നടൻ ജനാർദ്ദനന്റെ വീട് പണി നടക്കുന്ന സമയം. പണിക്കാർ വീടിന്റെ ഏതോ ഭാഗം ശരിയായ രീതിയിലല്ല പണിതത്. പണി എങ്ങനെ നടക്കുന്നു എന്ന് നോക്കാൻ വന്ന ജനാർദ്ദനൻ പണി ശരിയായിട്ടില്ല എന്ന് കണ്ടപ്പോൾ അവിടെയുണ്ടായിരുന്ന പണിക്കാരോട് ഇതെന്തൊക്കെയാ കാണിച്ചു വച്ചിരിക്കുന്നേ… ഇങ്ങനെയാണോ പ്ലാനിൽ ഉള്ളത് …
എന്റെ കാശ് കളയാൻ വേണ്ടി വന്നതാണോ.. എന്നൊക്കെ ദേഷ്യത്തിൽ ചോദിച്ചു. സ്ക്രീനിൽ മാത്രം കണ്ടിട്ടുള്ള ജനാർദ്ദനൻ എന്ന നടൻ തങ്ങളുടെ മുന്നിൽ വന്ന് ഇങ്ങനെ ചൂടായപ്പോൾ പണിക്കാർക്ക് ചിരിയാണ് വന്നത്. നടൻ ശ്രീനിവാസൻ നാടോടിക്കാറ്റിൽ സീമയോട് പറയുന്ന പോലെ സിനിമയിൽ കാണുന്ന പോലെ തന്നെ ഉണ്ട് എന്ന് പണിക്കാർ പരസ്പരം പറഞ്ഞു. നിന്നെയൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്നും പറഞ്ഞ് ജനാർദ്ദനൻ പോയപ്പോഴും ഒരു സിനിമ കാണുന്ന ഫീൽ ആയിരുന്നു ആ പണിക്കാർക്ക്.
അതാണ് ജനാർദ്ദനൻ എന്ന നടൻ. വില്ലനായി വന്ന് എല്ലാവരെയും പേടിപ്പിച്ച് പിന്നെ കോമഡിയിലൂടെ എല്ലാവരെയും ചിരിപ്പിച്ച് നല്ല ക്യാരക്ടർ റോളുകളും ചെയ്ത് ഇപ്പോഴും ഇനിയും ഒരുപാട് അങ്കത്തിന് ബാല്യമുണ്ട് എന്ന് സർവ്വം മായയിലൂടെ കാണിച്ചു തരുന്ന ജനാർദ്ദനൻ ചേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന ജനാർദ്ദനൻ.
മലയാള സിനിമയിലെ കാരണവർസ്ഥാനത്ത് ജനാർദ്ദനൻ ഉണ്ട്. ഒരുകാലത്തും സിനിമയിൽ നിന്ന് അദ്ദേഹം ഔട്ട് ആയിട്ടില്ല. കിട്ടുന്നത് ഒരു ചെറിയ വേഷം ആണെങ്കിൽ പോലും അതിനെ ഏറ്റവും പെർഫെക്റ്റ് ആക്കുക എന്നത് ആരംഭ കാലം മുതൽ അദ്ദേഹം പിന്തുടരുന്ന ഒരു ശീലമാണ്. അതുകൊണ്ടുതന്നെ ജനാർദ്ദനന്റെ ഏതു കഥാപാത്രം എടുത്താലും അതിന് അതിന്റേതായ വ്യക്തിത്വം ഉണ്ട്. എത്രയോ തവണ മുഖ്യമന്ത്രിയായും മന്ത്രിയായും രാഷ്ട്രീയക്കാരനായും അഭിനയിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ഒരേ ടൈപ്പ് കഥാപാത്രങ്ങളായി നമുക്ക് ഒരിക്കലും ഫീൽ ചെയ്തിട്ടില്ല.
എത്ര തവണ മന്ത്രിയായാലും ഒരിക്കലും ആവർത്തന വിരസത പ്രേക്ഷകന് അനുഭവപ്പെട്ടിട്ടില്ല. ജനാർദ്ദനനെ ഉള്ളൂ ആ വേഷം ചെയ്യാൻ എന്നാണ് പ്രേക്ഷകർക്ക് തോന്നാറുള്ളത്.സർവ്വം മായയിൽ നിവിന്റെ വല്യച്ഛനായി മുഴുനീള കഥാപാത്രം തന്നെയാണ് അഖിൽ സത്യൻ നൽകിയിരിക്കുന്നത്. അതിന് അഖിലിനെ അഭിനന്ദിക്കാതെ വയ്യ!!
