സിനിമയിലെത്തി വ്യാഴവട്ടം പിന്നിടുമ്പോള്‍ അഭിനയത്തില്‍ സെലക്ടീവായി മുന്നേറുകയാണ് ശ്രുതി രാമചന്ദ്രന്. മമ്മൂട്ടിക്കമ്പനിയുടെ "കളങ്കാവലി'ല്‍ മുഖഭാവങ്ങളിലും വര്ത്തമാനങ്ങളിലുമൊക്കെ വേറിട്ട പ്രണയം അനുഭവിപ്പിച്ച ദീപ എന്ന നായിക കഥാപാത്രം.
മരുന്നു മാഫിയയുടെ ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ ചുരുളഴിയുന്ന ഹോട്ട്സ്റ്റാര്‍ വെബ്സീരീസ് "ഫാര്‍മ'യില്‍ നിവിന്‍പോളിക്കൊപ്പം ഡോ. ജാനകിയെന്ന കരുത്താര്‍ന്ന കേന്ദ്രകഥാപാത്രം. ഭര്‍ത്താവും തിരക്കഥാകൃത്തുമായ ഫ്രാന്‍സിസ് തോമസിനൊപ്പം തിരക്കഥയെഴുത്തിലും സജീവം. ശ്രുതി രാമചന്ദ്രന് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
"കളങ്കാവലി'ലേക്ക് അടുപ്പിച്ചത് മമ്മൂട്ടി എന്ന പേരുതന്നെയല്ലേ..?

തീര്‍ച്ചയായും അത് ഒരു ഘടകം തന്നെയായിരുന്നു. പക്ഷേ, എനിക്ക് എന്റെ കഥാപാത്രവും പ്രധാനമാണ്. എല്ലാ ഘടകങ്ങളും ആവേശം പകരുമ്പോഴാണല്ലോ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഒരു പ്രോജക്ട് കമിറ്റ് ചെയ്യുന്നത്. മമ്മൂക്കപ്പടമാണ്, മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്നു എന്നൊക്കെ കേട്ടപ്പോള്‍തന്നെ ആവേശംതോന്നി.
ഒപ്പം, കഥാപാത്രം എങ്ങനെയുണ്ടാവും എന്നറിയാനുള്ള ആകാക്ഷയും. സംവിധായകന് ജിതിനും കോ-റൈറ്റര്‍ ജിഷ്ണുവും കഥപറഞ്ഞപ്പോള്‍ എന്റേതു പടത്തിലെ ഒരു പ്രധാന കഥാപാത്രമാണെന്നു മനസിലായി.
പ്രണയത്തിന്റെ വേറിട്ട ഭംഗി അനുഭവിപ്പിക്കുകയാണ് "കളങ്കാവലി'ലെ ദീപ. "മധുര'ത്തില്‍ അതിനു മറ്റൊരു ചേലാണ്. പ്രണയത്തിന്റെ വേറിട്ട ആവിഷ്കാരങ്ങള്‍ സാധ്യമാകുന്നത്..?
എനിക്ക് ഇഷ്ടപ്പെട്ട ഒരു ജോണര്‍ തന്നെയാണു റൊമാന്‍സ്. "മധുര'ത്തിനുശേഷം "നടന്ന സംഭവം', "മാരിവില്ലിന് ഗോപുരങ്ങള്‍' എന്നിങ്ങനെ റൊമാന്‍സ് വരുന്ന കുറച്ചു സിനിമകള്‍ ഞാന്‍ ചെയ്തിരുന്നു. "മധുര'ത്തിന്റെ അതേസമയം തന്നെയായിരുന്നു "കാണെക്കാണെ'യുടെ റിലീസും. അവിടെയും ടൊവിയുമായുള്ള എന്റെ സീനുകൾ റൊമാന്റിക് തന്നെയായിരുന്നു. ഓരോ സിനിമയിലും റൊമാന്‍സ് വെവ്വേറെ രീതികളില്‍ കൈകാര്യം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അത് അങ്ങനെതന്നെയാണു ചെയ്തതെന്നു വിശ്വസിക്കുന്നു.

"കളങ്കാവലി'ല്‍ ദീപയുടെ കഥയൊന്നും അങ്ങനെ പറഞ്ഞിട്ടില്ല. ഒരു ഡയലോഗിലൂടെയാണ് ദീപയുടെ ബാക്ക് സ്റ്റോറി നമ്മള് അറിയുന്നത്. പക്ഷേ, എനിക്ക് ഒരു കഥാപാത്രം കിട്ടുമ്പോള്‍ അതിനൊരു ബാക്ക് സ്റ്റോറിയും മറ്റും ഞാന്‍തന്നെ മനസില്‍ കാണാറുണ്ട്. ആ രീതിയില്‍ ദീപ എനിക്കു വളരെ രസകരമായി തോന്നി. ദീപയുടെ മാനറിസങ്ങള്‍ ചിലപ്പോള്‍ ഇങ്ങനെയാവാം എന്നു വിചാരിച്ചു തന്നെയാണു പെര്‍ഫോം ചെയ്തത്.
മമ്മൂട്ടിയില്നിന്നു പഠിച്ചത്..?

