കാൽനൂറ്റാണ്ടിലെ മാറ്റങ്ങൾ കണക്കെടുത്ത് രാംമോഹൻ പാലിയത്ത് തയാറാക്കിയ ലേഖനത്തിന്റെ അവസാനഭാഗം...
17. ആണ്-പെണ് സൗഹൃദങ്ങള്‍
പണ്ടുകാലങ്ങളില്‍ കണ്ടിട്ടില്ലാത്തവിധം ഇക്കഴിഞ്ഞ നൂറ്റാണ്ടിനിടെ ആണ്-പെണ് സൗഹൃദങ്ങളുടെ ആഴവും അടുപ്പവും കൂടി എന്നതു സത്യമാണ്. എന്നാല്‍ പലപ്പോഴും അടുപ്പം കൂടുന്തോറും ചതിയും വെറുപ്പും കൂടി എന്നൊരു ദുര്യോഗംകൂടി സംഭവിച്ചു. കൂട്ടുകൂടല്‍ എളുപ്പമാക്കുന്ന മൊബൈല്‍ ഫോണുകള്‍തന്നെ ചതികള്‍ക്കും തെളിവുതരുന്നു. ദുരഭിമാനക്കൊല, പ്രണയപ്പക തുടങ്ങിയവ കൂടുതലായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു.
ബന്ധങ്ങളുടെ ആയുസ് കുറഞ്ഞതും ഇക്കാലത്തെ ഒരു വിപര്യയമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വിവാഹമോചനങ്ങളും പെരുകിയിട്ടുണ്ട്. എന്നാല്‍ ദുരിതംനിറഞ്ഞ ടോക്സിക് ബന്ധങ്ങളില്‍നിന്ന് മോചനംനേടുകയാണ് കെട്ടുറപ്പുള്ള ദാമ്പത്യങ്ങളുടെ കണക്കുകള്‍ സൃഷ്ടിക്കാന്‍ നിന്നുകൊടുക്കുന്നതിനേക്കാള് പ്രധാനമെന്ന് ആളുകള്‍ കൂടുതലായി തിരിച്ചറിയുന്നു- വിശേഷിച്ചും പുതിയ തലമുറ. മാതൃകാദമ്പതിമാരാകാന് കഴിഞ്ഞില്ലെങ്കില്‍ മാതൃകാ ഡൈവോഴ്സികളെങ്കിലും ആകൂ- അവര്‍ പറയുന്നു.
18. വായനയുടെ തിരിച്ചുവരവ്
വായന മരിച്ചോ എന്ന ചോദ്യം ഇടവിട്ട് ഉയരാറുണ്ടെങ്കിലും വായനയും പബ്ലിഷിംഗ് വ്യവസായവും കേരളത്തില്‍ വന്‍കുതിപ്പിലാണ്. "റാം കെയറോഫ് ആനന്ദി' പോലുള്ള ജനപ്രിയ പുസ്തകങ്ങള്‍ പുതിയ തലമുറയില്പ്പെട്ടവരേയും വായനയിലേക്ക് നയിക്കുന്നു. പുതിയ തലമുറയുടെ വായന അധികവും ഇംഗ്ലീഷിലാണെന്ന വ്യത്യാസവുമുണ്ട്.
കിന്‍ഡിൽ, ഓഡിയോ ബുക്കുകള്‍, ടെഡ് ടോക്കുകള്‍, പോഡ്കാസ്റ്റുകള്‍ തുടങ്ങിയവയും വായനയുടെ പുതുരൂപങ്ങളായി പ്രചാരംനേടുന്നു. അനുദിനമെന്നോണം പെരുകിവരുന്ന സാഹിത്യോത്സവങ്ങളും ഒരു സമീപകാല ട്രെന്‍ഡാണ്. എന്നാല്‍ കേരളത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ഈടുവയ്പുകളിലൊന്നായ വായനശാലകള്‍ മരണശയ്യയിലാണെന്നത് വായന മുന്നേറുന്ന കാലത്തെ വിധിവൈപരീത്യമാണ്.
19. ശാസ്ത്രബോധം
ഇന്റര്‍നെറ്റ് പോലുള്ള നൂതന സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതില്‍ അന്ധവിശ്വാസികളും ദുര്മന്ത്രവാദികളും പിന്നിലല്ലെങ്കിലും മറുവശത്ത് ആത്മാര്‍ഥതയുള്ള ശാസ്ത്രബോധ പ്രചാരണത്തിന് നീണ്ട ഇടവേളയ്ക്കുശേഷം കേരളം സാക്ഷ്യംവഹിക്കുന്ന കാലഘട്ടം കൂടിയാണിത്.
