മോഹിപ്പിക്കുന്ന അഭിനയസാധ്യതകളുടെ ആഴവും പരപ്പുമുള്ള ഒരു കഥാപാത്രം അതിനു പാകമായ അഭിനേതാവിലേക്ക് എത്തുമ്പോള്‍ കഥാപാത്രഹൃദയം വജ്രകാന്തി ചിന്തുന്ന അനുഭവമാണ് "എക്കോ’ സിനിമയിലെ നരേന്റെ നേവിക്കാരന്.
കുര്യച്ചന് എന്ന നിഗൂഢതയ്ക്കു പിന്നാലെകൂടുന്ന നേവി ഓഫീസര്‍. സ്ക്രീന്‍ സാന്നിധ്യത്തിലും നിയന്ത്രിതമായ അഭിനയപ്രകടനത്തിലും പെരുമാറ്റരീതികളിലുമെല്ലാം ഒരിക്കല്‍ക്കൂടി വേറിട്ട നരേന്സ്പര്ശം അനുഭവിപ്പിക്കുന്ന കഥാപാത്രം. "എന്റെ കരിയറില്‍ എന്നെന്നും മനസില്‍ സൂക്ഷിക്കാവുന്ന ഒരു ഗംഭീര സിനിമയാണ് എക്കോ. ആ കഥാപാത്രവും അങ്ങനെ തന്നെയാണ് ’ -നരേന് സണ്ഡേദീപികയോടു പറഞ്ഞു.
സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ ഇത്രവലിയ വിജയംപ്രതീക്ഷിച്ചിരുന്നോ..?

കിഷ്കിന്ധാകാണ്ഡത്തിന്റെ മേക്കേഴ്സിൽ നിന്ന് ’എന്ന വാചകം ആദ്യം മനസിനെ സന്തോഷിപ്പിച്ചു. ലീഡാണോ മറ്റേതെങ്കിലും കഥാപാത്രമാണോ എന്നൊന്നും നോക്കാതെ ചില ഫിലിംമേക്കേഴ്സിനെ ഇഷ്ടമായി, അവരുടെ സിനിമകള്‍ ചെയ്യണമെന്നു നമുക്കു തോന്നുമല്ലോ. കിഷ്കിന്ധാകാണ്ഡത്തിന്റെ എഴുത്തും മേക്കിംഗും അത്രമേല്‍ ഇഷ്ടമായതുകൊണ്ടാവാം ഈ സിനിമ ചെയ്യുമെന്നുറപ്പിച്ചു. സാധാരണ സ്ക്രിപ്റ്റ് വായിച്ചു മൂന്നാലു പേജാകുമ്പോഴേക്കും നമുക്കു കഥ മനസിലാവും. ഇവിടെ, പത്തിരുപതു പേജു കഴിഞ്ഞിട്ടും കഥാഗതിയിലെ കണ്ഫ്യൂഷന് തീര്‍ക്കാന്‍ നാലു പേജ് പിന്നിലേക്കു പോയി വേറെ കഥാപാത്രങ്ങളുടെ സംഭാഷണം വീണ്ടും വായിക്കേണ്ടിവന്നു.
ഇപ്പോള്‍ നേടിയ വിജയമൊന്നും അന്നു മുന്‍കൂട്ടി കാണാനാവാത്ത വിധം സങ്കീര്‍ണമായ തിരക്കഥ. പക്ഷേ, അവസാനം ഇങ്ങനെയാണല്ലേ എന്നറിയുന്ന ഒരു സീനുണ്ടല്ലോ. അതു സിനിമയില്‍ വന്നാല്‍ പടം ക്ലിക്കാകുമെന്ന് ഉറപ്പായിരുന്നു. റെഡ് അലേര്‍ട്ട്, ഇടിമിന്നല്‍, കോടമഞ്ഞ്, മഴ...ഇതിനിടെ കുന്നും മലയുമൊക്കെ കയറി ഒരു ദിവസം പോലും മുടങ്ങാതെയുള്ള ഷൂട്ടിംഗ് അനായാസമായിരുന്നില്ല. ബാഹുലിനും ദിന്ജിത്തിനുമൊപ്പം അസി. ഡയറക്ടേഴ്സിന്റെയും പ്രൊഡ. കണ്ട്രോളര് ഷാഫി ചെമ്മാടിന്റെയുമൊക്കെ കൂട്ടായ പരിശ്രമം ആത്മവിശ്വാസമേകി.
കഥാപാത്രത്തിന്റെ ആകര്‍ഷകത്വം..?
