മുടെ ജീവിതത്തിൽ നിന്നും നേരിട്ട് സ്ര്കീനിലേയ്ക്ക് കടന്നുവന്ന ചിത്രങ്ങളായിരുന്നു ശ്രീനിയുടേത്. അതിരുകൾ കൃത്യമായി തിട്ടപ്പെടുത്തിയ തിരക്കഥകൾ. അതിൽ പ്രേക്ഷകർ എത്രത്തോളം ചിരിക്കുമെന്ന് ശ്രീനിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു.
Kerala
കൊച്ചി: മാനുഷിക പ്രതിസന്ധികളുടെ ആഴം നിര്‍ണയിക്കുന്ന സാമൂഹ്യപ്രതിബദ്ധതയുളള സിനിമകള്‍ ഒരുക്കിയ തിരക്കഥാകൃത്താണ് ശ്രീനിവാസന്. ഓരോ സിനിമകളും സമൂഹിക പ്രസക്തിയുള്ളവയായിരുന്നു.
തിരക്കഥ എന്ന സൗന്ദര്യത്തെ ഘടനാപരവും വ്യക്തമായ കാഴ്ചപ്പാടോയും അവതരിപ്പിച്ച ശ്രീനിവാസന്റെ എഴുത്തിന്റെ മൂർച്ചയാണ് മലയാളസിനിമ കണ്ടത്. സാമ്പത്തികമായിരുന്നു ആദ്യം ശ്രീനിയെ പ്രലോഭിപ്പിച്ചത്. അതിനിടയ്ക്ക് പേരുള്ളതും ഇല്ലാത്തതുമായ പല തിരക്കഥകളും എഴുതി നൽകി.
തിരക്കഥാരചന എന്ന അണ്ഡകടാഹത്തിലേക്ക് എന്നെ ബലമായി തളളിയിട്ട ഭീകരനാണ് പ്രിയദര്‍ശനെന്ന് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. ശ്രീനിക്ക് തിരക്കഥയെഴുത്ത് നല്ല വശമുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രിയദർശൻ തന്റെ പുതിയ ചിത്രത്തിലേയ്ക്ക് തിരക്കഥയെഴുതാൻ അദ്ദേഹത്തെ നിർബന്ധിച്ചു. പകരം നൽകിയതാകാട്ടെ ആ സിനിമയിൽ നല്ലൊരു വേഷവും. അഭിനയം ഇഷ്ടമായിരുന്ന ശ്രീനി ആ വാക്കുകളിൽ വീണു. അങ്ങനെ പേന കൈയിലെടുത്തു.
അങ്ങനെ പ്രിയദർശൻ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ശ്രീനിവാസൻ ഒരുക്കി. ഓടരുതമ്മാവാ ആളറിയാം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ലിസി അഭിനയിച്ച ആദ്യ ചിത്രവും ഇതായിരുന്നു.
പിന്നീട് മുത്താരംകുന്ന് പിഒ, ബോയിംഗ് ബോയിംഗ്, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് , സന്മനസുളളവര്ക്ക് സമാധാനം, നാടോടിക്കാറ്റ്, വരവേല്‍പ്പ്, സന്ദേശം, മിഥുനം, വെളളാനകളുടെ നാട് തുടങ്ങി സൂപ്പർഹിറ്റ് ചിത്രങ്ങൾ പിറവിയെടുത്തു.
സംവിധായകന് എന്ന നിലയിലേക്ക് മാറിയപ്പോഴും തിരക്കഥയായിരുന്നു ശ്രീനിയുടെ പ്രധാന ആയുധം. വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും കാതലുളള ഇതിവൃത്തം ഉള്‍ക്കൊളളുന്ന രചനകളായിരുന്നു.
പലപ്പോഴും നമ്മുടെ ജീവിതത്തിൽ നിന്നും നേരിട്ട് സ്ര്കീനിലേയ്ക്ക് കടന്നുവന്ന ചിത്രങ്ങളായിരുന്നു ശ്രീനിയുടേത്. അതിരുകൾ കൃത്യമായി തിട്ടപ്പെടുത്തിയ തിരക്കഥകൾ. അതിൽ പ്രേക്ഷകർ എത്രത്തോളം ചിരിക്കുമെന്ന് ശ്രീനിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു.
Kerala
കൊച്ചി: മലയാളസിനിമയുടെ അഭിരുചികൾ മാറിയെങ്കിലും ശ്രീനിവാസന്റെ സിനിമകൾ ആസ്വദിക്കുന്നതിൽ മലയാളികൾക്ക് മടുപ്പുണ്ടായിട്ടില്ല. കാരണം ശ്രീനി എഴുതുന്നതെല്ലാം അത്രമേൽ ചിരിക്കാനും ചിന്തിക്കാനുമുള്ളതായിരുന്നു. അത് അഭിനയത്തിലൂടെയും തിരക്കഥയിലൂടെയും സംവിധാനത്തിലൂടെയും മാറ്റമില്ലാതെ കൃത്യമായ അളവോടെ ചേരുവകൾ ചേർത്ത് ശ്രീനി മലയാളത്തിനായി നൽകി.