ഡയലോഗ് ഡെലിവറിയിൽ ജനാർദ്ദനന്റെ വോയ്സ് വിസ്മയിപ്പിക്കുന്നതാണ്. മിമിക്രി കലാകാരന്മാർ ഏറ്റവും അധികം അനുകരിക്കുന്ന ശബ്ദങ്ങളിൽ ഒന്നാണ് നടൻ ജനാർദ്ദനന്റേത് എന്നുകൂടി ഓർക്കുക. ആ പരുക്കൻ ശബ്ദത്തിന് മാറ്റങ്ങളില്ല.ആ ശബ്ദം വില്ലന്റേതായാലും ക്യാരക്ടർ റോളിൽ ആയാലും തമാശ കഥാപാത്രമായാലും അതിനോട് ചേർന്നുനിൽക്കുന്നു എന്നതാണ് ഏറെ അത്ഭുതം. സർവ്വം മായയിൽ സീരിയസ് വോയ്സ് മോഡുലേഷനും ഹ്യൂമർ വോയ്സ് മോഡുലേഷനും ഒരേപോലെ ജനാർദ്ദനൻ കൈകാര്യം ചെയ്യുന്നത് രസകരമായ അനുഭവമാണ്.
ഇനിയും മലയാള സിനിമ ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത ഒരു നടനാണ് ഇതെന്ന് സർവ്വം മായ കണ്ടു കഴിയുമ്പോൾ തോന്നും. ആദ്യകാല സിനിമകളിൽ ഒരുപാട് വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് ജനാർദ്ദനൻ. സ്ക്രീനിൽ വന്നാൽ പ്രേക്ഷകർക്ക് പേടി തോന്നുന്ന ഒരു ലുക്ക് അന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നു. പിന്നീട് രാഷ്ട്രീയക്കാരൻ, അബ്കാരി, മന്ത്രി എംഎൽഎ പോലീസുകാരൻ തുടങ്ങിയ ഒരേ പോലുള്ള കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തിയപ്പോഴും ഒന്നിനോടൊന്ന് സാദൃശ്യം തോന്നാൻ അദ്ദേഹം അവസരം നൽകിയില്ല.
ഫുൾകൈ ജുബ്ബയും കയ്യിൽ സ്വർണ ബ്രേസ്ലേറ്റും ചുണ്ടിൽ സിഗരറ്റുമായി എത്രയോ മുതലാളിമാരെ ജനാർദ്ദനൻ മലയാളത്തിന് തന്നിട്ടുണ്ട്. കെ. മധുവിന്റെ ഒരു സിബിഐ ഡയറിക്കുറിപ്പിലെ ഔസേപ്പച്ചൻ എന്ന കഥാപാത്രം ജനാർദ്ദനനെ വില്ലൻ വേഷം മാത്രമല്ല ഏതു വേഷവും ഏൽപ്പിക്കാം എന്ന് സംവിധായകർക്ക് ധൈര്യം കൊടുത്ത ചിത്രമാണ്. രാജ്യസേനന്റെ സിനിമകളിൽ ജനാർദ്ദനൻ നമ്മെ പൊട്ടിച്ചിരിപ്പിച്ചു. സിഐഡി ഉണ്ണികൃഷ്ണൻ ബിഎ ബിഎഡ്, മേലേപ്പറമ്പിൽ ആൺവീട് തുടങ്ങിയവ അതിൽ ചിലതുമാത്രം.
ഷാജി കൈലാസ് – രഞ്ജി പണിക്കർ – സുരേഷ് ഗോപി ടീമിന്റെ ഏകലവ്യനിൽ പ്രതിപക്ഷ നേതാവ് സി.കെ. കൃഷ്ണനായി ജനാർദ്ദനൻ ജീവിക്കുകയായിരുന്നു. ഡയലോഗുകൾക്ക് ഏറെ പ്രാധാന്യമുള്ള അതിലെ ചില രംഗങ്ങളിൽ വിസ്മയിപ്പിക്കുന്ന ശബ്ദഗാംഭീരത്തോടെ വളരെ പവർഫുൾ ആയി ആ കഥാപാത്രത്തെ അദ്ദേഹം കൊണ്ടാടി. ഇതേ ടീമിന്റെ മാഫിയ എന്ന ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായി ജനാർദ്ദനൻ വീണ്ടും നിറഞ്ഞാടി. ഇതിലെ ഒരു രംഗത്തിൽ വളരെ ഇമോഷണൽ ആയി സംസാരിക്കുന്ന ജനാർദ്ദനന്റെ പെർഫോമൻസ് അദ്ദേഹത്തിലെ മികച്ച നടനെ ഒരിക്കൽ കൂടി വെളിവാക്കുന്നതായിരുന്നു.