മമ്മൂക്ക ഒരു മെഗാസ്റ്റാറാണ്, ഇതിഹാസമാണ് എന്നൊക്കെയറിയാമായിരുന്നു. ഒപ്പം, ആളുകള്‍ പറഞ്ഞുതന്ന കുറേ കാര്യങ്ങളും. അതൊക്കെ മാറ്റിവച്ചിട്ടാണ് ഷൂട്ടിംഗിനു പോയത്. മമ്മൂക്കയ്ക്കു നേരേ നിന്ന് അഭിനയിക്കുമ്പോള്‍ സൂപ്പര്‍സ്റ്റാര്‍ എന്ന ഭാരം അദ്ദേഹത്തിനില്ല. ആ ഭാരം നമ്മള് എടുത്തുവയ്ക്കേണ്ട ആവശ്യവുമില്ല.
ആ ഭാരം ഞാനെടുത്തു വച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ എനിക്ക് അദ്ദേഹത്തില്‍നിന്നു പഠിക്കാനോ ചോദിക്കാനോ പറ്റിയെന്നുവരില്ലായിരുന്നു. പക്ഷേ, ഒപ്പോസിറ്റായി ഒരഭിനേത്രി എന്ന നിലയില്‍ മമ്മൂക്കയുടെകൂടെ വര്‍ക്ക് ചെയ്തപ്പോള്‍ എനിക്ക് ഏറ്റവുമധികം ഫീല്‍ ചെയ്തത് അദ്ദേഹത്തിന്റെ ക്യൂരിയോസിറ്റിയാണ്. അനുഭവസമ്പത്തുള്ള ഒരാക്ടറുമായി വര്‍ക്ക് ചെയ്യുമ്പോള്‍ ഉറപ്പായും എനിക്കു കുറേ ചോദ്യങ്ങളുണ്ടാകുമല്ലോ. പക്ഷേ, ഞാന്‍ ചോദിച്ചതിലും കൂടുതല്‍ ചോദ്യങ്ങള്‍ മമ്മൂക്ക എന്നോടാണു ചോദിച്ചത്.
മമ്മൂക്കയുടെ ജിജ്ഞാസയാണ് അദ്ദേഹത്തെ ഈ ഒരു ലെവലില്‍ എത്തിച്ചിരിക്കുന്നത്. അത്രമേല്‍ അനുഭവപരിചയമുണ്ടായിട്ടും എല്ലാത്തിലും ജിജ്ഞാസ, കുട്ടികളുടേതുപോലെ അതിശയം കണ്ടെത്തല്‍... അതൊക്കെ ഇപ്പോഴും അദ്ദേഹം കാത്തുസൂക്ഷിക്കുന്നുണ്ട്. ഇത്രയും അനുഭവസമ്പത്തില്‍ നില്ക്കുമ്പൊഴും ഇനിയുമിനിയും പഠിക്കണമെന്ന കൊതി മാറാത്ത ആളാണു മമ്മൂക്ക.
സിനിമയിലും ജീവിതത്തിലുമുള്ള പുതിയ കാര്യങ്ങളില്‍ അപ്-റ്റു -ഡേറ്റ് എന്നാണല്ലോ പൊതുവേ ആളുകള്‍ മമ്മൂക്കയെക്കുറിച്ചു പറയാറുള്ളത്. ഒരാള്‍ ക്യൂരിയസ് ആണെങ്കില്‍ മാത്രമേ അപ്-റ്റു-ഡേറ്റ് ആയിരിക്കാന്‍ പറ്റുകയുളളൂ. അദ്ദേഹത്തിനു നേരേ നില്ക്കുമ്പോള് ഒരഭിനേത്രി എന്ന നിലയില്‍ അഭിനയത്തെക്കുറിച്ചു കുറേ പഠിച്ചുവെന്നു വരും. അന്തംവിട്ടു നിന്നുവെന്നു വരും. അതൊക്കെ മാറ്റിവച്ച്, മമ്മൂക്കയെന്ന വ്യക്തി, അദ്ദേഹത്തിന്റെ ജിജ്ഞാസ... അതാണ് കളങ്കാവല്‍ അനുഭവങ്ങളില്‍നിന്ന് ഞാന്‍ ഏറ്റവുമധികം എടുത്തിരിക്കുന്നത്.
"ഫാര്‍മ' ചെയ്യാന്‍ പ്രേരണയായത്..?
ഇതിന്റെ സാമൂഹിക പ്രസക്തി കാരണം ഇതു പറയേണ്ട ഒരു കഥയാണെന്നു തോന്നി. വലിയ ബാക്ക് സ്റ്റോറിയുള്ള ഒരു പ്രമേയം. ഒപ്പം, എനിക്കു കിട്ടിയ ഡോ. ജാനകി എന്ന കഥാപാത്രത്തിന്റെ പ്രാധാന്യം... ഇതൊക്കെയാണ് ആ വെബ്സീരീസിലേക്ക് എത്തിച്ചത്. "ഫാര്‍മ' പറയുന്ന വിഷയം നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യംതന്നെയാണ്. പക്ഷേ, അതിനെക്കുറിച്ച് അധികം വിവരങ്ങള്‍ ഇല്ലാത്തതുകൊണ്ടാവാം അതൊക്കെ അംഗീകരിക്കാന്‍ നമുക്കു ബുദ്ധിമുട്ടുള്ളത്. നമ്മള് വിശ്വസിച്ച് ആശ്രയിക്കുന്ന ഒരിടമാണല്ലോ ആശുപത്രികള്‍.
അത്രമേല്‍ സെന്‍സിറ്റീവായ ഒരു പ്രമേയം, ഇത്രയും മനോഹരമായി വിശദാംശങ്ങളോടെ കൈകാര്യം ചെയ്യാനായത്, സംവിധായകന് അരുണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ ജോലി ചെയ്തിരുന്നതിനാലാണ്. ആ വിഷയം അരുണിന് ആധികാരികമായി സംസാരിക്കാനുള്ള എല്ലാ അറിവും അധികാരവുമുണ്ടെന്ന് എനിക്കുതോന്നി.
ഫാര്‍മയില്‍ കാണിച്ചതിലും എത്രയോ വലുതാണ് അതു പറയുന്ന പ്രശ്നം. ഈ സീരീസ് ഇറങ്ങിക്കഴിഞ്ഞാണ് അതിന്റെ ആഘാതം നമ്മള് മനസിലാക്കുന്നത്. "നമ്മുടെ സമൂഹത്തില്‍ ഇതു കാണുന്നു, അതുകൊണ്ട് ഞാന്‍ പറയുന്നു' എന്നതിനപ്പുറം അങ്ങനെ പറയാന്‍ കഴിവുള്ള സംവിധായകന് തന്നെയാണ് പി. ആര്. അരുണ്‍.
"ഫാര്‍മ'യില്‍ നിവിനൊപ്പം കോംബിനേഷന്‍. നിവിനെ അടുത്തറിയുമ്പോള്‍..?