20. മലയോരകൃഷിയുടെ തകര്‍ച്ച
മലയോരകൃഷിയുടെ തകര്‍ച്ചയും കാട്ടുമൃഗങ്ങളുടെ ആക്രമണവുമാണ് അക്കാര്യങ്ങളില്‍ നേരിട്ട് അനുഭസ്ഥനല്ലെങ്കിലും വേദനിപ്പിക്കുന്ന ഒരു കാല്നൂറ്റാണ്ടന് വിഷാദം. കൃഷി ലാഭകരമല്ലാതാകുന്നതും പുതിയ തലമുറയുടെ കുടിയേറ്റവും തൊഴിലാളിക്ഷാമവുമെല്ലാമാണ് ഇതിനുള്ള കാരണങ്ങളായി പറയപ്പെടുന്നത്.
യുദ്ധകാലാടിസ്ഥാനത്തില്‍ ഈ വെല്ലുവിളികളെ നേരിടാനുള്ള ക്രിയാത്മക പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പക്കാണ്ടേത് ഭരണകര്‍ത്താക്കളുടേയും രാഷ്ട്രീയ നേതൃത്വത്തിന്റെയും മാത്രം ഉത്തരവാദിത്വമായി കണക്കാക്കാതെ മുന്‍കാലങ്ങളില്‍ പലപ്പോഴും ഉണ്ടായിട്ടുള്ളതുപോലെ സമുദായ സ്ഥാപനങ്ങളും കൂടുതൽ ശക്തമായി ഇക്കാര്യത്തില്‍ മുന്നോട്ടു വരേണ്ടതുണ്ട്.
21. ആഗോള മലയാളി ബിസിനസുകാർ
1999-2000ല്‍ യുഎഇയിലെ രണ്ടിടത്തുമാത്രം സൂപ്പര്‍മാര്‍ക്കറ്റുകളും ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകളുമുള്ള ബ്രാന്‍ഡായിരുന്നു ലുലു. ഏതാണ്ട് ആ സമയത്താണ് ജോയ് ആലുക്കാസും ദുബായില്‍ എത്തിയത്. 1976ല്‍ ഒമാനില്‍ ശോഭാ ഗ്രൂപ്പിന് തുടക്കമിട്ട പിഎന്‍സി മേനോന്റെ ഇന്ത്യന്‍ സംരംഭവും 90കളുടെ അവസാനത്തോടെ ഇന്ത്യയിലെത്തി.
ഇക്കഴിഞ്ഞ 25 വര്‍ഷം ഈ ബ്രാന്‍ഡുകള്‍ക്കും ഇതുപോലുള്ള ഒട്ടേറെ മലയാളി ബ്രാന്ഡുകള്ക്കുമുണ്ടായ ആഗോള വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. മലയാളികളുടെ വിദേശ കുടിയേറ്റമാരംഭിച്ചിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ബിസിനസ് രംഗത്ത്, വിശേഷിച്ചും വിവിധ രാജ്യങ്ങളില്‍ സാന്നിധ്യമുള്ള മികച്ച ബ്രാന്‍ഡ് പ്രതിച്ഛായയുമായി കേരളീയ സംരംഭങ്ങള്‍ ഇങ്ങനെ വന്‍തോതില്‍ വളർന്നത് ഈ കാലഘട്ടത്തിലാണ്.
22. മാനസികാരോഗ്യം
മാനസികരോഗം ഏതു രോഗത്തേയുംപോലെ മനസ് എന്ന മറ്റൊരു അവയവത്തെ ബാധിക്കുന്ന രോഗമാണെന്നും അതിനു പരസ്യമായി ചികിത്സതേടാമെന്നും ആളുകള്‍ തിരിച്ചറിഞ്ഞുതുടങ്ങിയതും ഈ കാലഘട്ടത്തിന്റെ ഒരു ആശ്വാസമാണ്.
വിഷാദംപോലുള്ള മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ വിവിധ കാരണങ്ങളാല്‍ മുന്കാലങ്ങളിലുണ്ടായിരുന്നതിനേക്കാള് ഇന്ന് സാധാരണമാണ്. (അതോ പലപ്പോഴും സ്വയംപോലും അറിയാതെയും നിശബ്ദം സഹിച്ചിരുന്നതുമായ കാലമാണോ ആ മുന്കാലം?) ഈ പശ്ചാത്തലത്തിലാണ് മാനസികാരോഗ്യം ഇക്കാലത്തിന്റെ ഒരു പ്രധാന വിഷയമായിത്തീര്ന്നിരിക്കുന്നത്. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി പ്രഫഷണല്‍ സഹായം തേടുന്നത് സ്വാഭാവികമായ ഒരു സംഗതിയാണെന്ന് അങ്ങനെ ചെയ്യുന്നവര്‍ മാത്രമല്ല മറ്റുള്ളവരും തിരിച്ചറിയാന്പോകുന്ന ഒരു കാല്നൂറ്റാണ്ടായിരിക്കും ഇനി വരാന്‍പോകുന്നത്.