ശ്രീനിവാസൻ അഭിസംബോധന ചെയ്തത് ഒരു പ്രത്യേക കാലഘട്ടത്തെ ആയിരുന്നില്ല, മറിച്ച് എല്ലാ കാലഘട്ടത്തെയും ശ്രീനി വ്യക്തവും കൃത്യവുമായി അവതരിപ്പിച്ചു. കാലാതീതമായി മനസിൽ തട്ടി നിൽക്കുന്ന കഥാപാത്രങ്ങളും കഥകളും സന്ദേശങ്ങളും പല സിനിമകളിലൂടെയും നൽകി.
ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നു പറഞ്ഞ് ദാസനെയും വിജയനെയും മലയാളികൾക്ക് സമ്മാനിച്ച ശ്രീനിവാസൻ കണ്ടെത്തിയ ഓരോ കഥാപാത്രങ്ങളും നമ്മുടെ അടുത്തുള്ളവരോ അല്ലെങ്കിൽ നമ്മൾ തന്നെയോ ആയിരുന്നിരിക്കാം.
ട്രോളുകളുടെ കാലത്തിന് മുന്നേയും മലയാളികൾ സ്ഥിരമാക്കിയ ചില ശ്രീനിവാസൻ ഡയലോഗുകളുണ്ട്, എന്താടാ ദാസാ നമ്മൾ നന്നാകാത്തത്, പോളണ്ടിനെക്കുറിച്ചൊരക്ഷരം മിണ്ടരുത് തുടങ്ങി നിരവധിയെണ്ണം അതിൽ പെടുന്നു.
Kerala
കൊച്ചി: മലയാളസിനിമയെ വേറിട്ട വഴികളിലൂടെ നടത്തിയ ശ്രീനിവാസൻ. ഒറ്റവാക്കിൽ ഈ മഹാപ്രതിഭയെ അങ്ങനെ വിശേഷിപ്പിക്കാം. സാധാരണക്കാരുടെ ഇടയിലേയ്ക്ക് നർമത്തിന്റെ ഭാവത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന ശ്രീനി എല്ലാവരുടെയും ചുണ്ടിൽ പൊട്ടിച്ചിരി വിടർത്തി.
സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടെ വെള്ളിത്തിരയിലെത്തിച്ചു.
അസാധാരണ പോരാട്ടവീര്യവും എപ്പോഴും കാണുമ്പോൾ തമാശകൾ പറഞ്ഞുള്ള ആ ചിരിയും രോഗാതുരനായപ്പോളും അദ്ദേഹത്തെ തളർത്തിയില്ല.
അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1976-ൽ പി. എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേയ്ക്കെത്തുന്നത്. അദ്ദേഹത്തിന് അഭിനയപാഠങ്ങൾ പഠിപ്പിച്ചത് അന്നത്തെ വൈസ് പ്രിൻസിപ്പൾ ആയിരുന്ന എ. പ്രഭാകരൻ ആയിരുന്നു. പിന്നീട് അദ്ദേഹം തന്നെ ശ്രീനിവാസന് തന്റെ തന്നെ മേള എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുക്കുകയും ചെയ്തു.
ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോർജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിക്കുവേണ്ടിയും ഒരു മുത്തശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.
പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. കുറച്ചു ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന പ്രിയദര്ശന് ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറി.
1991 ൽ പുറത്തിറങ്ങിയ സന്ദേശം സിനിമയുടെ രാഷ്ട്രീയം ഇന്നും കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്നതാണ്.
Movies
നടി നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. വളർത്തുനായ ഓറിയോയ്ക്കൊപ്പം വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ഈ വർഷം ഏതാണ്ട് അവസാനിച്ചു... 2025 നന്നായി അവസാനിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.
ഏരിയൽ യോഗയും മറ്റ് വർക്കൗട്ടുകളും ചെയ്യുന്ന നസ്രിയായെ ചിത്രങ്ങളിൽ കാണാം. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്.
Movies
പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചന നൽകി സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. ഇന്ദ്രജിത്തിന് പിറന്നാൾ ആശംസകൾ നേർന്ന് പങ്കുവച്ച കുറിപ്പിലാണ് പുതിയ ചിത്രം ചെയ്യുന്നുവെന്ന സൂചന ലഭിച്ചത്. ഇന്ദ്രജിത്താണ് ചിത്രത്തിലെ നായകൻ.
ഒരു സർപ്രൈസിനായി വീണ്ടും ഒരുമിക്കുന്നു എന്നാണ് ലിജോ ജോസ് പോസ്റ്റ് ചെയ്തത്. 'ഞങ്ങളൊരുമിച്ച അവസാന ചലച്ചിത്രം ഡബിൾ ബാരൽ ആയിരുന്നു. എന്റെ അടുത്ത സിനിമയിലൂടെ ഒരു സർപ്രൈസിനായി ഞങ്ങൾ കൈകോർക്കുന്നു. ഇന്ദ്രജിത്ത് സുകുമാരന്‍ ജന്മദിനാശംസകൾ' എന്നായിരുന്നു ലിജോയുടെ പോസ്റ്റ്.
