മലയാളത്തിന്റെ ശ്രീനിവാസന് അരങ്ങൊഴിഞ്ഞു. പകരം വയ്ക്കാനില്ലാത്ത ചിന്തകള്‍ക്കും ചിരിക്കും വിട. 46 വര്‍ഷം നീണ്ടു നിന്ന സിനിമാ ജീവിതത്തിനാണ് തിരശീല വീണിരിക്കുന്നത്. മലയാളിയുടെ സാമൂഹ്യ ജീവിതവും വ്യക്തി ജീവിതവും രാഷ്ട്രീയ ജീവിതവും ഇതുപോലെ സിനിമയില്‍ പകര്‍ത്തിയ തിരക്കഥാകൃത്തും സംവിധായകനും നടനും വേറെയുണ്ടാവില്ല.
സിനിമ വെറും വിനോദമല്ല സമൂഹത്തോട് സംസാരിക്കുന്ന ആയുധമാക്കിയ പ്രതിഭയാണ് ശ്രീനിവാസന്. കേവലം തമാശകള്‍ ആയിരുന്നില്ല ശ്രീനിവാസന്റെ സിനിമകളില്‍ ഉണ്ടായിരുന്നത്, അവ സമൂഹത്തിന് നേരെ പിടിച്ച കണ്ണാടിയായിരുന്നു.
നടനായി മലയാള സിനിമയിലേക്ക് എത്തി, പേനെയെടുത്ത് തിരക്കഥാകൃത്ത് ആയി, രണ്ടു സിനിമകള്‍ സംവിധാനം ചെയ്തും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയും നിര്‍മ്മാതാവായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു ശ്രീനിവാസന്. 225ല്‍ അധികം സിനിമകളാണ് ശ്രീനിവാസന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. പല സാധാരണ സാമൂഹ്യ പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങള്‍ കൊണ്ടും സന്ദര്‍ഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന് സിനിമകളുടെ പ്രത്യേകതയാണ്.
1956ല്‍ തലശേരിയില്‍ പാട്യത്താണ് ശ്രീനിവാസന്റെ ജനനം. കൂത്തുപറമ്പ്, കതിരൂര്‍ സ്കൂളുകളില്‍ പഠനം പൂര്‍ത്തിയാക്കിയ ശ്രീനി, മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളേജില്‍ നിന്നും എക്കണോമിക്സിലാണ് ബിരുദം നേടുന്നത്. ചെന്നൈയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമ പഠിച്ചിറങ്ങിയ ശ്രീനിവാസന് അഭിനേതാവായാണ് സിനിമയിലേക്ക് എത്തുന്നത്.
1976ല്‍ മണിമുഴക്കം എന്ന ചിത്രത്തില്‍ വയറന്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് നടനായുള്ള ശ്രീനിവാസന്റെ തുടക്കം. 1979ല്‍ പുറത്തിറങ്ങിയ സംഘഗാനം എന്ന സിനിമയിലാണ് മുഖ്യ കഥാപാത്രമായി ശ്രീനിവാസന് മുഖം കാണിക്കുന്നത്. തുടര്‍ന്ന് നര്‍മ്മരസമുള്ള എന്നാല്‍ അതിലേറെ ചിന്തിപ്പിക്കുന്നതുമായ ഒട്ടേറെ മുഖങ്ങളായി ശ്രീനിവാസന് മലയാള സിനിമയില്‍ ജീവിച്ചു.