എന്റെ കഥാപാത്രത്തിനു നേവിക്കാരന് എന്നല്ലാതെ പേരൊന്നും പറഞ്ഞിട്ടില്ല. കഥാവസാനം ഇയാളുടെ നിഗമനങ്ങളിലൂടെയാണല്ലോ പ്രേക്ഷകര്‍ക്കു പല കാര്യങ്ങളും മനസിലാകുന്നത്. സ്ക്രിപ്റ്റ് വായിച്ചു പകുതിയായപ്പോള്‍ ഇയാള്‍ ഗ്രേ ഷേഡിലാണെന്നു തോന്നിയിരുന്നു. കാര്‍യാത്രയ്ക്കിടെ, താന്‍ സോഫ്റ്റായി സംസാരിക്കുമെന്നും അതു മമ്മി പഠിപ്പിച്ചതാണെന്നും പറയുന്ന നേവിക്കാരന് സഹീറിന്റെ ഒരു ചോദ്യത്തോടു പൊടുന്നനെ മറ്റൊരു ഭാവത്തില്‍ പ്രതികരിക്കുമ്പോഴാണ് ഇയാള്‍ നമ്മള് ഉദ്ദേശിച്ച ആളല്ലെന്നു മനസിലാകുന്നത്. കാര്‍ ആക്സിഡന്റാകുന്നതിനുമുമ്പ്, വണ്ടി ഇടിച്ചുനിര്ത്തിയശേഷം ഇയാള്‍ ഇത്തരി ഹിസ്റ്റീരിക്കലായി പങ്കുവയ്ക്കുന്നതു ജീവന് തിരിച്ചു കിട്ടിയതിലുള്ള ആശ്വാസമല്ല.
മറിച്ച്, കുര്യച്ചന് ഇവിടെയുണ്ട് എന്ന ഉറച്ച ബോധ്യമാണ്. അവിടെയാണ് ആ കഥാപാത്രത്തിന്റെ വേറൊരു തലം കാണുന്നത്. ഇത്തരം കഥാസന്ദര്‍ഭങ്ങളിലൂടെ ഇയാള്‍ നിഗൂഢപ്രകൃതിയാണെന്ന തോന്നല്‍ ഇടയ്ക്കിടെ കൊണ്ടുവരുന്നുണ്ട്. അതാണ് അതിന്റെ ഭംഗിയായി എനിക്കു തോന്നിയത്.
മലമുകളിലെ കാര്‍ സീൻ അനുഭവങ്ങൾ..?
ശരിക്കും ആ അംബാസഡറിനു ബ്രേക്ക് വളരെ കുറവായിരുന്നു. നമ്മള് ഉദ്ദേശിച്ച സ്ഥലത്തു വണ്ടി നില്‍ക്കില്ല. റിയലിസത്തിനുവേണ്ടി ആ കാലഘട്ടത്തിലെ കാര്‍ സംഘടിപ്പിക്കുകയായിരുന്നു. അതിന്റേതായ പ്രശ്നങ്ങളും ആ കാറിനുണ്ടായിരുന്നു. ഒരിക്കല്‍ മലമുകളിലേക്കു കയറിപ്പോകുന്നതിനിടെ വണ്ടി പെട്ടെന്നു നില്‍ക്കുകയും തെന്നി പിന്നിലേക്കു വരികയും ചെയ്തപ്പോള്‍ കാമറ അസിസ്റ്റന്റ് ഓടിവന്നു കല്ലുവച്ച് തടുത്തുനിര്‍ത്തി.
ഞാനും സഹീര്‍ മുഹമ്മദുമൊന്നിച്ചുള്ള കാര്‍ സീനില്‍, വണ്ടി മരത്തിലിടിച്ച ഷോട്ടില്‍ മാത്രം ഡ്യൂപ്പുണ്ടായിരുന്നു. കാരണം, ഒന്നു തെറ്റിയാല്‍ കൊക്കയിലേക്കു തന്നെയാവും വീഴുക! അതിനു മുന്നേയുള്ള ഷോട്ടുകളിൽ അവിചാരിതമായി വണ്ടി നില്‍ക്കാതെ വന്നാല്‍ "ചാടിക്കോ’ എന്നു മുന്നറിയിപ്പു തരാമെന്നു സഹീറിക്കയോടു ഞാൻ പറഞ്ഞിരുന്നു. പക്ഷേ, ഇതൊന്നും വെല്ലുവിളിയായി തോന്നിയില്ല. കാരണം, ബാഹുലിനും ദിന്ജിത്തിനുമൊപ്പമുള്ള ഷൂട്ടിംഗ് സന്തോഷകരമായിരുന്നതിനാൽ ഇതിനെയൊക്കെ കൗതുകത്തോടെ മാത്രമേ കണ്ടിരുന്നുള്ളൂ.