ഡബിൾ ബാരൽ എന്ന ചിത്രത്തിന് ശേഷമാണ് ലിജോയും ഇന്ദ്രജിത്തും ഒന്നിക്കുന്നത്. 2015-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.
ഇന്ദ്രജിത് പ്രധാനവേഷത്തിലെത്തിയ നായകൻ എന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി ആദ്യമായി സംവിധാനം ചെയ്തത്. പിന്നീട് സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളിലും ഇവർ ഒന്നിച്ചു.
മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ ആണ് അവസാനമായി പുറത്തിറങ്ങിയ ലിജോയുടെ ചിത്രം.
Movies
കളങ്കാവല്‍ മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന ഏഴാമത്തെ ചിത്രമായി മാറിയിരിക്കുന്നത്. മമ്മൂട്ടിച്ചിത്രം രണ്ടാം വാരാന്ത്യത്തിലും മികച്ച കളക്ഷനുമായി മുന്നേറ്റം തുടരുകയാണ്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 2025-ല്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഏഴാമത്തെ ചിത്രമായി കളങ്കാവല്‍. 11 ദിവസം കൊണ്ട് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ കളങ്കാവല്‍ വലിയ കളക്ഷനാണ് കരസ്ഥമാക്കിയത്.
രണ്ടാം തിങ്കളാഴ്ച, 11-ാം ദിവസം ക്രൈം ത്രില്ലര്‍ 75 ലക്ഷം രൂപ നേടി. ആകെ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍നിന്ന് 32.92 കോടി രൂപയുടെ നേട്ടമാണുണ്ടാക്കിയത്. ഇപ്പോഴും മികച്ച പ്രേക്ഷകപ്രീതിയോടെ ചിത്രം പ്രദര്‍ശനം തുടരുകയാണ്. അതിനിടെ വൈകാതെ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപനവുമുണ്ടാകുമെന്ന് അണിയറക്കാര്‍ പറയുന്നു.
ആഴ്ച തിരിച്ചുള്ള കളക്ഷന്‍:
ആദ്യ ആഴ്ച- 26.3 കോടി
എട്ടാം ദിവസം- 1.65 കോടി
ഒമ്പതാം ദിവസം- 2.1 കോടി
പത്താം ദിവസം- 2.15 കോടി
11-ാം ദിവസം- 75 ലക്ഷം
ആകെ- 32.95 കോടി രൂപ.
2025-ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഏഴാമത്തെ മലയാള ചിത്രമാണിത്. വരുംദിവസങ്ങളില്‍ മോഹന്‍ലാല്‍-സന്ത്യന്‍ അന്തിക്കാട് കോമ്പോയില്‍ പുറത്തിറങ്ങിയ ഹൃദയപൂര്‍വം എന്ന ചിത്രത്തെ (40.14 കോടി) മറികടക്കുമെന്നു പ്രതീക്ഷിക്കുന്നു. ജിതിന് കെ. ജോസ് സംവിധാനം ചെയ്ത ക്രൈം ത്രില്ലറില്‍ വിനായകന്, ജിബിന്‍ ഗോപിനാഥ്, ഗായത്രി അരുണ്‍, രജിഷ വിജയന് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. മമ്മൂട്ടി കമ്പനിനിയുടെ ബാനറില്‍ 29 കോടി ബജറ്റിലാണ് ചിത്രം നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2025ലെ മികച്ച 10 മലയാള ചിത്രങ്ങള്‍:
ലോക- 157.01 കോടി
തുടരും- 122 കോടി
എംപുരാന്- 106.77 കോടി
ആലപ്പുഴ ജിംഖാന- 44.25 കോടി
ഡീയെസ് ഇറേ- 41.35 കോടി
ഹൃദയപൂര്‍വം- 40.14 കോടി
കളങ്കാവല്‍- 32.95 കോടി (പ്രദര്‍ശനം തുടരുന്നു)
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി- 31.64 കോടി
രേഖാചിത്രം- 26.6 കോടി
എക്കോ- 23.93 കോടി (പ്രദര്‍ശനം തുടരുന്നു).
Movies
മോഹിപ്പിക്കുന്ന അഭിനയസാധ്യതകളുടെ ആഴവും പരപ്പുമുള്ള ഒരു കഥാപാത്രം അതിനു പാകമായ അഭിനേതാവിലേക്ക് എത്തുമ്പോള്‍ കഥാപാത്രഹൃദയം വജ്രകാന്തി ചിന്തുന്ന അനുഭവമാണ് "എക്കോ’ സിനിമയിലെ നരേന്റെ നേവിക്കാരന്.