1984ല്‍ ആണ് ശ്രീനിവാസന്റെ തൂലികയില്‍ നിന്നും ഓടരുതമ്മാവാ ആളറിയാം എന്ന സിനിമ എത്തിയത്. തിരക്കഥ, സംഭാഷണം: ശ്രീനിവാസന് എന്ന് ആദ്യമായി ടൈറ്റിലില്‍ തെളിഞ്ഞു. ഓടരുതമ്മാവാ ആളറിയാം എന്ന സിനിമ ബോക്സ് ഓഫീസില്‍ ഹിറ്റ് ആയി മാറുകയും ചെയ്തു. കെ.ജി ജോര്‍ജിനെ എന്ന പോലെ തന്റെ സിനിമകളില്‍ എന്നും വഴിമാറി ചിന്തിച്ച എഴുത്തുകാരനാണ് ശ്രീനിവാസന്. അങ്ങനെയാണ് 56ല്‍ അധികം സിനിമകള്‍ ശ്രീനിയുടെ തൂലികയില്‍ നിന്നും എത്തിയത്. പ്രിയദര്ശന്, സത്യന് അന്തിക്കാട്, സിബി മലയില്‍ തുടങ്ങിയ സംവിധായകര്‍ക്കെല്ലാം വേണ്ടി അദ്ദേഹം തിരക്കഥകള്‍ ഒരുക്കുകയും എല്ലാം ഹിറ്റുകളായി മാറുകയും ചെയ്തു.
ഇതിനിടെ തന്നെ സംവിധായകനായും ശ്രീനിവാസന് എത്തി. സംവിധാനം, തിരക്കഥ: ശ്രീനിവാസന് എന്ന് ആദ്യമായി സ്ക്രീനില്‍ തെളിഞ്ഞത് 1989ല്‍ ആണ്. വടക്കുനോക്കിയന്ത്രം ആണ് ശ്രീനിവാസന്റെ സംവിധാനത്തില്‍ എത്തിയ ആദ്യ ചിത്രം. 1998ല്‍ ആണ് അദ്ദേഹം വീണ്ടുമൊരു സിനിമ സംവിധാനം ചെയ്യുന്നത്. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ നിരവധി അവാര്‍ഡുകളും അദ്ദേഹം സ്വന്തമാക്കി.
ശ്രീനിവാസന്റെ തിരക്കഥയില്‍ എത്തിയ സന്ദേശം എന്ന സിനിമ ഇന്നും കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകാറുണ്ട്. രാഷ്ട്രീയക്കാരെ ഇത്രത്തോളം പരിഹസിച്ച മറ്റൊരു സിനിമയില്ല. നാടോടിക്കാറ്റ് തൊഴിലില്ലാത്ത യുവാക്കളുടെ സ്വപ്നങ്ങളും കഷ്ടപ്പാടും ഹാസ്യത്തിലൂടെ അവതരിപ്പിച്ചു. ഞാന്‍ പ്രകാശന് ആണ് ശ്രീനിവാസന്റെ തൂലികയില്‍ നിന്നും എത്തിയ അവസാനത്തെ തിരക്കഥ. 2018ല്‍ സത്യന് അന്തിക്കാടിന്റെ സംവിധാനത്തില്‍ എത്തിയ സിനിമയാണിത്. ഈ വര്‍ഷം പുറത്തിറങ്ങിയ നാന്‍സി റാണി ആണ് ശ്രീനിവാസന് ഒടുവില്‍ അഭിനയിച്ച ചിത്രം. വിവാദങ്ങളെ തുടര്‍ന്ന് ജൂണ്‍ 18ന് ഡയറക്ട് യൂട്യൂബ് റിലീസ് ആയാണ് സിനിമ എത്തിയത്.
നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ശ്രീനിവാസന് തന്റെ സിനിമകളില്‍ എത്തിച്ചത് മലയാളിയുടെ പ്രശ്നങ്ങള്‍ ആയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ ഇന്നും കാലികപ്രസക്തമാണ്. ഒരു പ്രത്യേക കാലഘട്ടത്തെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നില്ല ശ്രീനിയുടെ സിനിമകള്‍, എല്ലാ കാലത്തും ചര്‍ച്ചയാകുന്നതാണ്. സാമൂഹിക പ്രതിബന്ധതയുള്ള ആക്ഷേപഹാസ്യങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ ശ്രീനിവാസന്, സിനിമയെ ജീവിതത്തോട് ചേര്‍ത്ത് വായിക്കാന്‍ പഠിപ്പിച്ച കലാകാരന് കൂടിയാണ്.
Tags : sreenivasan death movie malayalam