വെല്ലുവിളിയായി തോന്നിയത്..?

കുര്യച്ചനായുള്ള അന്വേഷണങ്ങളുടെ ഭാഗമായി നേവിക്കാരന് ചോദ്യങ്ങള്‍ ചോദിക്കുന്നു, പല കഥാപാത്രങ്ങളില്‍ നിന്നായി ഉത്തരവും കിട്ടുന്നു. ചോദ്യം ചോദിക്കുന്നതിനും ഉത്തരം കിട്ടുന്നതിനുമിടെ അയാള്‍ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. അതിലൂടെയാണ് അയാള്‍ക്ക് അടുത്ത ചോദ്യം കിട്ടുന്നതും. ചിന്തിക്കാനെടുക്കുന്ന സമയംഅതു കുറയാനും പാടില്ല, കൂടാനും പാടില്ല. ടൈമിംഗ് പാലിക്കുക എന്നതായിരുന്നു വെല്ലുവിളി. ഒരു സീനിൽത്തന്നെ ചോദ്യോത്തരവും ചിന്തയുമെല്ലാം ഒരുമിച്ചു സംഭവിക്കുന്ന സാഹചര്യം.
സഹീര്‍ മുഹമ്മദുമായി കോംബിനേഷന്‍..?
ഞങ്ങള്‍ രണ്ടുപേരും കാമറാമാന്മാരാണ്. ആനന്ദക്കുട്ടൻ സാറിന്റെ അസോസിയേറ്റായി എത്രയോ പടങ്ങള്‍ ചെയ്തയാളാണു സഹീറിക്ക. അങ്ങനെ ഞങ്ങള്‍ വളരെപ്പെട്ടെന്ന് അടുത്തു. പുതുമുഖത്തിന്റേതായ ഉൾവലിയലില്ലാതെ ഓജസാര്ന്നതായിരുന്നു അദ്ദേഹത്തിന്റെ രൂപഭാവങ്ങളും അഭിനയപ്രകടനവും സംഭാഷണരീതിയുമെല്ലാം. രണ്ട് കലാകാരന്മാര്ക്കിടയില് കൊടുക്കല്‍വാങ്ങലുകള്‍ നടക്കുന്നതു സീനിനു മൊത്തത്തില്‍ ഗുണകരമാകാറുണ്ട്.
ഇവിടെ അതു സാധ്യമായി.മ്ലാത്തിച്ചേട്ടത്തിയെ കാണാന്പോകുമ്പോള് നായ്ക്കള്‍ ഞങ്ങളെ തടഞ്ഞുനിര്‍ത്തുന്ന ഒരു വൈഡ് ഷോട്ടുണ്ട് ചിത്രത്തില്‍. നായ്ക്കളുമൊത്തുള്ള ഞങ്ങളുടെ ഷൂട്ടിന്റെ ആദ്യദിവസമായിരുന്നു അത്. ഇതെങ്ങാനും ഓടുമോ എന്നതില്‍ ഒരു നിശ്ചയവുമില്ല. കടിക്കാന്‍ വന്നാല്‍ ചാടിക്കയറാന്‍ ഒരു മരംപോലുമില്ലല്ലോ എന്നു സഹീറിക്കയോട് അന്നു തമാശയ്ക്കു പറഞ്ഞിട്ടുണ്ട്.
എക്കോ അനുഭവങ്ങളിലൂടെ..?
എനിക്ക് ഏറ്റവുമിഷ്ടമുള്ള, പണ്ടേ ഞാൻ കണ്ടുവളര്‍ന്ന അശോകന്ചേട്ടന്, വിനീതേട്ടന് എന്നിവരൊക്കെയുള്ള സിനിമ. മ്ലാത്തിച്ചേട്ടത്തി, കുര്യച്ചന്, പിയൂസ് എന്നിവരെ അവതരിപ്പിച്ച ബിയാനെ മോമിന്, സൗരബ് സച്ച്ദേവ്, സന്ദീപ് ...അങ്ങനെ വളരെ അസാധാരണത്വമുള്ള കാസ്റ്റിംഗ്. അശോകന് ചേട്ടനുമൊത്ത് ആദ്യമായാണ് അഭിനയിച്ചത്. വിനീതേട്ടനുമായി സീനില്ലെങ്കിലും ലൊക്കേഷനില്‍ കാണുമായിരുന്നു.