നിവിന്‍ ചില് ആണ്. "ഫാര്‍മ' വളരെ ഗൗരവമുള്ള ഒരു പ്രമേയമാണു പറയുന്നത്. ചിത്രീകരണസമയം മുഴുവന്‍ ഗൗരവത്തോടെ ഇരുന്നാല്‍ അതു ബുദ്ധിമുട്ടാവും, അതു നമ്മുടെ തലയില്‍ കയറും! നിവിന്‍ എന്ന നടനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ആക്ഷനും കട്ടിനുമിടയിലെ ഗൗരവം മാത്രമേയുള്ളൂ. അല്ലാതെയുള്ള സമയം നിവിന്‍ ടെന്‍ഷന്‍ ഫ്രീ ആണ്.
നര്‍മബോധമുള്ള ഒരാളാണ്. ജീവിതത്തിലെ എല്ലാറ്റിനെയും ലൈറ്റ് ആയി കാണാന്‍ പറ്റുന്നയാളാണ്. ആ ഒരു ലൈറ്റ്നെസ് തന്നെയാണ് നിവിന്റെ അഭിനയത്തിലും വരുന്നത്. നിവിന്റെ സിനിമകള്‍ കണ്ടുകൊണ്ടിരിക്കാന്‍ ഒരു സുഖമുണ്ട്, ഒരു ഫ്രഷ്നെസുണ്ട് എന്നൊക്കെ ആളുകള്‍ പൊതുവേ പറയില്ലേ. നിവിന്‍ എന്ന വ്യക്തി അങ്ങനെയാണ്. നിവിന്‍ ആളുകളെയും സെറ്റും അനായാസം കൈകാര്യം ചെയ്യുന്നതു കാണാന്‍ നല്ല രസമാണ്.

എഴുത്ത്, അഭിനയം-വിശേഷങ്ങള്‍..?

ആമസോണ്‍ പ്രൈമിന്റെ "പുത്തം പുതു കാലൈ' ആന്തോളജിയിലെ "ഇളമൈ ഇതോ ഇതോ', ഹോട്ട് സ്റ്റാറിന്റെ തെലുങ്ക് വെബ്സീരീസ് "മിസ് പേര്‍ഫക്ട്' എന്നിവയിൽ ഭര്‍ത്താവ് ഫ്രാന്‍സിസ് തോമസിനൊപ്പം തിരക്കഥയെഴുതി. ഇപ്പോള്‍ ഞങ്ങള്‍ ഒരു സിനിമ എഴുതുന്നുണ്ട്. ഉയരെ, കാണെക്കാണെ സിനിമകളൊരുക്കിയ മനു അശോകന്റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിച്ച "ഐസ്'എന്ന വെബ് സീരീസ് റിലീസിനൊരുങ്ങുന്നു.
Tags : sruthy ramachandran actress malayalam kalamkaval