കുര്യച്ചന് എന്ന നിഗൂഢതയ്ക്കു പിന്നാലെകൂടുന്ന നേവി ഓഫീസര്‍. സ്ക്രീന്‍ സാന്നിധ്യത്തിലും നിയന്ത്രിതമായ അഭിനയപ്രകടനത്തിലും പെരുമാറ്റരീതികളിലുമെല്ലാം ഒരിക്കല്‍ക്കൂടി വേറിട്ട നരേന്സ്പര്ശം അനുഭവിപ്പിക്കുന്ന കഥാപാത്രം. "എന്റെ കരിയറില്‍ എന്നെന്നും മനസില്‍ സൂക്ഷിക്കാവുന്ന ഒരു ഗംഭീര സിനിമയാണ് എക്കോ. ആ കഥാപാത്രവും അങ്ങനെ തന്നെയാണ് ’ -നരേന് സണ്ഡേദീപികയോടു പറഞ്ഞു.
സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ ഇത്രവലിയ വിജയംപ്രതീക്ഷിച്ചിരുന്നോ..?
National
ന്യൂഡൽഹി: ഉത്തർപ്രദേശിലെ വൊക്കേഷനൽ പാഠ്യപദ്ധതിയിൽ മലയാളവും ഉൾപ്പെടുത്തി. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, മറാഠി, ബംഗാളി ഭാഷകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾക്ക് ഇതിൽ ഇഷ്ടമുള്ള ഒരു ഭാഷ തെരഞ്ഞെടുക്കാം.
രാജ്യത്തെ വിവിധ മേഖലകളിലെ ഭാഷാപരമായ അന്തരം ഒഴിവാക്കുകയാണു ലക്ഷ്യമെന്നു വാരാണസിയിലെ കാശി തമിഴ് സംഗമത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
Movies
പ്രണയവും നൊമ്പരവും പകയും സംഘർഷവും രക്തചൊരിച്ചിലും എല്ലാം ചേർന്നൊരു സിനിമാനുഭവം സമ്മാനിക്കാനായി തിയേറ്റുകളിൽ എത്താനൊരുങ്ങുകയാണ് ഹണി റോസ് നായികയായെത്തുന്ന റേച്ചൽ.
ഇപ്പോഴിതാ ചിത്രത്തിലെ പെൺതരിയേ എന്ന് തുടങ്ങുന്ന ആവേശം നിറയ്ക്കുന്ന ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ക്രിസ്മസ് റിലീസായി ഡിസംബർ 12-ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹരചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്.
വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഇഷാൻ ഛാബ്ര സംഗീതം നൽകി സിത്താര കൃഷ്ണകുമാറും അഹി അജയനും അനില രാജീവും ചേർന്ന് ആലപിച്ചിരിക്കുന്നതാണ് ഗാനം. രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്.
പാലായിൽ നിന്നെത്തിയ വേട്ടക്കാരൻ പോത്തുപാറ ജോയിച്ചന്റെ മകള്‍ റേച്ചലായി കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് ഞെട്ടിക്കാനെത്തുകയാണ്. ജോയിച്ചനായി ബാബുരാജും ശ്രദ്ധേയ വേഷത്തിലുണ്ട്.
Movies
നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കുറിപ്പുമായി സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. വെല്ലൂർ സിഎംസി ആശുപത്രിയിൽ വന്നതിനു ശേഷമുള്ള വാർത്തകൾ ഏറെ പ്രതീക്ഷ നൽകുന്നവയാണെന്നും രാജേഷിനെ ആക്ടീവ് ആക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രതാപ് കുറിപ്പിൽ പറയുന്നു.
പ്രിയപ്പെട്ട രാജേഷ് വെല്ലൂർ മെഡിക്കൽ കോളേജിൽ എത്തിയിട്ട് നാളെ 2 മാസമാകുന്നു, ഈ കിടപ്പിന് 87 ദിവസത്തിന്റെ വേദനയും. അവൻ ഹോസ്റ്റ് ചെയ്ത, ‘ലോക’ 300 കോടി ചിത്രമായി റെക്കോർഡ് ഇട്ടതും അവന്റെ പ്രിയപ്പെട്ട മമ്മൂക്ക രോഗ മുക്തനായി സിനിമയിൽ സജീവമായതും, ലാലേട്ടൻ ഫാൽകെ അവാർഡ് മേടിച്ചതും ഞാൻ പറഞ്ഞു കൊടുത്തു, സുരേഷേട്ടനൊപ്പമുള്ള ‘ഒറ്റക്കൊമ്പൻ’ സിനിമയിലെ രാജേഷിന്റെ ഇനിയുള്ള സീൻ വേദനയോടെ ഒഴിവാക്കേണ്ടി വന്നതു മാത്രം പാവം അവൻ അറിഞ്ഞിട്ടില്ല.