മലമുകളില്‍ ആദ്യം പോയപ്പോള്‍ കണ്ട കാഴ്ച മ്ലാത്തിച്ചേട്ടത്തിയുടെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോകുന്നതാണ്. അതൊക്കെ വീണ്ടുമൊരുക്കി ഷൂട്ടിംഗിനു റെഡിയാക്കിയതില് ഇതിന്റെ ആര്‍ട്ട് ഡയറക്ടര്‍ സജീഷ് താമരശേരിയുടെ വൈഭവം അതിശയകരമാണ്. ഷൂട്ടിംഗ് പകുതിയാകുംവരെ ഞാന്‍ വിചാരിച്ചത് അതു ശരിക്കുള്ള വീടെന്നാണ്! മ്യൂസിക് ഡയറക്ടര്‍ മുജീബ് മജീദ്, സൗണ്ട് ഡിസൈനര്‍ വിഷ്ണു ഗോവിന്ദ്, സിനിമാറ്റോഗ്രാഫര്‍ ബാഹുല്‍, എഡിറ്റര്‍ സൂരജ്... ഇവരുടെ സാങ്കേതിക വൈഭവമാണ് ഈ സിനിമയുടെ മാജിക്ക് ജനങ്ങളിലേക്ക് എത്തിച്ചത്. പതിവു കൊമേഴ്സ്യല്‍ ചേരുവകളില്ലാതെ ഇതു നിര്‍മിക്കാന്‍ ധൈര്യം കാട്ടിയ എംആര്‍കെ ജയറാമിനാണ് എന്റെ സല്യൂട്ട്.
അടുത്ത റിലീസുകള്‍..?

കോളജിന്റെ ഫണ്‍ മൂഡില്‍ ഒരു സീരിയസ് വിഷയം പറയുന്ന "ആഘോഷ’മാണ് എന്റെ അടുത്ത മലയാളം റിലീസ്. അമല്‍ കെ. ജോബി സംവിധാനം ചെയ്ത ചിത്രം ഈ മാസം അവസാനം തിയറ്ററുകളിലെത്തും. അതില്‍ ലീഡ് വേഷമാണ്. ബോബി കുര്യന്, ജെയ്സ് ജോസ്, ജോണി ആന്റണി, അജു വര്‍ഗീസ് തുടങ്ങിയവര്‍ക്കൊപ്പം. വിജയ് സേതുപതി നായകനായ മിഷ്കിന്റെ തമിഴ് ചിത്രം "ട്രെയിന്‍’ റിലീസിനൊരുങ്ങുന്നു. മിഷ്കിനൊപ്പമുള്ള എന്റെ നാലാമത്തെ ചിത്രം. അതില്‍ വളരെ പ്രധാനപ്പെട്ട ഒരു വേഷം. വിജയ്യുടെ മാസ്പടം "ജനനായകനി’ല്‍ വളരെ പ്രധാനപ്പെട്ട ഒരു ഗസ്റ്റ് റോളിലെത്തുന്നു.
മലയാളം ഡയറക്ടര്‍ സുഗീതിനൊപ്പം ചെയ്ത തമിഴ്ചിത്രം കുറള്‍, "ആത്മ’ എന്ന പേരില്‍ റിലീസിനൊരുങ്ങുന്നു. അതൊരു മിസ്റ്ററി ത്രില്ലറാണ്. അതില്‍ ഓട്ടിസം ബാധിച്ച നായകകഥാപാത്രം. ലോറന്‍സ് മാസ്റ്റര്‍ നായകനും ജയംരവിയും നിവിന്‍ പോളിയും വില്ലന്മാരുമായ തമിഴ് ചിത്രം "ബെന്‍സി’ല്‍ എനിക്കു ഗസ്റ്റ് റോളാണ്. പക്ഷേ, പ്രാധാന്യമേറിയ കഥാപാത്രം. ഭാഗ്യരാജ് കണ്ണനാണ് അതിന്റെ സംവിധായകന്. ഞാനും സുഹൃത്ത് പിയൂഷും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം അടുത്തവര്‍ഷം ചിത്രീകരണം തുടങ്ങും. ഞാനാണു നായകന്. കഥയെഴുതിയ പിയൂഷാണു സംവിധായകന്. "കൈദി 2’ തത്കാലം ഷൂട്ടിംഗ് ഘട്ടത്തില്‍ എത്തിയിട്ടില്ല. അതിനായി ഞാനും കാത്തിരിക്കുന്നു.
Tags : Narain Indian actor interview malayalam Eko