അമ്മയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ആഗ്രഹിച്ചേനെ മക്കളാരും പോലീസ് ആകരുതേ എന്ന് – എന്ന് സുരേഷ് ഗോപിയോടും വിക്രത്തോടും പറയുന്ന ആ സീൻ മറക്കാനാവില്ല.ഹാഫ് ട്രൗസറുമിട്ട് തോക്കും പിടിച്ച് ഉണ്ണികൃഷ്ണനെ അഭ്യാസങ്ങൾ പഠിപ്പിക്കാൻ പോലീസ് ക്യാമ്പിൽ നിന്ന് എത്തുന്ന കഥാപാത്രമായി സിഐഡി ഉണ്ണികൃഷ്ണൻ ബി.എ, ബി.എഡ്. എന്ന സിനിമയിൽ മലയാളക്കരയെ ചിരിപ്പിച്ച് ഒരു വഴിക്കാക്കി ജനാർദ്ദനൻ. അദ്ദേഹത്തോടൊപ്പം കട്ടയ്ക്ക് കട്ടയായി നിന്ന് നമ്മെ വിട്ടുപോയ ഒടുവിൽ ഉണ്ണികൃഷ്ണനും കെപിഎസി ലളിതയും ജനാർദ്ദനന് പൂർണ്ണ പിന്തുണ കൊടുത്തപ്പോൾ മലയാളത്തിലെ എവർഗ്രീൻ കോമഡി സിനിമകളിൽ ഒന്നായി അതു മാറി. അഭിനയിച്ച സിനിമകളിൽ എല്ലാം തന്നെ ഇത്തരത്തിൽ എടുത്തു പറയേണ്ട കഥാപാത്രങ്ങൾ തന്നെയാണ് അദ്ദേഹം ചെയ്തത്.
വേണു നാഗവള്ളി സംവിധാനം ചെയ്ത സുഖമോദേവി എന്ന സിനിമയിൽ നമുക്കെല്ലാം പരിചിതമായ ഒരു അച്ചായൻ കഥാപാത്രത്തെ വളരെ ലളിതവും സുന്ദരവുമായി ജനാർദ്ദനൻ അവതരിപ്പിച്ചപ്പോൾ നല്ല സംവിധായകരുടെ കൈയിൽ ഈ നടന്റെ മാറ്റുകൂടുമെന്ന് തറപ്പിച്ചു പറയാനായി. സത്യൻ അന്തിക്കാടിന്റെ നാടോടിക്കാറ്റിൽ കരുണാനിധിയോട് രൂപസാദൃശ്യമുള്ള കോവൈ വെങ്കിടേശന് എന്ന രാഷ്ട്രീയക്കാരനായി ജനാർദ്ദനൻ എത്തിയപ്പോൾ അതൊരു അത്ഭുതമായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക സംവിധായകരുടെ ചിത്രങ്ങളിലും ജനാർദ്ദനൻ അഭിനയിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു സവിശേഷത.
ഷാജി കൈലാസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. ഐ.വി. ശശിക്കും, ജോഷിക്കും, കെ. മധുവിനും ഒക്കെ ഏറെ പ്രിയപ്പെട്ടവനാണ് ജനാർദ്ദനൻ. സത്യൻ അന്തിക്കാടിനും, രാജസേനനും ഇഷ്ടപ്പെട്ട നടൻ. ഈ സംവിധായകരെല്ലാം ചില ടൈപ്പ് സിനിമകളിൽ കേന്ദ്രീകരിക്കുന്നവർ ആണെങ്കിലും അവരെല്ലാം ഈ നടനെ ഉപയോഗപ്പെടുത്തി എന്നതാണ് ചിന്തിക്കേണ്ടത്.
ജനാർദ്ദനൻ എന്ന നടന്റെ പരുക്കൻ ശബ്ദത്തെ കഥാനായകൻ എന്ന സിനിമയിലൂടെ പാടിക്കേൾപ്പിച്ചപ്പോൾ അതിനുമുണ്ടായിരുന്നു ഒരു സുഖം. നന്ദി പറയാം രാജസേനൻ എന്ന സംവിധായകന്റെ മിടുക്കിന്. വാർധക്യ പുരാണവും, മാന്നാർ മത്തായി സ്പീക്കിംഗും കാണുമ്പോൾ ജനാർദ്ദനന്റെ രംഗങ്ങളിൽ ചിരിക്കാത്തവരുണ്ടോ. വാഴുന്നോർ എന്ന സിനിമയിലെ തേവക്കാട്ടിൽ അവറാച്ചൻ ജനാർദ്ദനന്റെ പവർഫുൾ കഥാപാത്രങ്ങളിൽ ഒന്നാണ്.
രൗദ്രത്തിലെ മുഖ്യമന്ത്രിക്ക് കേരളം ഭരിച്ച ഒരു മുഖ്യമന്ത്രിയുമായി സാമ്യം തോന്നിയെങ്കിൽ അത് ജനാർദ്ദനന്റെ അഭിനയ മികവാണ്. 80 ന്റെ നിറവിലാണ് ഈ മഹാനടൻ. പ്രായത്തിന്റെ അവശതകൾ അഭിനയമികവിനെ തൊട്ടു തീണ്ടിയിട്ടില്ല. എനിക്കെന്നെ വലിയ ഇഷ്ടമാണ് എന്നൊരു ഡയലോഗ് സർവ്വം മായയിൽ ജനാർദ്ദനൻ അവതരിപ്പിക്കുന്ന വല്യച്ഛൻ കഥാപാത്രം നിവിൻ പോളിയുടെ പ്രഭേന്ദുവിനോട് പറയുന്നുണ്ട്. അതിനു തുടർച്ചയായി മലയാളികളും പറയുന്നു – ഞങ്ങൾക്കും ഒരുപാടൊരുപാട് ഇഷ്ടമാണ്.
Tags : Janardhanan malayalam actor cinema malayalam