രാജേഷ് ഉഷാറായി വരുമ്പോൾ ആദ്യത്തെ ഷോ എനിക്ക് വേണ്ടി ചെയ്യണമെന്ന് സുരേഷ് ഗോപി വാക്ക് തന്നിട്ടുണ്ട്. രാജേഷ് അഭിനയിച്ച ‘ഇന്നസന്റ്’ സിനിമ റിലീസ് ആയതും, അവനു ഏറെ പ്രതീക്ഷയുള്ള ‘വടക്കൻ തേരോട്ടം’ എന്ന സിനിമ റിലീസിന് തയാറെടുക്കുന്നതും എല്ലാം പറഞ്ഞത് അവൻ മനസിലാക്കിക്കാണും എന്നാണ് ഞങ്ങളുടെ വിശ്വാസം.
ഇങ്ങനെ സിനിമയും സംഗീതവും യാത്രകളും, സൗഹൃദവും, ഭക്ഷണത്തിന്റെ കഥയുമെല്ലാം പറഞ്ഞു ഞങ്ങൾ അവനെ ആക്ടീവ് ആക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. അതിന്റെ ഒക്കെ റിസൽട്ട്/റെസ്പോൺസ് ഉണ്ട്, അത് അവനിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്.
ഇടയ്ക്ക് സുഹൃത്തുക്കൾ വന്നു അവനോടു സംസാരിക്കുന്നതും, ഉണർത്താൻ ശ്രമിക്കുന്നതുമെല്ലാം അത്ഭുതകരമായ മാറ്റം ഉണ്ടാക്കുന്നുണ്ട്. അതിനു സമയം കണ്ടെത്തുന്ന നല്ല മനസുകൾക്ക് നന്ദി. ശ്രീരാമൻ വനവാസത്തിനു ഇറങ്ങിയപ്പോൾ എല്ലാം ഉപേക്ഷിച്ചു കൂടെ വന്ന സീതയും ലക്ഷ്മണനും കഴിഞ്ഞ മൂന്നു മാസമായി രാജേഷിനൊപ്പമുണ്ട്.. സിന്ധുവിന്റെയും രൂപേഷിന്റെയും സ്നേഹത്തിനും കരുതലിനും, ആത്മ സമർപ്പണത്തിനും മുന്നിൽ പകരം വയ്ക്കാൻ ഈ ജന്മത്തിൽ ഒന്നുമില്ല.
ക്ഷമയോടെ സഹന ശക്തിയോടെ അവരോടൊപ്പം സിഎംസിയിലെ ഡോക്ടർമാരും, തെറാപ്പിസ്റ്റുകളും ഒപ്പമുണ്ട് എന്നുള്ളത് ഏറെ പ്രതീക്ഷ നൽകുന്നു. പ്രാർഥനയും സ്നേഹവും തുടരുക.. പലരുടെയും സ്നേഹാന്വേഷണങ്ങൾക്ക് കൃത്യമായി മറുപടി തരാൻ പറ്റാത്തതിന് ക്ഷമാപണം. ഈ വനവാസം കഴിഞ്ഞു അവനു തിരിച്ചു വരാതിരിക്കാൻ ആവില്ല.. വരും...എന്റെ ചങ്ക് വീണ്ടും സ്റ്റേജിലും സിനിമയിലും ആടിത്തിമിർക്കുന്ന നാളുകൾക്കായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുന്നു.. നന്ദി...സ്നേഹം.. പ്രാർഥന.’’
Movies
പ്രശസ്ത നടി ഊർമിള ഉണ്ണി ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിലാണ് ഊർമിള ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചത്.
ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ ഊർമിള ഉണ്ണിയെ ഷാളണിയിച്ച് സ്വീകരിച്ചു.
ചലച്ചിത്ര നിർമാതാവായ ജി. സുരേഷ് കുമാറും ചടങ്ങിൽ പങ്കെടുത്തു. താനൊരു നരേന്ദ്ര മോദി ഫാനാണെന്ന് ഊര്‍മിള പറഞ്ഞു. മനസുകൊണ്ട് ബിജെപിയായിരുന്നു. എന്നാൽ അത്ര സജീവ പ്രവർത്തകയായിയിരുന്നില്ലെന്നും അവർ കൂട്ടിച്ചേര്‍ത്തു.
Movies
ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രം തമിഴിൽ റീമേക്ക് ചെയ്ത് നശിപ്പിച്ചുകളഞ്ഞെന്ന് ചിത്രത്തിലെ നായകൻമാരിലൊരാളായ റാണ ദഗുബാട്ടി. മലയാളത്തിൽ അവർ ചെറുപ്പക്കാരായിരുന്നുവെന്നും തങ്ങളെല്ലാം മധ്യവയസ്കരെപ്പോലെയായിരുന്നു ചിത്രത്തിലെന്നും റാണ പറഞ്ഞു.
ദുൽഖർ സൽമാൻ അവതരിപ്പിച്ച കഥാപാത്രത്തോടാണ് തനിക്ക് ആദ്യം വളരെ ഇഷ്ടം തോന്നിയതെങ്കിലും ഫഹദ് ഫാസിലിന്റെ കഥാപാത്രം അവതരിപ്പിക്കാനാണ് അവസരം ലഭിച്ചതെന്ന് റാണ വെളിപ്പെടുത്തി. പുതിയ ചിത്രം ‘കാന്ത’യുടെ പ്രമോഷന്റെ ഭാഗമായി സുധിർ ശ്രീനിവാസന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റാണ ദഗുബാട്ടി.
