ചൈനയിലെ പ്രശസ്തമായ ക്വിയാൻലിംഗ് മൗണ്ടൻ പാർക്കിൽ വിനോദസഞ്ചാരത്തിനെത്തിയ ഒരു വിദേശ ദമ്പതികളുടെ അപ്രതീക്ഷിത തീരുമാനം ഇപ്പോൾ ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
വിനോദയാത്രയ്ക്കിടയിൽ തങ്ങളുടെ അഞ്ച് മാസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളെ ഒരു അപരിചിതയായ സെക്യൂരിറ്റി ഗാർഡിനെ ഏൽപ്പിച്ച് കേബിൾ കാർ യാത്രയ്ക്ക് പോയ പാകിസ്ഥാനി ദമ്പതികളുടെ നടപടിയാണ് വിവാദമായത്.
ഭാഷാപരമായ തടസങ്ങൾ ഉള്ളതിനാൽ സെക്യൂരിറ്റി ഗാർഡുമായി കാര്യമായി സംസാരിക്കാനോ തങ്ങളെ ബന്ധപ്പെടാനുള്ള വിവരങ്ങൾ കൈമാറാനോ നിൽക്കാതെയാണ് ഇവർ കുഞ്ഞുങ്ങളെ ഏൽപ്പിച്ചത്.
നിമിഷങ്ങൾക്കുള്ളിൽ ഈ ദമ്പതികൾ കാഴ്ചകൾ കാണാൻ മറഞ്ഞതോടെ പാർക്കിലെ സുരക്ഷാ ജീവനക്കാരിയായ ചെൻ ഡെയിംഗിനും മറ്റ് സന്ദർശകർക്കും മുമ്പിൽ രണ്ട് കുരുന്നുകളുടെ സംരക്ഷണം ഒരു വലിയ വെല്ലുവിളിയായി മാറി.
ട്രോളികളിൽ പുതപ്പിച്ചു കിടത്തിയിരുന്ന കുഞ്ഞുങ്ങൾ വിശപ്പും അസ്വസ്ഥതയും കാരണം കരയാൻ തുടങ്ങിയതോടെ പാർക്കിലുണ്ടായിരുന്ന നാട്ടുകാർ ഒത്തുകൂടി.
ഒരു സുരക്ഷാ ജീവനക്കാരി എന്നതിലുപരി ഒരു മുത്തശ്ശിയായ ചെൻ ഡെയിംഗ് വളരെ വാത്സല്യത്തോടെ ആ ദൗത്യം ഏറ്റെടുത്തു. കുട്ടികൾക്ക് കുപ്പിപ്പാൽ നൽകിയും അവർ ഛർദ്ദിച്ചപ്പോൾ അതെല്ലാം തുടച്ചുമാറ്റിയും ചെൻ കാണിച്ച കരുതൽ അവിടെയുണ്ടായിരുന്നവരുടെ കണ്ണുനിറച്ചു.
അതിനിടെ ഒരു കുഞ്ഞ് ഡയപ്പർ നനച്ചപ്പോൾ സഹായത്തിനായി മറ്റ് സ്ത്രീകളും മുന്നോട്ടുവന്നു. കൊടും തണുപ്പിലും മനുഷ്യത്വത്തിന്റെ ഊഷ്മളമായ കാഴ്ചകളാണ് പിന്നീട് അവിടെ അരങ്ങേറിയത്.
അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ യാതൊരു മുൻപരിചയവുമില്ലാത്ത ഒരാളെ ഏൽപ്പിച്ച് കാഴ്ചകൾ കാണാൻ പോയ മാതാപിതാക്കളുടെ മനസിനെ പലരും അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്.
ഏകദേശം ഒരു മണിക്കൂറിന് ശേഷം ഐസ്ക്രീമും കഴിച്ചു തിരികെ വന്ന ദമ്പതികൾക്ക് തങ്ങളുടെ കുഞ്ഞുങ്ങൾ സുരക്ഷിതരാണെന്ന് കണ്ടപ്പോൾ വലിയ ആശ്വാസമായി. ചൈനീസ് ഭാഷയിൽ എല്ലാവർക്കും നന്ദി പറഞ്ഞാണ് അവർ അവിടെനിന്നും മടങ്ങിയത്.
എന്നാൽ ഈ സംഭവത്തിന്റെ വീഡിയോ ദശലക്ഷക്കണക്കിന് ആളുകൾ കണ്ടതോടെ സോഷ്യൽ മീഡിയയിൽ വലിയ വാദപ്രതിവാദങ്ങൾ ഉയർന്നു. ചൈനീസ് ജനതയുടെ സ്നേഹത്തെയും കരുതലിനെയും ഒരു വിഭാഗം ആളുകൾ പ്രശംസിച്ചപ്പോൾ, മാതാപിതാക്കളുടെ ലാഘവബുദ്ധിയെ മറ്റുള്ളവർ രൂക്ഷമായി വിമർശിച്ചു.
സുരക്ഷിതമായ ഒരു രാജ്യമായതിനാലാണ് കുഞ്ഞുങ്ങളെ തിരികെ ലഭിച്ചതെന്നും മറ്റേതെങ്കിലും സാഹചര്യത്തിൽ ഇത്തരമൊരു തീരുമാനം വലിയ അപകടങ്ങൾക്ക് കാരണമാകുമായിരുന്നുവെന്നും പലരും അഭിപ്രായപ്പെട്ടു.
അപരിചിതരെ വിശ്വസിച്ച് സ്വന്തം കുഞ്ഞുങ്ങളെ ഏൽപ്പിക്കുന്നതിലെ ധാർമ്മികതയും സുരക്ഷയുമാണ് ഇപ്പോൾ വലിയൊരു സംവാദവിഷയമായി മാറിയിരിക്കുന്നത്.
Tags : ViralNews HeartwarmingStory ParentingDebate TrendingNow Humanity