ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഐ ഫോണായ "ഐഫോണ്‍ എയര്‍' ഡിസൈന്‍ ചെയ്ത അബിദുര്‍ ചൗധരി കമ്പനി വിട്ടെന്ന് റിപ്പോര്‍ട്ട്. "ഐഫോണ്‍ എയര്‍' വേണ്ടപോലെ ശ്രദ്ധിക്കപ്പെട്ടില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് അബിദുര്‍ ചൗധരിയുടെ രാജി.
സ്വന്തമായി സ്റ്റാര്‍ട്ട്അപ്പ് ആരംഭിക്കുന്നതിനായാണ് അബിദുര്‍ ആപ്പിളിനോട് ഗുഡ്ബൈ പറഞ്ഞതെന്നും റിപ്പോർട്ടുണ്ട്. ടെക് ഭീമനായ ആപ്പിളിന്റെ ഇന്‍ഡസ്ട്രിയല്‍ ഡിസൈനറായിരുന്നു അബിദുര്‍ ചൗധരി. യുകെയിലെ ലൗബറോ സര്‍വകലാശാലയില്‍ നിന്ന് ഡിസൈനിംഗിൽ ചൗധരി ബിരുദം നേടിയിട്ടുണ്ട്. 2019 ജനുവരിയിലാണ് ആപ്പിളില്‍ ചേര്‍ന്നത്.
ചരിത്രത്തിലെ ഏറ്റവും സ്ലിമ്മായ (5.6 മില്ലീമിറ്റര്‍ കട്ടി) ആപ്പിള്‍ സ്മാര്‍ട്ട്ഫോണ്‍ എന്ന ഖ്യാതിയുമായാണ് ഐ ഫോണ്‍ എയര്‍ വിപണിയില്‍ എത്തിയതെങ്കിലും പ്രതീക്ഷിച്ച വില്പന ഫോണിന് ലഭിച്ചിരുന്നില്ല. ഇതിന്റെ കനം 5.6 എംഎം മാത്രമാണ്. ഐഫോണ്‍ എയറിന് 48 എംപി ഫ്യൂഷന്‍ കാമറയും ഉണ്ട്. മുന്‍വശത്ത് 18 എംപി സെല്‍ഫി കാമറയാണ് നല്‍കിയിരിക്കുന്നത്.
ഐ ഫോണ്‍ എയര്‍ മോഡലിന്റെ ന്യൂനതയായി പലരും എടുത്തു കാണിക്കുന്ന കാര്യം അതിന് ഒരു പിന് കാമറയെ ഉള്ളൂവെന്നതാണ്. ഐ ഫോണ്‍ 17 മോഡലിനു പോലും ഇരട്ട പിന്‍കാമറ ഉണ്ട്. വിലയും കുറവ്. ഐഫോണ്‍ എയറിന്റെ പ്രാരംഭ വില ഇന്ത്യയില്‍ 1,19,990 രൂപയാണ്. അബിദുര്‍ ചൗധരി കമ്പനി വിട്ടതുമായി ബന്ധപ്പെട്ട് ആപ്പിള്‍ ഇതുവരെ പ്രതിച്ചിട്ടില്ല.
Tags : Apple mobile i phone designer abidur chowdhury quits