‘ഞാനും ദുൽഖറും സ്കൂൾമേറ്റ്സ് ആണ്, ദുൽഖർ അഭിനയിച്ചതിൽ എനിക്ക് ആദ്യം വളരെ ഇഷ്ടം തോന്നിയത് ‘ബാംഗ്ലൂർ ഡേയ്സി’ലെ കഥാപാത്രത്തോടാണ്. ഞങ്ങൾ ആ ചിത്രം തമിഴിലേയ്ക്ക് റീമേക്ക് ചെയ്ത് നശിപ്പിച്ചു കളഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ നടൻ ആര്യ എന്നോട് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു, ‘മച്ചാ, നോക്ക് ദുൽഖറും നിവിനും ചെറുപ്പക്കാരായ പിള്ളേരാണ്. നമ്മളെ കണ്ടാൽ റിട്ടയർ ജീവിതം നയിക്കുന്ന മധ്യവയസ്കരെ പോലെയുണ്ട്’,’’ റാണ ദഗുബാട്ടിയുടെ വാക്കുകൾ.
Leader Page
എന്താണു ഭാഷ എന്ന ചോദ്യത്തിനു ദീർഘകാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന ഉത്തരം "ആശയവിനിമയത്തിനുള്ള ഉപാധി' എന്നതാണ്. നിശ്ചിതമായ അർഥത്തിൽ അതു ശരിയുമാണ്. അതിനപ്പുറം ഭാഷ എന്താണ് എന്നും എന്തിനാണ് എന്നുമുള്ള ആലോചനകൾ നിരന്തരം ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. “ലോകവ്യവസ്ഥയിലേക്കു തുറന്നുകിടക്കുന്ന ചിന്തയുടെ വിസ്തൃതമായ വാതിലാണു ഭാഷ” എന്നാണു ചോംസ്കി വിലയിരുത്തിയത്. വ്യക്തി ലോകത്തെ അറിയുന്നതും ലോകം വ്യക്തിയെ അറിയുന്നതും ഭാഷയിലൂടെയാണ്. പ്രപഞ്ചംപോലെ അനന്തസാധ്യങ്ങളായ ഘടനകളാൽ നിർമിതമാണ് ഭാഷാവ്യവസ്ഥ. ഓരോ ഭാഷയ്ക്കുള്ളിലുമുണ്ട് അപാരമായ ചിന്താപ്പെരുക്കങ്ങൾ.
ലോകഭാഷകളിൽ മലയാളത്തിന്റെ പദവി ഒട്ടും പിറകിലല്ലെന്ന് നമുക്കറിയാം. ഇതര ഭാഷകളുമായുള്ള ബഹുവിധ സന്പർക്കങ്ങളിലൂടെ മലയാളത്തിനു കൈവന്ന സൗഭാഗ്യങ്ങൾ അനവധിയാണ്. വൈദേശിക വാണിജ്യബന്ധങ്ങളും നന്പൂതിരിമാരുടെ കുടിയേറ്റവും കൊളോണിയൽ ഭരണവും മൈസൂരിന്റെ ആധിപത്യവും ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവർത്തനങ്ങളും നവോത്ഥാന സമരങ്ങളും ഒക്കെക്കൂടി രൂപപ്പെടുത്തിയ മലയാളത്തിന് കേരള സംസ്ഥാന രൂപീകരണാനന്തരം വഴിമുട്ടി.മറ്റു ഭാഷകളൊന്നുമല്ല വഴിമുട്ടിച്ചത്; മലയാളികളുടെ ഭാഷാസൂത്രണത്തിലെ പിഴവും ഭാഷാ മനോഭാവവുമാണ് കാരണം.
സംസ്കൃതത്തിന്റെയും ഇംഗ്ലീഷിന്റെയും ജ്ഞാനപരിചരണരീതിയെ സ്വാംശീകരിച്ചു വളരേണ്ട മലയാളം സംസ്കൃതത്തിന്റെയും ഇംഗ്ലീഷിന്റെയും വിധേയത്വത്തിൽ വളരാൻ നിർബന്ധിതമായപ്പോഴാണ് മലയാളത്തിന്റെ അറിവുലോകം ചുരുങ്ങിപ്പോയത്. എണ്‍പതുകളിൽ ശക്തിപ്പെട്ടുതുടങ്ങിയ ഇംഗ്ലീഷ് മാധ്യമ വിദ്യാഭ്യാസം സകലതിനെയും ഇംഗ്ലീഷധിഷ്ഠിതമായി കാണാൻ നിർബന്ധിച്ചു. മുമ്പെങ്ങുമില്ലാതിരുന്ന ഈ ഇംഗ്ലീഷഭിനിവേശം മലയാളത്തിന്റെ വൈജ്ഞാനികശേഷിയെ ദോഷകരമായി ബാധിച്ചു.