23. ജെൻ സീയുടെ കക്ഷിരാഷ്ട്രീയ വിമുഖത
ജെന്‍ സീക്ക് രാഷ്ട്രീയമില്ലെന്ന് ആരും പറയില്ല. വിശേഷിച്ചും ഒരുപാട് നൂതനവിഷയങ്ങളില് പഴയ തലമുറയെ രാഷ്ട്രീയം പഠിപ്പിക്കുന്നത് ജെന്‍ സീയാണ്. എന്നാല്‍ തെരഞ്ഞെടുപ്പ്, ഭരണം തുടങ്ങിയ കക്ഷിരാഷ്ട്രീയ തലങ്ങളില്‍ അവര്‍ക്ക് താത്പര്യമില്ല.
കാരണങ്ങള്‍ ഒരുപാടുണ്ട്. പ്രത്യാഘാതങ്ങള്‍ എന്തെല്ലാമായിരിക്കും എന്നോര്‍ത്താണ് ബേജാറുള്ളത്. 2036ല്‍ നമ്മളെ ആരു ഭരിക്കും? ജെന്‍ സീയുടെ സൂക്ഷ്മതല രാഷ്ട്രീയ അവബോധം അപ്പോഴേയ്ക്കും കാലം ആവശ്യപ്പെടുന്ന പ്രായോഗിക ബുദ്ധി ആര്‍ജിച്ച് കളം പിടിക്കുമോ?
24. ദേശീയമാകുന്ന സിനിമ
ചെറിയ ഇടവേളയ്ക്കുശേഷം മലയാള സിനിമ വീണ്ടും ദേശീയ ശ്രദ്ധനേടി. വേറിട്ട ഫിലിം മേക്കിംഗിനും അഭിനയ മികവുകള്‍ക്കുമൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളില്‍ വിവിധ ഭാഷകളില്‍ സംസാരിക്കാനാവുന്നതും നമ്മുടെ നല്ല സിനിമയുടെ സാധ്യതകള്‍ വരുംനാളുകളില്‍ കൂടുതല്‍ വിശാലമാക്കുന്നു.
25. ലൈവ് വാര്‍ത്ത
കര്‍ണാടകയിലെ ഗംഗാവാലി നദിയില്‍ താന്‍ ഓടിച്ചിരുന്ന ലോറിയോടൊപ്പം അര്ജുന് എന്ന മലയാളി ചെറുപ്പക്കാരന് മുങ്ങിപ്പോയ സംഭവത്തിന്റെ തത്സമയ കവറേജ് മലയാളത്തിലെ വാര്‍ത്താ സംപ്രേഷണത്തെ എന്നെന്നേക്കുമായി മാറ്റിയെന്ന് മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്താ ചാനലിലെ സീനിയര്‍ മാധ്യമ പ്രവര്‍ത്തകനാണ് പറഞ്ഞത്.
റേറ്റിംഗ് ഉയര്‍ത്താന്‍വേണ്ടി ചാനലുകള്‍ കാട്ടുന്ന വിക്രിയയായി മാത്രം അതിനെ കാണാനാകുമോ? അനുദിനം കൂടുതല്‍ കൂടുതല്‍ കണ്‍സ്യൂമറും കണ്സ്യൂമറിസ്റ്റുമായിക്കൊണ്ടിരിക്കുന്ന കാഴ്ചക്കാരന് മലയാളിക്ക് അതിലൊരു ഉത്തരവാദിത്വമില്ലേ? അല്ല, അയാള്‍ മാത്രമല്ലേ അതിനുത്തരവാദി? പുതിയ തലമുറ വാര്‍ത്തകളറിയുന്നത് ഇന്‍സ്റ്റഗ്രാം വഴിയാണെന്നതിന് ഇവിടെയും അപവാദമില്ല. ഷോര്‍ട്ട് റീലുകള്‍, പൂര്ണവാര്ത്തയുടെ ലിങ്കുകളിലേക്ക് കൊളുത്തിവലിക്കുന്ന ഉദ്വേഗജനകമായ കാര്‍ഡുകള്‍...
ഇന്‍സ്റ്റാ വാര്‍ത്തകളുടേ തേരോട്ടം ഇവിടെയും പൂര്‍ണമാണ്. ദേശീയ ഇംഗ്ലീഷ് വാരികകള്‍ പലതും അപ്രസക്തമായിക്കൊണ്ടിരിക്കുമ്പോഴും കുറച്ചെങ്കിലും പിടിച്ചുനില്‍ക്കുന്ന നമ്മുടെ വിരലിലെണ്ണാവുന്ന വാരികകളേയും ഇവിടെ ഓര്‍ക്കാതെ വയ്യ.
Tags : Live Malayalam sunday deepika