മിഥ്യാഭിമാനത്തിന്റെ കണക്കൊപ്പിക്കാനുള്ള അളവുകോലായി ഇംഗ്ലീഷിനെ പ്രതിഷ്ഠിക്കുന്നതിലായിരുന്നു സാന്പ്രദായിക ഫലാന്വേഷികൾക്കു താത്പര്യം. നിലവാരപ്പെടുത്തൽ പ്രക്രിയ സാർവത്രികമായപ്പോൾ ഇംഗ്ലീഷ് അകത്താകുകയും മലയാളം പുറത്താകുകയും ചെയ്തു. അറിയിപ്പുകൾ, നോട്ടീസുകൾ ഉത്തരവുകൾ, അധ്യയന മാധ്യമം, പരീക്ഷകൾ, ഭരണപരമായ കത്തിടപാടുകൾ തുടങ്ങി അനേകം ഇടങ്ങളിൽ ഇംഗ്ലീഷിന്റെ സ്ഥാനം ഉറപ്പാക്കാനാണ് അധികാരികൾ ശ്രദ്ധിച്ചത്.
ഇംഗ്ലീഷ് എന്ന ഭാഷയെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള പ്രാപ്തി കുട്ടികളിൽ ഉണ്ടാക്കിയെടുക്കാനുള്ള പരിശ്രമങ്ങൾ ഉണ്ടാകേണ്ടതിനു പകരം ഇംഗ്ലീഷിലൂടെയാകാം എന്തും എന്ന മനോഭാവം ശക്തമായി. ഏറെക്കുറെ നാല്പതു വർഷങ്ങൾകൊണ്ട് ഭാഷാസാഹിത്യ അധ്യാപകരുടെ ഉപജീവനമാർഗവും സാഹിത്യകാരന്മാരുടെ സർഗാത്മകവ്യാപാരത്തിന്റെ മാധ്യമവും ആയി മലയാളഭാഷ. ഈ നില മാറിയാൽ പിന്നെ എന്താണു ബാക്കിയുള്ളത് എന്ന് ഓരോ മലയാളിക്കും അന്വേഷിക്കാവുന്നതാണ്.
കേരള നിവാസികൾ നൂറ്റാണ്ടുകൾക്കു മുന്പുമുതൽ ഇന്നുവരെ അവരുടെ ദൈനംദിന വ്യവഹാരങ്ങളിൽ പേർത്തും പേർത്തും പ്രയോഗിച്ചിട്ടും ഭാഷയ്ക്ക് എവിടെയൊക്കെയോ എന്തൊക്കെയോ കുറവുകളുണ്ട് എന്നാണ് മലയാളിയുടെ തോന്നൽ. ഭാഷ മരിക്കുന്നു എന്ന കരച്ചിലിനു കാരണമതാണ്. ഭാഷയെ വൈജ്ഞാനികമായും സാന്പത്തികമായും രാഷ്ട്രീയമായും പരിപുഷ്ടിയുള്ളതാക്കാൻ പോന്ന പരിശ്രമങ്ങൾ ഉണ്ടായില്ല എന്നതാണു യാഥാർഥ്യം. ഈ യാഥാർഥ്യത്തെ മറച്ചുപിടിക്കാനുള്ള അടവാണു കരച്ചിൽ.
നാഷണൽ എഡ്യുക്കേഷൻ പോളിസി 2020 ഇന്ത്യൻ ഭാഷകളുടെയും ഇന്ത്യൻ അറിവുവ്യവസ്ഥയുടെയും കാര്യത്തിൽ പുലർത്തുന്ന ശ്രദ്ധ കൂടുതൽ പ്രതീക്ഷ നൽകുന്നു. ശാസ്ത്ര-സാങ്കേതിക-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ അറിവുമണ്ഡലങ്ങളെയാകെ പ്രതിനിധീകരിക്കാൻ ഇന്ത്യൻ ഭാഷകൾ സജീവമാണെന്നും ഇന്ത്യൻ ഭാഷകളിലെ സാങ്കേതിക പദാവലികളെ ഏകീകരിക്കേണ്ടതുണ്ടെന്നുമുള്ള നിർദേശങ്ങൾ വന്നുകഴിഞ്ഞു.
അപ്പോഴാണ് മലയാളത്തിന്റെ വൈജ്ഞാനികശേഷി പുനഃപരിശോധനയ്ക്കു വിധേയമാകുന്നത്. ഒരു ഭാഷയ്ക്കും മറ്റൊരു ഭാഷ ശത്രുവല്ല. ഭാഷകരുടെ ദുർവാശിയും മനോഭാവവുമാണ് ഭാഷയുടെ യഥാർഥ ശത്രു.
കേരളത്തിന്റെ സാഹചര്യത്തിൽ ഇതു പെട്ടെന്നു മനസിലാകും. ഡിജിറ്റൽ സാങ്കേതികതയുടെ പുതിയ കാലത്ത് ഭാഷകൾ പരസ്പരം കൊണ്ടും കൊടുത്തും ലോകവ്യവസ്ഥയെ സജീവമാക്കുന്നതു നോക്കൂ. ഇനി ഒരു വഴിയേ മലയാളിക്കു മുന്നിലുള്ളൂ; അപകർഷതാബോധമുപേക്ഷിച്ച് ലോകഭാഷകൾക്കൊപ്പം സ്വന്തം ഭാഷയെ ഉറപ്പിച്ചെടുക്കുക.
ഭാഷാദിനത്തിൽ വിളക്കു കത്തിച്ചു ഭാഷാവന്ദനം നടത്തിയതുകൊണ്ടൊന്നും ഭാഷ വളരില്ല. ഭാഷകർ ഭാഷയ്ക്കുള്ളിൽ പ്രവർത്തിക്കുന്പോഴാണ് ഭാഷ വളരുക. വൈജ്ഞാനിക ശേഷിയും രാഷ്ട്രീയാധികാരവും സാന്പത്തികാധികാരവുമുള്ളതാകുന്പോഴേ ഭാഷ ശക്തിയുള്ളതാകുന്നുള്ളൂ. നൂറ്റാണ്ടുകൾ വാമൊഴിയിൽ വിഹരിച്ചതുകൊണ്ടല്ല, കുറച്ചുകാലമെങ്കിലും ചിന്താപരമായി സഞ്ചരിച്ചതുകൊണ്ടാണ് മലയാളത്തിനു കരുത്തുണ്ടായത്.
സകല വൈജ്ഞാനിക മേഖലകളിലെയും അറിവു വിനിമയങ്ങൾക്ക് മലയാളത്തെ പ്രാപ്തിയുള്ളതാക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഇനി ഉണ്ടാകേണ്ടത്. അക്കാദമിക് രചനകളും വിവർത്തനങ്ങളുംകൊണ്ട് സന്പന്നമാകുന്ന മലയാള ലോകത്തിനുള്ളിൽ ജീവിക്കുന്ന മലയാളികളിൽ ദേശവും ദേശഭാഷയും ദേശസംസ്കാരവും സുരക്ഷിതമായിരിക്കും.
ഇംഗ്ലീഷിലെ സാങ്കേതികപദങ്ങൾക്കു തുല്യമായി മലയാളപദങ്ങൾ രൂപപ്പെടുത്തുന്നതാണ് ഭാഷാക്ഷേമ പ്രവർത്തനമെന്നു ചിലരെങ്കിലും കരുതുന്നുണ്ട്. അറിവുമണ്ഡലങ്ങളെ രൂപപ്പെടുത്താനുള്ള ഭാഷാനിഷ്ഠ പ്രയത്നങ്ങളാണ് ആദ്യം വേണ്ടത്. ചിന്തയ്ക്കു വിളയാൻ പാകത്തിൽ, ഭാവനയ്ക്കു വിളങ്ങാൻ പാകത്തിൽ ഒരു ജ്ഞാനസംസ്കാരം ഭാഷയിലുണ്ടാവണം. അവിടെയാണ് പദങ്ങളും സങ്കല്പനങ്ങളും സങ്കല്പനമണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന സാങ്കേതിക പദങ്ങളും ജനിക്കേണ്ടത്.
District News
ചങ്ങനാശേരി: വിദ്യാര്‍ഥികള്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിയാത്ത സ്ഥിതിവിശേഷമാണ് ഇന്ന് കേരളത്തിലുള്ളതെന്നും മലയാള വായനശീലം വളര്‍ത്താന്‍ സ്കൂളുകള്‍ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും മുന്‍ ഡിജിപി ഋഷിരാജ് സിംഗ്. ചങ്ങനാശേരി ക്രിസ്തുജ്യോതി വിദ്യാനികേതന്‍ ഐഎസ്സി സ്കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എക്സലന്‍ഷ്യ -2025 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്തുജ്യോതി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് മാനേജര്‍ റവ.ഡോ. തോമസ് കല്ലുകളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ ഫാ. ടോമി ഇലവുങ്കല്‍, പ്ലാസിഡ് വിദ്യാവിഹാര്‍ പ്രിന്‍സിപ്പല്‍ ഫാ. സ്കറിയ എതിരേറ്റ്, ക്രിസ്തുജ്യോതി കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോഷി ചീരാംകുഴി,
പ്രിന്‍സിപ്പല്‍ ഫാ. ഫിലിപ്പോസ് തുണ്ടുവാലിച്ചിറ, ബര്‍സാര്‍ ഫാ. അഖില്‍ കരിക്കാത്തറ, വൈസ് പ്രിന്‍സിപ്പല്‍ എലിസബത്ത് റെജി, പിടിഎ പ്രസിഡന്റ് ഡോ. ജോബിന് എസ്. കൊട്ടാരം, സുനില്‍ തോമസ്, ഷാലിയ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
പ്ലസ് വണ്‍ പ്രവേശനോത്സവവും പത്താം ക്ലാസിൽ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും ഇതോടൊപ്പം നടന്നു.